Wednesday, November 7, 2012

ആദ്യം കണ്ട പട്ടണം


ഞാന്‍ കണ്ട ആദ്യത്തെ നഗരമാണ്‌ വെള്ളത്തൂവല്‍ .വലിയ ലോറികള്‍ .കാറുകള്‍ .അനവധി ജീപ്പുകള്‍ .പവര്‍ ഹൗസിലേക്ക്‌ പോവുകയും വരികയും ചെയ്യുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ .അങ്ങനെ തിരക്കിന്റെ ഉത്സവമാണ്‌ കുട്ടിക്കാലത്ത്‌ ഞാന്‍ വെള്ളത്തുവലില്‍ കണ്ടിട്ടുള്ളത്‌.അന്ന്‌ റോഡ്‌ മുറിച്ചുകടക്കാന്‍ എന്തൊരു പേടിയായിരുന്നു.
വലിയ കെട്ടിടങ്ങളും ആദ്യമായി കാണുന്നത്‌ ഇതേ വെള്ളത്തൂവലിലാണ്‌.പവര്‍ ഹൗസുകളും കെ.എസ്‌.ഇ.ബിയുടെ കോളനികളും അവരുടെ സംഭരണശാലകളും ടൂറിസ്റ്റ്‌ ബംഗ്ലാവും എല്ലാം ഇവിടെയുണ്ടായിരുന്നു.വലിയ മരങ്ങളും മുരിങ്ങകളും ഇവിടെയുണ്ടായിരുന്നു.രാത്രികളുടെ ഭംഗി ആദ്യമായി നുണഞ്ഞ നഗരവും ഇതാണ്‌.പനി പിടിച്ച്‌ വിമലാസിറ്റിയിലെ വിമലാ ഹോസ്‌പിറ്റലില്‍ കിടക്കുന്ന രാവുകളില്‍ വരാന്തയിലെ മരബെഞ്ചില്‍ വന്നിരിക്കുമ്പോള്‍ മുന്നിലെ പവര്‍ ഹൗസിലെ വെളിച്ചങ്ങള്‍ രാത്രിയുടെ അസാധാരണ സൗന്ദര്യം കാട്ടിത്തരുമായിരുന്നു.അങ്ങനെ ഒരായിരം നിഗൂഢതകളുടെ ദേവാലയമാണ്‌ എനിക്ക്‌ വെള്ളത്തൂവല്‍ പട്ടണം.

ഇന്നും  പട്ടണമെന്നത്‌ എനിക്ക്‌ വെള്ളത്തൂവലാണ്‌.അത്‌ കുട്ടിക്കാലം മനസ്സില്‍ പകര്‍ത്തിയിടുന്ന ചിത്രങ്ങളുടെ അസാമാന്യ വലുപ്പം കൊണ്ടാവാം.രാത്രികളുടെ മാസ്‌മരികത എന്നത്‌ വെള്ളത്തൂവല്‍ പട്ടണത്തിലെയും പരിസരത്തെയും കുന്നിന്‍മുകളിലെ രാത്രി  സഞ്ചാരങ്ങളില്‍ കണ്ടിട്ടുള്ളതാണ്‌.നക്ഷത്രങ്ങള്‍ എനിക്കൊപ്പം കൂട്ടുനടക്കുന്നതായി തോന്നിയിട്ടുള്ളത്‌ ആനച്ചാല്‍ മുതല്‍ മുതുവാന്‍കുടി വരെ നടന്നിട്ടുള്ളപ്പോഴാണ്‌.വെള്ളത്തൂവലിലെ ഹൈസ്‌കൂളിലേക്കുള്ള വളഞ്ഞ റോഡിലൂടെ നടക്കുമ്പോഴാണ്‌ പടങ്ങളില്‍ കണ്ടിട്ടുള്ള വിദേശരാജ്യങ്ങളിലെ ഭൂപ്രകൃതിയുടെ സാദൃശ്യം ഞാന്‍ ഭാവനയില്‍ കണ്ടിട്ടുള്ളത്‌.
വെള്ളത്തൂവലാണ്‌ ഞാനാദ്യമായി രുചിച്ചറിഞ്ഞ ജീവിതലോകം.ഇന്നുമെന്റെ ഓര്‍മ്മകളില്‍ പഴയ പ്രൗഢിയോടെ വെള്ളത്തൂവല്‍ തിളങ്ങിനില്‍ക്കുന്നു.
---------------------------------------------

ഇടുക്കിയിലെ വെള്ളത്തൂവല്‍ സര്‍ക്കാര്‍ പള്ളിക്കൂടത്തിന് 60 വയസ്സ് പൂര്‍ത്തിയായി.അതേസമയം sslc ബാച്ചുകള്‍ ആരംഭിച്ചിട്ട് 52  വര്‍മേ ആയിട്ടുള്ളൂ.ഈ വരുന്ന പതിനൊന്നാം തീയതി ഞായറാഴ്ച വെള്ളത്തൂവല്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്.52 sslc ബാച്ചുകളിലെ ജീവിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു എന്നത് സവിശേഷമാണല്ലോ.ആ ത്രില്ലിലാണ് ഞാനും.
ആ ഓര്‍മ്മയില്‍ നിന്നാണ് ഈ കുറിപ്പ്.

19 comments:

  1. ആ ത്രില്ലിലാണ് ഞാനും.
    ആ ഓര്‍മ്മയില്‍ നിന്നാണ് ഈ കുറിപ്പ്.

    ReplyDelete
  2. ഓർമ്മക്കൂട്ടിലെ തൂവലുകൾ

    ReplyDelete
  3. ഞാൻ കണ്ട ആദ്യ പട്ടണം കിളിമാനൂരാണ്. രാജാരവിവർമ്മയുടെ ജന്മനാട്. തട്ടത്തുമല നിന്നും ഏതാണ്ട് മൂന്നു മൂന്നര കിലോമ്മീറ്റർ മാത്രം ദൂരമുള്ള സ്ഥലം. നമ്മുടെ പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിന്റെ ഹെഡ് കാർട്ടേഴ്സ്. ഞാൻ കണ്ട ആദ്യ ആശുപത്രി സരളാ നഴ്സിംഗ് ഹോം. ഞാൻ കണ്ട ആദ്യത്തെ പൂന്തോട്ടം സരളാ നഴ്സിംഗ് ഹോമിലേതാണ്. ഇന്നും ഈ ഹോസ്പിറ്റലുണ്ട്. മറ്റുചില ആശുപത്രികൾ അക്കാലത്ത് അവിടെയുണ്ടായിരുന്നു. അതിൽ ചിലത് ഇന്നില്ല. എന്നാൽ സാജി ഹോസ്പിറ്റൽ ഇന്നുമുണ്ട്. സരളയുടെ മുതലാളി വിജയൻ ഡോക്ടറുടെ മരുമകൻ ഡോ. ഹെൻ‌റിയാണ് ഇന്ന് സരളാ ഹോസ്പിറ്റലിന്റെ ആകർഷണം. ഗർഭപാത്രത്തിലിട്ട് ഒരു കുട്ടിയുടെ ഓപ്പറേഷൻ ഇന്ത്യയിലാദ്യമായി (അതോ ലോകത്തോ) നടത്തിയ ഹെൻ‌റി. സ് ആജി ഹോസ്പിറ്റൽ ഇന്ന് അതിന്റെ പഴയ മുതലാളി ഡോക്ടറുടെ മരുമകൻ ഡോകടർ ബിജുവിന്റെ (ഇ.എൻ.റ്റി) മേൽനോട്ടത്തിൽ. എന്റെ മൂക്കിൽ എൽ.പി.ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു കടല കയറിപ്പോയത് ഈ ആശുപത്രിയിലാണ് പുറത്തെടുത്തത്.എന്റെ ദേശത്ത് ആദ്യമായി ആശുപത്രിയിൽ സുന്നത്ത് ചെയ്ത (തിരുവനന്തപുരം മെഡിക്കൽ കോളേജിൽ) എന്റെ കൈയ്യിലിരിപ്പുകൊണ്ട് അത് പഴുത്തപ്പോൾ ഡ്രസ്സ് ചെയ്യാൻ പോയത് സാജി ആശുപത്രിയിൽ. ഞാൻ കണ്ട ആദ്യത്തെ ചന്ത സരള ആശുപത്രിയോട് ചേർന്ന കിളിമാനൂർ ചന്ത.ഞാൻ കണ്ടതും പഠിച്ചതുമായ ആദ്യ സ്കൂൾ തട്ടത്തുമല ഗവ. എച്ച്.എസ്.എസ്. അതിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു എന്റെ പിതാവ്. ഞാൻ കണ്ടതും പഠിച്ചതുമായ ആദ്യ കോളേജ് നിലമേൽ എൻ.എസ്.എസ് കോളേജ്. ഇത് വീട്ടിൽ നിന്നാൽ ഒരു വിദൂരദൃശ്യമായി കുന്നിൻ മുകളിൽ കാണാമായിരുന്നു. ഇവിടെ പഠിക്കാനുള്ള ത്വരയിലാണ് പത്താം ക്ലാസ്സ് വിജയിച്ചത്. ഞാൻ കണ്ട ആദ്യ ബസ്സ്റ്റാൻഡ് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡ്. ആണെങ്കിലും ശരിക്കും കണ്ടനുഭവിച്ചത് പിന്നീട് വന്ന കിളിമാനൂർ ബസ്സ്റ്റാൻഡ്. ഞാൻ കണ്ട ആദ്യ പോലീസ് സ്റ്റേഷൻ കിളിമാനൂർ പോലീസ് സ്റ്റേഷൻ. ഞാൻ കണ്ട ആദ്യ കൊട്ടാരം രാജാ രവിവർമ്മ ജനിച്ച കിളീമാനൂർ കൊട്ടാരം. ഞാൻ കണ്ട ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റ് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജയദേവൻ മാസ്റ്റർ. ഞാൻ കണ്ട ആദ്യത്തെ വായനശാല എന്റെ പിതാവ് സ്ഥാപിക്കുകയും ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത തട്ടത്തുമല കെ.എം, ലൈബ്രറി ആൻഡ് സ്റ്റാർ തിയേറ്റേഴ്സ്. ഇപ്പോൾ ഞാനതിന്റെ ബോർഡ് മെമ്പർ. ആ നിലയിൽ ചിറയിൻ‌കീഴ് താലൂക്ക് ലൈബ്രറി കൌൺസിൽ മെമ്പർ. ഞാൻ കണ്ട ആദ്യ ഉത്സവം തട്ടത്തുമല കൈലാസം ശക്തി ഗണപതി ക്ഷേത്രത്തിലേത്. ആദ്യം ബലൂൺ വാങ്ങിയതും അവിടെനിന്ന്. പിന്നെ തട്ടത്തുമല ആയിരവില്ലിപ്പാറ ഉത്സവം, ഇപ്പോൾ അത് തട്ടത്തുമല ശാസ്താമ്പൊയ്ക ഭഗവതി ക്ഷേത്രമായി. ഞാൻ കണ്ട ആദ്യ പള്ളീ തട്ടത്തുമല വട്ടപ്പാറ മുസ്ലിം ജമാ-അത്ത് പള്ളി. ഞാൻ കണ്ട ആദ്യത്തെ ക്രിസ്ത്യൻ പള്ളി തട്ടത്തുമല ചർച്ച്. ഞാൻ കണ്ട ആദ്യ പോസ്റ്റ് ഓഫീസ് തട്ടത്തുമല പോസ്റ്റ് ഓഫീസ്. ഞാൻ കണ്ട ആദ്യത്തെ കുടുംബാസൂത്രണ പരസ്യം അവിടെയാണ് പതിച്ചിരുന്നത്. ഞാൻ കണ്ട ആദ്യത്തെ പ്രൈവറ്റ് ബസ് തട്ടത്തുമല വഴി കടന്നുപോയിരുന്ന കുടുക്ക കെ.എൻ .കെ.എസും പുകപടർത്തുന്ന എച്ച്.എം.എസും. ഈ വണ്ടികൾ സ്കൂളിന്റെ മുമ്പിൽ വന്നുനിൽക്കുമ്പോൾ ഞങ്ങൾ സ്ഥിരം ക്ലാസ്സ് ബഹിഷകരിച്ച് പുറത്തിറങ്ങി സാകൂതം കണ്ടു നിന്നിരുന്നു. ഞാൻ കണ്ട ആദ്യ സിനിമാ തിയേറ്റർ കിളിമാനൂർ ശ്രീകുമാറും, നിലമേൽ സലീമും. ആദ്യ ‘ഏ’ പടം കാണൽ നിലമേൽ സലീമിൽ നിന്നായിരുന്നു (ഹിഹിഹി നാണമാകുന്നു) കിളിമാനൂർ എസ്.എന്നും. ഞാൻ പരിചയിച്ച ആദ്യത്തെ ചായക്കട തട്ടത്തുമലയിലെ സബ്ബണ്ണന്റേത് (ഭാസ്കരൻ എന്ന കമ്മ്യൂണിസ്റ്റുകാരൻ). ഞാൻ കണ്ട ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ തട്ടത്തുമല സ്കൂളിലെ ഗംഗാധരൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന്റെ പിതാവ്. എന്റെ പിതാവും ഈ സ്കൂളിലെ എൽ.പി. സ്കൂൾ അദ്ധ്യാകനുമായിരുന്നു. എല്ലാം ഇവിടെ എഴുതുന്നില്ല. ഇതെന്തെരു കമന്റെന്നല്ലേ? ഇതൊക്കെ ഓർമ്മിപ്പിച്ച ഒരു പോസ്റ്റാണ് താങ്കൾ ഈ എഴുതിയിരിക്കുന്നത്. കുറ്റം എന്റേതല്ല പ്രിയ ചന്ദ്രോത്തേ!

    ReplyDelete
    Replies
    1. പ്രിയ സജീം..ഒരുപാട് പ്രിയപ്പെട്ടതായി എനിക്കും ഈ ഓര്‍മ്മപ്പെടുത്തലും പങ്കുവയ്ക്കലും.നന്ദി വാക്കുകളാല്‍ പറയാനാവുന്നില്ല.സ്നേഹത്തോടെ,
      സുസ്മേഷ്.

      Delete
  4. വെള്ളത്തൂവലില്‍ നിന്നൊരു നക്സല്‍ വിപ്ലവകാരിയുണ്ടായിരുന്നില്ലേ? (അങ്ങനെയൊരോര്‍മ്മ)

    ReplyDelete
    Replies
    1. ഉവ്വ്.സ്റ്റീഫന്‍ ചേട്ടനല്ലേ.?

      Delete
    2. അതെ, സ്റ്റീഫന്‍ വെള്ളത്തൂവല്‍. പറഞ്ഞുതന്നതിന് നന്ദി സുസ്മേഷ്

      Delete
  5. സാറിനെപറ്റി ഒരുപാട് കേട്ടിട്ടുണ്ട് , വായിച്ചിട്ടുണ്ട് . ഇപ്പോള്‍ വെള്ളതൂവലിനെക്കുറിച്ചുള്ള ഈ ഓര്മകുറിപ്പ് കണ്ടപ്പോള്‍ വളരെ സന്തോഷം . ഞാനും ഒരു അയല്‍വാസിയാണ്

    . സ്നേഹത്തോടെ ജോമി

    ReplyDelete
    Replies
    1. അതെയോ..എവിടെയാണ് സ്വദേശം?പിന്നെ സാറേ എന്നൊക്കെ വിളിച്ച് നാട്ടുകാരന്‍റെ കാറ്റ് കളയല്ലേ ജോമി!

      Delete
  6. പ്രിയപ്പെട്ട സുസ്മേഷ്,
    പോയ് പോയ് പോയ് വരുമ്പോള്‍......
    വായനക്കാര്‍ക്കായി നിറയെ വിശേഷങ്ങള്‍..?
    കാത്തിരിക്കുന്നു.
    സസ്നേഹം അജിത

    ReplyDelete
  7. MEMORIES ARE SWEET.........ALWAYS SWEET......ESPECIALLY MEMORIES OF CHILDHOOD.....

    ReplyDelete
  8. എങ്ങനെ കഴിയുന്നു സുഹ്രുത്തെ ഇത്ര മനോഹരമായി എഴുതാന്‍ ? :)susmesh എഴുതുമ്പോള്‍ ആ കാഴ്ചകളെല്ലാം മനസില്‍ കാണാന്‍ സാധിക്കുന്നുണ്ട്‌...

    ആ കഴിവിനു താങ്കളെ അഭിനന്ദിച്ചേ മതിയാവൂ...
    :)

    ReplyDelete
  9. ആ കൂടിച്ചേരലില്‍ നിന്ന് കിട്ടുന്ന സന്തോഷം പുതിയ കഥയ്ക്കുള്ള ഊര്‍ജ്ജം തരട്ടെ!!

    ReplyDelete
  10. സുസ്മേഷ്,ചെറുതിലേ പത്രം വായിക്കുമായിരുന്നതിനാലാകണം ആദ്യം പരിചയപ്പെട്ടത് വെള്ളത്തൂവൽ സ്റ്റീഫനെയാണ്.നഗരൂർ കൊലപാതകത്തിലെ പാലത്തിനു മുകളിൽ വെട്ടിവച്ചിരുന്ന തലയുടെ ചിത്രം കണ്ട് രാപ്പേടിയിൽ ഉറങ്ങാതെ കഴിച്ചുകുട്ടിയ ഒരഞ്ചാം ക്ളാസ്സുകാരനെ സുസ്മേഷിന്റെ തലമുറക്ക് വായിച്ചെടുക്കാനാകുമോ എന്നറിയില്ല.ഇടുക്കിജില്ലയിൽ ഇപ്പോഴുണ്ടായിരുന്നെങ്കിലും വിവിധ പ്രാരാബ്ധങ്ങളാൽ കാര്യമായ കാഴ്ചക്കൊന്നും കഴിഞ്ഞില്ല.എങ്കിലും പ്രണയിച്ചിട്ടുണ്ട് ധാരാളം ഇടുക്കിയെ.ഓർമകളുണർത്തിയതിൽ നന്ദി.

    ReplyDelete
  11. ദാ രണ്ടു ദിവസം മുന്നേ ഞാനും ഒരു ഓര്‍മ്മ പുതുക്കലിന് പോയതെ ഉള്ളൂ ഒരു 15 വര്ഷം പിറകിലുള്ള ഓര്മ..
    ആ thrill .. ആ ആവേശം എനിക്ക് ഊഹിക്കാം.
    എന്നിലെ കുട്ടി.. ഉറങ്ങിയിട്ടില്ല എന്നെ എനിക്ക് തോന്നിയുള്ളൂ. പക്ഷെ അവിടെ എത്തിയപ്പോള്‍ എന്നെക്കാള്‍ കുട്ടികള്‍ ആയിരുന്നു അവരിലേറെയും ..
    വീണ്ടും ഒരു പിടി ഓര്‍മ്മകള്‍ ബാക്കി വെച്ച്.. അടുത്തൊരു കൂടിക്കാഴ്ച സ്വപ്നം കണ്ടു ഞാനും..

    ആശംസകള്‍ .. !

    ReplyDelete
  12. വെള്ളത്തൂവല്‍ ഞാന്‍ കണ്ടിട്ടുണ്ട്, ചെറുപ്പത്തില്‍ ഒരിക്കല്‍. വെള്ളത്തൂവല്‍ സ്റ്റീഫനെപ്പറ്റി വായിച്ചിട്ടുണ്ട്.
    കുറിപ്പ് ഇഷ്ടപ്പെട്ടു.

    ReplyDelete
  13. എല്ലാ വായനക്കാരോടും നന്ദി പറയുന്നു.

    ReplyDelete
  14. വെള്ളത്തൂവല്‍ എന്ന സ്ഥലനാമം ആദ്യം കേള്‍ക്കുന്നത് സ്റ്റീഫന്‍ എന്ന നക്സലൈറ്റിന്റെ പേരോട് ചേര്‍ത്താണ്. കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ചുള്ള ഒരു ദൂരദര്‍ശന്‍ ഡോക്യുമെന്ററി കാണാനിടയായത് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. "നിണമണിഞ്ഞ നാള്‍വഴികൾ" എന്നോ മറ്റോ ആയിരുന്നു പേര്. അതിലെ വിവരണങ്ങള്‍ വളരെ ഭയപ്പാടോടുകൂടിയാണ് കണ്ടത്. അതില്‍ കോങ്ങാട് നാരായണന്‍ നായരുടെ വധം പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്തു കിടക്കുന്ന എന്റെ നാട്ടിലും ഭീതിയുടെ ചെറിയതല്ലാത്ത അലകള്‍ സൃഷ്ടിച്ചിരുന്നു എന്ന് കൂടെ ഡോക്യുമെന്ററി കണ്ടുകൊണ്ടിരുന്ന അമ്മയുടെ അമ്മാവന്‍ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. അതിനു ശേഷം പുല്‍പ്പള്ളി, വെള്ളത്തൂവൽ, കുന്നിക്കൽ, കോങ്ങാട് തുടങ്ങിയ സ്ഥലനാമങ്ങള്‍ നക്സല്‍ എന്ന വാക്കിനെ ചിന്തയില്‍ ഉണര്‍ത്തുന്നവയായി മാറി.

    ReplyDelete
  15. 52 sslc ബാച്ചുകളിലെ ജീവിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു എന്നത് സവിശേഷമാണല്ലോ.ആ ത്രില്ലിലാണ് ഞാനും.
    ആ ഓര്‍മ്മയില്‍ നിന്നാണ് ഈ കുറിപ്പ്.

    52ലെ s.s.l.c ബാച്ച് ന്ന് പറഞ്ഞാൽ 1952ൽ 14 വയസ്സ് അല്ലേ ?
    അപ്പോൾ ആ 52ൽ നിന്ന് ഇങ്ങോട്ടുള്ള വർഷങ്ങളും കൂടി കണക്കാക്കിയാൽ, ഹെന്റമ്മോ സുസ്മേഷേട്ടനെത്ര വയസ്സായി.?
    തമാശ പറഞ്ഞതാ ട്ടോ,കാര്യമായിട്ടു തന്നെ.!

    ഇങ്ങനൊരു സ്ഥലത്തിന്റെ കാര്യം എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നത്, നമ്മുടെ നാറാണത്ത് ഭ്രാന്തന്റെ പ്രതിമയുള്ള,രായിരന്നെല്ലൂർ മലയിലേക്ക് ഞങ്ങൾ പോളിടെക്നിക് കൂട്ടുകാരോടൊത്ത് പോയ യാത്രയാണ്. അതൊരു സംഭവയാത്രയായിരുന്നു,ആ പ്രതിമയുടെ കയ്യിലും,തലയിലും മറ്റും കയറി നിന്ന് ഫോട്ടോകളെടുത്ത് ആർമ്മാദിച്ച ആ ദിനം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു.
    ആ ഓർമ്മയിലേക്കെന്നെ നടത്തിയ ചേട്ടന് ഒരുപാട് നന്ദി.
    ആശംസകൾ.

    ReplyDelete