Saturday, October 30, 2010

ഹൃദയത്തില്‍ നങ്കൂരമിട്ട പഴയ കപ്പലിന്‌ നിന്റെ പേരിട്ടുവിളിക്കുമ്പോള്‍

രേസമയം ചെറുതായിരുന്നു നീ
അതേപോലെ വലുതുമായിരുന്നു.

'അരക്കഴഞ്ചാ'ണാകെയെന്നു ഞാനൊരിക്കല്‍
കളി പറഞ്ഞപ്പോള്‍,
'അരക്കഴഞ്ചി'ലേക്കൊന്നും പോകേണ്ട മോന്‍,
തരാനെനിക്കറിയാം സമയമാകട്ടെ,
നീ കാണാത്തതു പലതുമുണ്ടിനിയും.
ഞാന്‍ തടുത്താലും നിനക്കെടുക്കാനാവുന്നത്‌..

ഏറെ ഒച്ചപ്പൂക്കളെറിഞ്ഞ്‌
ഏറെ മിണ്ടാതെ,കേള്‍ക്കാതെ,
നനഞ്ഞ പാദങ്ങള്‍
പതുക്കെവച്ചുകൊണ്ടൊരു നടത്തം മാത്രം.

ചുറ്റിനും തിണര്‍ത്തുചോന്ന
പൂങ്കുഴലുകളായി ദേശീയപാതകള്‍

ഉടയ്‌ക്കാതെ,ഉലയ്‌ക്കാതെ നീ
സൂക്ഷിച്ചുടുത്ത വസന്തമാണീ മാസം.

എന്റെ ശൂന്യത്തില്‍നിന്ന്‌‌
നിനക്കു തരാനെനിക്കാവുന്നത്‌
വാകമരങ്ങളുടെ മേലാപ്പുപോലൊരു
കിനാത്തളിക.

അതിലിരുന്നാല്‍ താഴെ വീഴില്ല
കാറ്റെടുത്തുകീറില്ല
വെയിലെടുത്തു ചൂടില്ല
മഴയെടുത്തുകുടയില്ല

വണ്ടുകള്‍,കരിവണ്ടുകള്‍
ചുറ്റിപ്പറക്കുകയുമില്ല.

ഇത്രയും കാല്‌പനികനാകണോ സഖേ..?

ഇത്രയും,കാ-ല്‍-പ-നി-ക-നാ-ക-ണോ-സ...ഖേ...?

ആമാശയം വന്‍കുടലാര്‍ത്തവം
പുളിച്ചുതികട്ടലുകളാവലാതികള്‍
പണം കടം പലിശ പഠിപ്പ്‌ പത്രാസുകള്‍...
ആലോചിച്ചാലൊന്നിനുമില്ല സുഖം..!

അന്താരാത്മാവു കുടഞ്ഞിട്ട പ്രാണികള്‍ ചീറ്റുന്നു

അഭിശപ്‌തനാര്‍ത്തന്‍ ആലംബഹീനന്‍
അടയാളം കൊത്താത്ത പൊള്ളപ്പത്തായം.
ഞാന്‍,നിലയില്ലായ്‌മയിലേക്കെറിയപ്പെട്ട
തെല്ലുപോലും പിഴയ്‌ക്കാത്ത ഉന്നം.

എല്ലാം വാസ്‌തവങ്ങള്‍,എങ്കിലും
അരക്കഴഞ്ചുള്ളോരീയഴകിനോടാണെന്റെ ദാസ്യം.

4 comments:

  1. "നീ കാണാത്തതു പലതുമുണ്ടിനിയും."

    എങ്കിലും
    അരക്കഴഞ്ചുള്ളൊരിതിനെയും ഇഷ്ടമായി.

    ReplyDelete
  2. എന്റെ ശൂന്യത്തില്‍നിന്ന്‌‌

    നിനക്കു തരാനെനിക്കാവുന്നത്‌

    വാകമരങ്ങളുടെ മേലാപ്പുപോലൊരു

    കിനാത്തളിക.......


    "എല്ലാം വാസ്‌തവങ്ങള്‍,എങ്കിലും

    അരക്കഴഞ്ചുള്ളോരീയഴകിനോടാണെന്റെ ദാസ്യം....


    ishttamayi susmesh.........pranayathilum

    kavinja oru bhavam thonnipoyi varikalkku.....

    ReplyDelete
  3. അന്താരാത്മാവു കുടഞ്ഞിട്ട പ്രാണികള്‍ ചീറ്റുന്നു

    ReplyDelete
  4. കവിത കൊള്ളാം.
    കവി വിരിക്കാന്‍ ശ്രമിക്കുന്ന കാല്‍പനികതയുടെ മേലാപ്പില്‍ സര്‍ഗ്ഗാത്മകതയുടെ വര്‍ണ്ണം തെളിഞ്ഞു കാണാന്‍ അനുവാചകന്‌ ടോര്‍ച്ചടിക്കേണ്ടി വന്നേക്കാമെന്ന എന്റെമാത്രം തോന്നല്‍. ഫ്രൊയ്ഡിയന്‍ പരികല്‍പനയില്‍ ചാലിച്ചെടുത്ത കാവ്യസൃഷ്ടിയിലൂടെ, ആധുനീക ആഖ്യാനശൈലിയോടുള്ള സംയോഗോദ്യമപ്പുളപ്പില്‍ ആലേഖനം ചെയ്യപ്പെട്ട നിറക്കൂട്ടിന്‌ പ്രഭാതത്തിന്റെയും പ്രദോഷത്തിന്റെയും പ്രതിലോമ പ്രകീര്‍ണ്ണം? വീണ്ടും എന്റെ മാത്രം സന്ദേഹം.
    സംഭവിച്ചത്‌ ഒരനുവാചകന്റെ പ്രതീക്ഷയിലുണ്ടായ ചെറിയ നഷ്ടം മാത്രം. അഗണ്യമായ ഈ നഷ്ടം കവിതയുടെതാവണമെന്നില്ല, കവിയുടെതാവണമെന്നുമില്ല.

    ReplyDelete