Tuesday, November 25, 2014

ആദരവോടെ,പ്രണാമം

ചളവറ എന്നത് എത്തിപ്പെടാന്‍ കുറേ എടങ്ങേറ് പിടിച്ച ഒരിടമാണ്.പാലക്കാടുകാര്‍ക്കുപോലും വലിയ ഇഷ്ടം കാണില്ല ആ സ്ഥലത്തോട്.അത്രയ്ക്കും ഗ്രാമ്യം.അത്രയ്ക്കും അപരിഷ്കൃതം.
രണ്ടോ മൂന്നോ കൊല്ലം മുന്നേ,ഞാന്‍ പാലക്കാട് താമസിക്കുമ്പോള്‍,എനിക്ക് നോ പറയാന്‍ സാധിക്കുകയില്ലാത്ത ഒരു സ്നേഹിതന്‍,ശശിയേട്ടന്‍ (നഗരിപ്പുറം)വിളിച്ചിട്ട് ചളവറ സ്കൂളില്‍ എന്തോ പരിപാടിക്ക് സംബന്ധിക്കാന്‍ ആവശ്യപ്പെട്ടു.പെട്ടെന്ന് എന്‍റെ മനസ്സില്‍ വന്നത് വിനിതയുടെ മുഖമാണ്.ഞാന്‍ സന്തോഷത്തോടെ ഓര്‍ത്തു.അത് വിനിതയുടെ നാടാണല്ലോ..വിനിത പഠിച്ച സ്കൂളാണല്ലോ അത്.ശശിയേട്ടനോട് ഞാന്‍ മറ്റൊന്നുമാലോചിക്കാതെ ചെല്ലാമെന്ന് സമ്മതിക്കുകയും ചെയ്തു.പറഞ്ഞ ദിവസം വളരെ കഷ്ടപ്പെട്ട് ഓട്ടോ പിടിച്ചും ബസ് പിടിച്ചും ഞാനാ ഗ്രാമത്തിലെത്തി.അമ്പത് കൊല്ലം മുമ്പത്തെ കേരളീയ ഗ്രാമം ചിത്രീകരിക്കാന്‍ പറ്റിയ ഒരിടം.കുന്നിന്‍മുകളിലാണ് സ്കൂള്‍.സത്യത്തില്‍ ഒരുപാട് ബുദ്ധിമുട്ടിയാണ് ഞാനവിടെ എത്തിയത്.വൈകുന്നേരമാണ്.മഴയുമുണ്ട്. ഓട്ടോക്കാരന്‍ തിരിച്ചുപോയി.എങ്ങനെ മടങ്ങുമെന്നു പോലും അറിയില്ല.എങ്കിലും മനസ്സില്‍ വിനിതയുടെ മുഖം ഉണ്ടായിരുന്നു.പാലക്കാട് താമസിക്കുന്ന കാലത്ത് പാലക്കാട്ടെ ഉള്‍ഗ്രാമങ്ങളിലും ഇടത്തരം വികസിതപ്രദേശങ്ങളിലും സാഹിത്യ സംബന്ധിയായ പരിപാടികളികള്‍ക്ക് ഞാന്‍ പോകാറുണ്ടായിരുന്നു.അപ്പോഴൊക്കെ അസ്സലായി കവിത എഴുതുന്ന വിനിതയെ ഞാന്‍ കണ്ടിട്ടുമുണ്ട്.അതിനുമുന്നേ വിനിതയുടെ ആദ്യകവിതകള്‍ ബാലംപംക്തിയില്‍ അച്ചടിച്ചുവന്ന കാലത്ത് വിനിതയ്ത്ത് കത്തെഴുതിയിട്ടുമുണ്ട്. എനിക്കതോര്‍മ്മയുണ്ട്.വിനിതയ്ക്കും ഓര്‍മ്മയുണ്ട്.പക്ഷേ അങ്ങനെ ആള്‍ക്കുൂട്ടത്തില്‍ തിക്കിയെത്തുന്ന ഒരു മുഖവും നമ്മുടെ മനസ്സില്‍ നില്‍ക്കില്ല.അപ്പോള്‍ നമുക്കവരോട് ശരിക്കും സംസാരിക്കാനും കഴിയില്ല.അന്ന് ചളവറ സ്കൂളിലേക്ക് പോകുമ്പോള്‍ ഞാന്‍ ആഹ്ലാദിച്ചത് വിനിതയെ അവിടെ വച്ച് കാണാം സ്വസ്ഥമായി സംസാരിക്കാം എന്നുതന്നെയായിരുന്നു.അപ്പോഴേക്കും അഞ്ചിലും ആറിലും ഏഴിലും ഒക്കെ പഠിക്കുമ്പോള്‍ എഴുതി മാതൃഭൂമി ആഴ്ചപ്പതിപ്പ് ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച നിരവധി കവിതകളിലൂടെ വിനിത സഹൃദയരുടെ മുക്തകണ്ഠമായ പ്രശംസ നേടിയിരുന്നു.ആസ്വാദകനെ നടുക്കിയ പ്രതിഭ പ്രദര്‍ശിപ്പിച്ച എഴുത്തുകാരിയായിരുന്നു വിനിത.എനിക്ക് വിനിതയോട് എന്നും ആദരവായിരുന്നു.പ്രായത്തില്‍ എന്നെക്കാള്‍ എത്രയോ ഇളയതാണ്.എന്നിട്ടും.
പക്ഷേ വിനിത ആ സ്കൂളില്‍നിന്നും പത്താംക്ലാസ് പൂര്‍ത്തിയാക്കി കഴിഞ്ഞ വര്‍ഷം വേറെ സ്കൂളിലേക്ക് മാറിയിരുന്നു.ഞാനതറിഞ്ഞിരുന്നില്ല.എനിക്കെപ്പോഴും വിനിത ചെറിയ കുട്ടിയാണ്.എല്‍.പി സ്കൂള്‍ വിദ്യാര്‍ത്ഥിനി.എനിക്കു വിഷമമായി.പക്ഷേ ആരോ പറഞ്ഞു,ഞങ്ങള്‍ക്ക് ഈ സ്കൂളില്‍ വിനിതയില്ലാതെ ഒരു പരിപാടി ആലോചിക്കാന്‍ കഴിയില്ല,അതിനാല്‍ താങ്കള്‍ വരുന്ന കാര്യം അറിയിച്ചിട്ടുണ്ട്,വിനിത ക്ലാസ് കഴിഞ്ഞ് ഉടനെത്തും,എന്നിട്ടു നമുക്കുതുടങ്ങാം.
അധ്യാപകര്‍ക്കെല്ലാം വിനിത എന്നു പറയുമ്പോള്‍ നൂറ് നാവ്.
എനിക്ക് സന്തോഷമായി.വിനിത വന്നു.എനിക്ക് ശരിക്കും സന്തോഷമായി.നേരത്തേ ഏതൊക്കെയോ സാഹിത്യക്യാമ്പുകളില്‍ കേള്‍വിക്കാരിയും " ഇടപെട്ടളയുന്ന " ആളുമായി ഇരുന്ന കുറുത്തു മെലിഞ്ഞ ചെറിയ കുട്ടിയില്‍ നിന്നും കണ്ണട വച്ച് വെളുത്ത ഒരു പക്വമതിയായി ആ പതിനാറുകാരി -അതോ പതിനേഴുകാരിയോ- മാറിയിരുന്നു. അന്ന് വിനിതയാണ് എന്നെ സദസ്സിന് പരിചയപ്പെടുത്തിയത്.വിനിത എന്നെപ്പറ്റി പറയുന്നതുകേട്ട് അഭിമാനത്തോടെ ഞാനിരുന്നു.അത് എന്നെപ്പറ്റി പറയുന്നത് കേട്ടിട്ടല്ല.വിനിത അങ്ങനെ വളരുന്നത് കണ്ടിട്ടാണ്.
പിന്നെ,കുറേനാളുകള്‍ക്കുശേഷം ,കഴിഞ്ഞ ഏപ്രിലിലോ മറ്റോ പാലക്കാട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പുസ്തകോത്സവം നടക്കുമ്പോള്‍ ഞാന്‍ പോയിരുന്നു.അന്നവിടെ കുറേ കൂട്ടുകാരുടെ കൂടെ ഒരു റാണിയെപ്പോലെ വിനിത വന്നു.ആവശ്യം എന്‍റെ ഇന്‍റര്‍വ്യൂ വേണം.അത് ആവശ്യപ്പെടലാണ്.താങ്കള്‍ എന്നൊക്കെ സംബോധന ചെയ്താണ് ആവശ്യപ്പെടുന്നത്.അനുസരിക്കാതെ പറ്റില്ലെന്നു തോന്നും.അത്രയ്ക്ക് ഗാംഭീര്യമുണ്ട് വിനിതയുടെ തുളച്ചുകയറുന്ന നോട്ടത്തിനും സംസാരത്തിനും.ചളവറയില്‍നിന്നും ഒരു കുട്ടിക്കും അങ്ങനെ വളര്‍ന്നുകേറാന്‍ സാധിക്കില്ല.എനിക്കതറിയാം.
അഭിമുഖം-പ്രത്യേകിച്ച് കോളജ് മാഗസിന്‍,സുവനീര്‍,സ്മരണിക പരിപാടികള്‍ക്ക് -സൂക്ഷ്മമായി മാധ്യമത്തെ വിലയിരുത്തിയല്ലാതെ അനുവദിക്കാറില്ലാത്ത ഞാന്‍ വിക്ടോറിയ കോളജിലെ വിനിതയുടെ മാഗസിനായി സംസാരിക്കാന്‍ തയ്യാറായി.അതും വിനിത പറഞ്ഞിട്ടുമാത്രം.കാരണം വിനിത പൊട്ടച്ചോദ്യങ്ങളുമായി ഒരാളുടേയും സമയം മെനക്കെടുത്തില്ല.വിനിത ഏത് ആംഗിളില്‍ കാര്യങ്ങളെ കാണുന്നു എന്നറിയുന്നതും ഒരു വിദ്യാഭ്യാസമാണെന്ന് എനിക്കറിയാം.
അന്നവിടെ രാവിലെ ഏറ്റ ചില പരിപാടികള്‍ ഉണ്ടായിട്ടും ,വിനിതയെയും സംഘത്തേയും കുറെനേരം കാത്തിരുത്തേണ്ടി വന്നിട്ടും,ഞാനവരുടെ കൂടെ ആഹ്ലാദത്തോടെ കൂടി.സംസാരിച്ചു.ആ അഭിമുഖം വന്നോ ഇല്ലയോ എന്ന് എനിക്കറിയില്ല.
പക്ഷേ അതുകഴിയുമ്പോള്‍ വിനിത കെഞ്ചിച്ചോദിച്ചിരുന്നു,എന്‍റെ മേല്‍വിലാസം കൊടുക്കണമെന്ന്.
വിനിതയ്‌ക്ക് എന്തോ പറയാനുണ്ടെന്നും അത് വിശദമായി കത്തിലെഴുതാമെന്നും അത് എഴുതി അയച്ചേ മതിയാകൂ എന്നും എന്നോട് പറഞ്ഞിരുന്നു.ഞാനന്ന് കൊല്‍ക്കത്തയ്ക്ക് പുറപ്പെടാനുള്ള തയ്യാറെടുപ്പിലാണ്.ടിക്കറ്റ് എടുത്തുകഴിഞ്ഞിരുന്നു.മേല്‍വിലാസം മാറാനുള്ള കാര്യങ്ങള്‍ നടക്കുന്നു.അതിനിടയില്‍ വിലാസം കൊടുക്കാന്‍ മടി തോന്നി.വിനിത വല്ലാതെ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ വിലാസം കൊടുത്തു.പിന്നീട് പാലക്കാട് വിടുന്നതുവരേയും വിനിതയുടെ കത്തിനായി കാത്തിരുന്നു.വിലാസം മാറിയാലും കത്ത് കൊല്‍ക്കത്തയിലെത്തുമെന്ന് എനിക്കറിയാം.ഇവിടെ വന്നശേഷവും ഞാന്‍ കാത്തിരുന്നു.
സ്റ്റേജില്‍ പ്രസംഗിച്ചിറങ്ങിയ നാടറിയുന്ന യുവജനപ്രതിനിധിയോട് നിങ്ങളുടെ ഈ സംസാരവും പ്രസംഗവും പ്രവര്‍ത്തനശൈലിയും നിര്‍ത്തേണ്ട കാലം കഴിഞ്ഞു എന്ന് മുഖത്തുനോക്കി പറഞ്ഞ പെണ്‍കുരുന്നാണ്.എന്നോടെന്തായിരിക്കും പറയാനുള്ളത് എന്നറിയാനുള്ള ആകാംക്ഷയിലായിരുന്നു ഞാന്‍.
പക്ഷേ അല്പം മുമ്പറിഞ്ഞു.വിനിത ഇനി എനിക്കായി ആ കത്തെഴുതില്ലെന്ന്.വിനിത ഇന്നുകാലത്ത് വിക്ടോറിയ കോളജിന്‍റെ മുന്നില്‍നിന്നും ഏതോ ഫോട്ടോസ്റ്റാറ്റ് എടുത്ത് റോഡ് മുറിച്ചുനടക്കവേ വാഹനം തട്ടി മരിച്ചുപോയി.
എനിക്കറിയില്ല,വിനിത ഇനി പറയുവാന്‍.
സുസ്മേഷേട്ടാ എന്ന നിന്‍റെ വിളി കാതിലിപ്പോഴും മുഴങ്ങുന്നുണ്ട്.
നീ പ്രതിഭയായിരുന്നു.അസാമാന്യമായ മിടുക്കുണ്ടായിരുന്ന പ്രതിഭ.
നിന്‍റെ കരുത്തിനും കഴിവിനും മുന്നില്‍ സമകാലികരൊന്നും ഒന്നുമായിരുന്നില്ല.
ഇനി നീയില്ല എന്നത് വേദനയല്ല ഓര്‍മയാണ്.ഒരിക്കലും കെടാത്ത ഒരോര്‍മ്മ.

7 comments:

  1. ഓർമ്മകൾ..സന്തോഷത്തിന്റെയും.. ദുഖത്തിന്റെയും...

    ReplyDelete
  2. ഒരിറ്റു കണ്ണീരു പൊഴിഞ്ഞു വീണത് ഞാനറിഞ്ഞതെയില്ല ചില കാത്തിരിപ്പുകൾ ഇങ്ങനെയൊക്കെയാണ് വിരാമം കുറിക്കുന്നത്.

    ആദരവോടെ,പ്രണാമം

    ReplyDelete
  3. വലിയ നഷ്ടം തന്നെ..സങ്കടത്തോടെ

    ReplyDelete
  4. ചില അസാമാന്യ പ്രതിഭകൾ അങ്ങനെയാണ്... വിടരും മുന്‍പേ കൊഴിയുന്നവ.... ചിലപ്പോള്‍ അവർ ഒരുപാട് നല്ലവരായതുകൊണ്ടായിരിക്കാം....

    വേദനയോടെ പ്രണാമം..

    ReplyDelete
  5. ഒന്ന് മരിക്കാൻ കൊതിച്ച് വേദനകൾ സഹിച്ച് കഴിയുന്ന എത്രയോ ആളുകൾ ഈ ഭൂമിയുലുണ്ട്, എന്നിട്ടും സ്വപ്നം കണ്ടുതുടങ്ങുന്ന പ്രായത്തിൽ ഇങ്ങനെ ഒരു അന്ത്യംകാണുമ്പോൾ, ചിലപ്പോൾ ദൈവത്തിന്ടെ നീതിയെ സംശയദൃഷ്ടിയോടെ നോക്കാൻ പ്രേരിപ്പിക്കുന്നു. വിനീതക്കു എന്ടെ പ്രാർത്ഥനകൾ !!

    ReplyDelete