Saturday, September 25, 2010

വീണ്ടും മലയാളത്തിന്‌ ജ്ഞാനപീഠഭാഗ്യം.

വീണ്ടും മലയാളത്തിന്‌ ജ്ഞാനപീഠഭാഗ്യം.ജി.ശങ്കരക്കുറുപ്പിനുശേഷം മറ്റൊരു കവിക്ക്‌‌,മറ്റൊരു കുറുപ്പിന്‌,ശ്രീ ഓ.എന്‍.വി കുറുപ്പിന്‌ ഭാരതത്തിന്റെ ആദരം.അഞ്ചാം തവണയാണ്‌ മലയാളത്തിലേക്ക്‌ ജ്ഞാനപീഠം വരുന്നത്‌.
എസ്‌‌.കെ.പൊറ്റെക്കാട്ടും തകഴി ശിവശങ്കരപ്പിള്ളയും എം.ടി.വാസുദേവന്‍ നായരും ഗദ്യസാഹിത്യമെഴുതിയിരുന്നവരാണ്‌.ജി കഴിഞ്ഞ്‌ കവിതകളെതൊടാതെ നിന്ന ജ്ഞാനപീഠം ഇത്തവണ കവിതയെത്തന്നെ തേടിയെത്തി.കവിതയുടെ അന്തസ്സ്‌‌.ഭാഷയുടെ പുണ്യം.അങ്ങനെ നമുക്കിതിനെ സ്വീകരിക്കാം.പറഞ്ഞുകേട്ടിരുന്നപോലെ മാധവിക്കുട്ടിക്കായാലും അക്കിത്തത്തിനായാലും ജ്ഞാനപീഠത്തിനുള്ള നറുക്ക്‌ കവിതയ്‌ക്ക്‌ തന്നെയായിരുന്നു.അത്‌ നന്നായി.സമകാലീന മലയാളകവിതയുടെ ദരിദ്രമായ ഉടലിനും ആത്മാവില്ലാത്ത ജീവിതത്തിനും ഒരു ഷോക്ക്‌ട്രീറ്റ്‌മെന്റ്‌ എന്നമട്ടില്‍ നമുക്കിതിനെ വരവേല്‍ക്കാം.ഇക്കാലത്തെ കവികള്‍ ഭാവിയിലെ ജ്ഞാനപീഠത്തിനായി നല്ല കവിതകള്‍ എഴുതട്ടെ.അതുകൊണ്ടുതന്നെ,മേഖല തിരിച്ച്‌‌ ഗ്രൂപ്പുണ്ടാക്കുന്നതിലും എതിരാളികളെ ഫാന്‍സിനെവിട്ട്‌ കൂവിത്തോല്‍പ്പിക്കുന്നതിലും സജീവശ്രദ്ധ പുലര്‍ത്തുന്ന സമകാലീന മലയാളികവികള്‍ ഓ.എന്‍.വിക്കു കിട്ടിയ ഈ പുരസ്‌കാരത്തെ ആഘോഷിക്കാന്‍ സാദ്ധ്യത കാണുന്നില്ല.'ഓ,ഇതിലത്ര കാര്യമൊന്നുമില്ല...അത്‌ മറ്റവന്‌ കൊടുക്കാതിരിക്കാന്‍ അങ്ങേര്‍ക്ക്‌ കൊടുത്തതാ'ണെന്നേ സമകാലീന മലയാളി കവികളുടെ ക്യാമ്പില്‍നിന്ന്‌‌ കമന്റ്‌ വരാനിടയുള്ളൂ.എന്തായാലും ഓ.എന്‍.വിയുടെ പിന്നാലെ അനുമോദനവുമായി തലമൂത്ത മലയാളകവികളും ഗദ്യകാരന്മാരും പത്രപ്രവര്‍ത്തകന്മാരുമേ കാണൂ എന്നുതോന്നുന്നു.ഇക്കാര്യത്തില്‍ ചെറുവാല്യക്കാരുടെ സപ്പോര്‍ട്ട്‌ കിട്ടുമെന്നുതോന്നുന്നില്ല.കാത്തിരുന്നുകാണാം.
മലയാളത്തിന്റെയും ഭാരതത്തിന്റെയും ലോകത്തിന്റെയും എഴുത്തുകാരനാണ്‌ ശ്രീ ഒ.എന്‍.വി കുറുപ്പ്‌.സര്‍,അങ്ങേയ്‌ക്ക്‌ നമസ്‌കാരം.ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 2007-ലെ ജ്ഞാനപീഠപുരസ്‌കാരത്തില്‍ ഏതൊരു മലയാളിക്കുമൊപ്പം ഞാനും സന്തോഷിക്കുന്നു,അഭിമാനിക്കുന്നു.വരും വര്‍ഷങ്ങളിലും ഗദ്യ-പദ്യ ഭേദമില്ലാതെ മലയാളത്തിന്‌ ജ്ഞാനപീഠങ്ങള്‍ ലഭിക്കട്ടെ.

16 comments:

  1. ഒ.എന്‍.വി ക്ക് ജ്ഞാനപീഠം കിട്ടിയതില്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. അദ്ദേഹത്തിന് ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദനങ്ങള്‍ അറിയിക്കിന്നു

    ഭാവിയില്‍ ജ്ഞാനപീഠം കിട്ടാന്‍ വേണ്ടിയാണോ നല്ല കവിതകള്‍ എഴുതേണ്ടത്..?

    ReplyDelete
  2. മലയാളകവിതയുടെ ലാവണ്യത്തിനു കിട്ടിയ ഈ പുരസ്ക്കാരത്തിൽ താങ്കൾക്കൊപ്പം സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.മലയാള കാൽ‌പ്പനിക കവിത അതിന്റെ ഉത്തുംഗതയിലേറിയത് ഓ എൻ വി യിലാണ്. പുതു തലമുറയിലെ നമ്മുടെ കവികളെക്കുറിച്ച് സുസ്മേഷിന് അത്ര നല്ല അഭിപായമല്ലെന്നു തോന്നുന്നു, കുറച്ചു സത്യമുണ്ടങ്കിലും (അവരൊക്കെ സച്ചിയെക്കണ്ടു പഠിക്കട്ടേ) എല്ലാരും അസൂയക്കാരും ഗ്രൂപ്പുകാരുമൊന്നുമല്ലല്ലോ!

    ReplyDelete
  3. മലയാള കവിതയ്ക്കൊരു പുതിയ ബാല്യം

    ReplyDelete
  4. ഓയെൻ‌വി സാറിന്റെ പുരസ്കാരലബ്ധിയിൽ , കവിതാപ്രേമിയും അഭിമാനിക്കുന്നു.

    ReplyDelete
  5. ഞാന്‍ അങ്ങേയറ്റം ആദരവോടെ കാണുന്ന കവിയാണ് ഓ എന്‍ വി. അദ്ദേഹം ഒരിക്കല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അത് വേണ്ടായിരുന്നു എന്നെനിക്ക് തോന്നിയിരുന്നു. ഭൂരിപക്ഷം വോട്ടര്‍മാരും എന്റെ അതേ വികാരം പങ്ക് വെച്ച് അന്ന് അദ്ദേഹത്തെ തോല്‍പ്പിച്ചത് ഹൃദയവ്യഥയോടെയാവണം. കാരണം, ഒരു കാരണവശാലും മലയാളികളാല്‍ തോല്‍പ്പിക്കപ്പെടാന്‍ അര്‍ഹനല്ല അദ്ദേഹം.

    ഇന്ന്, 2007-ലെ ജ്ഞാനപീഠപുരസ്ക്കാരം അദ്ദേഹത്തിന് ലഭിക്കുമ്പോള്‍ സുസ്മേഷിനോടും മറ്റെല്ലാ മലയാളികളോടുമൊപ്പം ഞാനും സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.

    ReplyDelete
  6. അതെ,അതാണ്‍ ഒ.എന്‍.വി കുറുപ്പെന്ന
    ഒറ്റപ്ളാവില്‍ നീലകണ്ഠന് വേലുക്കുറുപ്പ്.മലയാളത്തിന്‍റെ കവി.
    ഇപ്പോള്‍ ഭാരതത്തിന്‍റെയും..നമുക്ക് അഭിമാനിക്കാം.
    ഇനിയുമൊരുപാട് ജ്ഞാനപീഠങ്ങള്‍ മലയാളക്കരയിലെത്തട്ടെ !

    ReplyDelete
  7. പ്രിയ എഴുത്തുകാരാ,
    മലയാളസാഹിത്യത്തിന് ഇത് സന്തോഷത്തിന്റെ സമയമാണ്. ബഹുമാന്യ കവിയ്ക്ക് രാജ്യത്തെ വിലകൂടിയ സാഹിത്യ സമ്മാനം. തരുന്നതാരായാലും തീരുമാനിക്കുന്നതാരായാലും തുടങ്ങിയ കാലം മുതലേ അതു നമുക്കു പ്രിയപ്പെട്ടതാണ്.

    ഓയെൻ‌വി സാറിന്റെ പീഠലബ്ധിയെക്കുറിച്ചാണെങ്കിലും താങ്കളുടെ പോസ്റ്റിന്റെ ഊന്നൽ സമകാലിക കവിതയിലാണല്ലോ.
    ഇക്കാലത്തെ കവികൾ ഭാവിയിലെ ജ്ഞാനപീഠത്തിനു വേണ്ടി എഴുതണോ? ശങ്കരക്കുറുപ്പ് എഴുതി വാങ്ങിയതല്ലല്ലോ. പൊറ്റക്കാടിനു തീർച്ചയായും അർഹതയുണ്ട്. എം.ടി.യുടെ കാര്യവും അങ്ങനെ തന്നെ. അഭിപ്രായ വ്യത്യാസം തകഴിയുടെ കാര്യത്തിലേ ഉള്ളൂ എനിക്ക്. ( ബഷീർ ഇന്നും വായിക്കപ്പെടുന്നത്…)

    മലയാള സാഹിത്യത്തിലെ – വേണ്ട, കവിതയിലെ പക്ഷഭേദങ്ങളെക്കുറിച്ചെഴുതിയത് നന്ന്. പുതുകവിതയുടെ ദരിദ്രമായ ഉടലിനും ആത്മാവില്ലാത്ത ജീവിതത്തിനും ആരാണ് ഉത്തരവാദികൾ?
    പുതു തലമുറയെ ചാക്കിട്ട് പിടിച്ച്സ്വന്തം ഗ്രൂപ്പിൽ ചേർക്കുന്ന പ്രവണത കവിതാ രംഗത്താണു കൂടുതലെന്നു തോന്നുന്നു. പെൻഷനാവും മുൻപ് യുവപരിലാളനത്തിനൊരുങ്ങിയ മുകുന്ദൻ, അക്കാദമിയിലെ സോഫ്റ്റ്ലാൻ‌ഡിങ്ങോടെ അതവസാനിപ്പിച്ചിരുന്നു. കവിതയിലങ്ങനെയല്ലല്ലോ. പുതുകവിതകളുടെ പരിചയപ്പെടുത്തൽ, സ്വന്തം എഡിറ്റിങ്ങിൽ പുതുകവിതാ സമാഹാരം, കവിപരിചയം, ലേഖനങ്ങളിൽ പരാമർശം, മീറ്റിങ്ങുകളിൽ കൂടെക്കൂട്ടൽ, ചെല്ലപ്പെട്ടിവാഹക സ്ഥാനം, പത്രാധിപർക്കു റെക്കമന്റേഷൻ…. ധൃതരാഷ്ട്രാലിംഗനത്തിലമർത്താൻ എന്തെല്ലാം മാർഗ്ഗങ്ങൾ! പെട്ടവരാരും രക്ഷപ്പെട്ടിട്ടില്ല.

    ഇപ്പോൾ ഓയെൻ‌വി എഴുതുന്നത് മികച്ച കവിതകളാണെന്ന് എനിക്കഭിപ്രായമില്ല. തൊടി, പെങ്ങൾ, തളിരില, പുൽ‌നാമ്പ് തുടങ്ങിയ പദങ്ങളുപയോഗിച്ച് ആർക്കുവേണമെങ്കിലും ഇന്ന് ഒരു ഓയെൻ‌വിക്കവിത എഴുതാം. പക്ഷേ, താനെഴുതിയ കവിതയുമായി സാറിന്റെ നില്പുണ്ടല്ലോ, അതിനെ നമസ്കരിക്കണം. തന്റെയും കവിതയുറ്റെയും ഭാഷയുടെയും അഭിമാനം സാറിൽ ജ്വലിച്ചു നിൽക്കുന്നു. അദ്ദേഹം മലയാളത്തിന്റെ പ്രതീകമാകുന്നു. ആ പ്രൌഢഗുരുബിംബത്തിനു മുന്നിൽ ശിഷ്യശിഷ്യന്റെ പ്രണാമം.

    ReplyDelete
  8. അല്ലെങ്കിലും എല്ലാ അളവുകോലുകളും ഏല്ലാവര്‍ക്കും സമ്മതം ആവില്ലല്ലോ.. ബഷീറും കമലാദാസും അമര്‍ത്തി ചിരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു ...

    ഒപ്പം തീര്‍ച്ചയായും ഓ എന്‍ വി യ്ക്ക് സന്തോഷാശം സകളും

    ReplyDelete
  9. മറ്റൊരു കാര്യം
    കവിതയെ സൂക്ഷ്മമായി പിന്‍തുടരുന്ന ഒരാളായിരുന്നു സുസ്മേഷ് എങ്കില്‍ ഒരിക്കലും പറയില്ലായിരുന്നു, സമകാലികകവിത ദരിദ്രമാണെന്ന്.ബ്ലോഗിലും മറ്റും കവിത പോലെ സജീവമായി ഒന്നുമുണ്ടെന്നു തോന്നുന്നില്ല.ഒരുപക്ഷേ കഥ വായിക്കുന്നതിനേക്കാള്‍ കവിത വായിക്കപ്പെടുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം.

    ജീവിതം പോകുന്ന വഴിയ്ക്കേ കവിതയും പോകൂ എന്ന് എന്റെ പുസ്തകത്തിന്റെ അവതാരികയില്‍ കെ.ആര്‍.ടോണി എഴുതിയിരുന്നു. കവിത ദരിദ്രമായെങ്കില്‍ അതിനുത്തരവാദി ദരിദ്രമായ നമ്മുടെ ജീവിതശൈലിയാണെന്നു പറയേണ്ടി വരും.ചീത്തക്കാലത്ത് ചീത്തകാലത്തെക്കുറിച്ചുള്ള കവിത തന്നെയാണ് ഉണ്ടാവുക, ഉണ്ടാവേണ്ടത്.

    ReplyDelete
  10. സന്തോഷം....അതിനേക്കാള്‍ കൂടുതല്‍ അഭിമാനവും.... ഇത്തിരി അഹങ്കാരവും... വാക്കുകളെ സ്നേഹിക്കാന്‍ പഠിപ്പിച്ച പ്രിയകവിക്ക് ആശംസകള്‍.... :)

    ReplyDelete
  11. ഓ എൻ വിയെ കുറിച്ച് എഴുതിയത് നന്നായി.

    ReplyDelete
  12. അക്ഷരങ്ങളിലൂടെ ജീ‍വിതത്തിന്റെ ഉപ്പ് കണ്ടെത്തി കറുത്ത പക്ഷിയുടെ പാട്ടുകേട്ട് ഭൂമിക്ക് ഒരു ചരമ ഗീതം രചിച്ച മലയാളത്തിന്റെ മഹാകവിക്ക് ജ്ഞാനപീഠം. ഉജ്ജയനിയിലൂടെ ഭൈരവന്റെ തുടിക്ക് കാതോര്‍ത്ത് നടക്കുന്ന ആ മഹാപ്രതിഭയുടെ കവിതാ സപര്യക്ക് മുന്‍പില്‍ പ്രണാമം. സ്വസ്തി! ഹേ, സൂര്യതേ സ്വസ്തി!

    ReplyDelete
  13. ഒ എന്‍ വി യെക്കുറിച്ചും സമകാലിക കവികളെ കുറിച്ചും കവിതകളെ കുറിച്ചും തുടങ്ങി വെച്ച ചര്‍ച്ച ചൂട് പിടിക്കട്ടെ

    കാര്യ ഗൌരവമുള്ള വാദങ്ങള്‍ ഇതില്‍ കടന്നു വരണം മലയാള കവിതയും സാഹിത്യവും എവിടെ എത്തി നില്‍ക്കുന്നു എന്നൊരു തിരിഞ്ഞു നോട്ടവും നമുക്ക് വേണ്ടേ...?

    പിന്നെ പുല്‍നാമ്പും തളിരിലയും നിരത്തി വെച്ചാല്‍ ഒ എന്‍ വി കവിതയാകുമോ ?

    എങ്കില്‍ എല്ലാ കവിയശപ്രാര്‍ഥികളും ചുള്ളിക്കാടും അയ്യപ്പനും ടോണിയും രാമനും ഒക്കെ ആയേനെ അല്ലെ ?

    ചീത്ത കാലത്തെ കവിത നിങ്ങളെ പിടിച്ച് കുലുക്കുമെങ്കിലെ അതൊരു ചീത്ത കവിതയെങ്കിലും ആകൂ ...

    ReplyDelete
  14. പ്രിയ സുഹൃത്തുക്കളേ..,
    എല്ലാവര്‍ക്കും നന്ദി.
    പ്രതികരണനും അനീഷും മധു പറഞ്ഞത്‌ ശ്രദ്ധിക്കുമല്ലോ.
    കാമ്പുള്ള ചര്‍ച്ചയ്‌ക്ക്‌ ക്ഷണിക്കുന്നു.
    സ്‌നേഹത്തോടെ,
    സുസ്‌മേഷ്‌.

    ReplyDelete
  15. കവിത കൊണ്ട് അളക്കാനാവാത്ത വിസ്മയങ്ങള്‍ സൃഷ്ടിച്ച കവിയല്ല ഒ എന്‍ വി, എങ്കിലും നമുക്കിതൊരഭിമാന നിമിഷം. ഒരോ വരിയും ഓരോ വാക്കും കവിതയില്‍ ജ്വലിപ്പിച്ച മാധവിക്കുട്ടിയ്ക്കു കിട്ടാതെ പോയ ഈ സമ്മാനം, അതിലും മികച്ച എഴുത്തുകൊണ്ടല്ല ഓ എന്‍ വി നേടിയത്.
    സമകാലീന കവിത ദരിദ്രമാണെന്നു ഒരു മുന്‍ വിധിയാണ് പ്രശ്നം. ദാരിദ്ര്യം സാംസ്ക്കാരിക മേഖലയിലാകെ ഉള്ളതുപോലെയല്ലേ കവിതയിലും ഉള്ളു, ( ചലചിത്ര മേഖലയിലെ അവാര്‍ഡ് വിവാദങ്ങള്‍ അടങ്ങിയില്ല ഇനിയും, നല്ല സിനിമകള്‍ എത്ര കുറവാണിപ്പോള്‍ ഇവിടെ)

    ReplyDelete
  16. @ madhu :പിടിച്ചു കുലുക്കുന്ന കവിതകള്‍ ഇക്കാലത്ത് ഇല്ല എന്ന് പറയുന്നതില്‍ കഴമ്പുണ്ടോ? തികച്ചും വൈയക്തികം അല്ലെ അത്? സ്വന്തം കാലത്തിനെ അളക്കല്‍ എന്നത് എല്ലായ്പോഴും കഷ്ടം പിടിച്ച പണി തന്നെ.

    കാമ്പും കഴമ്പും കാലം തെളിയിക്കും.. കാലത്തിനേ അതിനു കഴിയൂ.. അതിന്‍റെ ഉള്ളില്‍ കിടന്നു നമ്മള്‍ ഓടിയിട്ടു എന്ത് കാര്യം?

    ReplyDelete