Friday, July 30, 2010

അലസതയോളം മധുരം


അവള്‍ വന്നിട്ട്‌ മൃദുവായി പറയും.
''ഉം,കണ്ണടയ്‌ക്ക്‌.വേഗം.ഭസ്‌മം തൊട്ടുതരാം.എന്നിട്ടുമെല്ലെ,മൂക്കിന്‍മേല്‍ വീണ തരികളെ ഊതിക്കളയാം.അല്ല..അതിന്‌ കാല്‍ കഴുകിയോ..?എവടെ.!ഉണ്ടാവില്ല..സാരല്യ.ഞാന്‍ കഴുകീട്ടുണ്ട്‌.ഇന്നിപ്പോ അത്‌ മതി.നാളെ പറ്റില്ലാട്ടോ."
ഇപ്പോള്‍ പാദസരം കിലുങ്ങുന്നത്‌ കേള്‍ക്കാം.
"ഹമ്മോ..എന്തൊരു പ്രതിഷ്‌ഠയാപ്പാ ഇത്‌.എന്താ ഇത്ര നോക്കിയിരിക്കാന്‍.?ഞാനെന്നുമിങ്ങനെ തന്നെയല്ലേ..?"
ഇരിപ്പിന്റെ രീതിയൊന്നുമാറ്റി ഞാനാ പ്രകോപനഗാനം പാടും.
"താടകരൂപിണീ..."
അത്‌ കലഹം കാണാനാണ്‌.സന്ധ്യയ്‌‌ക്ക്‌ ബഹളം വയ്‌ക്കില്ല.അതറിയാം.അതുകൊണ്ടാണ്‌ ചൊടിപ്പിക്കാനായി പാടുന്നതും.ഫലമുണ്ടാവില്ല.വിളക്കിന്റെ പൊന്‍നാളത്തില്‍ കണ്ണുംപൂട്ടി ജപമാവും.ജപം കാണാനും ഭംഗിയാണ്‌.കൃത്രിമമായി ചെയ്യുകയാണെന്നേ തോന്നൂ.അങ്ങനെയല്ല.ശ്രദ്ധ എന്നെയാവും.അതുകൊണ്ടാണ്‌ അശ്രദ്ധ തോന്നുന്നത്‌.എന്റെ അലസത മാറാനാണ്‌ പ്രാര്‍ത്ഥന.
"ഗുരുവായൂരപ്പാ..ദാ, ആ ഇരിപ്പില്‍നിന്നൊന്ന്‌ ഇളക്കിത്തരണേ.."
അല്‌പം കഴിയുമ്പോള്‍ ആ തണുത്ത വിരലുകള്‍-വെള്ളം നനഞ്ഞതിനാല്‍ മാത്രം തണുത്തുപോയത്‌.അല്ലെങ്കിലതിന്‌,ശരിയാണ്‌,ചൂട്‌ തന്നെയാണ്‌.-എന്റെ മുഖത്ത്‌ പതിയും.
"എത്ര നിര്‍ബന്ധിച്ചാലാ ഇരിന്നിടത്തുനിന്ന്‌ ഒന്നനങ്ങ്വാ.ഇങ്ങനെയുണ്ടോ ഒരലസത.ആ..പറയാന്‍ ഞാനുണ്ടല്ലോ..അല്ലെങ്കീ ഞാനില്ലെങ്കീ എന്തിനാ കൊള്ള്വാ.."
അരികില്‍ മുണ്ടുലയുന്ന സ്വരം.സ്‌റ്റിഫ്‌ ആന്‍ഡ്‌ ഷൈനിന്റെ ഗന്ധവും ബലവുമുള്ള വെള്ളമുണ്ട്‌.നല്ല ഭംഗിയാണ്‌ അതുടുത്തുകാണാന്‍.
തറയില്‍ കാലും നീട്ടി അവളിരിക്കുമ്പോള്‍ എനിക്കാ മുണ്ടില്‍ ചുളിവ്‌ വീഴ്‌ത്താനേ തോന്നില്ല.അരികിലിരിക്കുമ്പോള്‍ താമരപ്പൂവിന്റെ ഗന്ധം വരും.പിന്നെ,ഒരു നില്‍പുണ്ട്‌.ഓരോന്ന്‌ ആലോചിച്ചുകൊണ്ട്‌. വിട്ടുകൊടുക്കില്ലാത്ത ഒരാളുടെതാണല്ലോ ഭാവം.എന്നോടു മാത്രമാണ്‌ യുദ്ധമില്ലാത്തതെന്നു ചിലപ്പോള്‍ തോന്നും.നിശ്ശബ്ദതയും വലിയൊരു സമരമുറയാണല്ലോ.അല്ലെങ്കില്‍,സമ്മതിച്ചുകൊടുക്കലും ഒരുതരം യുദ്ധതന്ത്രമാണല്ലോ.
എന്നോടു
മാത്രമാണ്‌ യുദ്ധമില്ലാത്തതെന്നു ചിലപ്പോള്‍
തോന്നും.നിശ്ശബ്ദതയും വലിയൊരു
സമരമുറയാണല്ലോ.അല്ലെങ്കില്‍,സമ്മതിച്ചുകൊടുക്കലും
ഒരുതരം
യുദ്ധതന്ത്രമാണല്ലോ
.
ഞാന്‍ ശ്രദ്ധിക്കും.തലയുയര്‍ത്തിപ്പിടിച്ചേ നില്‍ക്കൂ.ജനലരികിലോ അടുക്കളയിലോ ആവും.പെട്ടെന്നാവും ആലോചനത്തുമ്പില്‍ പിടികിട്ടുക.ഉടനേ,വേഗത്തില്‍,ഒന്നുകുനിഞ്ഞ്‌ ഇടംകൈകൊണ്ട്‌ മുണ്ടിന്റെ കോന്തലയുയര്‍ത്തി എളിയില്‍ കുത്തി ഒന്നുനിവരും.പാദം മുട്ടി,പാദസരം മുട്ടി വെള്ളപ്പാവാട-ഓ,വെണ്ണമിനുക്കമാണ്‌ അതിന്‌...
ഇതൊന്നും ഞാന്‍ കാണുകയില്ലെന്നാ വിചാരം.എനിക്കിഷ്ടം ഇതൊക്കെ കാണുന്നതാണെന്ന്‌ എനിക്കല്ലേ അറിയൂ.അതല്ലേ എന്റെ അലസത.
അവളുടെ തന്നെ പിന്നാലെ നടക്കാന്‍ തോന്നിപ്പിക്കുന്നത്‌‌ മഴക്കാലത്താണ്‌.കണ്ടുമതിയാവില്ല അന്നേരം.കുറേക്കാലം 48 ഡിഗ്രി ചൂടില്‍ പാവം കഴിഞ്ഞിട്ടുണ്ട്‌.അതുകൊണ്ടാവും മഴ വന്നാല്‍ തുള്ളിച്ചാടുന്നത്‌.ഒരു കുട്ടിയാണെന്നേ തോന്നൂ.അല്ല,കുട്ടി തന്നെയാണ്‌.ഇടയ്‌ക്കിടെ എനിക്ക്‌ കുട്ടീ എന്നുതന്നെ വിളിക്കാന്‍ തോന്നും.തുള്ളിച്ചാടി മഴയിലേക്ക്‌ പോവുമ്പോള്‍ മുറ്റത്തെ ഗ്രാമ്പുമരമൊക്കെ ഉലഞ്ഞിട്ടുണ്ടാകും.കൊമ്പുകൊള്ളുന്നതൊന്നും അവള്‍ക്ക്‌ പ്രശ്‌നമല്ല.ആകെ നനഞ്ഞ്‌ കയറിവന്നിട്ട്‌,തറയില്‍ വെള്ളത്തുള്ളികളുടെ ചിത്രമിട്ടുകൊണ്ട്‌ പിന്നേം മഴ നോക്കിനില്‍ക്കും.മുടി നനഞ്ഞ്‌ കവിളിലൊട്ടി,മുടി നനഞ്ഞൊട്ടുമ്പോള്‍ കൂടുതല്‍ വലുതായി തോന്നുന്ന ചെവികള്‍ പുറത്തുകാട്ടി,ഉടലിന്റെ പാതി കനം കാണിച്ചുകൊണ്ട്‌ ഒരു കവിത പോലെ...
എനിക്കിഷ്ടമാണ്‌ അലസനാവാന്‍.അത്‌ നിന്നെ കണ്ടുകൊണ്ടിരിക്കാനാണ്‌.ഭക്തിയില്ലെങ്കിലും അപ്പോള്‍ കണ്ണടച്ചുതരാന്‍ സുഖമാണ്‌.നീയൂതിമാറ്റുന്ന ഭസ്‌മത്തരികള്‍ എന്റെ മുഖത്തുനിന്നു പോവുമ്പോള്‍ കണ്ണുതുറന്ന്‌ നിന്നെ കാണാനും എനിക്കിഷ്ടമാണ്‌.നീ പിന്തിരിഞ്ഞ്‌‌ പോകുമ്പോള്‍ നനഞ്ഞ കാലടികള്‍ പിന്നീട്‌ തറയില്‍ കാല്‌പാടുകള്‍ പതിപ്പിക്കും.അതും നോക്കി അലസനായിരിക്കുക.എന്തു സുഖമാണത്‌.സമയം കളയുകയല്ല.സമയം തികയാതെ വരികയാണ്‌.കണ്ടുകണ്ട്‌ മതിയാവാതെ വരുമ്പോള്‍,നിന്റെ ഭാരത്തെ എന്റെ ത്വങ്‌മാംസാസ്ഥികള്‍ക്കുള്ളില്‍ പൊതിഞ്ഞുവയ്‌ക്കാന്‍ അകം വെമ്പുന്നത്‌ നീയറിയുന്നുണ്ടോ.?
രാത്രിയില്‍ അതേപോലെ കാല്‍കഴുകി കിടക്കാന്‍ വരുമ്പോഴും ആ അനുഭവം പകര്‍ന്നുകിട്ടും.നനഞ്ഞ പാദസരം..നനഞ്ഞ രോമങ്ങള്‍..ചരിഞ്ഞുകിടന്നുള്ള തലയണ വയ്‌ക്കാതുള്ള ഉറക്കം.നറുനെയ്‌ മണക്കുന്നത്‌ അന്നേരമാണ്‌.അപ്പോളാകട്ടെ എനിക്ക്‌ ഉറങ്ങാനും തോന്നില്ല.പിന്നെയും അലസത.!
ഓ!ഈ അലസതയ്‌ക്ക്‌ എന്തുമധുരമാണ്‌.!
ഫോട്ടോ.സുസ്‌‌മേഷ്‌ ചന്ത്രോത്ത്‌

4 comments:

  1. ഇത്രയൊക്കെ സ്നേഹിക്കാനാവുമോ മനുഷ്യന്?
    ഇത്രയൊക്കെ സ്നേഹിക്കപ്പെടാന്‍?

    ReplyDelete
  2. ഇങ്ങിനെയൊക്കെ എഴുതി മനുഷ്യനെ കൊതിപ്പിക്കല്ലേ.....

    ReplyDelete
  3. സ്വന്തം ജീവിതത്തിനു നേർക്ക്‌ പിടിച്ച കണ്ണാടിയിൽ കണ്ടതാണെഴുതിയതെന്നു തോന്നുന്നു..ശരിയല്ലേ?

    ReplyDelete
  4. എന്റെ മനുഷ്യാ നിങ്ങളെന്നെ കൊതിപ്പിച്ചുകളഞ്ഞല്ലോ...! നീലയും റോസും നിറമുള്ള കടലാസുകളില്‍ കത്തുന്ന വാക്കുകള്‍കൊണ്ട് പ്രേമലേഖനങ്ങള്‍ എഴുതുവാന്‍ വേണ്ടി മാത്രം ഒരു പെണ്‍കുട്ടിയെ പ്രേമിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്നത്തെ പുതുവര്‍ഷപ്പുലരിയില്‍ ഞാന്‍ വളരെ സീരിയസായി ചിന്തിച്ചതേയുള്ളു.. പെമ്പിള്ളേരെ പ്രേമിക്കാനവസരം കിട്ടിയപ്പോഴൊന്നും പ്രേമലേഖനങ്ങള്‍ എഴുതാതിരുന്നതിന്റെ നഷ്ടബോധം ഇന്നാണ്, പെട്ടെന്നാണ് വേദനിപ്പിച്ചത്... അങ്ങനെ വിഷമിച്ചിരിക്കുമ്പോ അലസമായി ഇങ്ങനെ ഇരുന്നിരുന്നതിന്റെ ചില പഴയ ഓര്‍മ്മകള്‍ തന്ന് നിങ്ങളെന്നെ വീണ്ടും വേദനിപ്പിച്ചു..! ഇനിയിപ്പോ എന്റെ പ്രേമലേഖനങ്ങള്‍ കിട്ടാന്‍ വേണ്ടി എന്നെ പ്രേമിക്കാന്‍ തയ്യാറുള്ളൊരു പെണ്‍കുട്ടിയെ എവിടാ കിട്ടുക..??

    ReplyDelete