Monday, November 8, 2010

പേപ്പര്‍ ലോഡ്‌ജ്‌

1. വാഴ്‌ചയൊഴിഞ്ഞ തമ്പുരാക്കന്മാരുടെ നഗരം

`ഗര്‍ഭച്ഛിദ്രവേന്ദ്രന്മാരുടെ ആദ്യത്തെ സമ്മേളന'ത്തില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടിയാണ്‌,നീണ്ട പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഞാനീ നഗരത്തില്‍ വീണ്ടും വരുന്നത്‌.
നിങ്ങള്‍ കേട്ടിട്ടുണ്ടോ ഞങ്ങളുടെ `പോയ്‌സണ്‍വാട്ടര്‍' എന്ന സംഘടനയെപ്പറ്റി.ഉണ്ടാവില്ല.`മാനംനോക്കി' എന്ന ബ്ലോഗറായ സണ്ണിയാണ്‌ ഈ ഒത്തൊരുമിക്കലിന്‌ പോയ്‌സണ്‍വാട്ടര്‍ എന്നു പേരിട്ടത്‌.ആദ്യത്തെ പോസ്റ്റില്‍ത്തന്നെ ഒരു വേദനച്ചിരിയോടെ നമ്മളൊക്കെ ഗര്‍ഭച്ഛിദ്രവേന്ദ്രന്മാരാണെന്ന്‌ അഭിപ്രായപ്പെട്ടത്‌ ശിവറാം ഭാസ്‌കറും.
ഇത്‌ ഇന്റര്‍നെറ്റ്‌ വരിക്കാരുടെ ഒരു കൂട്ടായ്‌മയാണ്‌.ഒരര്‍ത്ഥത്തില്‍ രക്ഷാധികാരിയോ ഭാരവാഹികളോ ആജീവനാന്ത അംഗങ്ങളോ ഇല്ലാത്ത ഒരു സ്വയംനിയന്ത്രിത സംഘടന.ലോകത്തിന്റെ പല ഭാഗത്തായി കിടക്കുന്ന വളരെക്കുറച്ചു മലയാളികള്‍.ഏറെയും ഈ നഗരവാസികള്‍..ശരിക്കും പറഞ്ഞാല്‍ ഗര്‍ഭഛിദ്രം നടത്തേണ്ടിവന്നതിന്റെ പേരില്‍ വേദനിക്കുന്ന മുപ്പത്തിനാല്‌ പുരുഷന്മാര്‍..ഇപ്പോഴത്തെ അംഗസംഖ്യ അതാണ്‌.അത്‌ കൂടുകയോ കുറയുകയോ ചെയ്യാം.സമാനമായി സ്‌പന്ദിച്ചുകൊണ്ടിരിക്കുന്ന ഞങ്ങള്‍ കുറേപ്പേരുടെ വളരെ നാളായുള്ള ആഗ്രഹവും സ്വപ്‌നവുമാണ്‌ ഈ സമ്മേളനത്തില്‍ സഫലമാകുന്നത്‌.
സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞവരുടെ കൂട്ടായ്‌മ എന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ വിസ്‌മയം തോന്നുന്നുണ്ടോ.ഉണ്ടെങ്കില്‍ പറയാം,ഈ ലോകത്തിന്റെ വളരെക്കാലമായുള്ള ഗതിയില്‍ ഇതൊന്നുമൊരു ഗൗരവമുള്ള കാര്യമല്ല സുഹൃത്തേ.ഞങ്ങള്‍ക്കുപോലും.എങ്കിലും ഞങ്ങള്‍ക്ക്‌ ഒത്തുകൂടണം.ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ഭാരത്തെ,ആരോടും പറയാതെ വച്ചിട്ടുള്ള വേദനകളെ,അപ്പോഴനുഭവിച്ച ആന്തരിക ദുരിതങ്ങളെ പ്രയോഗികജീവിതത്തോട്‌ ചേര്‍ത്ത്‌ ഇനിയും നിര്‍വീര്യമാക്കണം,അത്രതന്നെ.
പഴക്കമേറെച്ചെന്ന ഈ നഗരത്തെപ്പറ്റി എന്താണ്‌ നിങ്ങള്‍ക്കറിയാവുന്നത്‌? ഇവിടെയൊരു രാജാവ്‌ ഭരിച്ചിരുന്നുവെന്നോ.അതോ അദ്ദേഹത്തിന്റെ വേനല്‍ക്കാലവസതിയില്‍ ഇപ്പോള്‍ കലാലയത്തിന്റെ കാഹളങ്ങളാണെന്നോ.ഭരണവാഹനത്തിലേറിയ ജനാധിപത്യത്തിന്റെ കാര്യവാഹികളാണ്‌ ആജ്ഞകള്‍ പുറപ്പെടുവിക്കുന്നതെന്നോ.പുതിയകാലത്തിന്റെ കാറുകളും വീടുകളും ചിന്തകളും അനുനിമിഷം പുളച്ചുയരുന്നുവെന്നോ.
എന്തായാലും ഒരുകാര്യം നിങ്ങള്‍ക്കറിയാമായിരിക്കും,ഞാനിവിടെ നിന്നുപോയിട്ട്‌ ഒരു ദശകക്കാലമായി എന്ന യാഥാര്‍ത്ഥ്യം.അതിനുമുമ്പ്‌ ഞാനിവിടെ വിദ്യാര്‍ത്ഥിയും അതിനേക്കാളേറെ തൊഴിലാളിയുമായിരുന്നു.അഞ്ച്‌ വര്‍ഷവും മൂന്ന്‌ മാസവും അക്കാലത്ത്‌ ഞാനിവിടെ താമസിച്ചിട്ടുണ്ട്‌.എനിക്കിവിടെ ഒരുപാട്‌ സൗഹൃദങ്ങളുമുണ്ടായിരുന്നു.
എനിക്ക്‌ നഗരത്തിനെയല്ല,നഗരത്തിന്‌ എന്നെയായിരുന്നു പരിചയം.ഇന്ന്‌ തിരിഞ്ഞുനോക്കുമ്പോള്‍ അഗാധമായ ബന്ധം എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം.അന്ന്‌ ഇവിടുത്തെ തൂണുകളും നിലവിളികളും എന്റെ ശരീരത്തിന്റെ കാമനകളും തിരിച്ചറിവുകളും എന്നോടൊരുപാട്‌ കഥകളും പറഞ്ഞിട്ടുണ്ട്‌.മറന്നിട്ടില്ല ഞാന്‍.ഒന്നും മറന്നിട്ടില്ല.വേര്‍പാടിനുശേഷം അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്ന രോദനങ്ങളുടെ മാറ്റൊലിപോലെ അവ എന്നെ പിന്തുടരുന്നു.ആ അര്‍ത്ഥത്തില്‍ ശവപ്പറമ്പിലെ മൃതശരീരങ്ങളുടെ സംഘഗാനമാണ്‌ ഇപ്പോള്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നത്‌.
നിങ്ങള്‍ക്കോര്‍മ്മിക്കാന്‍ പറ്റുന്നുണ്ടോ എന്നെ?മെലിഞ്ഞ്‌ ഉയരം വച്ച കറുത്ത എന്റെ രൂപത്തെ?ശരീരവും മനസ്സും നിറയെ വേദനകള്‍ വഹിച്ച്‌,കാലുകള്‍ വലിച്ച്‌,ഹൃദയം ഓര്‍മ്മിപ്പിക്കുന്ന അപമാനങ്ങളാല്‍ ശിരസ്സിനെ കുനിച്ച്‌ എങ്ങോട്ട്‌ നീങ്ങണമെന്നറിയാതെ നിങ്ങളെ ഓരോരുത്തരേയും സ്‌മൃതികളില്‍ സമാഹരിച്ച്‌ ഞാന്‍ ഇതിലെ നടന്നുപോയിരുന്നത്‌.ഒരുപക്ഷേ,ആരും ഓര്‍ക്കുന്നുണ്ടാവില്ല.അതില്‍ ഞാനാരേയും കുറ്റപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുമില്ല.എന്തുകൊണ്ടെന്നാല്‍ അതും കാലത്തിന്റെ ഒരു നീക്കമായിരുന്നു,രാജാവ്‌ നയിച്ചിരുന്ന ചതുരംഗത്തിലെ നിശ്ശബ്‌ദമായ,എന്നാല്‍ അതിഗംഭീരവും ധിഷണാപരവുമായ ഒരു നീക്കം പോലെ മറ്റൊന്ന്‌.പരിണതഫലങ്ങള്‍ രാജാവിനുമാത്രം അറിയാമായിരുന്ന ഒരു നീക്കം.
ഇന്ത്യയില്‍ കുമിഞ്ഞുപെരുകിയ നാട്ടുരാജ്യങ്ങളിലൊന്നായിരുന്നു ഈ നഗരവുമുള്‍പ്പെട്ട കൊച്ചിരാജ്യം.അതിനൊരു രാജാവ്‌..
കാലാന്തരത്തില്‍ കൊച്ചിരാജ്യം ലയിച്ച്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഓഫ്‌ ട്രാവന്‍കൂര്‍ ആന്‍ഡ്‌ കൊച്ചിന്‍ ആയി. രാജാവിന്റെ വസതികള്‍,രാജാക്കന്മാര്‍ ഒഴിഞ്ഞുപോയ വസതികളായി മാറി.സമ്പൂര്‍ണ്ണ രാജാധിപത്യത്തില്‍ നിന്ന്‌ ജനാധിപത്യത്തിലേക്കുള്ള വളര്‍ച്ച.സംഗീതവും സാഹിത്യവും പ്രജാക്ഷേമവും രാഷ്‌ട്രീയവും സജീവമാക്കിയ നാളുകളുടെ ശവമെടുപ്പ്‌...
രാജ്യത്തിന്റെ അതിരുകള്‍ കാവല്‍ത്തുറകളില്ലാതെയാവുകയും രാജ്യത്തിന്റെ വിസ്‌തൃതി വിശദമാകുകയും ചെയ്‌തപ്പോള്‍ സംസ്‌കാരത്തില്‍ കലര്‍പ്പുകളുണ്ടായി...
ഞാനും ഈ രാജ്യത്ത്‌ എത്തിപ്പെട്ടു..ഒരിക്കല്‍ ഞാനും ഈ രാജ്യത്തിന്റെ രാജാവായിത്തീര്‍ന്നു...എനിക്കുകീഴിലും ഒരു ജനതയുണ്ടായി.
മഹാരാജാവിന്റെ കടല്‍ നനയ്‌ക്കാത്ത പാദുകം.
നിങ്ങള്‍ക്കറിയാമായിരിക്കും,അന്ന്‌ ഞാനീ നഗരത്തെ വിശേഷിപ്പിച്ചത്‌ അങ്ങനെയാണ്‌.കടല്‍ അതിന്റെ സൗന്ദര്യത്താല്‍ തന്നെയും തന്റെ വംശത്തേയും ജനതയേയും നശിപ്പിക്കുമെന്ന്‌ കാലാകാലങ്ങളില്‍ ഈ നാട്ടുരാജ്യം ഭരിച്ച രാജാക്കന്മാര്‍ ഭയന്നിരിക്കാം.അല്ലെങ്കില്‍ നിഷ്‌പ്രയാസം അവര്‍ക്ക്‌ അതിരില്‍ക്കിടക്കുന്ന കടലിനെ ഈ വഴിക്ക്‌ തെളിച്ചുകൊണ്ടുവരാമായിരുന്നു.വേനല്‍ക്കാലവസതിയില്‍ മുറ്റത്തെ കടലിലേക്ക്‌ കാലിട്ടിരിക്കാമായിരുന്നു.അതിനായി ഒരു വെള്ളച്ചാല്‍..അല്ലെങ്കില്‍ ഒരു വാര്‍പ്പ്‌ കടല്‍...അത്ര മതിയായിരുന്നു.എന്നാല്‍ വാഴ്‌ചയൊഴിയുംവരെ അതൊന്നും സംഭവിച്ചില്ല.അതിനാല്‍,നിര്‍ഭാഗ്യത്തിന്റെ വക്കുകടിച്ചുകൊണ്ട്‌ ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കട്ടെ,പല രാജാക്കന്മാര്‍ ഭരിച്ച ഈ നഗരത്തിനുചുറ്റും ഇന്നും കടലിന്റെ അലര്‍ച്ചയില്ല സ്‌നേഹിതാ!അതുകൊണ്ട്‌ പറയാം.കടലിനെ കടലിന്റെ വഴിക്കുവിട്ട മഹാരാജാക്കന്മാരുടെ പിന്മുറക്കാരാണ്‌ നമ്മള്‍.
റസാഖ്‌,ഒടുവില്‍ നമ്മള്‍ കണ്ടുപിരിഞ്ഞതും ഈ നഗരത്തില്‍ വച്ചാണ്‌.നിന്റെ കൈയിലപ്പോള്‍ നാടന്‍പൂക്കള്‍ ചേര്‍ത്തുപിടിച്ചുണ്ടാക്കിയ ഒരു പൂച്ചെണ്ടുമുണ്ടായിരുന്നു.വരുന്ന വഴിക്ക്‌ ആരോ തന്നതായിരുന്നു അത്‌.നിത്യപരാജയങ്ങളുടെ സ്‌മരണക്കായ്‌ നിനക്ക്‌ ലഭിച്ച ഉപഹാരം.വേറാരാവാന്‍!നിന്റെ സഹയാത്രികരായ മനോലോകജീവികള്‍ തന്നെയായിരിക്കാം.ഒരുകാലത്ത്‌ വിപ്ലവകാരികളും കാമുകിമാരുമടങ്ങിയ സംഘങ്ങളുടെ നായകനായിരുന്നുവല്ലോ നീ.
ബ്രെഹ്‌റ്റിന്റെ വരികള്‍ ഉറക്കെ ചൊല്ലാറുണ്ടായിരുന്ന അച്ചടിത്തൊഴിലാളി.എന്റെ നേതാവ്‌.പലപ്പോഴും എന്റെ ക്രിസ്‌തു.`കീഴടക്കാനാവാത്ത വരികളി'ലെ അവസാനഭാഗമാണ്‌ ഒടുവില്‍ കണ്ടപ്പോഴും നീ ചൊല്ലിയത്‌.ഓര്‍ക്കുന്നുണ്ടോ..
-ഇനി നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഈ ചുമരുകള്‍ തകര്‍ത്തുടയ്‌ക്കാം...
എവിടെ ലെനിന്‍ പ്രിന്റേഴ്‌സ്‌.?
റസാഖ്‌,എന്റെ പ്രിയ തോഴാ, എവിടെയാണിപ്പോള്‍ നിന്റെ താമസവും ജീവിതവും?നിന്റെ അച്ചുകൂടവും പ്രസിദ്ധീകരണസ്ഥാപനവും നിന്റെ മാത്രമായിരുന്ന സ്വപ്‌നങ്ങളും എവിടെ.ഞാന്‍ കൈ നീട്ടി നില്‍ക്കുന്നു,തരൂ ഈ ദിവസങ്ങളിലേക്ക്‌ എനിക്കുള്ള നിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍...
ദീര്‍ഘദൂരയാത്രയ്‌ക്ക്‌ തീവണ്ടിയും ഹ്രസ്വദൂരയാത്രയ്‌ക്ക്‌ കാല്‍നടയും ശീലമാക്കിയ,ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നാടകം തന്നെയായിരിക്കണമെന്ന്‌ നിര്‍ബന്ധം പിടിച്ച ഏറനാടന്‍ സഹൃദയനായിരുന്നു റസാഖ്‌.ഈ നഗരത്തിലെ ലെനിന്‍ പ്രിന്റേഴ്‌സിന്റെ സാരഥി.സര്‍ക്കാര്‍ ശകടങ്ങളുടെ താവളത്തിനപ്പുറം ദിവസവേദനത്തിന്‌ നല്‌കുന്ന വാടകക്കെട്ടിടത്തിലെ സ്വപ്‌നം പതിച്ച മുറിയുടെ ഉടമ.
പേപ്പര്‍ ലോഡ്‌ജ്‌.
അതായിരുന്നു ആ കെട്ടിടം.
അതിന്റെ ചുമരുകളായ ചുമരുകള്‍ മുഴുവന്‍ ആലേഖനങ്ങളായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും എണ്‍പതുകളിലും.ലോഡ്‌ജിലെ ഓരോ മുറിയുടെയും തറയും ചുമരുകളും നിറയെ ചെറുതും വലുതുമായ ആഹ്വാനങ്ങള്‍.ജനങ്ങള്‍ അകല്‍ച്ചയോടെയും പൊലീസുകാര്‍ സംശയത്തോടെയും നിങ്ങള്‍ അഭിമാനത്തോടെയും വിളിച്ചു,പേപ്പര്‍ ലോഡ്‌ജ്‌.
വരുന്നവര്‍ക്കും പോകുന്നവര്‍ക്കും ഇനി വരാനിരിക്കുന്നവര്‍ക്ക്‌ വഴിച്ചെലവിനായി ചില്ലറകളിട്ടുവയ്‌ക്കാന്‍ അവിടെയൊരു കൂജയുണ്ടായിരുന്നു.
ആര്‍ക്കും ദാഹജലം നല്‍കുന്ന കൂജ.
ഓര്‍ക്കുന്നുണ്ടോ റസാഖ്‌,അതെല്ലാം?നീ അതിന്റെ ഭാഗമായിരുന്നു.പിന്നീട്‌ തൊണ്ണൂറുകളിലാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളുടെ തിരക്കുകള്‍ ഒഴിവാക്കി നീ നിന്റെ പ്രസ്സിലെ പണിത്തിരക്കിലേക്ക്‌ പിന്‍വാങ്ങിയത്‌.ജനിച്ചുവളര്‍ന്ന ഹൈദരാബാദില്‍നിന്ന്‌ തൊണ്ണൂറുകളുടെ മദ്ധ്യത്തിലാണ്‌ ഞാനിവിടെയെത്തിയത്‌. അതിനുംമുമ്പ്‌ സ്വപ്‌നങ്ങളുടെ പാര്‍ലമെന്റായിരുന്ന പേപ്പര്‍ ലോഡ്‌ജ്‌ നിലംപൊത്തി.അതിലെ പഴയ ആള്‍ക്കൂട്ടവും.
ദൃക്‌സാക്ഷികള്‍ പറഞ്ഞത്രേ,കല്ലുകളും ഇഷ്‌ടികകളും കണ്ടില്ല,ഉയര്‍ന്നുപൊങ്ങിയ എല്ലുകളും കടലാസ്സുകളും മാത്രമാണ്‌ കണ്ടതെന്ന്‌.അവര്‍ക്ക്‌ തെറ്റിപ്പോയി അല്ലേ റസാഖ്‌.വെറും കടലാസ്സുകളല്ല,ആത്മകഥകളും ജീവചരിത്രങ്ങളുമായിരുന്നു അത്‌.പിന്നെ കുറെ മരണമില്ലാത്ത കവിതകളും.
അക്കാലത്തവിടെ ഒത്തുകൂടിയിരുന്ന നിങ്ങളെല്ലാവരും ഉറക്കെയുറക്കെ സംസാരിക്കുമായിരുന്നു.ചിലപ്പോഴൊക്കെ ഞാനവിടെ വന്നുപെടുമായിരുന്നു എന്നെനിക്കു തോന്നാറുണ്ട്‌.മുപ്പത്‌ വര്‍ഷം മുമ്പ്‌.എങ്ങനെ സംഭവിക്കാന്‍ അല്ലേ.അല്ല,നിങ്ങള്‍ സംസാരിക്കുന്നത്‌ ഞാന്‍ കേട്ടിരിക്കും.ഇടപെട്ടുതര്‍ക്കിക്കും.പേപ്പര്‍ ലോഡ്‌ജില്‍ വന്നിരുന്നവരില്‍ ചിലരൊക്കെ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്‌ പില്‍ക്കാലത്ത്‌ ഞങ്ങളുടെ കോളേജിലും വരാറുണ്ടായിരുന്നു.ആ ബന്ധം കൊണ്ടാണല്ലോ മൂന്ന്‌ വര്‍ഷത്തെ കോളേജ്‌ പഠനത്തിന്‌ ശേഷം മടിക്കാതെ ഞാന്‍ നിന്റെ പ്രസ്സില്‍ കമ്പോസിറ്ററായ്‌ ചേര്‍ന്നതും.പിന്നെയുള്ള രണ്ട്‌ വര്‍ഷങ്ങള്‍...ലോഹത്തില്‍ കൊത്തിയ അക്ഷരങ്ങള്‍ കൈകൊണ്ട്‌ പെറുക്കിനിരത്തുന്ന മിനക്കെട്ട പണി നമ്മുടെ നാട്ടിലും അവസാനിക്കാന്‍ പോകുകയായിരുന്നു.അതറിയാതെയാണ്‌ ഞാനവിടെ ചേര്‍ന്നത്‌.
ഒരു ഡെസ്‌ക്‌ ടോപ്പ്‌ കംപ്യൂട്ടറും മിനി ഓഫ്‌സെറ്റ്‌ പ്രസ്സും വാങ്ങാന്‍ നിനക്ക്‌ കഴിഞ്ഞില്ല.നിന്റെ അച്ചടിശാല പിന്നീട്‌ തൊഴിലില്ലാത്തവരുടെ വെറും വര്‍ത്തമാനവേദിയായി മാറി.പേപ്പര്‍ ലോഡ്‌ജ്‌ നിന്നിടം വീതിയേറിയ നിരത്തായി.വെറുതെയിരുന്ന്‌ സംസാരം മാത്രമായി ജീവിക്കാന്‍ നിനക്ക്‌ ഇഷ്‌ടമുണ്ടായിരുന്നില്ല.പിന്നെപ്പിന്നെ ഞാനും അത്തരം വര്‍ത്തമാനങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ശ്രമിച്ചു.
നിന്റെ കഷ്‌ടപ്പാടും ദുരിതങ്ങളും കണ്ട അപൂര്‍വം ചില പണക്കാര്‍ മാത്രം ബില്ലുകളും ചിട്ടിപ്പിരിവ്‌ രസീതുകളും ചില പാവപ്പെട്ട എഴുത്തുകാര്‍ അവരുടെ പുസ്‌തകപ്രകാശനവാര്‍ത്തകളും ചില ചരമഅറിയിപ്പുകളും അച്ചടിക്കാന്‍ തന്നുകൊണ്ട്‌ നിന്നോട്‌ അനുഭാവം കാണിച്ചു.പാര്‍ട്ടിക്കാരും.അതോ പകരം വീട്ടിയതോ..പക്ഷേ അതുകൊണ്ടും മതിയാകുമായിരുന്നില്ല.ഒടുവില്‍ നീ പിടിച്ചുനില്‍ക്കാനും കടങ്ങള്‍ വീട്ടാനുമായി രതിക്കഥാപുസ്‌തകങ്ങള്‍ ചിത്രങ്ങളോടൊപ്പം അവിടെ രഹസ്യമായി അച്ചടിച്ചിരുന്നെന്നും കേട്ടു.അത്‌ എഴുതിത്തന്നിരുന്നത്‌ സോമശേഖരനായിരുന്നു എന്നറിഞ്ഞപ്പോഴും ഞാന്‍ നടുങ്ങി.അതിന്റെ പേരില്‍ ഒരു റെയ്‌ഡ്‌ ഉണ്ടായെന്നും കേട്ടു.അപ്പോഴും നമ്മുടെ കമ്പോസിറ്റര്‍ ശാന്ത അവിടെയുണ്ടായിരുന്നോ.തുറന്നുചോദിക്കട്ടെ,അവളുടേതായിരുന്നോ അച്ചടിത്താളിലെ നഗ്നമായ ശരീരം...എല്ലുന്തിയ ആ പാവം ദരിദ്ര...
റസാഖ്‌,നമ്മളാഗ്രഹിച്ചത്‌ ഇങ്ങനൊന്നുമാകാനായിരുന്നില്ല.പക്ഷേ നമ്മള്‍ ആയിത്തീര്‍ന്നനത്‌ ഇങ്ങനൊക്കെയാണ്‌ അല്ലേ.?
അതിനുംമുമ്പ്‌,പേപ്പര്‍ ലോഡ്‌ജിലെ സ്ഥിരാംഗങ്ങളും ആഗ്രഹിച്ചത്‌ ലോകത്തിന്റെ വ്യവസ്ഥിതികള്‍ ഇങ്ങനൊന്നുമായിരിക്കാനല്ല.എന്നിട്ടും വാര്‍ത്തകളും അറിയിപ്പുകളും അമര്‍ഷങ്ങളും രേഖപ്പെടുത്തിവച്ചിരുന്ന ചുമരുകളോട്‌ കൂടിയ ആ ലോഡ്‌ജ്‌ അടയാളങ്ങളില്ലാതെ തകര്‍ന്നുപോയി.
ഇന്നലെയാണ്‌ ഞാനിവിടെ വന്നത്‌. റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ നേരെ ഹോട്ടല്‍ എലൈറ്റിലേക്ക്‌.മുറിയില്‍ ബാഗും മറ്റും വച്ച ഉടനെ പുറത്തേക്കിറങ്ങി.തിരുവമ്പാടി റോഡിലെ ശ്രീരംഗം ലൈനിലേക്കാണ്‌ നടന്നത്‌.റസാഖ്‌,നിനക്കറിയാമല്ലോ,അവിടെയായിരുന്നു നമ്മുടെ ജീവിതം.ആവേശങ്ങളില്ലാതെ പറയട്ടേ ഞാന്‍.ആ കെട്ടിടം അതേപോലെ തന്നെയുണ്ടായിരുന്നു.ലെനിന്‍ പ്രിന്റേഴ്‌സ്‌ എന്നു ചുമരിലെഴുതിയിരുന്നതുപോലും.ചാരനിറത്തില്‍ അറ്റം വളഞ്ഞ ദീര്‍ഘചതുരത്തിനുള്ളില്‍ വെളുത്ത അക്ഷരങ്ങളായിരുന്നല്ലോ.കറുത്ത ഒരു ചുറ്റുവരയും അതിനുണ്ടായിരുന്നു.അത്‌ മാത്രം അങ്ങിങ്ങ്‌ മാഞ്ഞിരുന്നു.കെട്ടിടത്തിന്റെ ചില ഭാഗങ്ങളും പൊളിഞ്ഞിട്ടുണ്ട്‌.ഞാന്‍ വളരെ നേരം മറ്റൊന്നും ആലോചിക്കാനാവാതെ അവിടെ നിന്നു.
ഇപ്പോള്‍ ഈ നഗരത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നിങ്ങളില്‍പ്പലര്‍ക്കും എന്റെ തറഞ്ഞുനില്‍പ്പിന്റെ പൊരുള്‍ മനസ്സിലാവുകയില്ല.അകത്ത്‌ ചക്രങ്ങള്‍ എണ്ണയുടെ കാരുണ്യത്തില്‍ തേയ്‌മാനം കുറഞ്ഞ്‌ കറങ്ങുന്നതും സിലിണ്ടറുകള്‍ ഉരുളുന്നതും കടലാസ്സുകള്‍ അരിഞ്ഞുമുറിയുന്നതും ഞാന്‍ കേട്ടു.പുറത്ത്‌ മഷി കലങ്ങിയ ഒരു ബക്കറ്റ്‌ വെള്ളം ഇരിപ്പുണ്ടായിരുന്നു.അതിനരികില്‍,എന്നും ചമ്മന്തിയും രണ്ട്‌ പച്ചമുളകുമായി ചോറു കൊണ്ടുവരുന്ന ശാന്തയുടെ ചോറ്റുപാത്രവും.ആ വെള്ളപൂച്ച അതിനരികില്‍ കിടന്ന്‌ ഉറങ്ങുന്നുണ്ട്‌.അകത്ത്‌ അറുപത്‌ വാട്ട്‌ ബള്‍ബിന്റെ അതേ മഞ്ഞപ്രകാശം.
നിങ്ങള്‍ക്കറിയാമോ,അപ്പോള്‍ എന്റെ അകമെത്ര ശൂന്യമായിരുന്നുവെന്ന്‌.വരണ്ടുകിടക്കുന്ന ആ പടികളിലേക്ക്‌ എനിക്ക്‌ ചവിട്ടിക്കയറണമെന്നുണ്ടായിരുന്നു.പക്ഷേ ഞാന്‍ തിരിഞ്ഞുനടക്കുകയാണ്‌ ചെയ്‌തത്‌.
വഴിയുടെ ചിലയിടങ്ങളൊക്കെ മാറിപ്പോയെങ്കിലും ഏറെക്കുറെ എല്ലാം അതുപോലെ തന്നെയുണ്ടായിരുന്നു.പാതിയിടിഞ്ഞു കിടന്ന ആ മതിലും അതിനപ്പുറത്തെ വേപ്പുമരവും.അതില്‍ അന്നത്തെപ്പോലെ അണ്ണാറക്കണ്ണന്മാരുണ്ടായിരുന്നില്ലെന്നു മാത്രം.ശരിക്കും പറഞ്ഞാല്‍ പത്തുവര്‍ഷംകൊണ്ട്‌ ഒന്നും സംഭവിക്കുന്നില്ല അല്ലേ.ഒരു മരത്തില്‍ കുറേ അണ്ണാറക്കണ്ണന്മാരുടെ എണ്ണം കുറയുന്നതല്ലാതെ.അല്ല റസാഖ്‌,എനിക്കറിയാം.ചില കാര്യങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌.
കൂട്ടത്തില്‍ പറയട്ടെ,അന്ന്‌ അക്കാദമിവളപ്പില്‍ ഒടിഞ്ഞുമടങ്ങിയിരിക്കാറുണ്ടായിരുന്ന ആ നാടകപ്രവര്‍ത്തകനില്ലേ,അദ്ദേഹം ഇപ്പോള്‍ പേരെടുത്ത ചലച്ചിത്രസംവിധായകനാണ്‌.അന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌.ആ പ്ലാവിന്‍ചുവട്ടിലിരിക്കുമ്പോള്‍ ഒരു പ്രതിഭയുടെ തീവ്രവിഷാദം മുഴുവന്‍ അയാള്‍ വഹിക്കുകയും അത്‌ ലോകത്തിലേക്ക്‌ പകരാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന്‌.അതുകൊണ്ടുതന്നെ അകന്നുനിന്ന്‌ ആദരിക്കാനോ അകറ്റിനിര്‍ത്തി അറിയാനോ ആണ്‌ അയാള്‍ നമ്മെ പ്രേരിപ്പിക്കുന്നതെന്ന്‌.പക്ഷേ,നിന്റെ സുഹൃത്തായിരുന്നു അയാള്‍.അതിലെനിക്ക്‌ വിസ്‌മയമില്ല.
റസാഖ്‌ എന്തുകൊണ്ടാണ്‌ നിനക്ക്‌ ഒന്നുമാവാന്‍ കഴിയാതെ പോയത്‌.ഒരു നാടകം പോലും അരങ്ങിലെത്തിക്കാന്‍ കഴിയാതെ..തണുത്തുറഞ്ഞ ഒരു ശവം പോലുമാകാതെ....ഒരു കാര്യം പറയാം.ചരിത്രാന്വേഷകര്‍ക്കു കണ്ടെത്താന്‍ പാകത്തിനൊരു അസ്ഥിത്തുണ്ടാവേണ്ടവനല്ല നീ.
റസാഖ്‌,സോവിയറ്റ്‌ യൂണിയനായിരുന്നു നിന്റെ ഏറ്റവും വലിയ പ്രതീക്ഷ.ലെനിന്‍ പ്രിന്റേഴ്‌സായിരുന്നു നിന്റെ താവളം.ഈ നഗരമായിരുന്നു നിന്റെ അഭയം.പേപ്പര്‍ ലോഡ്‌ജായിരുന്നു നിന്റെ പിതാവ്‌.
റഷ്യ.ഇപ്പോള്‍ റിക്ഷ എന്നൊക്കെ പറയുംപോലെ...അല്ലേ.അതിന്റെ കനം നഷ്‌ടപ്പെട്ടുപോയി.
ഈ നഗരത്തില്‍ വന്നിറങ്ങിയപ്പോള്‍ കൂടെപ്പോന്ന ഗൃഹാതുരതകളെപ്പറ്റിയാണ്‌ നമ്മള്‍ പറഞ്ഞുവന്നത്‌.അത്‌ റിക്ഷകളായിരുന്നു.കാലഹരണപ്പെട്ട പുത്തന്‍പേട്ടയായിരുന്നു.പഴയ കാളവണ്ടികളായിരുന്നു. അമ്പലത്തിന്റെ തെക്കേനടയ്‌ക്കല്‍ പുത്തന്‍ പള്ളിക്ക്‌ കൈചൂണ്ടി നില്‍ക്കുന്ന രാജാവിന്റെ പ്രതിമയ്‌ക്ക്‌ ചുവട്ടിലുള്ള റിക്ഷാപ്പാര്‍പ്പിടമായിരുന്നു.വേനലില്‍ കത്തുന്ന വാകമരങ്ങളുടെ ആര്‍ഭാടം.അവിടമായിരുന്നു എനിക്ക്‌ ഏറ്റവുമിഷ്‌ടം.നമ്മള്‍ അവിടെ നിന്ന്‌ എവിടേക്കെല്ലാം റിക്ഷ വിളിച്ചിരിക്കുന്നു.
ഞാനിങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ മുഖം ചുളിച്ചേക്കും.കാരണം മറവി അഭിനയിക്കുന്നവരാണ്‌ നിങ്ങള്‍.മറക്കാനാണ്‌ നിങ്ങള്‍ വിദ്യാഭ്യാസം ചെയ്യുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ പരീക്ഷകള്‍ എഴുതുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ വിജയങ്ങള്‍ ആഘോഷിക്കുന്നത്‌.മറക്കാനാണ്‌ നിങ്ങള്‍ സ്വദേശം വെടിയുന്നത്‌.മറക്കാന്‍ കഴിയാതെ വരുമ്പോഴാണ്‌ നിങ്ങള്‍ മരിക്കാന്‍ തയ്യാറെടുക്കുന്നത്‌.മരിക്കുമ്പോള്‍ നിങ്ങള്‍മാത്രം മറവിയെ ആശ്ലേഷിക്കുന്നു,നിങ്ങള്‍ക്കരികില്‍ ജീവിച്ചിരിക്കുന്നവര്‍ നിങ്ങളെ മറക്കാനാവാതെ നട്ടം തിരിയുന്നു.
ഞാന്‍ അങ്ങനെയല്ല.ഞാന്‍ ഓര്‍മ്മിക്കുന്നു.ഓരോന്നും...അതീവ സൂക്ഷ്‌മമായി സ്‌മൃതിയുടെ അടരുകളില്‍ കാത്തുവയ്‌ക്കുന്നു.
പേപ്പര്‍ ലോഡ്‌ജിനെയും ലെനിന്‍ പ്രിന്റേഴ്‌സിനെയും മാത്രമല്ല.ദീദിയെ,അവരെടുത്തു വളര്‍ത്തുന്ന കുഞ്ഞുങ്ങളെ,ശാന്തയെ,ശാന്ത മനസ്സിനകത്ത്‌ പ്രസവിച്ചുകൊണ്ടേയിരിക്കുന്ന നമ്മുടെ ചാപിള്ളകളെ...മാര്‍ക്‌സിനെ...കടല്‍സ്രാവിനെ...ബെര്‍തോള്‍ട്ട്‌ ബ്രഹ്‌റ്റിനെ...ബ്രഹ്‌റ്റിന്റെ വമ്പന്‍ പ്രേതത്തെ..അതിനെ ഇപ്പോഴും ചുമക്കുന്ന ജീവികളെ...അങ്ങനെയങ്ങനെ വാഴ്‌ചയൊഴിഞ്ഞ അനേകം തമ്പുരാക്കന്മാരെ.
ഓര്‍ക്കുമ്പോള്‍ ഭൂതകാലത്തിന്റെ കടുംനാറ്റം നിറയുന്നു വിചാരങ്ങളില്‍.റസാഖും എനിക്കൊരോര്‍മ്മയാകുന്നത്‌ ഇങ്ങനെയാണ്‌.
റസാഖ്‌,ഒരു കാര്യം കൂടി.കോളേജിലെ എന്റെ പ്രസംഗങ്ങള്‍ സ്വരുക്കൂട്ടി പ്രകാശിപ്പിക്കാമെന്ന്‌ ഒരിക്കല്‍ നീ പറഞ്ഞിരുന്നല്ലോ.ഇനിയതൊരിക്കലും നടക്കുകയില്ല.നീ അപ്രത്യക്ഷമായതുകൊണ്ടോ പ്രസ്സ്‌ ഇല്ലാതായതുകൊണ്ടോ അല്ല.ആരൊക്കെയോ കേട്ടെഴുതിത്തന്ന ആ പഴയ പ്രസംഗങ്ങള്‍ വര്‍ഷങ്ങള്‍ സൂക്ഷിച്ചശേഷം ഞാന്‍ തന്നെ കത്തിച്ചുകളഞ്ഞു.വിദൂരനഗരത്തിലെ എന്റെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയിലിട്ട്‌.മിലി സാക്ഷിയാണ്‌.അവള്‍ തടഞ്ഞില്ല.ഗൂഢമായി സന്തോഷിച്ചിട്ടുണ്ടാവാം.
റസാഖ്‌,അതൊരു പുസ്‌തകമാക്കാം എന്നു നീയറിയിച്ചപ്പോള്‍ ഞാന്‍ പറയാതെ വിട്ടത്‌,ഇപ്പോഴാവാം.
നന്ദി.
നിന്റെ ഓര്‍മ്മയ്‌ക്ക്‌,ഇതാ എന്നെപ്പറ്റി ഒരുകഷണം ബ്രഹ്‌റ്റ്‌.
-ഞാന്‍..
കറുകറുത്ത വനങ്ങളില്‍ നിന്ന്‌
പണ്ടുപണ്ട്‌
എന്റെ അമ്മയുടെ ഉള്ളില്
‍ടാറിട്ട നഗരങ്ങളിലേക്ക്‌ വഹിക്കപ്പെട്ടവന്‍...

(മാധ്യമം അഴ്‌ചപ്പതിപ്പി-ലക്കം 664-ല്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ എന്റെ നോവലിന്റെ ആദ്യ അദ്ധ്യായം.തുടര്‍ന്നുള്ള ലക്കങ്ങള്‍ക്ക്‌ മാധ്യമം ആഴ്‌ചപ്പതിപ്പ്‌ ദയവായി വായിക്കുമല്ലോ.)

26 comments:

  1. ഈ ആദ്യഖാണ്ഡം കലക്കീലോ...
    ഇനി മാധ്യമം ആഴ്ച്ചപ്പതിപ്പ് ഇവിടെ എവിടെ കിട്ടാൻ...?
    ഇനി പുസ്തകമാകുമ്പോൾ വായിച്ചു തീർക്കാം..അല്ലേ

    ReplyDelete
  2. പ്രിയ വായനക്കാരേ,
    മാധ്യമം ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയ എന്റെ നോവലിന്റെ ആദ്യഅദ്ധ്യായമാണിത്‌.ഇത്രയും വലിയ അധ്യായങ്ങള്‍ പതിവായി ബ്ലോഗില്‍ പ്രസിദ്ധപ്പെടുത്തുക പ്രയോഗികമല്ലല്ലോ.അതിനാല്‍ ഇതുമാത്രം.ദയവായി ക്ഷമിക്കുക.പക്ഷേ നിങ്ങളോരോരുത്തരും പേപ്പര്‍ ലോഡ്‌ജ്‌ സ്ഥിരമായി വായിക്കണമെന്നും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
    ഈ അദ്ധ്യായത്തെക്കുറിച്ചും...
    സ്‌നേഹത്തോടെ,
    സുസ്‌മേഷ്‌.

    ReplyDelete
  3. പ്രിയ സുസ്‌മേഷ്‌.
    ഈ ആദ്യഅദ്ധ്യായം വായിച്ചപോള്‍ അത് വായികണം എന്ന് വിചാരം ഉണ്ട് ..ബിലാത്തികുളം പറഞ്ഞത് പോലെ കിട്ടാന്‍ ആണ് പ്രയാസം ...മാഷെ
    ഇത് ഇവടെ തന്നെ ഓരോ ദിവസം പോസ്റ്റ്‌ ചെയ്തു വെങ്കില്‍ നന്നായിരുന്നു

    ReplyDelete
  4. Best wishes....

    ithum oru vaayana anubhavamakatte susmesh..

    ReplyDelete
  5. പേപ്പര്‍ ലോഡ്ജ് എന്നാ കനം കുറഞ്ഞ പേര് കേട്ടപ്പോള്‍ തന്നെ ഞാന്‍ അതിനകത്തൊരു ചരിത്ര ഭാരം ഭാവന ചെയ്തിരുന്നു..

    ശരിയാണെന്ന് തോന്നിക്കുന്ന തുടക്കം..

    ആ ലക്കം മാധ്യമം ഇനിയും ചൂണ്ടയില്‍ കൊത്തിയിട്ടില്ല..

    ReplyDelete
  6. വായിച്ചു.ഗര്‍ഭച്ഛിദ്രമഹാസമ്മേളനമോ..മനസ്സിലായില്ല .പോകെ പോകെ മനസ്സിലാകുമായിരിക്കും അല്ലേ?. മാധ്യമം വാങ്ങാന്‍ നോക്കാം. ഡി.സി.ബുക് ഫെസ്റ്റില്‍ നിന്ന് താങ്കളുടെ സര്‍ണ്ണമഹല്‍ വാങ്ങി. ഇതു നമ്മുടെ ബ്ലോഗറല്ലേ എന്നായിരുന്നു ആദ്യപ്രതികരണം.ആ പരിചയം തോന്നിയില്ലെങ്കില്‍ ഞാന്‍ വാങ്ങുമായിരുന്നില്ല ചിലപ്പോള്‍. വായിച്ച് അഭിപ്രായം പറയുന്നതായിരിക്കും. എന്ന് എന്നു ചോദിക്കരുത്. വായിക്കാത്ത ഒരട്ടി പുസ്‌കങ്ങളുണ്ട്. ഇനിയും എഴുതൂ.

    ReplyDelete
  7. പ്രിയപ്പെട്ട മുരളീമുകുന്ദന്‍,
    മൈഡ്രീംസ്‌,രാജേഷ്‌ ചിത്തിര,മഹേന്ദര്‍,മൈത്രയി...നന്ദി.എല്ലാ ലക്കവും ബ്ലോഗില്‍ ഇടുന്നത്‌ പ്രായോഗികമല്ല.ക്ഷമിക്കണേ..പക്ഷേ,ഈ നല്ല വാക്കുകളും പിന്തുണയും അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു..!!

    മൈത്രേയി,താങ്കളുടെ സന്ദര്‍ശനം എന്നെ ഏറെ ആഹ്‌ളാദിപ്പിച്ചു.
    താങ്കളുടെ യാത്രകള്‍ ശ്രദ്ധാപൂര്‍വ്വം ഞാന്‍ വായിക്കാറുണ്ട്‌.വായനാക്കുറിപ്പുകളും.പ്രാഞ്ചിയേട്ടന്‍ എന്റെയും ഫേവറിറ്റാണ്‌.രഞ്‌ജിയേട്ടന്‍ പരിചിതനും.
    അതൊന്നുമല്ല തരിപ്പിച്ചുകളഞ്ഞത്‌.കഴിഞ്ഞ പത്തുവര്‍ഷമായി മലയാളത്തിലെ ആനുകാലികങ്ങളില്‍ ഞാന്‍ എഴുതുന്നു.പത്തു പുസ്‌തകങ്ങള്‍ സ്വന്തം പണമുപയോഗിക്കാതെ പ്രസിദ്ധീകരിക്കാനും ഭാഗ്യമുണ്ടായി.പതിനൊന്നാമത്തെ പുസ്‌തകം വൈകാതെ മാതൃഭൂമി പ്രസിദ്ധീകരിക്കും.അതുകൊണ്ടൊക്കെ ഞാന്‍ കരുതിയത്‌ മലയാളം ഗൗരവമായി വായിക്കുന്ന ന്യൂനപക്ഷത്തിനിടയില്‍ തീര്‍ച്ചയായും ഞാന്‍ സുപരിചിതനാണെന്നായിരുന്നു.ബ്ലോഗ്‌ തുടങ്ങിയതിനുശേഷമാണ്‌,താങ്കളെപ്പോലെ വിപുലമായി യാത്ര ചെയ്യുകയും വായിക്കുകയും വായിച്ചത്‌ ഓര്‍മ്മ വയ്‌‌ക്കുകയും ചെയ്യുന്ന ആളുകളില്‍പ്പോലും ഞാനൊന്നും എത്തിയിട്ടില്ല എന്നു മനസ്സിലായത്‌.അതൊരു നല്ല പാഠമായി.എനിക്കുമാത്രമല്ല,ഞങ്ങള്‍ പുതുതലമുറ എഴുത്തുകാരില്‍ പലര്‍ക്കും ഈ അവസ്ഥയുണ്ട്‌.എന്റെ പേര്‌ ഒരിടത്തുകാണുമ്പോള്‍ ഇതൊരു ബ്ലോഗറല്ലേ എന്നാണ്‌ തോന്നിപ്പിക്കുന്നതെങ്കില്‍ എഴുത്തുകാരനെന്ന അഹങ്കാരത്തിന്റെ ഗോപുരത്തിന്‍മേല്‍ ഞാന്‍ കസേരയിട്ട്‌ ഇരിക്കുന്നതെന്തിന്‌...??ബ്ലോഗറായി പരിചയമുണ്ടായിരുന്നില്ലെങ്കില്‍ താങ്കളത്‌ വാങ്ങുമായിരുന്നില്ലല്ലോ.!
    ബ്ലോഗ്‌‌ എഴുതുന്ന ആളെ ബ്ലോഗര്‍ എന്നുതന്നെയാണ്‌ തിരിച്ചറിയേണ്ടത്‌.കഷ്ടം എന്താണെന്നു വച്ചാല്‍ വലിയ എഴുത്തുകാരനെന്നാണല്ലോ സ്വയം ഭാവിച്ചുവച്ചിരിക്കുന്നത്‌.അപ്പോള്‍ സഹിക്കാനാവില്ലല്ലോ.അത്രേയുള്ളൂ..
    താങ്കളെപ്പോലുള്ള കുറേപ്പേര്‍ എന്റെ പല പൊങ്ങച്ചങ്ങളേയും ഹരിച്ചുകളയുന്നു ഈയിടെയായി.അതില്‍ വളരെ സന്തോഷമുണ്ട്‌‌.സ്വയം തിരിച്ചറിയാന്‍ കിട്ടുന്ന അവസരങ്ങളെ പൊന്നുപോലെ ഞാന്‍ വിലമതിക്കുന്നു.നന്ദി പറഞ്ഞാല്‍ മതിയാവില്ല മൈത്രേയിയോട്‌,മറ്റ്‌‌ പല ബൂലോകജീവികളോടും!!
    ഒന്നുകൂടി:
    കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഒഴിഞ്ഞുമാറലുകള്‍ക്കുശേഷമാണ്‌ (ഇപ്പോഴും ഫേസ്‌ബുക്കും ഓര്‍ക്കൂട്ടും എനിക്കുള്‍ക്കൊള്ളാനാവില്ല.എന്റെ പരിമിതിയാണ്‌..)ബ്ലോഗ്‌ എഴുതാന്‍ ഞാന്‍ തീരുമാനമെടുത്തത്‌.അതുനന്നായി എന്നാണ്‌ ഇപ്പോള്‍ ശക്തമായി ബോദ്ധ്യപ്പെടുന്നത്‌.
    പേപ്പര്‍ ലോഡ്‌ജ്‌ കഴിയുമെങ്കില്‍ മുടങ്ങാതെ വായിക്കണം.അഭിപ്രായം എന്തുതന്നെയായാലും പറയുകയും വേണം.ഗര്‍ഭഛിദ്രമഹാസമ്മേളനമല്ല,ഗര്‍ഭഛിദ്രം നടത്തിയ അനേകം വേന്ദ്രന്മാരുടെ കൂടിച്ചേരലാണ്‌ നടക്കുന്നത്‌.അങ്ങനെ വ്യക്തമായിത്തന്നെ പറയുന്നുണ്ട്‌.
    സ്വര്‍ണ്ണമഹലും വായിക്കണം.എത്ര വൈകിയാലും സാരമില്ല.പക്ഷേ അഭിപ്രായം കേള്‍ക്കാന്‍ കാത്തിരിക്കും.കാരണം അതൊക്കെ ഞാനെഴുതിയതാണ്‌.
    സ്‌നേഹത്തോടെ,
    സുസ്‌മേഷ്‌.

    ReplyDelete
  8. “വന്നല്ലോ വനമാല”
    എന്നു കരുതി വായനയും തുടങ്ങി,
    ഒരുരുള വായ് ച്ചില്ല
    അതിനുമുൻപേ പറയുന്നു
    ഇനീ ഊണു പക്കത്തെന്ന്.

    ReplyDelete
  9. സുസ്‌മേഷ്, താങ്കളുടെ മറുപടി ഒരേ സമയം സന്തോഷിപ്പിക്കയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു.താങ്കള്‍ എന്റെ ബ്ലോഗു വായിച്ചുവെന്നതില്‍ സന്തോഷം, അറിയാതെയെങ്കിലും താങ്കളെ വിഷമിപ്പിച്ചുവെന്നതില്‍ സങ്കടം. ബുക്കില്‍ നിന്നും ബ്ലോഗില്‍ നിന്നും മനസ്സിലായി കഴിഞ്ഞ 10 കൊല്ലമായി താങ്കള്‍ സാഹിത്യലോകത്ത് നിറസാന്നിദ്ധ്യമായിരുന്നുവെന്ന്. അങ്ങനെയുള്ള താങ്കളെ വായിക്കാതിരുന്നത് തീര്‍ച്ചയായും എന്റെ മാത്രം കുറ്റമാണ്. കൃത്യമായി പറഞ്ഞാല്‍ എന്റെ മൂരാച്ചി സ്വഭാവത്തിന്റെ. അത് ഒരിക്കലും താങ്കളുടെ കുറവല്ല, മറിച്ച് എന്റെ കുറവാണു താനും. ആനുകാലികങ്ങള്‍ വായന തീരെ കുറഞ്ഞു, അതും ഒരു കാരണമാവാം. പണ്ടെല്ലാം മാതൃഭൂമി, കലാകൗമുദി ഇതെല്ലാം വായിക്കാതിരിക്കാന്‍ ആകുമായിരുന്നില്ല, അതിലെ കഥകള്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ പലതും മനസ്സിലാകാറു കൂടിയില്ല.
    താങ്കളുടെ പോസ്റ്റ് വായിച്ചത് ഇന്നലെ. കമന്റ് എഴുതിയത് ഇന്നു രാവിലെ. അപ്പോള്‍ ഒന്നു കൂടി വായിക്കാന്‍ സമയമുണ്ടായില്ല. അതാണ് ആ ഗര്‍ഭച്ഛിദ്ര....പ്രശ്‌നം വന്നത്. ക്ഷമിക്കുക.

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. aadya adhyaayam gambhiiram aayittuNt. baakkiyullathum vaayikkaan zramikkaam.

    ReplyDelete
  12. ഒരു പുതുമ തോന്നുന്നുണ്ട് ആദ്യ അദ്ധ്യായം വായിക്കുമ്പോള്‍.തുടര്‍ന്നുള്ള ഭാഗങ്ങളും ഒരു നല്ല വായനാനുഭവം എല്ലാ‍വര്‍ക്കും നല്‍കട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  13. ഇന്നത്തെ എഴുത്ത്കാരനാണ് ബ്ലോഗ്ഗര്‍. താങ്കള്‍ വിഷമിക്കേണ്ട കാര്യമില്ല. പഴയ വീഞ്ഞ്.. പുതിയ കുപ്പി... പക്ഷെ ഒരു സൌകര്യമുണ്ട്... ഇത് വാങ്ങാന്‍ പന്തക്കല്‍ വരെ പോവണ്ട.

    ReplyDelete
  14. എല്ലാ ആശംസകളും

    ReplyDelete
  15. നല്ല തുടക്കം, തുടര്‍ന്നു വായിക്കണമെന്നു കരുതുന്നു. പേപ്പര്‍ ലോഡ്ജിന്റെ കെട്ടുറപ്പിനു എല്ലാ വിധ ആശംസകളും.

    ReplyDelete
  16. Dear Susmesh Bhai,

    I tried to reach you, regarding swarnamahal. But i forced to ask permission from 'BOXBEE'...

    Dont why am i hate interpreter :-)
    BOXBEE can prevent spam. But at the same time many of ur readers, who like to contact u, will stop at that point.
    :-)

    Sunil || Upasana

    ReplyDelete
  17. പ്രതികരണമെഴുതിയ എല്ലാവര്‍ക്കും നന്ദി.
    സുനില്‍,ഞാന്‍ ശ്രദ്ധിക്കാം.
    സന്തോഷം...

    ReplyDelete
  18. thanks for the comment. i will read your novel after the completion in book format. your earlier novels especially d was very much interesting

    ReplyDelete
  19. സുഷ്മെഷും മ്യ്തെര്യിയം ...ഇങ്ങനെ വേണം എഴുത്തുകാര്‍ ..
    എന്താ വിനയം? ..എന്താ തിരിച്ചറിവ് ?...എനിക്ക് രണ്ടു പേരെയും
    അറിയില്ലായിരുന്നു..അതും നിങ്ങളുടെ കുഴപ്പം അല്ല..
    ഞാന്‍ ഒരു ശിശു ആയതു കൊണ്ട് മാത്രം...സമയം പോലെ
    വന്ന് കണ്ടോളാം.....സുഷ്മേഷ് ബ്ലോഗ്ഗര്‍ അല്ലെ എന്ന് ചോദിച്ചത്
    കുറവ് ആയി കാണണ്ട..നിങ്ങള്‍ ഒക്കെ ഇങ്ങോട്ട് വന്നാലെ
    ഉള്ളൂ ഈ അറിവില്ലതവര്ക് പരിചയപ്പെടാന്‍ പറ്റൂ..
    കാരണം പുസ്തകങ്ങള്‍ പലപ്പോഴും കിട്ടാനും ഇവിടെ
    പാടു ആണ്...മലയും മുഹമ്മദും പോലെ...

    ReplyDelete
  20. പ്രിയ സുസ്മേഷ്,
    പ്രകാശനത്തിന് എത്തിയതിന് ഹൃദയം നിറഞ്ഞ സന്തോഷം

    ReplyDelete
  21. നോവലിന് എല്ലാ ആശംസകളും

    ReplyDelete
  22. Susmeshinte kadhakal valare munpe vayichu thudangiyathaanu.aashamsakal.

    ReplyDelete
  23. തുടക്കം നന്നായി...

    ReplyDelete
  24. എല്ലാ നല്ല വായനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.

    ReplyDelete
  25. മാധ്യമം വായിയ്ക്കാറില്ല.
    എന്നാലും ഈ നോവൽ വായിയ്ക്കണമെന്നുണ്ട്.
    അല്ലെങ്കിൽ ബുക്കാവുമ്പോൾ വായിച്ചോളാം.

    ReplyDelete