Wednesday, October 27, 2010

തര്‍ജ്ജമയല്ലാത്ത വരികള്‍

താ ഇത്രയേയുള്ളൂ നീയെന്നു,സ്വയം
പലപാടു വിരല്‍ചൂണ്ടി ഞാന്‍ പറഞ്ഞു
താഴെ അഗാധതയിലെന്റെ തണുത്ത നിഴല്‍
എന്നോടുതന്നെയെന്റെ ആത്മകഥ!

''രാജാക്കന്മാരുടെ രാജാവേ
ആഴങ്ങളുടെ ആഴമാണ്‌ താഴെ."

വെയില്‍ പോലെ എന്നെയും മൂടി
നിന്റെയൊച്ചകള്‍ താഴേക്കു പോകുമ്പോള്‍,
മുകളിലേക്കു നോക്കാതെ ഞാനുറച്ചു ചോദിക്കുന്നു.

എങ്ങനെയാണു നിനക്കിങ്ങനെ
മേഘമായി,കൊക്കരണിക്കും
ഒരു മനുഷ്യന്റെ ഗദ്‌‌ഗദം
കുറുകുന്ന കൊക്കിനുമിടയില്‍
ചലനമില്ലാതെ നില്‍ക്കാന്‍,
അതേവിധം നിന്നുകൊണ്ടവനെ
അളന്നുമുറിച്ച്‌ ഛെ,ഛെ-യെന്നു
ചിരിക്കുവാന്‍ കഴിയുന്നത്‌..?

മറുപടിയെ ആരുമറിയാതൊരു
കാറ്റുകൊണ്ടുപോയി.
കാറ്റിനും കൊടുക്കാതെ
ഞാനെന്നെയൊന്നു സൂക്ഷിച്ചു.

പിന്നെ,
ഞാനങ്ങനെ തൂവിപ്പോയി,
ആഴത്തിലേക്ക്‌.

അവസാനമായി കേട്ട മാറ്റൊലി
കൈയടിയാവാം
ചിറകടിയാവാം
നിന്റെയൊരു ചെറുതുമ്മലാവാം.

ഇത്രയേയുണ്ടായിരുന്നുള്ളൂ
ഞാനെന്ന്‌ നാളെ നിനക്കും പറയാം.
9-5-2003-ല്‍ എഴുതിയത്‌.

8 comments:

  1. 2003-ല്‍ എഴുതിയ കവിത.
    കാലത്തിന്റെ പെട്ടകത്തില്‍ കിടന്നത്‌.

    മാധ്യമത്തിലെ അന്നത്തെ പത്രാധിപര്‍ ശ്രീ പി.ടി.നാസറിന്‌ വെറുതേ ഒരു കൗതുകത്തിന്‌ അന്നിത്‌ വായിക്കാന്‍ കൊടുത്തിരുന്നു.അദ്ദേഹമത്‌ ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുകയുണ്ടായി.കഥകള്‍ അപ്പോഴൊക്കെ മാതൃഭൂമിയിലും മാധ്യമത്തിലും വന്നുതുടങ്ങിയിരുന്നു.എങ്കിലും ഇങ്ങനെയെഴുതുന്നത്‌ നേരത്തേ തന്നെ ശീലമാണ്‌.ഇതൊന്നും ഒരിക്കലും പുസ്‌തകമായോ കാവ്യചര്‍ച്ചകളിലോ ഞാനറിഞ്ഞ്‌ വരികയില്ല.അതിനുവേണ്ടിയുമല്ല.എഴുത്തുകാരന്റെ പരിശീലനവഴികളില്‍ ചിലത്‌ എന്നുമാത്രം സദയം പരിഗണിച്ചാല്‍ മതി.

    സ്‌നേഹത്തോടെ,
    സുസ്‌മേഷ്‌.

    ReplyDelete
  2. വരികള്‍ ഇഷ്ടമായി. അപ്പോള്‍ കഥയില്‍ നിന്നും കവിതയിലേക്ക് ചെറിയ ഒരൂ കൂടുമാറ്റം അല്ലേ... അതോ കവീതയില്‍ നിന്നും കഥയിലേക്കാണോ?

    ReplyDelete
  3. തുടക്കങ്ങൾ അപ്പോൾ കവിതയിൽ കൂടിയായിരുന്നു അല്ലേ....

    ReplyDelete
  4. രണ്ടും ഒരുപോലെ കൊണ്ടുനടക്കയാണല്ലേ ?
    ആശംസകൾ

    ReplyDelete
  5. ഹരിതമോഹനം എന്ന കവിത പോലെ മനോഹരമായ കഥയിലൂടെയാണു സുസ്മേഷ് എന്ന കഥാകാരനെ വായിച്ചറിഞ്ഞത്. പിന്നെ പലതും വായിച്ചെങ്കിലും ആ കഥയോടുള്ള ഇഷ്ടം വേറിട്ടു നില്ക്കുന്നു. ഈ കവിതകള്‍ഒക്കെ ചേര്‍ത്ത് ആര്‍ദ്രമാക്കിയ കഥകള്‍ക്കു വേണ്ടി ഇനിയും കാത്തിരിക്കുന്നു. സ്നേഹപൂര്‍വ്വം ആശംസകള്‍..

    ReplyDelete