Friday, July 30, 2010

അലസതയോളം മധുരം


അവള്‍ വന്നിട്ട്‌ മൃദുവായി പറയും.
''ഉം,കണ്ണടയ്‌ക്ക്‌.വേഗം.ഭസ്‌മം തൊട്ടുതരാം.എന്നിട്ടുമെല്ലെ,മൂക്കിന്‍മേല്‍ വീണ തരികളെ ഊതിക്കളയാം.അല്ല..അതിന്‌ കാല്‍ കഴുകിയോ..?എവടെ.!ഉണ്ടാവില്ല..സാരല്യ.ഞാന്‍ കഴുകീട്ടുണ്ട്‌.ഇന്നിപ്പോ അത്‌ മതി.നാളെ പറ്റില്ലാട്ടോ."
ഇപ്പോള്‍ പാദസരം കിലുങ്ങുന്നത്‌ കേള്‍ക്കാം.
"ഹമ്മോ..എന്തൊരു പ്രതിഷ്‌ഠയാപ്പാ ഇത്‌.എന്താ ഇത്ര നോക്കിയിരിക്കാന്‍.?ഞാനെന്നുമിങ്ങനെ തന്നെയല്ലേ..?"
ഇരിപ്പിന്റെ രീതിയൊന്നുമാറ്റി ഞാനാ പ്രകോപനഗാനം പാടും.
"താടകരൂപിണീ..."
അത്‌ കലഹം കാണാനാണ്‌.സന്ധ്യയ്‌‌ക്ക്‌ ബഹളം വയ്‌ക്കില്ല.അതറിയാം.അതുകൊണ്ടാണ്‌ ചൊടിപ്പിക്കാനായി പാടുന്നതും.ഫലമുണ്ടാവില്ല.വിളക്കിന്റെ പൊന്‍നാളത്തില്‍ കണ്ണുംപൂട്ടി ജപമാവും.ജപം കാണാനും ഭംഗിയാണ്‌.കൃത്രിമമായി ചെയ്യുകയാണെന്നേ തോന്നൂ.അങ്ങനെയല്ല.ശ്രദ്ധ എന്നെയാവും.അതുകൊണ്ടാണ്‌ അശ്രദ്ധ തോന്നുന്നത്‌.എന്റെ അലസത മാറാനാണ്‌ പ്രാര്‍ത്ഥന.
"ഗുരുവായൂരപ്പാ..ദാ, ആ ഇരിപ്പില്‍നിന്നൊന്ന്‌ ഇളക്കിത്തരണേ.."
അല്‌പം കഴിയുമ്പോള്‍ ആ തണുത്ത വിരലുകള്‍-വെള്ളം നനഞ്ഞതിനാല്‍ മാത്രം തണുത്തുപോയത്‌.അല്ലെങ്കിലതിന്‌,ശരിയാണ്‌,ചൂട്‌ തന്നെയാണ്‌.-എന്റെ മുഖത്ത്‌ പതിയും.
"എത്ര നിര്‍ബന്ധിച്ചാലാ ഇരിന്നിടത്തുനിന്ന്‌ ഒന്നനങ്ങ്വാ.ഇങ്ങനെയുണ്ടോ ഒരലസത.ആ..പറയാന്‍ ഞാനുണ്ടല്ലോ..അല്ലെങ്കീ ഞാനില്ലെങ്കീ എന്തിനാ കൊള്ള്വാ.."
അരികില്‍ മുണ്ടുലയുന്ന സ്വരം.സ്‌റ്റിഫ്‌ ആന്‍ഡ്‌ ഷൈനിന്റെ ഗന്ധവും ബലവുമുള്ള വെള്ളമുണ്ട്‌.നല്ല ഭംഗിയാണ്‌ അതുടുത്തുകാണാന്‍.
തറയില്‍ കാലും നീട്ടി അവളിരിക്കുമ്പോള്‍ എനിക്കാ മുണ്ടില്‍ ചുളിവ്‌ വീഴ്‌ത്താനേ തോന്നില്ല.അരികിലിരിക്കുമ്പോള്‍ താമരപ്പൂവിന്റെ ഗന്ധം വരും.പിന്നെ,ഒരു നില്‍പുണ്ട്‌.ഓരോന്ന്‌ ആലോചിച്ചുകൊണ്ട്‌. വിട്ടുകൊടുക്കില്ലാത്ത ഒരാളുടെതാണല്ലോ ഭാവം.എന്നോടു മാത്രമാണ്‌ യുദ്ധമില്ലാത്തതെന്നു ചിലപ്പോള്‍ തോന്നും.നിശ്ശബ്ദതയും വലിയൊരു സമരമുറയാണല്ലോ.അല്ലെങ്കില്‍,സമ്മതിച്ചുകൊടുക്കലും ഒരുതരം യുദ്ധതന്ത്രമാണല്ലോ.
എന്നോടു
മാത്രമാണ്‌ യുദ്ധമില്ലാത്തതെന്നു ചിലപ്പോള്‍
തോന്നും.നിശ്ശബ്ദതയും വലിയൊരു
സമരമുറയാണല്ലോ.അല്ലെങ്കില്‍,സമ്മതിച്ചുകൊടുക്കലും
ഒരുതരം
യുദ്ധതന്ത്രമാണല്ലോ
.
ഞാന്‍ ശ്രദ്ധിക്കും.തലയുയര്‍ത്തിപ്പിടിച്ചേ നില്‍ക്കൂ.ജനലരികിലോ അടുക്കളയിലോ ആവും.പെട്ടെന്നാവും ആലോചനത്തുമ്പില്‍ പിടികിട്ടുക.ഉടനേ,വേഗത്തില്‍,ഒന്നുകുനിഞ്ഞ്‌ ഇടംകൈകൊണ്ട്‌ മുണ്ടിന്റെ കോന്തലയുയര്‍ത്തി എളിയില്‍ കുത്തി ഒന്നുനിവരും.പാദം മുട്ടി,പാദസരം മുട്ടി വെള്ളപ്പാവാട-ഓ,വെണ്ണമിനുക്കമാണ്‌ അതിന്‌...
ഇതൊന്നും ഞാന്‍ കാണുകയില്ലെന്നാ വിചാരം.എനിക്കിഷ്ടം ഇതൊക്കെ കാണുന്നതാണെന്ന്‌ എനിക്കല്ലേ അറിയൂ.അതല്ലേ എന്റെ അലസത.
അവളുടെ തന്നെ പിന്നാലെ നടക്കാന്‍ തോന്നിപ്പിക്കുന്നത്‌‌ മഴക്കാലത്താണ്‌.കണ്ടുമതിയാവില്ല അന്നേരം.കുറേക്കാലം 48 ഡിഗ്രി ചൂടില്‍ പാവം കഴിഞ്ഞിട്ടുണ്ട്‌.അതുകൊണ്ടാവും മഴ വന്നാല്‍ തുള്ളിച്ചാടുന്നത്‌.ഒരു കുട്ടിയാണെന്നേ തോന്നൂ.അല്ല,കുട്ടി തന്നെയാണ്‌.ഇടയ്‌ക്കിടെ എനിക്ക്‌ കുട്ടീ എന്നുതന്നെ വിളിക്കാന്‍ തോന്നും.തുള്ളിച്ചാടി മഴയിലേക്ക്‌ പോവുമ്പോള്‍ മുറ്റത്തെ ഗ്രാമ്പുമരമൊക്കെ ഉലഞ്ഞിട്ടുണ്ടാകും.കൊമ്പുകൊള്ളുന്നതൊന്നും അവള്‍ക്ക്‌ പ്രശ്‌നമല്ല.ആകെ നനഞ്ഞ്‌ കയറിവന്നിട്ട്‌,തറയില്‍ വെള്ളത്തുള്ളികളുടെ ചിത്രമിട്ടുകൊണ്ട്‌ പിന്നേം മഴ നോക്കിനില്‍ക്കും.മുടി നനഞ്ഞ്‌ കവിളിലൊട്ടി,മുടി നനഞ്ഞൊട്ടുമ്പോള്‍ കൂടുതല്‍ വലുതായി തോന്നുന്ന ചെവികള്‍ പുറത്തുകാട്ടി,ഉടലിന്റെ പാതി കനം കാണിച്ചുകൊണ്ട്‌ ഒരു കവിത പോലെ...
എനിക്കിഷ്ടമാണ്‌ അലസനാവാന്‍.അത്‌ നിന്നെ കണ്ടുകൊണ്ടിരിക്കാനാണ്‌.ഭക്തിയില്ലെങ്കിലും അപ്പോള്‍ കണ്ണടച്ചുതരാന്‍ സുഖമാണ്‌.നീയൂതിമാറ്റുന്ന ഭസ്‌മത്തരികള്‍ എന്റെ മുഖത്തുനിന്നു പോവുമ്പോള്‍ കണ്ണുതുറന്ന്‌ നിന്നെ കാണാനും എനിക്കിഷ്ടമാണ്‌.നീ പിന്തിരിഞ്ഞ്‌‌ പോകുമ്പോള്‍ നനഞ്ഞ കാലടികള്‍ പിന്നീട്‌ തറയില്‍ കാല്‌പാടുകള്‍ പതിപ്പിക്കും.അതും നോക്കി അലസനായിരിക്കുക.എന്തു സുഖമാണത്‌.സമയം കളയുകയല്ല.സമയം തികയാതെ വരികയാണ്‌.കണ്ടുകണ്ട്‌ മതിയാവാതെ വരുമ്പോള്‍,നിന്റെ ഭാരത്തെ എന്റെ ത്വങ്‌മാംസാസ്ഥികള്‍ക്കുള്ളില്‍ പൊതിഞ്ഞുവയ്‌ക്കാന്‍ അകം വെമ്പുന്നത്‌ നീയറിയുന്നുണ്ടോ.?
രാത്രിയില്‍ അതേപോലെ കാല്‍കഴുകി കിടക്കാന്‍ വരുമ്പോഴും ആ അനുഭവം പകര്‍ന്നുകിട്ടും.നനഞ്ഞ പാദസരം..നനഞ്ഞ രോമങ്ങള്‍..ചരിഞ്ഞുകിടന്നുള്ള തലയണ വയ്‌ക്കാതുള്ള ഉറക്കം.നറുനെയ്‌ മണക്കുന്നത്‌ അന്നേരമാണ്‌.അപ്പോളാകട്ടെ എനിക്ക്‌ ഉറങ്ങാനും തോന്നില്ല.പിന്നെയും അലസത.!
ഓ!ഈ അലസതയ്‌ക്ക്‌ എന്തുമധുരമാണ്‌.!
ഫോട്ടോ.സുസ്‌‌മേഷ്‌ ചന്ത്രോത്ത്‌

Thursday, July 29, 2010

നമുക്കു ചുറ്റും കാണുന്നത്‌!

നമുക്കുചുറ്റും നിറയുന്നു ജീവിതത്തിന്റെ പുതുനിറം.അത്‌ വിപണിയുടെ പ്രലോഭനമാണ്‌.നമ്മള്‍ കാണം വില്‍ക്കുന്നു,ഓണമുണ്ണാനല്ല,അഭിമാനം വാങ്ങാന്‍.അഭിമാനം അങ്ങാടിയില്‍ കിട്ടുന്നതാകുന്നതാണ്‌ മാറുന്ന കാലം.
ശ്രീകൃഷ്‌ണന്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാകില്ല,ഒരിക്കല്‍ ഇങ്ങനെ നിര്‍ജ്ജീവമായി മരച്ചോട്ടില്‍ കിടക്കേണ്ടിവരുമെന്ന്‌.ആര്‍.എസ്സ്‌.എസ്സുകാരും ശ്രീരാമസേനയും നരേന്ദ്രമോഡിയും സംഘപരിവാരങ്ങളും കാണാത്ത,കണ്ടാലും ശ്രദ്ധിക്കാത്ത ദൈവക്കിടപ്പ്‌.അതും ഒരമ്പലപ്പരിസരത്ത്‌!കൃഷ്‌ണാ..നീ ബേഗനേ ബാരോ...!
ഫോട്ടോ:സുസ്‌മേഷ്‌ ചന്ത്രോത്ത്‌

Sunday, July 18, 2010

നമുക്ക്‌ നിലപാടുകള്‍ ഉണ്ടായിരിക്കണം.



എപ്പോഴും താങ്കള്‍ ശരിയാണെന്നു പറയാതെ മാഷേ..
കുട്ടികള്‍ അതു മനസ്സിലാക്കിക്കൊള്ളട്ടെ.
സത്യം തള്ളിക്കളയരുത്‌,
അതിനത്‌ നല്ലതല്ല.
സംസാരിക്കുമ്പോള്‍ കേള്‍ക്കാനും ശ്രദ്ധിക്കുക.
-ബെര്‍തോള്‍ഡ്‌ ബ്രഹ്‌റ്റ്‌
>

കഴിഞ്ഞ രണ്ടാഴ്‌ചക്കാലം കെട്ടകാലമായിരുന്നു.വളരെ മോശപ്പെട്ട വാര്‍ത്തകളായിരുന്നു കേരളത്തില്‍ നിന്നു വന്നുകൊണ്ടിരുന്നത്‌.നമ്മള്‍ സംസ്‌കാരസമ്പന്നരാണെന്ന്‌ പറയാന്‍ അറപ്പിക്കുന്ന വാര്‍ത്തകള്‍.അതിനിടയില്‍പ്പെട്ട്‌ നട്ടം തിരിയുകയായിരുന്നു ഞാനും.
എന്തുകൊണ്ടോ ദുഖം തോന്നുന്നത്‌ നല്ലതല്ലെന്ന്‌ പലപ്പോഴും ഞാന്‍ സ്വയം പറയാറുണ്ട്‌.വിരുദ്ധ സാഹചര്യങ്ങളെ സര്‍ഗ്ഗാത്മകമാക്കാനും അസാധാരണ സംഭവങ്ങളെ സമചിത്തതയോടെ നേരിടാനും ഞാന്‍ മനസ്സിനെ പരിശീലിപ്പിച്ചിട്ടുണ്ട്‌.എന്നിട്ടും,കൈവിട്ടുപോയി.ദുഖം അതിന്റെ പരമാവധിയില്‍ എന്നെ തകര്‍ക്കുകയും ചെയ്‌തു.മനുഷ്യേതര മാര്‍ഗ്ഗങ്ങളിലൂടെ ഒരു സംഘടന സഞ്ചരിച്ച്‌,നിയമത്തെയും സമാധാനത്തേയും വെല്ലുവിളിച്ച്‌ ഒരു മനുഷ്യനെ കൈയേറ്റം ചെയ്യുകയും കൈ വെട്ടുകയും ചെയ്‌തതും,ദേശീയപത്രങ്ങളില്‍ വാര്‍ത്തയായ കമിതാക്കളെ രക്ഷിതാക്കള്‍തന്നെ കൊലപ്പെടുത്തുകയും ചെയ്‌ത കാര്യങ്ങളാണ്‌ പ്രധാനമായും ഞാനുദ്ദേശിച്ചത്‌.ഇതെല്ലാം ആര്‌ ആര്‍ക്കെതിരെ നടത്തുന്ന അക്രമമാണ്‌.?
പ്രാകൃതമായ ചരിത്രപശ്ചാത്തലത്തിലേക്ക്‌‌ നമുക്ക്‌ എളുപ്പം കടന്നുചെല്ലാന്‍ കഴിയും.അതിന്‌ ചരിത്രത്തിന്റെ പിന്‍ബലമുണ്ട്‌ എന്നതുതന്നെ പ്രധാനകാര്യം.
അത്തരം അനാചാരബദ്ധമായ ചരിത്രത്തിന്റെ പിന്‍ബലമുള്ളവരാണ്‌ ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഝാര്‍ഘണ്ടിലെയുമൊക്കെ ജനത.അവിടെ ദളിത്‌ സാഹിത്യം വെറും ചൊറിച്ചിലുകളായി തരംതാഴാത്തതിനും ഇവിടെ ദളിത്‌ സാഹിത്യം ആരുടെയോ അക്കൗണ്ട്‌ തുറക്കലുകളായി മാറുന്നതിനും പിന്നില്‍ ചരിത്രത്തിന്റെ ഈ നിശ്ചലതയുണ്ട്‌.അത്‌ ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും പ്രതിഫലിക്കുന്നു.ആണും പെണ്ണും പ്രണയിക്കുന്നത്‌ ബൈബിളിന്റെയും അതിനും മുമ്പുള്ള ഐതിഹ്യങ്ങളുടെയും കാലത്തെ യഥാര്‍ത്ഥകാര്യമാണ്‌.അതില്‍ കൊതിക്കെറുവ്‌ കാട്ടുന്നവര്‍ അക്കാലത്തുമുണ്ടായിരുന്നു.കൊലയുടെയും പ്രതികാരത്തിന്റെയും ദാരുണമായ ആത്മഹത്യകളുടെയും ഒളിച്ചോട്ടങ്ങളുടെയും ഏകാന്തവാസത്തിന്റെയും കഥകള്‍ പ്രചരിപ്പിക്കുന്നവയാണ്‌ ഓരോ പ്രണയവും.ഓരോ കമിതാക്കളും.കേരളത്തിലാവുമ്പോള്‍ അത്‌ മിക്കവാറും ആത്മഹത്യയുടെയും ഒറ്റപ്പെട്ട ജീവിതത്തിന്റെയും രക്തസാക്ഷിത്വങ്ങളായി മാറുന്നു.വിദേശത്താവുമ്പോള്‍ മാനവികമായ അപാരമായ തിരിച്ചറിവിന്റെയും അംഗീകരിക്കലുകളുടെയും തുറന്ന വിനിമയങ്ങളും മാതൃകകളുമായി മാറുന്നു.അതില്‍ ജാതി/വര്‍ഗ്ഗ/വര്‍ണ്ണം കലരുമ്പോള്‍,മനുഷ്യജീവിതം ഉയര്‍ത്തിപ്പിടിക്കുന്ന അന്തസ്സിന്‌ നാശം സംഭവിക്കുകയാണ്‌.അതാണ്‌ ഇപ്പോള്‍ ഡെല്‍ഹിയില്‍ നടക്കുന്നത്‌.
അനുനിമിഷം വളരുന്ന ഇന്ത്യന്‍ നഗരങ്ങളിലൊന്നാണ്‌ ഡെല്‍ഹി.മെട്രോ റെയില്‍വേയും വിമാനത്താവളവും ആധുനിക വികസനമാതൃകകളുമായി ആ നഗരം നമ്മെ വിസ്‌മയിപ്പിക്കും.ഡെല്‍ഹിയിലും മുംബൈയിലും ബാംഗ്ലൂരിലും താമസിച്ചിട്ടുള്ളപ്പോഴൊക്കെ അവിടുത്തെ നാഗരികജീവിതത്തിന്റെ ആധുനികമായ വളര്‍ച്ച,മനുഷ്യബന്ധങ്ങളിലെ അകൃത്രിമമായ അകലമില്ലായ്‌മ,പ്രത്യേകിച്ചും സ്‌ത്രീ-പുരുഷ ബന്ധങ്ങളിലെ ഊഷ്‌മളമായ അടുപ്പം,മലയാളിയെ അസൂയപ്പെടുത്തുകയും നാണിപ്പിക്കുകയും ചെയ്യുന്ന ഔചിത്യപൂര്‍ണ്ണമായ ആ വളര്‍ച്ച എന്നെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്‌.ആ അര്‍ത്ഥത്തിലും മറ്റനേകം കാര്യങ്ങളിലും ഇന്ത്യ കൈവരിക്കുന്ന ഉയര്‍ച്ച അഭിമാനാര്‍ഹമാണ്‌.
ഇപ്പോള്‍,കഴിഞ്ഞ പതിന്നാലുദിവസങ്ങള്‍ക്കുള്ളില്‍,ആറോളം കൊലപാതകങ്ങലാണ്‌ ഡെല്‍ഹിയില്‍ നടന്നത്‌.ദാരുണമായ മരണത്തിനിരയായവര്‍ ചെയ്‌ത കുറ്റം,അവര്‍ ലോകത്തിലെ ഏറ്റവും മഹനീയമായ കൃത്യമായ പ്രണയത്തില്‍ ലയിച്ചിരുന്നു എന്നതാണ്‌.ആണും പെണ്ണും ഇഷ്ടപ്പെട്ട പങ്കാളിയെ ഉപാധികളില്ലാതെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണല്ലോ പ്രണയം.അതില്‍,ജാതിയോ പണമോ ജോലിയോ മറ്റ്‌ അനാരോഗ്യകരമായ സാങ്കേതികത്വമോ അവര്‍ക്ക്‌ മറയും തടസ്സവുമാവുന്നില്ല.അവരെ അവരുടെ വിധിക്ക്‌,അത്‌ നമ്മുടെ കാഴ്‌ചപ്പാടില്‍ വിജയമോ പരാജയമോ ആയിക്കൊള്ളട്ടെ നീങ്ങാന്‍ അനുവദിക്കുകയാണ്‌ വേണ്ടത്‌.അത്തരത്തിലുള്ള മിശ്രവിവാഹിതരുടെ കാര്യശേഷിയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ നമുക്കിടയില്‍ വളരാന്‍ ഇടവും സൗകര്യവും ആദരവും കൊടുക്കുകയാണ്‌ ഓരോ മനുഷ്യനും ചെയ്യേണ്ടത്‌.അല്ലാതെ അവരെ തളര്‍ത്തുകയല്ല.

ഡെല്‍ഹിയില്‍ നടന്നുവരുന്ന കൊലപാതകങ്ങള്‍ നാണക്കേടാണ്‌.ജാതിചിന്തയെ തകര്‍ത്തെറിയുന്ന ഇന്ത്യയിലെ യഥാര്‍ത്ഥ വിപ്ലവകാരികള്‍ പ്രണയികളാണ്‌.വര്‍ണ്ണവെറിയെ ഞെട്ടിച്ചുകളയുന്ന ലോകത്തിലെ സര്‍വ്വാദരണീയരായ ഏകാധിപതികള്‍ കമിതാക്കളാണ്‌.കമിതാക്കളെ കൊല്ലാന്‍ നാം അനുവദിച്ചുകൂടാ.


ഉയര്‍ന്ന വിദ്യാഭ്യാസവും കാര്യപ്രാപ്‌തിയും വകതിരിവും വോട്ടവകാശവുമുള്ള ചെറുപ്പക്കാരായ പൗരന്മാരാണ്‌ അവര്‍.അവരെ നശിപ്പിക്കുമ്പോള്‍ നാം നമ്മുടെ വളര്‍ച്ചയെയാണ്‌ കശാപ്പുചെയ്യുന്നത്‌.അവഹേളിക്കുന്നത്‌ ഗാന്ധിജിയെയും അംബേദ്‌കറേയും ടാഗോറിനെയും വിവേകാനന്ദനെയും പോലുള്ള മഹദ്‌ വ്യക്തികളെയാണ്‌.

വര്‍ഗ്ഗീയ സംഘടനകളും കൂടയിലെ വിഷപ്പാമ്പുകളും.

ചരിത്രത്തിന്റെയും സ്വാതന്ത്യത്തിന്റെയും രാഷ്ട്രവികസനത്തിന്റെയും ഉദാഹരണങ്ങളെ ഹനിച്ചുകളയുന്ന ഇത്തരം പ്രവണതകള്‍ക്ക്‌ വളം ചെയ്‌തുകൊടുക്കുന്നത്‌ ആരാണ്‌.?
ഇന്ത്യയിലെ ജാതിസംഘടനകള്‍ തന്നെ.ബി ജെ പിയും എന്‍ ഡി എഫും ആര്‍ എസ്‌ എസും ശ്രീരാമസേനയും പഴയ മദനിയുടെ പി ഡി പിയും പോലുള്ള വര്‍ഗ്ഗീയസംഘടനകളാണ്‌ ഇത്തരത്തില്‍ പ്രാകൃതമായി ചിന്തിക്കാന്‍ വിദ്യാഭ്യാസമില്ലാത്ത ജനങ്ങളെ പ്രേരിപ്പിക്കുന്നത്‌.താലിബാനിസവും ഫത്‌വയും ഇവിടെയും നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ തകര്‍ക്കുന്നത്‌ സാധാരണ ജനജീവിതത്തെയാണ്‌.ഇത്തരം ഭരണാഘടനാ വിരുദ്ധവും പുരോഗമനവിരുദ്ധവും മനുഷ്യവിരുദ്ധവുമായ നീക്കങ്ങളെ ചെറുത്തുതോല്‌പിക്കാന്‍ പ്രതിജ്ഞാബദ്ധമായിരുന്ന ഇടതുപക്ഷവും മറ്റൊരു രീതിയിലുള്ള അസ്വീകാര്യമാര്‍ഗ്ഗങ്ങളിലേക്ക്‌ അധപ്പതിക്കുന്നതാണ്‌ ഏറെ സങ്കടകരം.സ്‌ത്രീ-പുരുഷ ബന്ധങ്ങളില്‍ കേരളം കാലോചിതമായി അംഗീകരിക്കേണ്ട മാറ്റങ്ങളിലേക്ക്‌ ജനശ്രദ്ധ തിരിച്ച സക്കറിയയെ കൈയേറ്റം ചെയ്‌തത്‌ ഇടതുപക്ഷാനുഭാവികളാണ്‌.സക്കറിയ പറഞ്ഞ അഭിപ്രായങ്ങളെ നാം ചര്‍ച്ചയ്‌ക്ക്‌ പരിഗണിക്കുകയല്ല ചെയ്‌തത്‌.അടിച്ചമര്‍ത്തുകയാണ്‌.വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നത്‌്‌ ജനാധിപത്യമാര്‍ഗ്ഗമല്ല.വിയോജിപ്പുകളുണ്ടെങ്കില്‍,ബൗദ്ധികമായി വിലയിരുത്തുകയും ഉചിതമായി പരാജയപ്പെടുത്തുകയും വേണം.ഉചിതമായ പരാജയപ്പെടുത്തല്‍,തല്ലുകൊടുക്കുന്നതും കൈവെട്ടുന്നതുമാകുമ്പോള്‍ മാര്‍ഗ്ഗം അലക്ഷ്യമാകുന്നു.അലക്ഷ്യമായ മാര്‍ഗ്ഗത്തില്‍ പോയിരുന്നവരല്ല പഴയ കമ്യൂണിസ്റ്റുകള്‍.സക്കറിയയ്‌ക്ക്‌ സംഭവിച്ചത്‌‌ തന്നെയാണ്‌ സി ആര്‍ നാലകണ്‌ഠനെതിരെയും ഉണ്ടായത്‌.വാസ്‌തവത്തില്‍ ഏതാണ്‌ താലിബാന്‍?ഏതാണ്‌ ഫത്‌വ?ആരാണ്‌ ഇരയുടെ പക്ഷത്ത്‌?
അപചയങ്ങള്‍ പലതുണ്ടെങ്കിലും ഇന്നും മനുഷ്യനില്‍ പ്രത്യാശയുണര്‍ത്താന്‍ കഴിയുന്നത്‌്‌ ഇടതുപക്ഷചിന്തകള്‍ക്ക്‌്‌്‌ തന്നെയാണെന്നതില്‍ എനിക്കു സന്തോഷമുണ്ട്.പകരം വയ്‌ക്കാന്‍ മറ്റൊന്നില്ലാത്ത സാഹചര്യത്തില്‍,മതങ്ങളും ജാതിയും മുന്‍നിര്‍ത്തി കപടമതേതര വാദികളും ഉഗ്രമൂര്‍ത്തികളായ മതവാദികളും(ക്രിസ്‌ത്യന്‍,ദളിത്‌,മുസ്ലീം,ഹിന്ദു,സിഖ്‌‌...കൂടാതെ പലതരം പ്രാദേശികവാദികളും.)ഉയര്‍ത്തുന്ന ഭീഷണികളെ നിലംപരിശാക്കാന്‍ ഇടതുപക്ഷത്തിന്‌ കഴിയേണ്ടതാണ്‌.വാസ്‌തവത്തില്‍ അതിനവര്‍ക്ക്‌ ഇപ്പോള്‍ കഴിയുന്നുണ്ടോ..?
തൊടുപുഴയിലെ ന്യൂമാന്‍ കോളജ്‌‌ അദ്ധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയ സംഭവം നമ്മെ എന്താണ്‌‌ പഠിപ്പിക്കുന്നത്‌‌?

ഒരു മുസ്ലീം നാമത്തെ,ഹിന്ദുനാമത്തെ,ക്രിസ്‌ത്യന്‍നാമത്തെ ചോദ്യപേപ്പറിലോ പ്രസംഗത്തിലോ എഴുതുന്ന സാഹിത്യത്തിലോ ഉപയോഗിച്ചാല്‍-നമ്മുടെ അഭിപ്രായസ്വാതന്ത്ര്യത്തെ ഓര്‍മ്മിക്കുക-ആര്‍ക്കും വന്ന്‌ നമ്മുടെ കൈവെട്ടാമെന്നോ..!അതിന്‌ മതത്തെ ദുരുപയോഗം ചെയ്യുന്നു അല്ലെങ്കില്‍ മതനിന്ദ ഉണ്ടാക്കുന്നു എന്നോ കാരണം പറഞ്ഞാല്‍ മതിയെന്നോ..!എങ്കില്‍ നിയമവും ഭരണഘടനയും ജനാധിപത്യവും എന്തിന്‌? നമുക്ക്‌ രാജ്യത്തിന്റെ ഭരണഘടന റദ്ദു ചെയ്‌ത്‌ രാജ്യത്തെ ഒരു കാലിത്തൊഴുത്താക്കിയാല്‍ പോരെ?

ബഹുദൈവങ്ങളുടെ ഭാരത്താല്‍ വലയുന്നവരാണ്‌ നമ്മള്‍.ഇപ്പോള്‍ അതിന്റെ ആയിരമിരട്ടി എന്നപോലെ മത-ജാതി വക്താക്കളും.ഏകദൈവസങ്കല്‌പത്തെ പരിപോഷിപ്പിക്കുന്ന,വിഗ്രഹാരാധനയെ ചെറുക്കുന്ന മുഹമ്മദീയ മതവിശ്വാസത്തെയാണ്‌ എനിക്കിഷ്ടം.നിര്‍ഭാഗ്യവശാല്‍,ഇപ്പോഴുള്ള നാനാജാതി മുസ്ലീം സംഘടനകളും ആ മതത്തെ ഇതരമതങ്ങളില്‍ നിന്ന്‌‌ ഒറ്റപ്പെടുത്തുകയാണ്‌.കൈവെട്ടിയ ക്രിമിനലുകളെ സഹായിച്ച ഡോക്ടറും കൂട്ടാളികളും ഉണ്ടാക്കിയെടുത്തിരിക്കുന്ന,പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം അപകടകരമായ ഒരു നീക്കത്തിന്റെ കൊടിവീശലായി ഞാന്‍ കാണുന്നു.
ചേകന്നൂര്‍ മൗലവിയും ടി ജെ ജോസഫും സക്കറിയയും സി ആര്‍ നീലകണ്‌ഠനും കാസര്‍കോട്ടെ മുസ്ലീം യുവതിയെ പ്രണയവിവാഹം ചെയ്‌ത ബാലകൃഷ്‌ണനും നമുക്കിടയില്‍ ഇടക്കിടെ ഉണ്ടാകുന്നത്‌ കാണേണ്ടി വരുന്നതിനെ നാം തിരിച്ചറിയണം.നാം സമൂഹജീവിയായ മനുഷ്യനാണെന്ന്‌ മറക്കാതിരിക്കണം.പള്ളികളില്‍ സഭയുടെ വിദ്യാലയങ്ങളില്‍ ക്രിസ്‌ത്യന്‍ കുട്ടികളെ മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ എന്നു പറഞ്ഞ പുരോഹിതനും മതം വലുതാക്കാന്‍ ധാരാളം കുട്ടികളെ ഉല്‌പാദിപ്പിക്കണം എന്ന്‌ ആഹ്വാനം ചെയ്യുന്ന മതനേതാക്കന്മാരും സാധാരണ മതവിശ്വാസികളുടെ തലച്ചോറിനെ വിഷപാമ്പിനെ ഒളിപ്പിച്ച കൂടകളാക്കുകയാണ്‌.
ടി ജെ ജോസഫ്‌ എന്ന അദ്ധ്യാപകന്‍ പി ടി കുഞ്ഞുമുഹമ്മദിനെയാണ്‌ ചോദ്യപേപ്പറില്‍ ഉദ്ധരിച്ചത്‌ എന്ന സത്യം പ്രചരിപ്പിക്കാന്‍ നമ്മുടെ പല മാധ്യമങ്ങളും മിനക്കെട്ടില്ല എന്ന കാര്യവും നമുക്കിവിടെ ഓര്‍ക്കാം.അതുകൊണ്ട്‌‌,വിഫലമെന്നു അറിയാമെങ്കിലും നമുക്ക്‌ വെറുതെ വിലപിക്കാം.

കശ്‌മീരിലെ അശാന്തികള്‍..

ജൂണിലാണ്‌ ഞാന്‍ ഒരു മാസത്തെ താമസത്തിനുശേഷം കശ്‌മീരില്‍ നിന്നു മടങ്ങിവന്നത്‌.അപ്പോള്‍ പോന്നില്ലായിരുന്നെങ്കില്‍,വിദേശികളായ സഞ്ചാരികള്‍ യാത്ര റദ്ദുചെയ്‌ത്‌ സ്വദേശങ്ങളിലേക്ക്‌‌ മടങ്ങുന്നത്‌‌ കാണാമായിരുന്നു.തെരുവുകള്‍ ആളൊഴിഞ്ഞ്‌ വിജനമാകുന്നത്‌ വേദനിപ്പിക്കുമായിരുന്നു.സാധാരണക്കാരന്‍ പൊലീസിന്റെയും പട്ടാളത്തിന്റെയും വെടിയേറ്റുവീഴുന്നത്‌ സാക്ഷ്യപ്പെടുത്താന്‍ ഇടയാകുമായിരുന്നു.1993-നു ശേഷം കശ്‌മീര്‍ തെരുവുകളില്‍ പട്ടാളമിറങ്ങുന്നത്‌‌ ഞെട്ടലോടെ അനുഭവിക്കുമായിരുന്നു...ഇല്ല,അകലെയിരുന്ന്‌‌ വേദനിക്കാനായി മടങ്ങിപ്പോന്നു.
കശ്‌മീരിനെ അല്‌പമെങ്കിലും അറിഞ്ഞതുകൊണ്ടാണ്‌ ദുഖം തോന്നുന്നത്‌.ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍,ആന്ധ്രയിലും ബംഗാളിലും മഹാരാഷ്ട്രയിലും നടക്കുന്നതിനെക്കാള്‍ അധികമൊന്നുമല്ല കശ്‌മീരില്‍. പക്ഷേ,ഇവിടെ മരിച്ചുവീഴുന്ന സാധാരണക്കാരില്‍ വല്ലാത്തൊരു ദൗര്‍ഭാഗ്യംകൂടി കൂടിച്ചേരുന്നുണ്ട്‌‌.അത്‌‌ രാഷ്ടീയഅശരണന്റെ വേദനയാണ്‌.ഒരു തര്‍ക്കസ്ഥലത്തു തുടരുന്നവന്റെ കണ്ണീരാണ്‌.
കശ്‌മീരിയെ ശ്രദ്ധിച്ചാല്‍ അറിയാം,കൊടുംനിസ്സംഗതയാണ്‌ അവന്റെ ചെറിയ കണ്ണുകളില്‍.പ്രതീക്ഷ നഷ്ടപ്പെട്ടവന്റെ നിസ്സഹായതയുടെ വേദന.ഇപ്പോള്‍ കശ്‌മീര്‍ സാധാരണ ജീവിതത്തിലേക്ക്‌ പതിയെ തിരിച്ചുവന്നുതുടങ്ങി.അറിഞ്ഞുപോന്നതിനാല്‍,ഓരോ വാര്‍ത്തയും വായിക്കുമ്പോള്‍ ആ പ്രദേശങ്ങള്‍ കണ്ണില്‍ നിറയുന്നു...
പ്രിയപ്പെട്ട കശ്‌മീര്‍,ഇവിടെ ഞങ്ങളും ഭീതിയിലാണ്‌.തലപോകുമോ കൈപോകുമോ വായ തുറക്കാമോ എന്നെല്ലാമുള്ള ഭിതിയില്‍.!ഇന്ത്യയുടെ തെക്കും വടക്കും ഒരു പോലെയായാല്‍,മദ്ധ്യകാല ഇന്ത്യയുടെ ചരിത്രം പരസ്യമാക്കി സ്ഥാപിച്ച്‌‌ നമുക്ക്‌‌ പരസ്‌പരം രാഷ്ട്രീയഫലിതം പറയാം.

ഇങ്ങനെയെല്ലാമാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചകള്‍ കഴിഞ്ഞുപോയത്‌....

photo:dal lake by susmesh chandroth

Sunday, July 4, 2010

ഘനശ്യാമസന്ധ്യാഹൃദയം പോലെ കാലം.

നാലുവര്‍ഷം മുമ്പ്‌ നിനച്ചിരിക്കാതെയാണ്‌ സിനിമയില്‍നിന്ന്‌ എം എ നിഷാദിന്റെയും സംഘത്തിന്റെയും ക്ഷണം എനിക്കു ലഭിക്കുന്നത്‌.സിനിമ വലിയൊരു ആശയും ആവേശവുമായിരുന്നെങ്കിലും ഒന്നുരണ്ടുപേരോട്‌‌ ചില ആശയങ്ങള്‍ ചര്‍ച്ചചെയ്‌തിട്ടുള്ളതൊഴിച്ചാല്‍ സിനിമ ചെയ്യാന്‍ വേണ്ടി അതുവരെ വലുതായൊന്നും ഞാന്‍ പ്രയത്‌നിച്ചിരുന്നില്ല.പെട്ടെന്നുതന്നെ "പകല്‍" സിനിമയുടെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.തിരുവനന്തപുരത്തുവച്ച്‌ പൂജയും റെക്കോര്‍ഡിംഗും നിശ്ചയിച്ചു.ഞങ്ങള്‍ തിരുവനന്തപുരത്തേക്ക്‌ പോയി.അതിനുമുമ്പായി പാട്ടെഴുത്തും സംഗീതവും ഗിരീഷ്‌ പുത്തഞ്ചേരിയും എം ജി രാനും തന്നെ ചെയ്യണമെന്ന്‌ തീരുമാനിച്ചുറപ്പിച്ചിരുന്നു.എന്നെസംബന്ധിച്ച്‌ ഞാനാദ്യമായി ബന്ധപ്പെടുന്ന മേഖല എന്ന നിലയില്‍ എല്ലാം വളരെ പുതുമയാണ്‌.
ഗിരീഷ്‌ പുത്തഞ്ചേരിയെ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്‌.പക്ഷേ എം ജി രാധാകൃഷ്‌ണന്‍ സാറിനെ നേരത്തേ കണ്ടിട്ടില്ല.അവര്‍ക്ക്‌‌,സിനിമയുടെ കഥ പറഞ്ഞുകൊടുക്കുക,സന്ദര്‍ഭം വിശദീകരിക്കുക,അതില്‍ നിന്ന്‌ പാട്ടില്‍ വരേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ എടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഞാനാണ്‌ നിര്‍വ്വഹിക്കേണ്ടത്‌ എന്നുവന്നു.എന്നെ ചെറുതല്ലാത്ത വിധത്തില്‍ പരിഭ്രമം ബാധിക്കാന്‍ തുടങ്ങി.ഞങ്ങള്‍ തങ്ങിയത്‌‌ റെക്കോഡിങ്ങ്‌ സ്‌‌റ്റുഡിയോയോട്‌ ചേര്‍ന്ന ഗസ്‌റ്റ്‌ഹൗസിലാണ്‌.
ആദ്യദിവസം തന്നെ രാധാകൃഷ്‌ണന്‍സര്‍ നിഷാദിനെ കാണാന്‍ വന്നിരുന്നു.അവര്‍ തമ്മില്‍ വളരെകാലത്തെ പരിചയമുണ്ട്‌..മുറിയില്‍ ഞങ്ങള്‍ രണ്ടാളുമേയുള്ളൂ.കാറില്‍ നിന്നിറങ്ങി ചന്ദനനിറമുള്ള കസവുമുണ്ടിന്റെ അറ്റം കൂട്ടിപ്പിടിച്ച്‌ പതുക്കെ പടികള്‍ കയറി എം ജി രാധാകൃഷ്‌ണന്‍സര്‍ മുറിയിലേക്ക്‌ വരികയാണ്‌.കുളിച്ച്‌ പൂജാമുറിയുടെ ദൈവഗന്ധവുമായി മന്ദഹാസം നിറഞ്ഞ മുഖത്തോടെ.ഉലച്ചിലോ മുഷിച്ചിലോ ഇല്ലാത്ത വേഷവും ഭാവവും.നിഷാദ്‌ എന്നെ പരിചയപ്പെടുത്തി.പുതിയ എഴുത്തുകാരനാണെന്ന അപരിചിതത്വമൊന്നുമില്ല.കാലങ്ങളായി കാണുകയാണെന്ന ഭാവം.സൗമ്യമായ മന്ദഹാസം.മൃദുവായ സംസാരം.
അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഞാന്‍ വിസ്‌മയത്തോടെ നോക്കിയിരുന്നു...'ഘനശ്യാമസന്ധ്യാഹൃദയം' എന്റെയുള്ളില്‍ തുടിച്ചു.അതുമാത്രമല്ല,'ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ...','ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും..ഒരു ദ്വാപരയുഗസന്ധ്യയില്‍...'എന്റെ ചെറുപ്പകാലത്ത്‌ റേഡിയോയിലൂടെ ഞാനേറെ കേട്ടിട്ടുള്ള പ്രിയഗാനങ്ങള്‍.ലളിതഗാനങ്ങള്‍ക്ക്‌്‌ ചലച്ചിത്രഗാനങ്ങള്‍ക്ക്‌ പകരാനാവാത്ത ഭാവം കേള്‍വിക്കാരില്‍ സൃഷ്ടിക്കാന്‍ കഴിയും.രണ്ടും രണ്ട്‌ തലമാണ്‌.സ്വതസിദ്ധമായ വിഷാദമധുരിമകൊണ്ട്‌ രാധാകൃഷ്‌ണന്‍ സര്‍ തന്റെ ലളിതഗാനങ്ങളെ ഭാവപ്രിയമാക്കി.അവ അസാധാരണ വേഗതയില്‍ ജനപ്രിയമാകുകയും ചെയ്‌തു.
സംഗീതമെന്നാല്‍ ചലച്ചിത്രഗാനമല്ല.കര്‍ണാടകസംഗീതത്തിന്റെയും ലളിതസംഗീതത്തിന്റെയും
ഹിന്ദുസ്ഥാനിയുടെയും അംശങ്ങളെ പിടിച്ചെടുത്ത്‌ അസാധാരണ പ്രതിഭകള്‍ സൃഷ്ടിക്കുന്ന
സംഗീതത്തിന്റെ അല്‌പരസവിഭവങ്ങളാണ്‌ ചലച്ചിത്രഗാനങ്ങള്‍.ധാരാളം പരിമിതികളും
സര്‍ഗ്ഗാത്മക പ്രതിസന്ധികളും തീര്‍ക്കുന്ന വെല്ലുവിളികള്‍ക്കകത്തു നിന്നാണ്‌ ഓരോ
സിനിമാപ്പാട്ടിന്റെയും പിറവി.ഈ നിസ്സഹായതകളെ തന്റെ പ്രതിഭയാല്‍
നിഷ്‌പ്രഭമാക്കികളഞ്ഞ സംഗീതജ്ഞനാണ്‌ എം ജി രാധാകൃഷ്‌ണന്‍ സര്‍.മലയാളത്തിന്‌
മൗലികമായ ലളിതസംഗീതസംസ്‌കാരം ഉണ്ടാക്കിത്തന്നവരില്‍ പ്രധാനി.
ചാമരത്തിലെ 'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തു ഞാനിരുന്നു..'എന്ന പ്രണയവരികള്‍ മൂളാത്ത പ്രണയിനികള്‍ ഈ സൈബര്‍യുഗത്തിലുമുണ്ടാകുമെന്നു തോന്നുന്നില്ല.മനുഷ്യനും മലയാളിയുമാണെങ്കില്‍ ആ വരികള്‍ ഒരിക്കലെങ്കിലും ഓര്‍ത്തുപാടിയിട്ടുണ്ടാകും.ജാലകത്തിലെ 'ഒരു ദളംമാത്രം വിടര്‍ന്നൊരീ ചെമ്പനീര്‍ മുകുളമായി നീയെന്റെ മുന്നില്‍ വന്നു..'തകരയിലെ 'മൗനമേ നിറയും മൗനമേ..'ഞാന്‍ ഏകനാണ്‌ എന്ന ചിത്രത്തിലെ 'ഓ..മൃദുലേ....'മണിച്ചിത്രത്താഴിലെ 'വരുവാനില്ലാരുമീ വഴിയിലൂടെന്നാലും...''അദൈ്വതത്തിലെ 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്‌ നീ എന്തു പരിഭവം...'ഇങ്ങനെ എത്രയെത്ര പാട്ടുകള്‍..
കുറേനേരം സംസാരിച്ചിരുന്നിട്ട്‌ രാധാകൃഷ്‌ണന്‍സര്‍ സ്റ്റുഡിയോയിലേക്ക്‌ പോയി.അന്നു വൈകീട്ടത്തോടെ കോഴിക്കോടുനിന്ന്‌ ഗീരീഷേട്ടനുമെത്തി.'പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം' എന്ന ഒറ്റ പാട്ടുമതി ഗിരീഷ്‌ പുത്തഞ്ചേരിയെ മറക്കാതിരിക്കാന്‍.പക്ഷേ,രാധാകൃഷ്‌ണന്‍ സാറിന്റെ നേര്‍വിപരീതഭാവം.ഉച്ചത്തില്‍ സംസാരം,സഹ്യമല്ലാത്ത പരിഹാസം,കേള്‍വിക്കാര്‍ക്കു വേണ്ടിയുള്ള വാചികാഭിനയം തുടങ്ങി അരോചകമായ അന്തരീക്ഷസൃഷ്ടി നടത്തി ഗിരീഷേട്ടനും മുറിയിലേക്ക്‌ പിന്‍വാങ്ങി.പിറ്റേന്നാണ്‌ കമ്പോസിങ്‌.പടവുമായി ബന്ധപ്പെട്ട എന്തോ അത്യവശ്യത്തിന്‌ സംവിധായകന്‍ എറണാകുളത്തുപോയിരുന്നു.ഞാനാണ്‌ കമ്പോസിങ്ങിന്‌ കൂടെയിരിക്കേണ്ടത്‌.
രാവിലെ തന്നെ ഞാന്‍ ഗിരീഷേട്ടന്റെ മുറിയിലെത്തി.കുളിച്ച്‌ വേഷം മാറി കാവിമുണ്ടും കടുംനിറകുപ്പായവുമണിഞ്ഞ്‌ ഒരു കെട്ടു പുസ്‌തകങ്ങള്‍ക്കിടയിലാണ്‌ മൂപ്പര്‍.നല്ല വായനയുടെ നേരം.ആവശ്യത്തിന്‌ കുറിപ്പുകളുമെടുക്കുന്നുണ്ട്‌.തലേരാത്രി മറ്റുള്ളവരുടെ മുന്നില്‍വച്ച്‌‌ പുറത്തെടുത്ത സംഭാഷണശൈലികളൊന്നുമില്ല.ഞങ്ങളിരുന്ന്‌ പല കാര്യങ്ങളും സംസാരിച്ചു.യാതൊരു നാട്യവുമില്ലാതെ തുല്യനിലയിലുള്ള ഒരാളോടെന്നപോലെയാണ്‌ എന്നോടും സംസാരം.മാത്രവുമല്ല,ഉപദേശിക്കുകയാണെന്ന ഭാവമില്ലാതെ, സിനിമയില്‍ വരുന്ന തുടക്കകാരന്‌ ആത്യാവശ്യമായ ചിലകാര്യങ്ങള്‍-എഴുത്തുകാരന്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട ചില ശീലങ്ങള്‍-എന്നോട്‌ പറയുകയും ചെയ്‌തു.എനിക്കു വലിയ ആശ്വാസമായി.അപ്പോള്‍ ജാഡകള്‍ മാറ്റിവച്ച്‌ ഞാന്‍ എന്റെ വിഷമാവസ്ഥ തുറന്നു പറഞ്ഞു.ആദ്യത്തെ പടമാണ്‌.കമ്പോസിങ്ങിനൊന്നും ഇരുന്ന്‌ പരിചയമില്ല.മാത്രവുമല്ല,ഇതൊന്നും കണ്ടിട്ടുപോലുമില്ല.ആകപ്പാടെ എഴുതാനും എഴുതിയ കഥയിലെ സിറ്റ്വേഷന്‍ പറയാനുമറിയാം.
ഗിരീഷേട്ടന്‍ എന്റെ പുറത്തുപിടിച്ച്‌ ചിരിച്ചുകൊണ്ട്‌‌ ധൈര്യം പകര്‍ന്നു.
''നീ ഇങ്ങനെ വേവലാതി പിടിക്കേണ്ട..പടത്തിന്റെ കഥ പറഞ്ഞുതന്നാ മതി..സിറ്റ്വേഷനും...പാട്ടൊക്കെ വൃത്തിയായി ഞാനെഴുതിക്കോളാം.രാധാകൃഷ്‌ണന്‍ചേട്ടന്‍ അതിന്‌ നല്ല സംഗീതവുമിട്ടോളും.''
ഞാന്‍ സമാധാനത്തോടെ കട്ടിലിലിരുന്നു.രാധാകൃഷ്‌ണന്‍സാറിനോട്‌ ഭയവും ആരാധനയും ആദരവും കലര്‍ന്ന അടുപ്പമാണ്‌ തോന്നിയതെങ്കില്‍,ഗിരീഷേട്ടനോട്‌ ഒരു ചേട്ടനോടുള്ളപോലത്തെ അടുപ്പമാണ്‌ തോന്നിയത്‌.
പത്തുമണിയോട്‌ കൂടി രാധാകൃഷ്‌ണന്‍ സാറെത്തി.അദ്ദേഹമിരിക്കുമ്പോള്‍ ഒരു വിശുദ്ധിയാണ്‌ മുറി നിറയെ.അദ്ദേഹം തന്നെ ഒരു വിഗ്രഹം പോലെ പ്രഭനിറഞ്ഞിട്ടാണ്‌.ഡ്രൈവറോട്‌‌ പറഞ്ഞ്‌ അദ്ദേഹം കുറച്ചു ചന്ദനത്തിരികള്‍ വരുത്തി മുറിയില്‍ പുകച്ചു.സുഗന്ധപ്പുകനടുവില്‍ വെള്ളധരിച്ച്‌ തേജോമയരൂപനായിരിക്കുന്ന രാധാകൃഷ്‌ണന്‍ സര്‍.ഞാനാലോചിച്ചു.പ്രകടമായും രണ്ടുതരം സ്വഭാവമുള്ള വ്യക്തികള്‍.ഇവരെങ്ങനെയാണ്‌ ഒരേ മീറ്ററില്‍ ഒത്തുപോവുക!പക്ഷേ,രാധാകൃഷ്‌ണന്‍ സാറിന്റെ മുന്നില്‍ ഗിരീഷേട്ടന്‍ ഒന്നുകൂടി ശാന്തനാണ്‌.ഞങ്ങള്‍ മൂവരുംകൂടി ഒന്നിച്ചിരുന്നു.രാധാകൃഷ്‌ണന്‍സാറിന്റെ ഡ്രൈവര്‍ വെറ്റിലച്ചെല്ലം കൊണ്ടുവന്നുവച്ചു.വെറ്റിലമുറുക്ക്‌ താല്‌പര്യമുള്ള ഞാന്‍ ആ ആഗ്രഹമടക്കിപ്പിടിച്ച്‌ നോക്കി.നല്ല തളിര്‍വെറ്റില,വെട്ടിയൊതുക്കിയ പഴുക്ക,റോസ്‌ നിറമുള്ള വാസനച്ചുണ്ണാമ്പ്‌,ആനന്ദകുസുമം ചേര്‍ത്ത ഇടിച്ച പുകയില.ആനന്ദലബ്ധിക്കിനിയെന്തുവേണം എന്ന മട്ടില്‍ ഗിരീഷേട്ടനും.
അവരുടെ മുറുക്കിനുശേഷം ഞാന്‍ കഥ പറഞ്ഞു.കഥയില്‍ പാട്ട്‌ ചേര്‍ക്കാനുദ്ദേശിക്കുന്ന
സന്ദര്‍ഭവും പറഞ്ഞു.ഗിരീഷേട്ടന്‍ കടലാസ്സും പേനയുമെടുത്തു.പേപ്പറിനുമുകളില്‍ 'അമ്മ'
എന്നെഴുതി.ആ മുറിയില്‍ വച്ച്‌ ഒരു മണിക്കൂറിനുള്ളില്‍ പിറന്ന ഗാനമാണ്‌ ''എന്തിത്ര
വൈകി നീ സന്ധ്യേ..മനസ്സിന്റെ ചന്ദ്രോദയത്തിന്നു സാക്ഷിയാവാന്‍. തൂവലുപേക്ഷിച്ചു
പറന്നുപോമെന്റെയീ തൂമണിപ്രാവിനെ താലോലിക്കാന്‍.."എഴുത്തും സംഗീതം പകരലും
ഒന്നിച്ചാണ്‌ നടന്നത്‌ എന്ന വലിയ പ്രത്യേകതയും ആ പാട്ടിനുണ്ട്‌.
ചിട്ടപ്പെടുത്തിയശേഷം രാധാകൃഷ്‌ണന്‍സര്‍ തന്നെ അതു പാടിക്കേള്‍പ്പിക്കുകയും ചെയ്‌തു.ആര്‍ദ്രമധുരമായിരുന്നു ആ സംഗീതം.അതു കേള്‍ക്കുമ്പോള്‍ ഞാന്‍ മറ്റേതോ ലോകത്തായിരുന്നു.എന്നെ സംബന്ധിച്ച്‌ ഇന്നും അവിസ്‌മരണീയമായ മുഹൂര്‍ത്തം.
ഗിരീഷേട്ടന്‍ എന്നെ മാറ്റി നിര്‍ത്തി വളരെ അടുപ്പത്തില്‍ ചോദിച്ചു.
''നീ ഉദ്ദേശിച്ചപോലെയായോ..നിനക്കു തൃപ്‌തിയായോ..''
''ഉവ്വ്‌‌.നന്നായിട്ടുണ്ട്‌.''
''അങ്ങനെയല്ല,എവിടെയെങ്കിലും പോരായ്‌മ തോന്നുന്നുണ്ടെങ്കില്‍ മടിക്കാതെ ഇപ്പോള്‍ പറയണം.നമുക്കത്‌ മാറ്റാം.സംവിധായകന്റെ പ്രതിനിധികൂടിയാണ്‌‌ നീയിപ്പോള്‍.''
''ഒന്നും മാറ്റാന്‍ പറയാന്‍ തോന്നുന്നില്ല.വരികളും സംഗീതവും നന്നായിട്ടുണ്ടെന്നാണ്‌ എനിക്കു തോന്നുന്നത്‌.''
ഗിരീഷേട്ടന്‍ പിന്നെയും ചോദിച്ചു.പറഞ്ഞതുതന്നെ ഞാനപ്പോഴും പറഞ്ഞു.അല്ലാതെ ഞാനെന്തുപറയാന്‍! ആ പ്രായത്തില്‍ അവരുടെ കൂടെ ഇരിക്കാന്‍ കഴിഞ്ഞത്‌ തന്നെ മഹാഭാഗ്യം.
ഒന്നും മിണ്ടാതെ ഗിരീഷേട്ടന്‍ എന്നെ നോക്കിനിന്നു.എന്നിട്ട്‌ പാട്ടെഴുതിയ കടലാസ്സുമായി പുറത്തു കാത്തിരിക്കുന്നവര്‍ക്കിടയിലേക്ക്‌ വന്ന്‌‌ ഫോട്ടോസ്‌റ്റാറ്റെടുക്കാന്‍ കൊടുത്തു.
ഞാന്‍ മനസ്സിലാക്കിയത്‌‌,ഒരെഴുത്തുകാരനെ ബഹുമാനിക്കുന്ന മറ്റൊരു എഴുത്തുകാരനെയാണ്‌.ആ മുറിയില്‍ നിന്നു പുറത്തു കടക്കുന്നതോടെ ഗിരീഷേട്ടന്‍ ആളാകെ മാറും.പിന്നെ ഞാനല്ല ആരു പറഞ്ഞാലും മാറ്റണമെന്നില്ല.അതിനുമുമ്പ്‌‌ ഏതു തിരുത്തിനും തയ്യാറാണ്‌ എന്നറിയിക്കുന്ന മര്യാദ.മാന്യത.
ഗിരീഷേട്ടന്റെ കൈപ്പടയിലെഴുതിയ ആ പാട്ട്‌‌ ഇപ്പോഴുമെന്റെ കൈയിലുണ്ട്‌‌.ജി.വേണുഗോപാലാണ്‌ അത്‌‌ പാടിയത്‌.വേണുവേട്ടന്റെ ഏറ്റവും നല്ല പത്ത്‌ പാട്ടുകളിലൊന്ന്‌‌ ഞങ്ങളുടെ 'പകലി'ലേതാണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.പൂജയ്‌ക്കും റെക്കോഡിങ്ങിനും സാംസ്‌കാരികമന്ത്രി എം എ ബേബിയും ആരോഗ്യമന്ത്രി പി കെ ശ്രീമതിടീച്ചറും എം ജി രാധാകൃഷ്‌ണന്‍ സാറും ഭാര്യയും മറ്റനവധിപേരുമുണ്ടായിരുന്നു.തലസ്ഥാനത്തെ എം എ നിഷാദിന്റെ ബന്ധങ്ങളായിരുന്നു എല്ലാം.തീര്‍ച്ചയായും എന്റെ ധന്യത.
ഇപ്പോള്‍ ആ രണ്ടുപേരും നമുക്കിടയില്‍നിന്ന്‌ വിട വാങ്ങിയിരിക്കുന്നു.ഗിരീഷേട്ടനെ ഞാന്‍ ഒടുവിലായി കണ്ടത്‌‌ മാധ്യമം സഹപത്രാധിപര്‍ എന്‍ പി സജീഷിന്റെ വിവാഹത്തിന്‌ കോഴിക്കോട്‌ പോയപ്പോഴാണ്‌.സദ്യയ്‌ക്കു ശേഷം ഞങ്ങള്‍ ഓഡിറ്റോറിയത്തില്‍ മാറിയിരുന്ന്‌ ഏറെ സംസാരിച്ചിരുന്നു.വീട്ടിലേക്ക്‌ നിര്‍ബന്ധമായി വിളിക്കുകയും ചെയ്‌തിരുന്നു.അന്ന്‌ പോകാന്‍ കഴിഞ്ഞില്ല.മാസങ്ങള്‍ കഴിഞ്ഞ്‌ ഗിരീഷേട്ടന്‍ വേര്‍പെട്ടുപോവുകയും ചെയ്‌തു.ഇപ്പോള്‍ രാധാകൃഷ്‌ണന്‍ സാറും.
എന്റെ ആദ്യപടത്തിന്റെ ഗാനശില്‌പികളിലെ രണ്ടുപേരും ആ വലിയ സംവിധായകന്‍ വിളിച്ചിട്ട്‌ നേരത്തേ കടന്നുപോയി.നമ്മുടെ ഈ കാലം ഘനശ്യാമസന്ധ്യാഹൃദയം പോലെ വിഷാദമൂകമാകുന്നു.ഓര്‍മ്മകള്‍ ബാക്കിയാവുകയാണ്‌.മഹാപ്രതിഭകള്‍ നമുക്കുതന്നിട്ടുപോയ അനശ്വരരചനകളും.