Saturday, May 28, 2011

വായനക്കാരാ,ഞാന്‍ മരിച്ചാല്‍ ബാക്കിയെന്ത്..?

പ്രിലില്‍ ഞാനെഴുതിയ പുസ്തകപ്രസാധനത്തിലെ ചില സമകാലിക സന്ദിഗ്ധതകളെ സംബന്ധിച്ചുള്ള പോസ്റ്റിലെ ഉള്ളടക്കം വായനക്കാരില്‍ ചിലരെങ്കിലും സ്വാഭാവികമായും,ചിലരെങ്കിലും തികച്ചും മനപ്പൂര്‍വ്വമായും തെറ്റിദ്ധരിച്ചിട്ടുണ്ട്.രണ്ടിലും എന്‍റേതായ സന്തോഷവും അഭിമാനവും അറിയിക്കട്ടെ.
എന്‍റെ പുസ്തകത്തിന് അല്ലെങ്കില്‍ പുസ്തകങ്ങള്‍ക്ക് വില്പനയുണ്ടോ ഇല്ലയോ എന്നതായിരുന്നില്ല ആ പോസ്റ്റിലെ പ്രതിപാദ്യവിഷയം.എന്റെ പുസ്തകങ്ങളുടെ വില്പനയെ സംബന്ധിച്ച് ആ പോസ്റ്റ് വായിച്ച ചിലരൊക്കെ ഭാവന ചെയ്യുകയും ആഹ്ലാദിക്കുകയും ചെയ്ത തരത്തില്‍ ദുഖിച്ചും പായാരം പറഞ്ഞും പരസ്യമായി കണ്ണീരൊഴുക്കാനും മാത്രം വങ്കനല്ല ഞാന്‍.ഞാനുദ്ദേശിച്ചത്,പുസ്തകപ്രസാധനത്തിലെയും പ്രസാധകര്‍ക്ക് എഴുത്തുകാരോടുള്ള ഇന്നത്തെക്കാലത്തെ ബന്ധത്തിലെയും നിലവിലുള്ള (പ്രത്യേകിച്ച് വില്പനയെ സംബന്ധിച്ച്)അവ്യക്തതയെപ്പറ്റി വായനക്കാരോടും പുസ്തകങ്ങളുടെ ഉപഭോക്താക്കളോടും ചിലത് പറയാമെന്നാണ്.അത് പറയുവാന്‍ 9 ന്‍റെ രണ്ടാം പതിപ്പ് വന്ന സാഹചര്യം ഉപയോഗിച്ചു എന്നുമാത്രം.അല്ലാതെ 9 കുറച്ചേ വിറ്റുള്ളൂ എന്ന ദയനീയവിലാപമായിരുന്നില്ല.മൂന്നേകാല്‍ കോടി മലയാളികളുള്ള നാട്ടില്‍ കണക്കനുസരിച്ച് ഒരു പുസ്തകത്തിന്‍റെ 50,000 പ്രതികള്‍ വില്‍ക്കാന്‍പോലും ഭാഗ്യം സിദ്ധിച്ച എഴുത്തുകാര്‍ ലബ്ധപ്രതിഷ്ഠ നേടിയവര്‍ക്കിടയില്‍പ്പോലും ഇന്ന് വിരളമാണ് എന്നത് പരമാര്‍ത്ഥമത്രേ.നിങ്ങള്‍ പല മുതിര്‍ന്ന എഴുത്തുകാരോടും ചോദിച്ചുനോക്കൂ.ഞാന്‍ പറഞ്ഞതിനപ്പുറത്ത് ഞെട്ടിക്കുന്ന സങ്കടങ്ങള്‍ അവര്‍ പറയും.നമ്മളെക്കാള്‍ കുറവ് ഭാഷ സംസാരിക്കുന്ന നാടുകളില്‍നിന്നുപോലും നല്ല കൃതികള്‍ ഉണ്ടാവുകയും ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും വിപുലമായി ലോകത്തുടനീളം വായിക്കപ്പെടുകയും ചെയ്യുന്നുണ്ട്.രണ്ട് കാരണം കൊണ്ടാണ് അത്.
1)കൃതി നന്നായതുകൊണ്ട്.
2)തര്‍ജ്ജമ വിപുലമായ പ്രചാരം നേടിയതുകൊണ്ട്.
പക്ഷേ എന്‍റെ സന്ദേഹം,ഇത്രയേറെ പ്രബുദ്ധരും പഠിതാക്കളും വായനക്കാരും സര്‍വ്വോപരി ബുദ്ധിജീവികളുമുള്ള കേരളത്തില്‍ എന്തുകൊണ്ട് പുസ്തകം(എന്‍റെ മാത്രമല്ല)വിറ്റുപോകുന്നില്ല എന്നാണ്..!എന്തുകൊണ്ട് ആറുമാസത്തിലധികം വില്പനശാലകളില്‍ ഇരിക്കാത്ത പുസ്തകങ്ങള്‍ക്ക്(അക്കൂട്ടത്തില്‍ എന്‍റെ പുസ്തകങ്ങളും നിസ്സംശയം ഉള്‍പ്പെടും) പുതിയ പതിപ്പ് ഇറക്കാന്‍ പ്രസാധകന്‍ തയ്യാറാകുന്നില്ല എന്നാണ്.!
ഇതായിരുന്നു സന്ദേഹങ്ങള്‍.
എന്തായാലും എന്‍റെ ആ പോസ്റ്റ് f e c പോലുള്ള നല്ല ചര്‍ച്ചാവേദികളിലും ഫേസ് ബുക്കിലെ ചില കൂട്ടായ്മകളിലും ഒക്കെ പല നിലവാരത്തിലുള്ള ചര്‍ച്ചയ്ക്ക് നിദാനമായി എന്നത് സന്തോഷം തരുന്നു.ധാരാളം പ്രമുഖര്‍ ഞാനുന്നയിച്ച യഥാര്‍ത്ഥ അവസ്ഥകള്‍ മനസ്സിലാക്കി കാര്യഗൌരവത്തോടെ പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴും പലരും ആ പോസ്റ്റ് പലര്‍ക്കും കോപ്പി ചെയ്ത് അയക്കുന്നുമുണ്ട്.അതിലും നിറഞ്ഞ സന്തോഷം.
ഇനി സ്വന്തം കൃതികളുടെ കാര്യത്തിലുള്ള എന്‍റെ നിലപാട്:
കാലമാണ് എഴുത്തുകാരന്‍റെ ഏറ്റവും വലിയ വിധികര്‍ത്താവെന്ന് ഞാന്‍ വിശ്വസിക്കുന്നു.പുരസ്കാരങ്ങളും പണവും ലഭിക്കുന്നുണ്ടെങ്കില്‍ അത് യൌവ്വനത്തില്‍ത്തന്നെ (കാശിന് ആവശ്യമുള്ളപ്പോള്‍,അടിച്ചുപൊളിക്കാന്‍ പറ്റുന്ന പ്രായത്തില്‍ !)കിട്ടണം.
ഞാന്‍ മരിച്ചുകഴിഞ്‍് എനിക്കോ എന്‍റെ കൃതികള്‍ക്കോ കിട്ടാവുന്ന പ്രശംസയിലും ജനപ്രീതിയിലും അംഗീകാരങ്ങളിലും ഒരു കാരണവശാലും ഞാന്‍ ആകുലപ്പെടുന്നില്ല.അതെനിക്ക് ഒരു തരത്തിലും ബാധകവുമല്ല.ഞാന്‍ ഈ ജന്മത്തില്‍ മാത്രമേ ഇപ്പോള്‍ വിശ്വസിക്കുന്നുള്ളു.പരലോകത്തെ വായനക്കാര്‍ എന്നെ ഭ്രമിപ്പിക്കുന്നില്ലെന്ന് സാരം.ഇക്കാര്യങ്ങളില്‍ ഭാവിയിലും ആകുലപ്പെടില്ലെന്നും എനിക്ക് ഉത്തമബോദ്ധ്യമുണ്ട്.
ഒരു വായനക്കാരന്‍/ഒരു വായനക്കാരി ഒരിക്കലെങ്കിലും ഞാനെഴുതിയ എന്തെങ്കിലും വായിച്ച് ഒരു നിമിഷം ലോകത്തെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ,എങ്കില്‍ അതുമാത്രം മതിയെനിക്ക് എഴുത്തുകാരനായി ഭൂമി വിട്ടുപോകാന്‍.
സംവദിച്ച കാണാമറയത്തെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മണ്‍സൂണ്‍ ആശംസകള്‍.

13 comments:

  1. ഒരു വായനക്കാരന്‍/ഒരു വായനക്കാരി ഒരിക്കലെങ്കിലും ഞാനെഴുതിയ എന്തെങ്കിലും വായിച്ച് ഒരു നിമിഷം ലോകത്തെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ,എങ്കില്‍ അതുമാത്രം മതിയെനിക്ക് എഴുത്തുകാരനായി ഭൂമി വിട്ടുപോകാന്‍.

    ReplyDelete
  2. <>

    ഇത് പച്ചയായ സത്യം. പലരും അംഗീകരിക്കാന്‍ മടിക്കുന്നത്. സുസ്മേഷിന്റെ ആ പോസ്റ്റ് ഒട്ടേറെ വേദികളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു എന്ന് തന്നെ വിശ്വാസം.

    ReplyDelete
  3. ചിലപ്പൊൾ ചിന്തിച്ചുനോക്കിയിട്ടുണ്ട്..

    ReplyDelete
  4. ഒരാളെങ്കിലും എന്റെ കഥ വായിക്കാനുണ്ടാവുക, ഒരാളെങ്കിലും എന്റെ കഥ കേല്‍ക്കാന്‍ താല്പര്യം കാണിക്കുക, ഒരു എഴുത്തുകാരനെ സംബന്ധിച്ച് സായൂജ്യം നേടുന്നത് അപ്പോഴാണ്.

    ReplyDelete
  5. ഇത്തിരിപ്പോന്നൊരു ജീവിതത്തുമ്പത്തിരുന്ന്
    ഇത്രയേറെ സംശയലേശമന്യെ പറയാനാവുമോ.
    നാളെ മറ്റൊരു കാലം. അന്ന് ചിന്തയും ലോകവുമെല്ലാം
    ഇങ്ങിനെതന്നെയിരിക്കുമോ എന്നിപ്പോളും സംശയം.
    ഉള്ളിലെ സന്ദേഹിയുടെ വെറും സംശയം

    ReplyDelete
  6. ചിന്തിച്ചിട്ടുണ്ട്, ഇടയ്ക്കൊക്കെ.

    ReplyDelete
  7. ഒരു വായനക്കാരന്‍/ഒരു വായനക്കാരി ഒരിക്കലെങ്കിലും ഞാനെഴുതിയ എന്തെങ്കിലും വായിച്ച് ഒരു നിമിഷം ലോകത്തെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ,എങ്കില്‍ അതുമാത്രം മതിയെനിക്ക് എഴുത്തുകാരനായി ഭൂമി വിട്ടുപോകാന്‍

    എഴുതുന്നത്‌ എന്തിനാണെന്ന ചോദ്യത്തിന് എന്ത് ഉത്തരം ആകും ഓരോ എഴുത്തുകാരനും എഴുത്തുകാരിയും തരുക.പുസ്തക വായനയില്‍ നമ്മള്‍ മലയാളികള്‍ പിന്പില്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല.അതോ നമ്മുടെ വായന മലയാളത്തില്‍ നിന്ന് ഇംഗ്ലീഷ് ലേയ്ക്ക് മാറിയോ.വളരെ നല്ലൊരു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കും ഈ പോസ്റ്റ്‌ എന്ന് തന്നെ ഞാന്‍ കരുതുന്നു.

    ReplyDelete
  8. ഞാന്‍Saturday, May 28, 2011

    "ഞാനെഴുതിയ എന്തെങ്കിലും വായിച്ച് ഒരു നിമിഷം ലോകത്തെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ"
    താങ്കളുടെ വരികള്‍..അതിനെക്കുറിച്ചു

    ഒരഭിപ്രായം പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെങ്കില്‍........
    പിന്നെ ചിന്തിച്ചിട്ടെന്താ കാര്യം ?
    ഞാന്‍ ഇനി ഈ വഴിക്കില്ല സുഹൃത്തെ........

    ReplyDelete
  9. എന്താണൊരു പോംവഴി?

    ReplyDelete
  10. അഭിപ്രായങ്ങളില്‍ ഒരുപാട് സന്തോഷവും സ്നേഹവും.

    ReplyDelete
  11. പിന്നെ ചിന്തിക്കാതെ.. എന്തെങ്കിലും ഒക്കെ ചിന്തിക്കാൻ കിട്ടുന്നത് കൊണ്ടല്ലെ പിന്നെയും തേടിപ്പിടിച്ച് വായിക്കുന്നത് തന്നെ.. :)

    ReplyDelete