Tuesday, February 12, 2013

കുടുംബശ്രീ

കഥ

ബാങ്കിലെ ആവശ്യം കഴിഞ്ഞിറങ്ങുമ്പോള്‍ വല്ലാതെ സമയം വൈകിയതായി അനിതയ്‌ക്ക്‌ മനസ്സിലായി.
ഇനി വീട്ടിലേക്ക്‌ പോകാനായാലും മകനെ വിളിച്ചുകൊണ്ടുവരാന്‍ സ്‌കൂളിലേക്ക്‌ പോകാനായാലും ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിനെ കാണാന്‍ പോകാനായാലും സമയമില്ല.പന്ത്രണ്ടരയ്‌ക്ക്‌ സ്‌കൂളിലെത്തിയില്ലെങ്കില്‍ പപ്പു പേടിക്കും.മറ്റ്‌ കുട്ടികളൊക്കെ അവരെ കാത്തുനില്‍ക്കുന്ന രക്ഷിതാക്കളുടെ വാഹനങ്ങളില്‍ കയറി കൈവീശി പോകാന്‍ തുടങ്ങുന്നതോടെ അവന്റെ കുഞ്ഞിച്ചുണ്ടുകള്‍ പതിയെ വിറയ്‌ക്കാന്‍ തുടങ്ങും.തന്നെ കാണുംവരെ ആ വിറയലുണ്ടാകും.കാണുന്നതോടെ മുഖത്തെ ചുവപ്പിക്കുന്ന ഒരു വിതുമ്പലായി അതുമാറുകയും ചെയ്യും.എത്രനേരം മാറിലമര്‍ത്തി നിന്നാലാണ്‌ അതൊഴിയുക എന്നു പറയാനും പറ്റില്ല.അനിതയെ പരിഭ്രമം ബാധിക്കാന്‍ തുടങ്ങി.
തെരഞ്ഞെടുത്ത ചെറിയ കുട്ടികള്‍ക്കായി നല്‍കുന്ന പ്രശ്‌നോത്തരി മത്സരപ്പരിശീലനത്തില്‍ പങ്കെടുക്കാനാണ്‌ ശനിയാഴ്‌ചയായിട്ടും പപ്പു സ്‌കൂളില്‍ പോയിരിക്കുന്നത്‌.കൈയിലുള്ള ചെക്കുബുക്കുകളും പേനയും തൂവാലയും പേഴ്‌സും കുടയും വച്ച ചെറിയ തുണിസഞ്ചി കൈയില്‍ തൂക്കി അനിത വേഗം ബാങ്കിനുതാഴേക്കെത്തി.
അവള്‍ മൊബൈല്‍ ഫോണെടുത്ത്‌ സമയം നോക്കി.ഉച്ച പന്ത്രണ്ടായിട്ടുണ്ട്‌.പപ്പുവിന്റെ പഠനസമയം തീരാന്‍ ഇരുപത്‌ മിനിട്ടോളം കാത്തുനില്‍ക്കേണ്ടിവരുമെങ്കിലും നേരെ സ്‌കൂളിലേക്ക്‌ പോകുന്നതാണ്‌ നല്ലത്‌.യാത്രക്കാരനില്ലാതെ ഓടിവന്ന ഓട്ടോറിക്ഷയ്‌ക്ക്‌ അനിത കൈകാണിച്ചു.
റിക്ഷയിലേക്ക്‌ കയറും മുമ്പ്‌ അനിതയുടെ തലച്ചോറില്‍ അടിയന്തിരമായ ഒരു അടയാളം കൊമ്പുകുത്തിവീണു.`സൂക്ഷിക്കണം വൈകാതെ എന്തോ സംഭവിക്കാന്‍ പോകുന്നു' എന്നതായിരുന്നു അത്‌.അനിത ഓട്ടോഡ്രൈവറെ ശ്രദ്ധിച്ചു.ശരീരചലനങ്ങളില്‍ അക്ഷമ പ്രകടിപ്പിക്കുന്നതും വിയര്‍പ്പു പൊടിഞ്ഞ നെറ്റിയുള്ളതുമായ മദ്ധ്യവയസ്‌കനായിരുന്നു റിക്ഷാസാരഥി.അവള്‍ക്ക്‌ അവിശ്വാസം തോന്നിയില്ല.
``പ്രസിഡന്‍സി സ്‌കൂള്‍.''
റിക്ഷയെ റോഡില്‍ തിരിച്ചെടുത്ത്‌ അയാള്‍ സ്‌കൂളിലേക്കുള്ള അനുബന്ധവഴിയിലേക്കിറക്കി.നീളത്തില്‍ കിടക്കുന്ന തണലുകളുള്ള ഇടുങ്ങിയ വീഥി.രാവിലെയും വൈകുന്നേരത്തും മാത്രം തിരക്കനുഭവപ്പെടുന്ന വഴിയായിരുന്നു അത്‌.
അനിത സഞ്ചി മടിയില്‍വച്ച്‌ മൊബൈല്‍ ഫോണെടുത്ത്‌ സന്ദേശങ്ങള്‍ വല്ലതും വന്നിട്ടുണ്ടോ എന്നുനോക്കി.അതുകഴിഞ്ഞ്‌ ബാങ്കില്‍ നിന്നിറങ്ങി ശേഷം മകനെ കൂട്ടാന്‍ താന്‍ സ്‌കൂളിലേക്ക്‌ പോകുന്നു എന്നൊരു സന്ദേശം നഗരത്തില്‍ തന്നെ ജോലിചെയ്യുന്ന ഭര്‍ത്താവായ ഉണ്ണിക്കയച്ചു.അതുംകഴിഞ്ഞ്‌ അവള്‍ പുറത്തേക്കുതന്നെ നോക്കിയിരുന്നു.അപ്പോഴവള്‍ ആലോചിച്ചുകൊണ്ടിരുന്നത്‌ റിക്ഷയില്‍ കയറും മുമ്പ്‌ തനിക്കുലഭിച്ച അജ്ഞാതമായ അടയാളത്തെപ്പറ്റിയായിരുന്നു.
മകന്‍ വല്ല വികൃതിയും കാണിച്ചിട്ടുണ്ടെങ്കിലും തട്ടിത്തടഞ്ഞ്‌ വീണ്‌ ദേഹം മുറിച്ചിട്ടുണ്ടെങ്കിലും ഇതിനകം സ്‌കൂളില്‍നിന്ന്‌ ടീച്ചര്‍മാരിലാരെങ്കിലും വിളിച്ചുപറയാതിരിക്കില്ലെന്നും അനിതയ്‌ക്കറിയാം.പിന്നെ എന്തായിരിക്കും തന്റെ തലച്ചോറ്‌ മുന്നറിയിപ്പ്‌ നല്‍കിയ തനിക്ക്‌ സംഭവിക്കാന്‍ പോകുന്ന കാര്യം?
ആ നിമിഷം അനിത ഉള്ളിലകപ്പെട്ട തീച്ചൂടോടെ ഭര്‍ത്താവിനായിരിക്കുമോ എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടാവുക എന്ന്‌ ചിന്തിച്ചു.മനസ്സിലൂടെ പലതരം ചിത്രങ്ങള്‍ വന്ന്‌ മിന്നിപ്പോയി.വല്ലാതെ ഭയക്കാനും കാലുകളുടെ അടിഭാഗം തണുത്തുറയാനും അത്രയും ആലോചിച്ചാല്‍ മതിയായിരുന്നു അനിതയ്‌ക്ക്‌.ഓടുന്ന വാഹനത്തിലിരിക്കുകയാണ്‌ താനെന്ന ബോധംപോലും അവള്‍ക്ക്‌ നഷ്‌ടമാകാന്‍ അധികനേരം വേണ്ടിവന്നില്ല.
നഗരത്തിലെ ഒരു ഇന്റീരിയര്‍ ഡിസൈനറായിരുന്നു ഉണ്ണി.പലപ്പോഴും ബൈക്കിലും കാറിലും നഗരത്തിരക്കില്‍ യാത്ര ചെയ്യുന്നയാള്‍.അനിത വേഗം ഉണ്ണിയെ ഫോണ്‍ ചെയ്‌തു.അയാള്‍ തന്നെയാണ്‌ ഫോണെടുത്തത്‌.
``എന്താ അനീ..സ്‌കൂളിലെത്തിയോ?''
``ഇല്ല.എത്താറായി.എവിടെയാ?''
``ഞാന്‍ സൈറ്റില്‍.ങും?''
``ഒന്നൂല്യ.പെട്ടെന്ന്‌ വിളിക്കാന്‍ തോന്നി.''
``താന്‍ കാര്യം പറയെടോ.''
``ഒന്നൂല്യ ഉണ്ണിയേട്ടാ,ഭര്‍ത്താവും മക്കളും ഒക്കെ നന്നായിത്തന്നെയിരിക്കുന്നോ എന്ന ആധി കേറുമ്പോ വിളിക്കുന്നതാ.മിണ്ടാണ്ട്‌ ജോലി ചെയ്‌തോളൂ.''
മറുവശത്ത്‌ ഉണ്ണിയുടെ ചിരി.ഉണ്ണി പറഞ്ഞു.
``നിനക്കുടനെ ജോലിയാക്കിത്തരുന്നുണ്ട്‌.ഇനി അതാ വേണ്ടത്‌.''
അനിത ഒന്നും പറയാതെ ഫോണ്‍ വച്ചു.പപ്പു സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ഇനി ജോലിക്കുപോയിത്തുടങ്ങാം എന്ന്‌ അനിതയും വിചാരിച്ചു തുടങ്ങിയിരുന്നു.അനിത ആലോചിച്ചത്‌ മനസ്സില്‍ നേരത്തേ തോന്നിയ കറുത്ത വിചാരത്തെപ്പറ്റിയാണ്‌.എന്തിനോ മനസ്സില്‍ തോന്നിയ ആ സംഭ്രമം എങ്ങനെ അടക്കണമെന്നറിയാതെ അനിത കുഴങ്ങി.അനിതയുടെ ചിന്തകളെ മുറിച്ചുകൊണ്ട്‌ ഓട്ടോറിക്ഷ ഒരിടത്തായി ഒതുക്കിനിര്‍ത്തി ഡ്രൈവര്‍ തിരക്കിട്ടിറങ്ങിയത്‌ അന്നേരമാണ്‌.തൊട്ടടുത്ത തെരുവില്‍നിന്നും ഉച്ചയെ കീറി ചൂളംവിളിപോലെ ഏതോ വാഹനത്തിന്റെ ഹോണ്‍ മുഴങ്ങി.
പരിഭ്രമസ്വരത്തിലൂടെ `എന്താ' എന്ന്‌ അനിത ചോദിച്ചെങ്കിലും അയാളത്‌ ശ്രദ്ധിച്ചതുപോലുമില്ല.അനിതയെ ഗൗനിക്കാതെ തിരക്കിട്ട്‌ റിക്ഷയുടെ മുന്‍ഭാഗം പരിശോധിക്കുകയായിരുന്നു ഡ്രൈവര്‍.റിക്ഷാച്ചക്രത്തിനുമുന്നിലായി ആയിരത്തിന്റെ ഒരു കറന്‍സിനോട്ട്‌ നിവര്‍ന്നുകിടപ്പുണ്ടായിരുന്നു.തല പുറത്തേക്കിട്ട്‌ നോക്കിയ അനിത ഒരു ഞെട്ടലോടെ നെറ്റി ചുളിച്ചുപോയി.ഡ്രൈവര്‍ പണമെടുത്തു ചുറ്റിനും നോക്കി കൗശലത്തോടെ പോക്കറ്റില്‍ വച്ചു.അവിദഗ്‌ധനായ ഒരു കള്ളന്റേതുപോലെയായിരുന്നു അയാളുടെ ചലനങ്ങള്‍.
``ഹേയ്‌..എന്തായിത്‌..ആരുടെയാ ക്യാഷ്‌?''
അനിത ഉറക്കെ ചോദിച്ചു.
അതിനു മറുപടി പറയുന്നതിനുപകരം ഡ്രൈവര്‍ അവളെ ശ്രദ്ധിക്കാതെ പിന്നെയും പുറകിലേക്ക്‌ ഓടി.അനിതയും പുറത്തിറങ്ങി അയാള്‍ എങ്ങോട്ടാണ്‌ ആ വിധം ഓടുന്നതെന്ന്‌ നോക്കി.ഡ്രൈവര്‍ റോഡില്‍നിന്ന്‌ വീണ്ടും എന്തോ കുനിഞ്ഞെടുക്കുന്നത്‌ അവള്‍ അത്ഭുതത്തോടെ കണ്ടു.അതും ആയിരത്തിന്റെ പുത്തന്‍ താളുകളായിരുന്നു.അവള്‍ അങ്കലാപ്പോടെ അങ്ങോട്ട്‌ ഓടിച്ചെന്നു.അയാളപ്പോഴേക്കും റോഡിലാകെ തിരച്ചില്‍ നടത്തി നാലഞ്ച്‌ നോട്ടുകള്‍ കൂടി പെറുക്കിയെടുത്തു കീശയിലാക്കിക്കഴിഞ്ഞിരുന്നു.
ഒരു വിഡ്‌ഢിച്ചിരിയോടെ അയാള്‍ അവള്‍ കേള്‍ക്കാനായി പറഞ്ഞു.
``കള്ളനോട്ടാണോ എന്തോ..!''
``നല്ല നോട്ടായാലുമെന്താ.അത്‌ നിങ്ങള്‍ക്കുള്ളതല്ലല്ലോ.ആരുടെയോ കൈയില്‍ നിന്ന്‌ വഴിയില്‍ വീണുപോയതാണത്‌.അത്‌ തിരിച്ചുകൊടുക്കണം.''
റിക്ഷാക്കാരന്‍ അതുകേട്ട്‌ സ്വന്തം മുഖത്തെ ചിരി മായ്‌ച്ചുകളഞ്ഞതിനുശേഷം അനിതയെ ഒരു നോട്ടം നോക്കി.തലേദിവസം കണ്ട ഏതോ ദുസ്വപ്‌നത്തെ ഓര്‍ത്തെടുക്കുന്നതുപോലെയുള്ള ഒരു നോട്ടമായിരുന്നു അത്‌.ആ സമയത്ത്‌ പരിസരത്തെങ്ങും ചലനങ്ങളോ ശബ്‌ദങ്ങളോ ഉണ്ടായിരുന്നില്ല.എന്നിട്ടും അവള്‍ക്ക്‌ ഭയമൊന്നും തോന്നിയില്ല.എന്നുമാത്രവുമല്ല,കള്ളത്തരത്തിനു കൂട്ട്‌ നില്‍ക്കാനാവുകയില്ലെന്ന്‌ അവള്‍ മനസ്സാലെ തീരുമാനിക്കുകയും ചെയ്‌തിരുന്നു.
റിക്ഷാക്കാരന്‍ അനിതയെ തീര്‍ത്തും അവഗണിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
``വഴിയില്‍ കിടന്നു കിട്ടിയത്‌ നിങ്ങളുടെ പേഴ്‌സില്‍ നിന്നു വീണതല്ലല്ലോ.ഇതെന്തു ചെയ്യണമെന്ന്‌ എനിക്കറിയാം.''
``നിങ്ങളതെന്തു ചെയ്യും?അതാണു എനിക്കുമറിയേണ്ടത്‌?''
ഇത്തവണ റിക്ഷാക്കാരന്‍ ഒന്നുനിന്നിട്ട്‌ അവളെനോക്കി സഹതാപം നിറച്ച ഒരു ചിരി ചിരിച്ചു.പക്ഷേ അതില്‍ ഭയപ്പെട്ടുത്താന്‍ പോന്ന ഒരു സന്ദേശത്തെ അയാള്‍ ഒളിച്ചുവച്ചിട്ടുണ്ടായിരുന്നു.അനിതയ്‌ക്ക്‌ അത്‌ മനസ്സിലാകാതിരുന്നില്ല.അവളും അടുത്തതായി എന്തുവേണമെന്ന്‌ ഒന്നാലോചിച്ചുനില്‍ക്കേ അയാള്‍ ധൃതിവച്ച്‌ വണ്ടിയില്‍ കേറിയിരുന്നിട്ട്‌ അത്‌ ഓടിക്കാന്‍ തയ്യാറാക്കി.പിന്നെ തല പുറത്തേക്കിട്ട്‌ വരുന്നില്ലേ എന്ന മട്ടില്‍ അനിതയെ നോക്കി.വണ്ടി ഒരിരമ്പത്തോടെ മുന്നോട്ട്‌ കുതിക്കാന്‍ പോവുകയാണ്‌.അയാള്‍ അനിതയെ നിസ്സാരമാക്കുന്ന മട്ടില്‍ പറഞ്ഞു.
``നിങ്ങള്‍ കേറ്‌ പെങ്ങളേ..പ്രസിഡന്‍സി സ്‌കൂളിലല്ലേ പോകേണ്ടത്‌..''
അനിത നെറ്റിചുളിച്ച്‌ അയാളെ നോക്കിക്കൊണ്ട്‌ റിക്ഷയില്‍ തിരിച്ചുകയറി.നട്ടുച്ചയുടെ പൊട്ടിച്ചിരിത്തിളക്കം പോലെ ചുറ്റുപാടും വെയില്‍.അനിത അമ്പരന്നുനോക്കി.ആരെങ്കിലും ചോദിച്ചാല്‍ പുറത്തെ വെയിലിന്‌ ചൂടാണോ തണുപ്പാണോ എന്നു പറയാന്‍പോലും അവള്‍ക്കപ്പോള്‍ സാധിക്കുമായിരുന്നില്ല.
റിക്ഷാക്കാരന്‍ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്‌ വണ്ടിയോടിക്കുന്നത്‌.അയാളുടെ കീശയില്‍ അയാളുടേതല്ലാത്ത ചുളിവുവീഴാത്ത ആയിരത്തിന്റെ നോട്ടുകള്‍ അയാളുടേതെന്നപോലെ മടങ്ങിക്കിടക്കുന്നുണ്ട്‌.ആ പണം ഏതെങ്കിലും ഭാഗ്യദോഷിയുടെതായിരിക്കുമെന്നത്‌ തര്‍ക്കമില്ലാത്ത വസ്‌തുതയാണ്‌.അനിത സങ്കടത്തോടെ ആലോചിച്ചുനോക്കി.അനിതയ്‌ക്ക്‌ ആരോടൊക്കെയോ നിസ്സഹായമായ ദേഷ്യവും തോന്നി.അപ്പോള്‍ തന്നിലുണ്ടാവുന്ന ഏതുവികാരത്തിനും പ്രകടമാവുന്നതിന്‌ പരിമിതികളുണ്ടെന്നതും അനിത നിവൃത്തികേടോടെ മനസ്സിലാക്കി.ഒരു മനുഷ്യനെ സംബന്ധിച്ച്‌ അതൊരു താഴ്‌ന്ന അവസ്ഥയായിരുന്നു.
യാത്രയിലുടനീളം അനിത അതുതന്നെ ആലോചിക്കുകയായിരുന്നു.പ്രധാന തപാല്‍നിലയവും ബാങ്കുകളും പ്രവര്‍ത്തിക്കുന്ന സജീവമായ റോഡാണ്‌ തൊട്ടപ്പുറത്തുള്ളത്‌.മിക്കവാറും നേരങ്ങളില്‍ ആളൊഴിഞ്ഞു കാണാറുള്ള ഈ ലിങ്ക്‌ റോഡാവട്ടെ അതിലേക്കുള്ള എളുപ്പമാര്‍ഗ്ഗവും.ബാങ്കിലോ തപാല്‍നിലയത്തിലോ പോയ ആരുടെയെങ്കിലും കൈയില്‍നിന്നു വീണതാവാം ആ പണം.പണം നഷ്‌ടപ്പെട്ട പരാതിക്കാരന്‍ ഇപ്പോള്‍ അധികാരികള്‍ക്ക്‌ മുന്നില്‍ സങ്കടക്കടലാസുമായി നില്‍ക്കുകയാവും.
ഒട്ടും മടിക്കാതെ അനിത ആവശ്യപ്പെട്ടു.
``വണ്ടി പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വിടൂ..നമുക്കീ ക്യാഷ്‌ അവിടെ കൊടുക്കാം.''
അയാള്‍ വണ്ടിയുടെ വേഗം കുറയ്‌ക്കാതെതന്നെ ക്രൂരമായ ഒരു ഭാവത്തില്‍ തിരിഞ്ഞുനോക്കി.
``ഇതെന്തു കൂത്ത്‌.ആരുടെയോ പൈസ..അത്‌ കിട്ടിയത്‌ എനിക്ക്‌..ഇനിയിത്‌ ആരെ കണ്ടുപിടിച്ച്‌ കൊടുക്കാനാണ്‌.പൊലീസിനെ ഏല്‍പ്പിച്ചാല്‍ അവരിത്‌ വിഴുങ്ങും..അല്ലാതെ ഉടമസ്ഥരെ തേടിപ്പിടിച്ച്‌ ഏല്‍പ്പിക്കാനൊന്നും പോകുന്നില്ല.പൊലീസുകാരെയൊക്കെ എനിക്കറിയാം.''
എവിടെനിന്നോ ഒരു ധൈര്യം അനിതയിലേക്കെത്തി.അവള്‍ ഒച്ചപൊക്കി.
``സ്റ്റേഷനിലേക്ക്‌ വിട്‌.ബാക്കിയൊക്കെ ഞാന്‍ ചെയ്‌തോളാം.''
റിക്ഷാക്കാരന്‍ തിരിഞ്ഞുനോക്കാതെ അലക്ഷ്യമായി പറഞ്ഞു.
``ഓഹോ..ഓട്ടം വിളിച്ച സ്ഥലത്തേക്കല്ലാതെ ഒരിടത്തേക്കും ഞാനീ വണ്ടി ഓടിക്കില്ല.നിങ്ങളുടെ കൈയില്‍ ഒരു തെളിവുമില്ല ഞാനീ കാശ്‌ എടുത്തതിന്‌.ഉണ്ടോ.?ഉണ്ടെങ്കില്‍ തനിയെ പോയി കേസു കൊടുത്തോ.!''
ഡ്രൈവര്‍ പറയുന്നതുകേട്ട്‌ അനിത നിശ്ശബ്‌ദയായി.അയാള്‍ ആത്മവിശ്വാസത്തോടെ പറയുന്നതെല്ലാം വസ്‌തുതകളാണ്‌.അയാള്‍ പണമെടുക്കുന്നത്‌ മറ്റാരും കണ്ടിട്ടില്ല.താനത്‌ എങ്ങനെ തെളിയിക്കാനാണ്‌.പണം നഷ്‌ടപ്പെട്ടയാള്‍ പരാതി കൊടുത്തിട്ടില്ലെങ്കില്‍ പൊലീസിനും ഊഹത്തിന്റെ പേരില്‍ ഒന്നും ചെയ്യാനാവില്ല.ഒരു കറന്‍സിയിലും ഉടമസ്ഥന്റെ പേരെഴുതിവച്ചിട്ടില്ലല്ലോ.
അനിത അല്‌പം മുന്നോട്ടാഞ്ഞ്‌ ഡ്രൈവറോട്‌ തന്ത്രപരമായി പറഞ്ഞുനോക്കി.
``ചേട്ടാ,അതേതെങ്കിലും അത്യാവശ്യക്കാരന്റേതായിരിക്കും.ഉള്ളവന്റെ മുതലൊന്നും നിലത്തുപോകില്ല.വീണുപോകുന്ന പൈസയൊക്കെ പാവപ്പെട്ടവന്റെയാണെന്നല്ലേ വായിക്കണ വാര്‍ത്തേലൊക്കെ കാണാറ്‌.''
അനിതയെ നടുക്കുന്ന ഒരു തെറിവാക്ക്‌ ഉച്ചത്തില്‍ ഉച്ചരിക്കുകയാണ്‌ ആയാളാദ്യം ചെയ്‌തത്‌.അനിത അല്‌പം പിന്നോട്ടായിപ്പോയി അതുകേട്ടപ്പോള്‍.
റിക്ഷാക്കാരന്‍ കൂസലില്ലാതെ തുടര്‍ന്നുപറഞ്ഞു.
``ഇറങ്ങണ്ടിടത്ത്‌ എറങ്ങിക്കോണം.അല്ലെങ്കീ ചെലപ്പോ വീട്ടില്‍ ചെല്ലാന്‍ പറ്റീന്ന്‌ വരില്ല.''
അനിത നിശ്ശബ്‌ദയായി.
റിക്ഷാക്കാരന്‍ ഇപ്പോള്‍ സ്വസ്ഥനായി വണ്ടിയോടിച്ചുകൊണ്ട്‌ പാട്ടുപാടുകയാണ്‌.അയാള്‍ പാടുന്ന പാട്ട്‌ ഇനി ജീവിതത്തിലെപ്പോള്‍ കേട്ടാലും താന്‍ വെറുക്കുമെന്നും ഈ നിസ്സഹായമായ പകലിനെ ഓര്‍ക്കുമെന്നും ഉടനെ താന്‍ കാതടച്ചുപിടിക്കുമെന്നും അനിത തിരിച്ചറിഞ്ഞു.ജീവന്‍ പാതിയൊഴിഞ്ഞപോലെ അവളുടെ ദേഹം തളര്‍ന്നു.അവള്‍ പിന്നിലേക്ക്‌ ചാരിക്കിടന്നു.അടുത്തതായി എന്തുചെയ്യാനാവുമെന്നായിരുന്നു അപ്പോഴും അനിതയുടെ ആലോചന.ഉണ്ണിയെയോ മറ്റാരെയെങ്കിലുമോ വിളിച്ചറിയിക്കാനോ നടപടിയെടുപ്പിക്കാനോ ആ ഓട്ടോയിലിരുന്നുകൊണ്ട്‌ സാധിക്കുമായിരുന്നില്ല.അവള്‍ സെല്‍ഫോണിനെ കൈവെള്ളയിലിട്ട്‌ ഞെരിച്ചു.പിന്നെ പല്ല്‌ കടിച്ചു.പരമാവധി ഡ്രൈവറുടെ മുഷിഞ്ഞതും പാറിപ്പറന്നതുമായ പിന്‍തല കാണാതിരിക്കാനും ശ്രദ്ധ വച്ചു.സന്ദര്‍ഭത്തെ മറികടക്കാന്‍ അതുകൊണ്ടൊന്നും കഴിയുമായിരുന്നില്ലെങ്കിലും.
അനിത പുറത്തേക്ക്‌ നോക്കി.സ്‌കൂള്‍ എത്താറായിരുന്നു.ഒരു വളവ്‌ തിരിഞ്ഞ്‌ പ്രധാന നിരത്തിലേക്ക്‌ കയറി അടുത്ത റോഡിലിറങ്ങിയാല്‍ സ്‌കൂളായി.സമയം പന്ത്രണ്ടരയാവുകയാണ്‌.പഠനസഞ്ചിയും തൂക്കി ഉല്ലാസത്തോടെ പപ്പു ഇപ്പോള്‍ പുറത്തേക്ക്‌ വരും.അവനങ്ങനെ വന്ന്‌ കാത്തുനില്‍ക്കുമെന്നതും ഒരു പ്രശ്‌നമാണ്‌.സമയം തീരെയില്ലെന്ന്‌ തോന്നുന്ന മനുഷ്യജീവിതത്തിലെ ഒരു ഘട്ടമായിരുന്നു അത്‌.
അനിത അങ്ങനെയൊക്കെ ആലോചിക്കുമ്പോഴേക്കും വീണ്ടും വണ്ടി നിന്നു.പെട്ടെന്നുള്ള നിര്‍ത്തലായിരുന്നു അത്‌.പിടിച്ചിരുന്നിട്ടും അവള്‍ മുന്നോട്ടാഞ്ഞുപോയി.
``ഇടെടാ അവിടെ.''
അനിത ഒന്നുകൂടി നടുങ്ങി.അങ്ങനെ ഒരാക്രോശത്തോടെ റിക്ഷാക്കാരന്‍ പുറത്തിറങ്ങി ഓടുന്നത്‌ അവള്‍ കണ്ടു.ആകസ്‌മികങ്ങളുടെ പരമ്പര തനിക്കായി അന്നേദിവസം സൃഷ്‌ടിക്കപ്പെടുകയാണെന്നുമാത്രം അനിതയ്‌ക്ക്‌ ബോധ്യമായി.സംഭവിക്കുന്നതെന്താണെന്ന്‌ വ്യക്തമാകാത്തതിന്റെ നെഞ്ചിടിപ്പോടെ അവളും വേഗം പുറത്തിറങ്ങിനോക്കി.
മുന്നിലായി തിളങ്ങുന്ന ഒരു ബൈക്ക്‌ നിര്‍ത്തിവച്ചിട്ടുണ്ടായിരുന്നു.വെയിലിനെ വക വയ്‌ക്കാതെ പാതമധ്യത്തില്‍ കാല്‍ മടക്കിയിരുന്ന്‌ ഒരു ചെറുപ്പക്കാരന്‍ ധൃതിയില്‍ പണം പെറുക്കിയെടുക്കുന്നുണ്ടായിരുന്നു.ഇളം ചുവപ്പുനിറമുള്ള ആയിരം രൂപയുടെ പുത്തന്‍താളുകള്‍ തന്നെയായിരുന്നു അതും.ആ ചെറുപ്പക്കാരന്റെ സമീപത്തേക്കാണ്‌ ഓട്ടോ ഡ്രൈവറും ഓടിച്ചെല്ലുന്നത്‌.അതുകണ്ട്‌ ഒരു ഞെട്ടലോടെ ചെറുപ്പക്കാരന്‍ തലയുയര്‍ത്തുന്നതും അനിത കണ്ടു.സംഭവങ്ങളുടെ ഗതി ആരും പറയാതെതന്നെ അവള്‍ക്ക്‌ വേഗം മനസ്സിലായി.
ഏതുവിധേനയും ചെറുപ്പക്കാരനെ സഹായിക്കണമെന്ന ലക്ഷ്യത്തോടെ അവളും വേഗം ഓട്ടോയില്‍ നിന്നു പുറത്തേക്കിറങ്ങി.വലിയൊരു തര്‍ക്കത്തിനു തുടക്കം കുറിക്കുകയായിരുന്നു റിക്ഷാക്കാരനും ബൈക്കില്‍ വന്ന ചെറുപ്പക്കാരനും.
ഒരു ലജ്ജയുമില്ലാതെ റിക്ഷാക്കാരന്‍ വിളിച്ചുപറയുന്നത്‌ അവള്‍ കേട്ടു.
``എന്റെ കൈയില്‍നിന്നു വീണുപോയ കാശാണ്‌.നോക്ക്‌..ഇതിന്റെ ബാക്കിനോട്ടുകള്‍.അത്‌ തിരഞ്ഞുവരികയായിരുന്നു ഞാന്‍..മര്യാദയ്‌ക്ക്‌ അതിങ്ങ്‌ തന്നോ.''
തനിക്ക്‌ ആദ്യം കിട്ടിയ നോട്ടുകളെ കീശയില്‍ നിന്നും വലിച്ചെടുത്ത്‌ അയാള്‍ ചെറുപ്പക്കാരനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ അനിത കണ്ടു.അയാളുടെ നുണ സമര്‍ത്ഥിക്കാനുള്ള കഴിവ്‌ മറ്റാര്‍ക്കും കിട്ടാത്ത വിധത്തില്‍ മികച്ചതാണെന്നും അമ്പരപ്പോടെ അവള്‍ തിരിച്ചറിഞ്ഞു.ചെറുപ്പക്കാരന്‍ എങ്ങനെ അതിനെ പ്രതിരോധിക്കുമെന്നും താനെങ്ങനെ ചെറുപ്പക്കാരനെ സഹായിക്കുമെന്നും ഇതിനിടയില്‍ അനിത ആലോചിക്കാതിരുന്നില്ല.
ചെറുപ്പക്കാരന്‍ എഴുന്നേറ്റു.തല്ലുമെന്ന ഭാവത്തില്‍ കൈചുരുട്ടിക്കൊണ്ട്‌ റിക്ഷാക്കാരനോട്‌ അയാള്‍ പറഞ്ഞു.
``കിട്ടിയതുമായി പോകാന്‍ നോക്കെടോ.കാശ്‌ പോയവന്‍ തപ്പി വന്നാ എനിക്കും നിനക്കും ഉള്ളതും കൂടി പോകും.''
ചെറുപ്പക്കാരന്‍ പറയുന്നതുകേട്ടപ്പോള്‍ അടി കിട്ടിയതുപോലെയായത്‌ അനിതയ്‌ക്കാണ്‌.കേട്ടത്‌ വിശ്വസിക്കാന്‍ തന്നെ അവള്‍ക്ക്‌ പണിപ്പെടേണ്ടിവന്നു.വാസ്‌തവത്തില്‍ താനെവിടെയാണെന്നും അവിടെയുള്ളതൊക്കെ ആരാണെന്നും ഒരു നിമിഷത്തേക്ക്‌ അവള്‍ക്ക്‌ നിശ്ചയമില്ലാതായി.നേരും നെറിയും സ്‌പര്‍ശിക്കാത്തവരാണ്‌ ഇരുവരുമെന്ന്‌ അനിതയ്‌ക്ക്‌ മനസ്സിലായി.ആരുടെയോ വിയര്‍പ്പിന്‌ നാണമില്ലാതെ അവകാശമുന്നയിക്കുകയാണ്‌ റിക്ഷാക്കാരനും ചെറുപ്പക്കാരനും.
ദൈവമേ..ബധിരതയെയാണോ നീ കര്‍ണ്ണാഭരണമാക്കിയിരിക്കുന്നത്‌?
അനിത അകം പുകയുന്നതിന്റെ നീറലോടെ ചോദിച്ചു.ഉത്തരം കിട്ടുകയില്ലെന്ന്‌ ഉറപ്പുള്ള ചോദ്യമായതിനാല്‍ താന്‍ തന്നെ ഇതില്‍ ഇടപെടേണ്ടതുണ്ടെന്ന്‌ അനിത ഉറപ്പിച്ചു.
``ഈ പണം നിങ്ങള്‍ രണ്ടാളുടേതുമല്ല.ഞാനിപ്പോ പൊലീസിനെ വിളിക്കും.''
ഒരു നിമിഷം കൊണ്ട്‌ അവിടുത്തെ ബഹളമൊതുങ്ങി.ചെറിയൊരു കാറ്റുവീശി.ചില നോട്ടുകള്‍ അപ്പോഴും വെയിലില്‍ തിളങ്ങി നടുപ്പാതയില്‍ കിടന്നു.അത്‌ കുനിഞ്ഞെടുക്കാന്‍ മിനക്കെടാതെ ഇരുവരും തലയുയര്‍ത്തി അനിതയെ നോക്കി.അന്നേരത്താണ്‌ അങ്ങനെ മൂന്നാമതൊരാളുടെ സാന്നിധ്യം ഇരുവരും ശ്രദ്ധിക്കുന്നതെന്ന്‌ അനിതയ്‌ക്ക്‌ മനസ്സിലായി.ചെറുപ്പക്കാരന്‍ അതാരാണെന്ന മട്ടില്‍ റിക്ഷാക്കാരനെ നോക്കി.റിക്ഷാക്കാരന്‍ അവളെ സമീപിച്ച്‌ സ്വരം താഴ്‌ത്തി പറഞ്ഞു.
``നിക്കണ്ട നീയ്‌.സ്ഥലം വിട്ടോ.''
അനിതയ്‌ക്ക്‌ അപകടം മനസ്സിലായി.
``ആരാ അത്‌.?''
ചെറുപ്പക്കാരന്‍ റിക്ഷാക്കാരനോട്‌ അല്‌പം മയംവന്ന സ്വരത്തില്‍ തെളിച്ചുചോദിച്ചു.ചെറിയൊരു പേടി അയാളുടെ സ്വരത്തില്‍ കലര്‍ന്നിട്ടില്ലേ എന്ന്‌ അനിതയ്‌ക്ക്‌ സംശയമായി.
``അതുവിട്ടേക്ക്‌.വാടക വിളിച്ചതാ.''
റിക്ഷാക്കാരന്‍ പറഞ്ഞു.അതോടെ ചെറുപ്പക്കാരന്റെ പുരികങ്ങള്‍ വളയുന്നതും അടിപ്പോളയില്‍ നിന്നും കണ്ണുകളിലേക്ക്‌ തീജ്വാലകള്‍ ആളാന്‍ തുടങ്ങുന്നതും അതിന്റെ പുകയില്‍ അയാളൂടെ മേല്‍പ്പോളകള്‍ ചീര്‍ക്കാന്‍ തുടങ്ങുന്നതും അനിത കണ്ടു.പണം കാലുറയുടെ കീശയില്‍ തിരുകിക്കേറ്റിക്കൊണ്ട്‌ ചെറുപ്പക്കാരന്‍ അവളുടെ അടുത്തേക്ക്‌ വന്നു.അയാളുടെ കക്ഷത്തില്‍ നിന്ന്‌ വിയര്‍പ്പില്‍ നനഞ്ഞ ശരീരസുഗന്ധത്തിന്റെ കൃത്രിമമണം അസഹ്യമായ വിധം അവളിലേക്ക്‌ അടുക്കാന്‍ ആരംഭിച്ചു.അനിത എന്തുവേണമെന്നറിയാതെ പകച്ചു.
``എന്താടീ വേണ്ടത്‌?''
തന്റെ അനിയന്റെ പ്രായമുള്ളവന്‍ തന്നെ എടീ എന്നു വിളിച്ചത്‌ അവള്‍ക്ക്‌ വല്ലാത്ത അപമാനമായി തോന്നി.അനിതയ്‌ക്ക്‌ അടിമുടി വിറ പടര്‍ന്നു.പക്ഷേ അനങ്ങാനാവാത്ത വിധം അവളുടെ കാലുകളും കൈകളും നിയന്ത്രിക്കപ്പെട്ടിരുന്നു.
``ഇതെങ്ങാനും എവിടേങ്കിലും പറഞ്ഞാ..''
ചെറുപ്പക്കാരന്‍ അത്രയുമേ പറഞ്ഞുള്ളൂ.അയാള്‍ അത്രയും പറഞ്ഞാല്‍ മതിയായിരുന്നു.അതില്‍ത്തന്നെ ആവശ്യത്തിലധികം ഭീഷണിക്കുള്ള കോപ്പുകളുണ്ടായിരുന്നു.അനിത ഒരിറക്ക്‌ ഉമിനീര്‍ വിഴുങ്ങി.ചെന്നിയിലൂടെ വിയര്‍പ്പിന്റെ ഒരു ചാല്‍ താഴോട്ടിറങ്ങുന്നത്‌ അനിത അറിഞ്ഞു.താന്‍ ചെന്നുപെട്ടിരിക്കുന്നത്‌ സര്‍വ്വത്ര ആപത്തിലാണെന്ന്‌ അവള്‍ക്ക്‌ ബോധ്യമായി.ഈ സമയത്ത്‌ തന്നെ രക്ഷിക്കാന്‍ ആരും വരില്ലെന്നും അനിതയ്‌ക്ക്‌ വ്യക്തമായി.
``കള്ളത്തരത്തിനു കൂട്ടുനില്‍ക്കാന്‍ എന്നെ കിട്ടില്ല.''
അവള്‍ മുന്നോട്ട്‌ നടന്നു.
ചെറുപ്പക്കാരന്‍ വഴി തടഞ്ഞുനിന്നിട്ട്‌ അവളോട്‌ ചോദിച്ചു.
``എവിടേക്കാ നീ.?''
അവള്‍ ഉത്തരം പറഞ്ഞില്ല.മുന്നോട്ട്‌ നടന്നതേയുള്ളൂ.
``എടീ,പൊലീസിനെ വിളിക്കാനാണോ..കൊന്നുകളയും നിന്നെ.''
അനിത പെട്ടെന്ന്‌ തിരിഞ്ഞുനിന്നിട്ട്‌ ഉറക്കെ പറഞ്ഞു.
``ഒരു പൊലീസിനേം എനിക്ക്‌ വിശ്വാസമില്ല.ദൈവം ഒണ്ടെങ്കീ നിങ്ങളോട്‌ ചോദിക്കും.നീയൊക്കെ നശിച്ചുപോകും.അത്രേയുള്ളൂ.''
പിറകില്‍ ചെറുപ്പക്കാരന്റെ പൊട്ടിച്ചിരി അവള്‍ കേട്ടു.അവള്‍ക്ക്‌ ദേഷ്യം അടക്കാനായില്ല.അവള്‍ പല്ലു കടിക്കുന്നുണ്ടായിരുന്നു.അനിത സഞ്ചിയും ചേര്‍ത്തുപിടിച്ച്‌ മുന്നോട്ടോടി.മകന്റെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സില്‍.സമയം വൈകുകയാണ്‌.ഇപ്പോഴവന്റെ ചുണ്ടുകള്‍ വിറയ്‌ക്കാന്‍ ആരംഭിച്ചിട്ടുണ്ടാകും.മറ്റുകുട്ടികള്‍ രക്ഷിതാക്കളുടെ വാഹനങ്ങളില്‍ കയറിയിരുന്ന്‌ അവനെ നോക്കി കൈവീശുന്നുണ്ടാവും.ലോകത്താകെ ഒറ്റപ്പെട്ടതുപോലെ അവന്‍ അമ്മയെ തിരയുന്നുണ്ടാവും.അനിതയുടെ കാലുകള്‍ക്ക്‌ ധൃതി കൂടി.എന്നിട്ടും ചെരുപ്പ്‌ തകര്‍ത്ത്‌ കാലില്‍ മുള്ളേറ്റപോലെ അവള്‍ നിന്നു.അവള്‍ കിതപ്പോടെ നിലത്തേക്ക്‌ നോക്കി.ആശ്ചര്യമല്ല,ഒരു സങ്കടമാണ്‌ അവളെ വന്ന്‌ തൊട്ടത്‌.
റോഡരികില്‍ അവള്‍ക്കുമാത്രം കാണാനെന്നതുപോലെ ആയിരത്തിന്റെ ഒരു നോട്ട്‌ അപ്പോഴും മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു.ചെറുപ്പക്കാരന്റെയും റിക്ഷാക്കാരന്റെയും കണ്ണില്‍പ്പെടാതെ മിച്ചം വന്ന പണം.ആ ആയിരം രൂപയ്‌ക്ക്‌ എന്തെല്ലാം കാര്യങ്ങള്‍ താന്‍ നടത്താറുണ്ട്‌..?ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടുകാര്യങ്ങള്‍ നോക്കാനായി അനിതയ്‌ക്ക്‌ ഭര്‍ത്താവ്‌ കൊടുക്കാറുള്ളത്‌ ആയിരത്തിന്റെ നോട്ടായിരുന്നു.അതില്‍ ബാക്കിവരുന്നതായിരുന്നു അനിതയുടെ കീശപ്പണം.അതില്‍ നിന്നായിരുന്നു അവള്‍ പപ്പുവിന്‌ അപ്രതീക്ഷിതസമ്മാനങ്ങള്‍ വാങ്ങാറുണ്ടായിരുന്നത്‌.
അവള്‍ കാശില്‍നിന്നു മുഖമുയര്‍ത്തിയിട്ട്‌ തിരിഞ്ഞുനോക്കി.റോഡില്‍ അവസാനത്തെ തിരച്ചിലും നടത്തി ചെറുപ്പക്കാരന്‍ ബൈക്കില്‍ കയറാന്‍ പോവുകയായിരുന്നു.റിക്ഷാക്കാരന്‍ അപ്പോഴും ആര്‍ത്തിയോടെ അവിടവിടെയായി കുനിഞ്ഞുനോക്കി നടക്കുന്നുണ്ട്‌.അനിത വിളിച്ചുപറഞ്ഞു.
``ദേ..ഇവിടേം കിടക്കുന്നു.ഇതും കൂടി എടുത്തോ.''
വിളിച്ചുപറഞ്ഞ ശേഷം അനിത നിന്നില്ല.അവള്‍ ആകാവുന്നത്ര വേഗതയില്‍ ഓടി.ഓടുന്നതിനിടെ അവള്‍ തിരിഞ്ഞുനോക്കി.
ഇരുവരും ലക്ഷ്യസ്ഥാനത്തേക്ക്‌ ഓടിയടുക്കുന്നതും എന്നാല്‍ ചെറുപ്പക്കാരന്‍ റിക്ഷാക്കാരനെ ഓടാന്‍ സമ്മതിക്കാതെ റോഡിലേക്ക്‌ തള്ളിയിടുന്നതും അനിത കണ്ടു.അടുത്തക്ഷണം റിക്ഷാക്കാരന്‍ ചാടിയെഴുന്നേറ്റ്‌ ചെറുപ്പക്കാരനെ നിലത്തുവീഴ്‌ത്തുന്നതും അവള്‍ കണ്ടു.ഇരുവരുടെയും മല്‍പ്പിടുത്തം മുന്നേറുമ്പോള്‍ അനിത ആകാവുന്നത്ര വേഗതയില്‍ ഓടുകയായിരുന്നു.
അനിതയുടെ ഓട്ടം അവസാനിച്ചത്‌ ലിങ്ക്‌ റോഡ്‌ ആരംഭിക്കുന്നിടത്തെ കവലയിലായിരുന്നു.
വാഹനങ്ങള്‍ തിരിച്ചുവിടുന്ന പൊലീസുകാരനെ അവള്‍ അവിടെ കണ്ടു.അയാളുടെ ജോലിത്തിരക്ക്‌ ശ്രദ്ധിച്ചുകൊണ്ട്‌ അനിത ചുറ്റും നോക്കി.കുറച്ചുമാറി കരിക്കു വില്‍പ്പനക്കാരന്‍ വച്ചിരിക്കുന്ന തണലിനടുത്തായി മറ്റൊരു പൊലീസുകാരന്‍ നിന്ന്‌ സെല്‍ഫോണില്‍ സംസാരിക്കുന്നുണ്ട്‌.
അനിത വേഗം നടന്ന്‌ അങ്ങോട്ടെത്തി.
``സര്‍,സര്‍..''
അയാള്‍ നോക്കി.അവള്‍ നടന്ന കാര്യം പറഞ്ഞു.പിന്നെ ഓട്ടോയിലിരിക്കേ എഴുതിയെടുത്ത റിക്ഷാക്കാരന്റെ വണ്ടിപ്പേരും നമ്പറും കൈമാറി.ചെറുപ്പക്കാരന്റെ വണ്ടി നമ്പര്‍ ഓര്‍മ്മയിലില്ലായിരുന്നെങ്കിലും അതൊരു കറുത്ത പള്‍സര്‍ ബൈക്കായിരുന്നുവെന്ന്‌ അവള്‍ക്കോര്‍മ്മയുണ്ടായിരുന്നു.
വിവരങ്ങള്‍ കൈമാറിയിട്ട്‌ അനിത തിരക്കിട്ട്‌ സ്‌കൂളിലേക്ക്‌ നടന്നു.
എല്ലാ കുട്ടികളും പോയിട്ടും അമ്മ വരാത്തതെന്തെന്ന്‌ നോക്കി പള്ളിക്കൂടം തിണ്ണയില്‍ നില്‍ക്കുകയായിരുന്നു പപ്പു.അനിതയെ കണ്ടപാടെ അല്‌പം ചുവക്കാന്‍ തുടങ്ങിയ കണ്ണുകളോടെ പപ്പു ചോദിച്ചു.
``ടെന്‍ മിനിട്ട്‌സായി കഴിഞ്ഞിട്ട്‌.എവിടെപ്പോയിരിക്കുകയായിരുന്നു അമ്മ.?''
കടലിലെത്തിയ മീനിനെപ്പോലെ സ്വയം കിതപ്പടക്കിക്കൊണ്ട്‌ അനിത അവനെ നോക്കി ചിരിച്ചു.പപ്പു അമ്മയെത്തന്നെ അമ്പരപ്പോടെ നോക്കി.അനിത അവന്റെ മുടിയിഴകള്‍ മാടിവച്ചുകൊണ്ട്‌ പറഞ്ഞു.
``ഓട്ടോയില്‍ കേറിയപ്പോള്‍ അമ്മയ്‌ക്ക്‌ ഒരു സിഗ്നല്‍ കിട്ടി.അതനുസരിച്ച്‌ കള്ളനെ പിടിക്കാന്‍ പോയി.''
എല്ലാ പരിഭവവും മറന്നുകൊണ്ട്‌ പപ്പു ഉത്സാഹിയായി.
``കള്ളനോ..അമ്മ കള്ളന്മാരെ പിടിച്ചോ.?നുണ.''
``അമ്മ നുണ പറയുമോ പപ്പു.?''
``ഇല്ല.''
മകനൊരുമ്മ കൊടുത്തിട്ട്‌ അനിത അവനെയും കൂട്ടി സ്‌കൂളിനു പുറത്തെത്തി.മറ്റൊരു ഓട്ടോറിക്ഷ വിളിച്ച്‌ വീട്ടിലേക്ക്‌ പുറപ്പെട്ടു.പോകാന്‍ നേരം റിക്ഷാക്കാരനോട്‌ ഒരു കാര്യം പറയാന്‍ അനിത മറന്നില്ല.അത്‌ ലിങ്ക്‌ റോഡ്‌ വഴിയേതന്നെ പോകണമെന്നായിരുന്നു.
ലിങ്ക്‌ റോഡില്‍ സംഭവം നടന്ന സ്ഥലത്ത്‌ പൊലീസ്‌ വണ്ടിയും നാലഞ്ച്‌ ആളുകളും കൂടിനില്‍ക്കുന്നുണ്ടായിരുന്നു.അവര്‍ ചെല്ലുമ്പോള്‍ ആ റിക്ഷാക്കാരനെയും ബൈക്കില്‍ വന്ന ചെറുപ്പക്കാരനെയും പൊലീസ്‌ ജീപ്പിലേക്ക്‌ കയറ്റുകയായിരുന്നു.തനിക്ക്‌ പങ്കില്ലാത്ത ഒരു സംഭവത്തെ കാണുന്നതുപോലെ അനിത പപ്പുവിനൊപ്പം പുറത്തേക്ക്‌ നോക്കി.
പിറ്റേന്ന്‌ കാലത്ത്‌ പത്രം വായിക്കാനെടുത്ത ഉണ്ണി സന്തോഷത്തോടെ വായിച്ചു.
``വീട്ടമ്മയുടെ സാമര്‍ത്ഥ്യം കള്ളന്മാരെ കുടുക്കി.യഥാര്‍ത്ഥ വ്യക്തിക്ക്‌ നഷ്‌പ്പെട്ട പണം തിരിച്ചുകിട്ടി.''
അനിത തിരക്കിനിടയിലും വന്ന്‌ പത്രം എത്തിനോക്കി അടുക്കളയിലേക്കുതന്നെ മടങ്ങി.വാര്‍ത്ത വിശദമായി വായിക്കാന്‍ അനിതയ്‌ക്ക്‌ അപ്പോള്‍ സമയമുണ്ടായിരുന്നില്ല.പത്രമുപേക്ഷിച്ച്‌ അനിതയുടെ പിന്നാലെ അടുക്കളയിലെത്തിയ ഉണ്ണി പതിയെ ചുറ്റിപ്പിടിച്ചിട്ട്‌ ചോദിച്ചു.
``തലച്ചോറിന്റെ ഏതു ഭാഗമാ നിനക്കാ സിഗ്നല്‍ തന്നത്‌?''
അനിത ചിരിയോടെ പറഞ്ഞു.
``എവിടെയോ പതറിനില്‍ക്കുന്ന ആവശ്യക്കാരനാണ്‌ എല്ലാര്‍ക്കും സിഗ്നല്‍സ്‌ അയക്കുന്നത്‌.നമ്മുടെ തലച്ചോറല്ല.നമ്മുടെ റിസീവര്‍ അത്‌ സ്വീകരിക്കുന്നുവെന്നേയുള്ളൂ.''
ഉണ്ണി അവളെ പതിയെ ചുംബിച്ചു.ജീവകോശങ്ങളും നാഡികളും ഞരമ്പുകളും പെരുത്ത്‌ അനിത ഭൂമിയോളം നിറഞ്ഞു.


29 comments:

  1. I already ready in Madhyamam weekly. you right it in relax mood. a simple story. in it life included

    ReplyDelete
  2. അനിത നന്മയുള്ള വീട്ടമ്മമാരുടെ പ്രതിനിധിയാണ്.
    അനിതയ്ക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയായിരുന്നു വായനയിലുടനീളം. കഥ ഇഷ്ടമായി.
    നല്ല സന്ദേശം. ആശംസകള്‍..

    ReplyDelete
  3. ഹൌ... ശരിക്കും ശ്വാസം അടക്കിപ്പിടിച്ച് തന്നെ വായിച്ചു. അനിത തോറ്റു പോകുമോ എന്നൊരു സംശയം വന്നു. എന്നാലും കഥ വായിച്ചു തീര്‍ന്ന് കഴിഞ്ഞപ്പോള്‍ ഒരു സമാധാനം

    ReplyDelete
  4. കഥാന്ത്യത്തെപ്പറ്റി വായനക്കാരന്റെ ഒരു ഊഹങ്ങള്‍ക്കും പിടികൊടുക്കാതെ മുന്നോട്ടുപാഞ്ഞ നന്മയുള്ള ഒരു കഥ.

    ReplyDelete
  5. അനിതയുടെ സിഗ്നലുകള്‍ :)

    പലപ്പോഴും നമ്മള്‍ പ്രതികരിക്കവുന്ന ഇടാങ്ങലില്‍ പോലും എന്തിനെ ഒക്കെയോ പേടിച്ച് മിണ്ടാതിരിക്കുന്നു.. നമുക്ക് സഹായം വേണ്ടപ്പോള്‍ മറ്റുള്ളവരും :(

    നന്ദി.. ഈ കഥ ഇവിടെ പോസ്റ്റ്‌ ചെയ്തതിനു .. :)

    ReplyDelete
  6. നല്ല കഥയാണ്‌ കുടുംബശ്രീ.. അതിന്‍റെ തീം വേറിട്ട്‌ നില്‍ക്കുന്നു... എന്നാല്‍ ഇന്ന് മാതൃഭൂമിയില്‍ വെളിച്ചം കണ്ട "എന്‍റെ മകള്‍ ഒളിച്ചോടും മുന്‍പ്‌" എന്ന കഥ സുസ്മേഷിന്റെ ഏറ്റവും മികച്ച കഥകളില്‍ ഒന്നായി കാലം വിലയിരുത്തും. അത്രക്കും ലക്ഷണമൊത്ത കഥയാണ്‌ അത്. ആശംസ..അഭിനന്ദനം..

    ReplyDelete
  7. 'പണം ആളെക്കൊല്ലി' എന്നു കേട്ടിട്ടുണ്ട്. ഒരു വലിയ തുക കളഞ്ഞുകിട്ടിയാൽ അതിന്റെ ശരിക്കുള്ള ഉടമയെ കണ്ടെത്തി തിരിച്ചുനൽകാൻ സന്മനസുകാട്ടുന്നവർ ഇന്ന് തീരെ കുറവാണല്ലോ.

    ReplyDelete
  8. ഒരു മികച്ച ക്രാഫ്റ്റ്... നല്ല തന്മയത്വത്തോടെ അവതരിപ്പിച്ചു..
    മുന്നോട്ടു വായിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു..
    ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇതും സംഭവിക്കും..
    സംഭവിക്കണം... തിരിച്ചറിവിന് ഇതൊക്കെ നല്ല പാഠങ്ങള്‍ ആണ്.

    ReplyDelete
  9. മനോഹരകഥ ഞങ്ങളോട് ഷെയര്‍ ചെയ്തതിന് നന്ദി

    ReplyDelete
  10. വായിച്ചു. വരാം.

    ReplyDelete
  11. എവിടെയോ പതറിനില്‍ക്കുന്ന ആവശ്യക്കാരനാണു എല്ലാവര്‍ക്കും സിഗ്നല്‍സ് അയക്കുന്നത്. പക്ഷെ ആ സിഗ്നല്‍സ് സ്വീകരിക്കാന്‍ കഴിയാതെ നിസ്സഹായരായി നമ്മുക്കു പലപ്പൊഴും നില്‍ക്കേണ്ടി വരാറില്ലേ... എന്നതല്ലേ സത്യം സുസ്മേഷ്...... നന്നായിട്ടുണ്ടു.....
    ഇതു വായിച്ചു ആര്‍ക്കെങ്കിലും സിഗ്നല്‍സ്‌ സ്വീകരിക്കാന്‍ സാധിക്കട്ടെയെന്നു ആശംസിക്കുന്നു.......

    ReplyDelete
  12. ഒരു പത്രവാര്‍ത്തയെ മനോഹരമായി കഥയാക്കിയല്ലേ :) സമൂഹത്തെ വായിക്കുന്നവനാകണം എഴുത്തുകാരന്‍. അവന്‍ എഴുതുന്നത് ചുറ്റുപാടുകളെക്കുറിച്ചാവണം. പച്ചയായ ജീവിതങ്ങളാവണം. ഭാവന അതില്‍ ചേര്‍ക്കാവുന്ന പൊടിക്കൂട്ടുകള്‍ ആവണം. അത് വളരെ മനോഹരമായി ഈ കഥയില്‍ കൊണ്ടുവന്നിട്ടുണ്ട്. എങ്കിലും കുടുംബശ്രീ എന്നൊരു പേര് .. പെട്ടന്ന് രണ്ട് വട്ടം ചിന്തിപ്പിച്ചു. പിന്നെ സ്ത്രീ / ഭാര്യ / അമ്മ എപ്പോഴും കുടംബത്തിന്റെ ശ്രീയായിരിക്കണമെന്നും അവള്‍ കള്ളത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവളായിരിക്കരുതെന്നും ആവാം എന്ന് കരുതി വായന അവസാനിപ്പിക്കുന്നു. കഥയില്‍ പലപ്പോഴും വായനക്കാരനെ ടെന്‍ഷനടിപ്പിക്കുന്ന വിധം ഇന്നിന്റെ സിറ്റുവേഷനുകളുടെ(ഒരു പീഢനം / കൊലപാതകം/ തട്ടിക്കൊണ്ടുപോകല്‍) രംഗപടം ഒരുക്കുവാനും കഴിഞ്ഞിട്ടുണ്ട്. നന്നായി പറഞ്ഞു സുസ്മേഷ്.. തീരെ വലിച്ചുനീട്ടാതെ, ഒട്ടും ചുരുക്കാതെ... നല്ല കഥ.

    ReplyDelete
  13. മൊറ്റൊന്ന് കൂടെ മുന്‍പ് ഒരു അഭിമുഖത്തില്‍ തന്ന ഒരു ഉറപ്പ് സുസ്മേഷ് പ്രാവര്‍ത്തികമാക്കിയതില്‍ നന്ദി.. കഥകള്‍ക്ക് കൂടെ ഈ ബ്ലോഗില്‍ സ്ഥാനം നല്‍കിയതില്‍ ഹാറ്റ്സ് ഓഫ്..

    ReplyDelete
  14. സ്വീകരിക്കുന്നു

    ReplyDelete
  15. ഒരു കുഞ്ഞ് സാദാരണ ജീവിത കഥ .. നന്നായി

    ReplyDelete
  16. "ഉണ്ണി അവളെ പതിയെ ചുംബിച്ചു.ജീവകോശങ്ങളും നാഡികളും ഞരമ്പുകളും പെരുത്ത്‌ അനിത ഭൂമിയോളം നിറഞ്ഞു."
    കഥയുടെ ഒടുക്കം കവിതയുടെ ഒരു പൂവ്.

    ReplyDelete
  17. ഈ കഥ ബ്ലോഗില്‍ പോസ്റ്റായത് സത്യത്തില്‍ ഞാനറിഞ്ഞിരുന്നില്ല.എന്തോ തകരാര്‍ സംഭവിച്ച് കഥ പബ്ലിഷ്‍ഡ് ആയില്ലെന്നാണ് കരുതിയത്.അതുകൊണ്ടുതന്നെ ഇത്രയും പ്രതികരണങ്ങള്‍ ഒന്നിച്ച് കണ്ടപ്പോള്‍ ഞെട്ടിപ്പോയി.
    എല്ലാ അഭിപ്രായങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
    സ്നേഹത്തോടെ..

    ReplyDelete
    Replies
    1. ഹാ... ഹാ.. അങ്ങിനെയാ?

      Delete
  18. നന്മ നിറഞ്ഞ കഥ.....
    ലളിതമനോഹരം....
    ആശംസകള്‍ സുസ്മേഷ്...!

    ReplyDelete
  19. നന്മയുടെ സിഗ്നൽ !

    നല്ല കഥ.
    ഇടയ്ക്കിടെ ഇനി ഇവിടെ കഥകൾ പ്രത്യക്ഷപ്പെടും എന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  20. വിജയം അനിതയുടെതായല്ലോ.....പ്രചോദനം തരുന്നു...ഈ കഥ..

    ReplyDelete
  21. ലളിതവും മനോഹരവുമായ ഒരു കഥ. ആശംസകള്‍ .......

    ReplyDelete
  22. മധ്യമത്തില്‍ വായിച്ചു, ഇഷ്ടമായീ ഈ കഥ

    ReplyDelete
  23. അതിലളിതമായൊരു സുസ്മേഷ് കഥ . പ്രസരിക്കുന്നത് ജീവിതത്തിന്റെ നന്മ......

    ReplyDelete