സംസ്കാരമെന്നത് രക്തത്തില്‍ പകര്‍ന്നുകിട്ടേണ്ടതാണെന്ന്
ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്.ആ ചിന്തയെ ബലപ്പെടുത്തുന്ന ഒരു
സാംസ്കാരികാനുഭവം കഴിഞ്ഞ ദിവസമുണ്ടായത് രേഖപ്പെടുത്താനാണ് ഈ കുറിപ്പ്.ഇതൊരു
ആത്മപ്രശംസയായി ആരും കരുതരുതേ.
വടകര ദേശവുമായി ശുഷ്കമായ ബന്ധം പോലുമില്ലാത്ത
ഒരാളാണ് ഞാന്‍ .അടുത്തിടെ പ്രഖ്യാപിച്ച ചെറുകാട് അവാര്‍ഡ് എന്റെ `ബാര്‍കോഡ്'
എന്ന കഥാസമാഹാരത്തിനായിരുന്നു.പെരിന്തല്‍മണ്ണയില്‍ വച്ചാണ് മുന്‍വര്‍ഷങ്ങളില്‍ ഈ
അവാര്‍ഡ് നല്‍കിയിട്ടുള്ളതെന്ന് അറിയാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ ഈ വര്‍ഷത്തെ
ചെറുകാട് അവാര്‍ഡ് തരുന്നത് വടകര കുട്ടോത്ത് ചെറുകാട് സ്മാരക
ഗ്രന്ഥാലയത്തില്‍ വച്ചായിരിക്കുമെന്ന് പെരിന്തല്‍മണ്ണയില്‍നിന്ന് സംഘാടകര്‍
അറിയിച്ചപ്പോഴും സാധാരണനിലയിലുള്ള ഒരു പുരസ്കാരദാനച്ചടങ്ങ് എന്നതിനപ്പുറം
ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല.പത്തോ മുപ്പതോ ആളു കൂടുന്ന തീര്‍ത്തും വിരസമായ
ഒരു ചടങ്ങ്.പലയിടത്തെയും പതിവ് അതായിരുന്നു.
നാം കൂടി പങ്കെടുക്കുന്ന
വേദിയിലിരുന്ന് മറ്റാളുകള്‍ നമ്മെപ്പറ്റി ആവര്‍ത്തിച്ചു സംസാരിക്കുന്നത്
കേള്‍ക്കേണ്ടിവരിക എന്നത് ഇത്തിരി പ്രയാസമേറിയ ഒരു അനുഭവമായിട്ടാണ് എനിക്ക്
തോന്നാറുള്ളത്.അവയ്ക്ക് നല്ല വാക്കുകളുടെ പകിട്ടാണുള്ളതെങ്കില്‍ പറയുകയും
വേണ്ട.എന്നുകരുതി യോഗ്യരായ ആളുകള്‍ വിളിച്ചു തരുന്ന ആദരവിനെയും അതിലൂടെ കിട്ടുന്ന
പണത്തെയും `നിങ്ങളെന്നെ പുകഴ്ത്തി കൊല്ലും എന്ന കാരണത്താല്‍ ഞാന്‍ വേണ്ടെന്നു
വയ്ക്കുന്നു' എന്നു പറയാനുമാവില്ലല്ലോ.അത് ഉചിതമല്ല.
ഇന്ന്
കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പൊതുപരിപാടികളില്‍ സ്വമനസ്സാലെ
പങ്കെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നത് സത്യമാണ്.ആരും
അന്വേഷിച്ചുപിടിച്ച് ഒരാളെ കേള്‍ക്കാനോ അഭിനന്ദിക്കാനോ ഇന്ന്
പുറപ്പെടുന്നില്ല.വഴിയോരയോഗങ്ങള്‍ കോടതി ഇടപെട്ട് നിരോധിച്ചത്
നന്നായി.അല്ലെങ്കില്‍ ആളില്ലാവീഥിയോട് സംസാരിക്കാന്‍ മടി തോന്നി പ്രാസംഗികര്‍
പ്രസംഗിക്കാന്‍ വരാത്ത സ്ഥിതിവിശേഷം
തെരുവോരപരിപാടികള്‍ക്കുണ്ടാകുമായിരുന്നു.അല്ലെങ്കില്‍ അതിനും പണം കൊടുത്ത്
ആളെയിറക്കി തെരുവില്‍ കേഴ്വിക്കാരായി നിര്‍ത്തേണ്ടിവരുമായിരുന്നു.ഏതു കക്ഷിയുടേയും
രാഷ്ട്രീയ പരിപാടികള്‍ക്കാവട്ടെ ദിവസച്ചെലവ് നല്കി ആളെ വിളിച്ചുകൊണ്ടുപോകേണ്ട
അവസ്ഥയാണല്ലോ ഇന്നുള്ളത്.സാഹിത്യ അക്കാദമിയില്‍പോലും സ്ഥിരം ക്ഷണിതാക്കളായും ആരും
ക്ഷണിക്കാതെയും പരിപാടി ഏതെന്ന് അന്വേഷിക്കാതെയും മുടങ്ങാതെ എത്തിച്ചേരുന്ന
പത്തിരുപത് പേരെ കിഴിച്ചാല്‍ അവിടെ നടക്കുന്ന സാംസ്കാരിക പരിപാടികള്‍ക്കും
കേട്ടറിഞ്ഞ് വരുന്ന ആളില്ലെന്നതാണ് വാസ്തവം.
കുട്ടോത്ത് ചെറുകാട് സ്മാരക
ഗ്രന്ഥാലയത്തിന് ഇരുപത്തിയഞ്ച് വയസ്സായി.ഒരു വര്‍ഷമായി നടന്നുവരുന്ന അതിന്റെ
ആഘോഷപരിപാടികളുടെ സമാപനസമ്മേളനത്തിലാണ് ഇത്തവണത്തെ ചെറുകാട് അവാര്‍ഡ്
വിതരണം.അവിടെ ഇറങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം മനസ്സിലായി.പണ്ട് നാട്ടുമ്പുറത്ത്
കൂടിയിരുന്ന കല്യാണപ്പരിപാടികളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഉത്സവാന്തരീക്ഷം
അവിടെയുണ്ട്.വലിയ പന്തല്‍ .കൊടിതോരണങ്ങള്‍ .ശ്രമക്കാരായി ഓടിനടക്കുന്ന കുറേയധികം
ചെറുപ്പക്കാര്‍ .അപ്പോള്‍ നാലുമണിയായിട്ടേയുള്ളൂ.എങ്കിലും റോഡിലും മറ്റും വന്നു
ചേര്‍ന്നുനില്‍ക്കുന്ന നാട്ടുകാര്‍.ഞാന്‍ വായനശാലയിലേക്ക് കയറി.നല്ല രീതിയില്‍
പണിതിട്ടുള്ള ഇരുനില മന്ദിരം.പണം മുടക്കി വലുപ്പത്തില്‍ ഒരു
കെട്ടിടം(വീട്/ഓഫീസ്/വായനശാല/ആശ്രമം/ആരാധനാലയം..എന്തുമാവട്ടെ.)പണിതുവയ്ക്കുന്നതിലല്ല
കാര്യമിരിക്കുന്നത് അതില്‍നിന്നൊരു പോസിറ്റീവ് എനര്‍ജി പ്രസരപ്പിക്കാന്‍ കഴിയുന്ന
വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലാണ്.കുട്ടോത്തെ ചെറുകാട് വായനശാലക്ക്
അത്തരം പോസിറ്റീവ് ചാര്‍ജ്ജുണ്ട്.അതിനുള്ളിലിരിക്കുമ്പോള്‍ എനിക്കത്
അനുഭവപ്പെട്ടു.എല്ലാ സ്ഥലത്തും-വായനശാലകളില്‍പ്പോലും-അത് കിട്ടാറില്ല എന്നതും
വാസ്തവം.
പുരസ്കാരവിതരണ പരിപാടിക്ക് ചെറുകാടിന്റെ മക്കളും കുടുംബാംഗങ്ങളും
എത്തിച്ചേരുമെന്നും ഞാന്‍ കരുതിയിരുന്നില്ല.പെരിന്തല്‍മണ്ണയില്‍ നിന്നും അവര്‍കൂടി
വന്നപ്പോള്‍ മനസ്സില്‍ സന്തോഷമായി.നാഥനില്ലാത്ത പരിപാടികളല്ല ഇത്.ആര്‍ക്കോ വേണ്ടി
ആരോ നടത്തുന്ന ആരുടെയോ പരിപാടി അല്ല ഇത്.അനര്‍ഹമായ ഒരിടത്തല്ല
ഞാനെത്തിയിരിക്കുന്നത്.
ആറുമണിക്ക് പരിപാടി തുടങ്ങുമ്പോള്‍ പന്തല്‍ നിറയെ
ആളുണ്ടായിരുന്നു.ഇബ്രാഹിം വെങ്ങര,പാലക്കീഴ് നാരായണന് മാഷ്,എം.എം നാരായണന്
മാഷ്,വി.സുകുമാരന്‍ സര്,പി.കെ.ശ്രീമതി ടീച്ചര്‍,മുന്‍ എം.എല്‍.എ വി.ശശികുമാര്‍
എന്നിങ്ങനെ പ്രമുഖര്‍ വേദിയില്‍ .സദസ്സിന്റൈ മുന്‍ നിരയില്‍ ചെറുകാട് മാഷിന്റെ
മക്കളും പേരക്കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളും പെരിന്തല്‍മണ്ണയില്‍
നിന്നെത്തിയ ട്രസ്റ്റ് അംഗങ്ങളും സഹൃദയരും.പിന്നെ പിന്നിലേക്ക് പരന്നുകിടക്കുന്ന
ജനക്കൂട്ടം.അതായിരുന്നു അമ്പരപ്പിച്ച കാഴ്ച.സ്ത്രീകളും കുട്ടികളും പുരുഷന്മാരും
ചെറുപ്പക്കാരുമടങ്ങുന്ന ജനക്കൂട്ടം.ഞായറാഴ്ചയാണ്.മിക്കവാറും എല്ലാ വീട്ടിലും
ടെലിവിഷനും ഇന്റര്‍നെറ്റുമുള്ളവരാണ്.അത്ര ദരിദ്രരോ പണക്കാരോ അല്ലാത്ത
ജീവിതപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ഇടത്തരക്കാരായ സാധാരണക്കാരാണ് ആ
കൂടിയിരിക്കുന്നവരില്‍ ഏറെപ്പേരും.അവരാരും സാഹിത്യവിദ്യാര്‍ത്ഥികളോ നിര്‍ബന്ധമായി
സാഹിത്യം പിന്തുടരുന്നവരോ ആയിരിക്കാനുമിടയുമില്ല.എന്നിട്ടും എന്തിനാണ് ഇത്രയും
പേര് അവിടെ കൂടിയിരിക്കുന്നത്.വെറും പാര്‍ട്ടി താല്പര്യം
മാത്രമായിരിക്കാനുമിടയില്ല എന്നത് അവരുടെ മുഖഭാവങ്ങളില്‍നിന്നു വ്യക്തമാണ്.പിന്നെ
സുസ്മേഷ് ചന്ത്രോത്ത് എന്ന `ആഗോളപ്രശസ്ത'നും `സമുന്നതവ്യക്തിത്വ'ത്തിനുടമയുമായ
പുരസ്കാരജേതാവിനെ കാണാനും ആശിര്‍വമദിക്കാനുമാണോ.!അല്ലെന്നുറപ്പാണല്ലോ.അവര്‍ക്ക്
എന്നെ കേട്ടുകേള്‍വി പോലുമുണ്ടായിരിക്കാനിടയില്ല.അവരെന്നെ
വായിച്ചിട്ടുണ്ടാവില്ല.അപ്പോള്‍ അവര്‍ വന്നിരിക്കുന്നത് അവരുടെ രക്തത്തില്‍
സംസ്കാരം കലര്‍ന്നുകിടക്കുന്നതുകൊണ്ടാണ്.അതുകൊണ്ടുമാത്രമാണ്.
ചെറുകാട് എന്ന
മഹാനായ മനുഷ്യനെ അറിഞ്ഞിട്ടുള്ളതിന്റെ സംസ്കാരം.പുസ്തകങ്ങള്‍
വായിച്ചിട്ടുള്ളതിന്റെ സംസ്കാരം.ആശയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംവാദങ്ങളും
ജീവിതത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്കാരം.രാഷ്ട്രീയവും
രാഷ്ട്രീയപ്രവര്‍ത്തനവും പൊതുജീവിതത്തിന്റെ ആവശ്യകതയാണ് എന്നു
മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്കാരം.എനിക്കിഷ്ടമായി ആ ജനതയെ.അവര്‍
ഞങ്ങള്‍ക്കായി കാത്തുവച്ചിട്ടുള്ള അത്ഭുതം അവിടം കൊണ്ടും തീര്‍ന്നില്ല.ഓരോ
പ്രസംഗത്തിനും ലഭിച്ച കൈയടി അത് വ്യക്തമാക്കി.എനിക്കും ലഭിച്ചു ആ
പ്രോത്സാഹനം.സംസാരം തീരുമ്പോള്‍ സാധാരണ മട്ടില്‍ നമ്മളെല്ലാം ചെയ്യുന്ന
അനുഷ്ഠാനക്കൈയടി ആയിരുന്നില്ല അതൊന്നും.നന്ദിവാക്കുകള്‍ നാലോ അഞ്ചോ
മിനിട്ടെടുത്ത് പറഞ്ഞൊപ്പിക്കുന്നതിനിടയിലായിരുന്നു അത്.ഇടക്കിടെ ജനങ്ങള്‍
നമ്മള് പറയുന്നത് കേട്ട് ഉറക്കെ കൈയടിക്കുന്നു.!അവര്‍ കളിയാക്കുകയാണോ എന്നുപോലും
തോന്നിപ്പോയി.അല്ലെന്നുമനസ്സിലായപ്പോള്‍ മനസ്സില്‍ കനം തിങ്ങി.കൃതജ്ഞതയുടെ ഭാരം
പകരുന്ന സന്തോഷം ശിരസ്സിനെ താഴ്ത്തി.
അത്തരമൊരനുഭവം ജീവിതത്തില്‍
ആദ്യത്തേതായിരുന്നു.പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ പുരസ്കൃതനായി എന്നുതന്നെ
അനുഭവപ്പെട്ടു.സന്തോഷം.വിസ്മയം.കടപ്പാട്.എല്ലാത്തിനുമുപരിയായി മതിലരികിലും
റോഡരികിലും തങ്ങിനിന്ന് പരിപാടി തീരുംവരെ മുഷിയാതിരുന്ന ജനങ്ങള്‍ നല്കിയ
പാഠം.നല്ല സംസ്കാരത്തിന്റെ വേരുകള്‍ക്ക് വാട്ടം തട്ടിയിട്ടില്ലെന്ന നല്ല
പാഠം.നന്ദി കുട്ടോത്തെ ജനങ്ങള്‍ക്ക്.
ഇത്രയുമെഴുതിയത് എന്നെപ്പറ്റി
പറയാനല്ല,എനിക്ക് ഒരു ദേശത്തെ മനസ്സിലാക്കാനായത് ഏതു വിധമാണെന്ന്
പറയേണ്ടിവന്നതുകൊണ്ടാണ്.കുട്ടോത്തെ ചെറുപ്പക്കാരും സ്ത്രീകളും കേരളത്തിന് ഒരു
പാഠം പകര്‍ന്നുകൊടുക്കുന്നുണ്ട്.സഹജീവിസ്നേഹത്തിന്റെയും സഹിഷ്ണുതയുടേയും മഹത്തായ
തിരിച്ചറിവ്.അതൊടൊപ്പം ഞാന്‍ ആവര്‍ത്തിക്കാറുള്ള അതേ കാര്യവും.യുവാക്കള്‍ക്ക്
ദിശാബോധമില്ലെന്ന് ആരാണ് ആണയിടുന്നത്.?നല്ല വഴി കാട്ടിക്കൊടുത്താല്‍ ആ വഴിക്ക്
പോകുന്നവരാണ് യുവാക്കള്‍ . മക്കള്‍ മോശമാകുന്നതിന് മക്കളെ പഴിക്കുകയല്ല വേണ്ടത്
സ്വന്തം പിഴവുകള്‍ തിരുത്തുകയാണ് ഒരു സമൂഹം ചെയ്യേണ്ടത്.അങ്ങനെ മാതൃക കാട്ടുന്ന
ഒരു ജനതയെയാണ് അവിടെ കണ്ടത്.(യുവ @ ഹൈവേ)