Friday, August 6, 2010

പ്രതിച്ഛായ സൂക്ഷിച്ചുവയ്‌ക്കുന്ന ഭരണികള്‍

കുട്ടികള്‍ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുകയാണ്‌.അവര്‍ വിശ്വസ്‌തരാകുവാന്‍തയ്യാറാണ്‌ എന്നതുകൊണ്ടുമാത്രം. -ഓഷോ.
ഒരിക്കല്‍ ഒരു കടയില്‍ ചെന്നപ്പോള്‍ അവിടെക്കണ്ട ഭംഗിയേറിയ കളിപ്പാട്ടത്തിന്‌ ഞാന്‍ വില ചോദിച്ചു.അതിന്‌ അവര്‍ പറഞ്ഞ വിലയ്‌ക്ക്‌ എനിക്കൊരു ബ്രാന്‍ഡഡ്‌ കമ്പനിയുടെ ജീന്‍സ്‌ വാങ്ങാമായിരുന്നു.ആ കടയില്‍ വില്‍ക്കാന്‍ വച്ചിരുന്ന ഒട്ടുമിക്ക കളിപ്പാട്ടങ്ങള്‍ക്കും കൂടിയ വിലയാണ്‌ ഇട്ടിരുന്നത്‌.അഥവാ,നിര്‍മ്മാണച്ചെലവ്‌ കൂടുതലുള്ള മേന്മയേറിയ കളിപ്പാട്ടങ്ങളായിരുന്നു അവിടെ വില്‍ക്കാന്‍ വച്ചിരുന്നത്‌.എന്തായാലും മുതിര്‍ന്നവരെപ്പോലും നോക്കാനും കൈയിലെടുക്കാനും പ്രേരിപ്പിക്കുന്ന നിര്‍മ്മാണ വൈദഗ്‌ദ്ധ്യം അവയ്‌ക്കുണ്ടായിരുന്നു.ഇത്‌ കളിപ്പാട്ടങ്ങള്‍ക്ക്‌ മാത്രമല്ല,കുട്ടികളെ സംബന്ധിച്ച എന്തിന്റെയും സ്ഥിതി ഇങ്ങനെതന്നെയാണ്‌.അവരുടെ ഉടുപ്പുകള്‍ക്ക്‌ മുതിര്‍ന്നവരുടെ ഉടുപ്പുകളുടെ അതേ വിലയാണ്‌.അവരുടെ ചെരുപ്പുകള്‍ക്കും ആഭരണങ്ങള്‍ക്കും അങ്ങനെതന്നെ.
ഇപ്പോള്‍,കുടക്കമ്പനികളും ഗെയിം,സി ഡി നിര്‍മ്മാതാക്കളും മുതല്‍ കളിപ്പാട്ടനിര്‍മ്മാതാക്കള്‍വരെ സ്വന്തമായ ഗവേഷണവിഭാഗം ആരംഭിച്ചിരിക്കുന്നത്‌ കുട്ടികളുടെ വിനോദലോകത്തെ മാറ്റിമറിക്കാന്‍ പോന്ന വിനോദോപകരണങ്ങള്‍ കണ്ടുപിടിക്കാനാണ്‌.വാസ്‌തവത്തില്‍ ഇതിലൂടെ കുട്ടികളുടെ ലോകം വലുതാവുകയാണോ അതോ ചെറുതാവുകയാണോ..?കുട്ടികളടങ്ങുന്ന മുതിര്‍ന്നവരുടെയും ലോകം പുതിയ സാമ്പത്തികവിശേഷത്താല്‍ ഞെരുങ്ങുകയാണോ വികസിക്കുകയാണോ?ഇവിടെ സംഭവിച്ചിരിക്കുന്നത്‌ തുറന്ന വിപണിയുടെ പുത്തന്‍ പ്രലോഭനങ്ങള്‍ ജനജീവിതത്തെ വലിച്ചെടുക്കുന്നതാണ്‌.അത്‌ സ്വാഭാവികമായ മാറ്റവുമാണ്‌.ഈ മാറ്റങ്ങള്‍ മനുഷ്യജീവിതത്തെ ഏതൊക്കെ വിധത്തില്‍ നവീകരിക്കുന്നു എന്നതാണ്‌ പ്രധാനം.
പണം മനുഷ്യന്‌ അനായാസമായി എന്നതാണ്‌ കഴിഞ്ഞ ദശാബ്‌ദത്തിന്റെ പ്രത്യേകത.മലയാളി സമൂഹത്തില്‍നിന്ന്‌ ജാതിവേര്‍തിരിവും ദാരിദ്ര്യവും പലവിധ അവശ്യവസ്‌തുക്കലുടെ ദൗര്‍ലഭ്യതയും വലിയൊരളവില്‍ നീങ്ങിക്കിട്ടിയിട്ടുണ്ട്‌.അങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ ക്ലാസുകള്‍ക്കിടയിലെ അന്തരം നേര്‍ത്തുവന്നു.ഇതിനിടയാക്കിയത്‌ തൊഴിലിന്റെയും അതിലൂടെ വരുമാനത്തിന്റെയും കടന്നുവരവാണ്‌.സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ പ്രായഭേദമന്യേ ആര്‍ക്കും ഏതു സാഹചര്യത്തിലും പണിയെടുക്കാമെന്നായി.കുടുംബത്തിലേക്ക്‌ വരുമാനം/പണം വരുന്ന വഴിയാണിത്‌.ഒപ്പം ഉദാരഇറക്കുമതി നയങ്ങളുടെ ഭാഗമായി നമുക്കു ലഭിച്ച കമ്പോളത്തിന്റെ സൗഹൃദവും.പണം എവിടെ നിന്നു ലഭിക്കുന്നു,എന്നന്വേഷിച്ചാല്‍,അത്‌ ചിലപ്പോള്‍ കള്ളപ്പണമാവാം,കുഴല്‍പ്പണമാവാം,കറുത്ത പണത്തിന്റെ വെളുപ്പിക്കലിനിടയില്‍ പരക്കുന്ന കമ്മിധനമാവാം.എന്തായാലും സാധാരണക്കാരനും ചോക്ക്‌ലേറ്റ്‌ കഴിക്കാന്‍ സാധിക്കുന്നു,ടെലിവിഷന്‍ വാങ്ങാന്‍ കഴിയുന്നു,പുതിയ പുതിയ ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നു,വസ്‌ത്രങ്ങള്‍ വാങ്ങാന്‍ കഴിയുന്നു.ഇതൊക്കെ കഴിഞ്ഞ ദശകം മുതല്‍ കുടുംബത്തിലേക്കുള്ള ഉപഭോഗവസ്‌തുക്കളുടെ കടന്നുവരവുകളാണ്‌.
നമ്മുടെ ജീവിതക്രമം തീരുമാനിക്കുന്ന കമ്പോളം
കേരളം വലിയൊരു ഒറ്റ വിപണിയാവുകയാണ്‌.കോഴിക്കോടുകാരന്‍ വസ്‌ത്രം വാങ്ങാന്‍ കൊച്ചിക്കു വരുന്നതും,തൃശൂരില്‍ പോയി കോട്ടയംകാരന്‍ സ്വര്‍ണ്ണം വാങ്ങുന്നതും ഇന്ന്‌ ധൂര്‍ത്തിന്റെ ഉദാഹരണമായി ആരും പറയുകയില്ല.അതേപോലെയാണ്‌ ആഹാരത്തിന്‌ അന്തസ്സ്‌ നിര്‍ണ്ണയിക്കാനുള്ള പദവി കിട്ടിയിരിക്കുന്നതും.മാസത്തിലൊരിക്കലോ ആഴ്‌ചയിലൊരിക്കലോ പുറത്തുനിന്ന്‌ ഭക്ഷണം എന്നത്‌ മിക്കവാറും നഗരവാസികള്‍ നടപ്പാക്കിക്കഴിഞ്ഞ സംസ്‌കാരമാണ്‌.ഇവിടെയെല്ലാം സംഭവിക്കുന്നത്‌ വിലയെ വിപണിയും വിപണിയെ വിലയും രണ്ടിനെയും ശരാശരി സാമൂഹികജീവിയും ആശ്ലേഷിച്‌ ഒരിടത്ത്‌ നിര്‍ത്തുന്നു എന്നതാണ്‌.ആ ഒരിടം എന്നത്‌ ഷോപ്പിംഗ്‌ മാള്‍,സ്വര്‍ണ്ണക്കട,തുണിക്കട,ഇറച്ചിക്കട,ഫാന്‍സി ഐറ്റംസ്‌ വില്‍ക്കുന്നിടം എന്നിങ്ങനെ ഏതുമാവാം.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ്‌ വരെ ഒരൊറ്റ വിപണിയാണ്‌.ആയിരം രൂപ മാസാമാസം അടച്ചാല്‍ കാറോ ബൈക്കോ സ്വന്തമാക്കാമെന്നത്‌ ചെറിയ പ്രലോഭനമല്ല കുടുംബാന്തരീക്ഷത്തില്‍ ഉണ്ടാക്കിത്തീര്‍ക്കുന്നത്‌.ആളുവീതം മൊബൈല്‍ ഫോണും വാഹനങ്ങളും പേഴ്‌സണല്‍ കമ്പ്യൂട്ടറും വാങ്ങിക്കൂട്ടാന്‍ സാമ്പത്തികസമത്വം അനുവദിക്കുന്ന ഇക്കാലത്ത്‌,അതിന്റെ ഫലം അനുഭവിക്കുന്നത്‌ മനുഷ്യന്‍ തന്നെയായിരിക്കും.സ്വന്തം ജീവിതത്തെ,മറ്റൊരു ജീവിതം കൊണ്ട്‌ പൊതിയുകയാണ്‌ ഇവിടെ ഓരോരുത്തരും ചെയ്യുന്നത്‌.
ആ ജീവിതം ആഡംബരത്തിന്റെയാവാം,പൊങ്ങച്ചത്തിന്റെയാവാം,പൈശാചികമായ അനുകരണഭ്രമത്തിന്റെയാവാം.വിപണി മനുഷ്യനെ പലതരത്തില്‍ ഇരയാക്കുമ്പോള്‍ മനുഷ്യന്‍ അതില്‍ മയങ്ങിവീഴുന്നു.അന്യന്റെ ജീവിതം ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയാണ്‌ അവരവരുടെ അടിസ്ഥാനജീവിതം കൈവിട്ടുപോകുന്നതിന്‌ കാരണം.
നാനാതരം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന മനുഷ്യന്‍ കിട്ടുന്ന പണം ഉപയോഗിച്ച്‌ നേടാന്‍ ശ്രമിക്കുന്നത്‌ പണം കൊടുത്താല്‍ കിട്ടുന്ന ആനന്ദത്തെത്തന്നെയാണ്‌.ഒരു തരം പകരം വീട്ടലാണത്‌.ഉയര്‍ന്ന വര്‍ഗ്ഗത്തിനൊപ്പം ജീവിതത്തെ എത്തിക്കാനുള്ള ശ്രമം.അതായത്‌,അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളില്‍ പോവുക,വാട്ടര്‍തീം പാര്‍ക്കുകളില്‍ ദിവസം ചെലവിടുക,ഫുഡ്‌മാളുകളില്‍ മക്കള്‍ക്കൊപ്പം രസിക്കുക,ഷോപ്പിംഗ്‌ ഉത്സവങ്ങളില്‍ പങ്കെടുക്കുക എന്നിങ്ങനെ.ഇതെല്ലാം പണത്തിന്റെ വര്‍ദ്ധിച്ച വരവില്‍ നിന്നുണ്ടാകുന്ന ആസക്തികളാണ്‌.അവിടെ,സ്വാഭാവികമായ ഒരു വിനോദമോ ഒഴിവുകാല നേരമ്പോക്കുകളോ സൃഷ്‌ടിച്ചെടുക്കാന്‍ ഇന്നത്തെ മനുഷ്യനാവാതെ പോകുന്നു.
എങ്ങനെയാണ്‌ സാധാരണ ജീവിതം തിരിച്ചുപിടിക്കുന്നത്‌?ലളിതമാണ്‌ അത്‌.നല്ല അയല്‍പക്കബന്ധം സൂക്ഷിച്ചും അടുക്കളത്തോട്ടമോ,ലഘുവായ കൃഷിയോ നടത്തിയും ജീവിതത്തിന്റെ സ്വാഭാവികത നമുക്ക്‌ തിരിച്ചുപിടിക്കാന്‍ കഴിയും.അത്‌ പണം മുടക്കി നേടുന്നതല്ല,മനോഭാവം മുടക്കി നേടുന്നതാണ്‌.പക്ഷേ അതിനുള്ള മനോഭാവം നമുക്കില്ല.തൊട്ടടുത്ത പുഴയില്‍ പോയിരുന്ന്‌ മീന്‍ പിടിച്ച്‌ ഉപയോഗിക്കുന്നതും അടുക്കളമുറ്റത്ത്‌ രണ്ടുതണ്ട്‌ ചീര നട്ട്‌ ഉപയോഗിക്കുന്നതും ഇവതന്നെ പണം കൊടുത്ത്‌ ബാഗില്‍ നിറച്ച്‌ കാറില്‍ വച്ച്‌ വീട്ടില്‍ കൊണ്ടുചെല്ലുന്നതും തമ്മിലുള്ള അന്തരത്തിലെ മാറ്റമാണ്‌ ഇന്ന്‌ മലയാളി ആസ്വദിക്കുന്നത്‌.വലിയ വീടുകെട്ടാന്‍ കടം വാങ്ങി ഒടുവില്‍ കടം വീട്ടാന്‍ ആ വീട്‌ തന്നെ ആര്‍ക്കെങ്കിലും വില്‍ക്കുന്ന പ്രവണതയാണ്‌ നമ്മുടേത്‌.എത്രയോ ആത്മഹത്യകള്‍ അതിന്റെ പേരില്‍ നടന്നുകഴിഞ്ഞിരിക്കുന്നു.അതേസമയം,പഞ്ചാബിലോ തമിഴ്‌നാട്ടിലോ നമ്മള്‍ ചെന്നുനോക്കുമ്പോള്‍,കോടീശ്വരന്മാര്‍ ഇടത്തരം വീടുകളില്‍ കഴിയുന്നതു കാണാം.വാസ്‌തവത്തില്‍,കേരളത്തില്‍ മാത്രമാണ്‌ വീട്‌കെട്ടി പൊങ്ങച്ചം കാണിക്കുന്നത്‌ അന്തസ്സായി കരുതുന്നവരുള്ളത്‌.
സി ഐ ഡി മൂസ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്‌.കോട്ടും
സൂട്ടുമിട്ട ക്യാപ്‌റ്റന്‍ രാജുവിന്റെ കഥാപാത്രം പെങ്ങളെ കാണാന്‍ വരുമ്പോള്‍
കൊണ്ടുവരുന്നത്‌ സ്യൂട്ട്‌കേസാണ്‌.എല്ലാവരും കാത്തിരിക്കേ,ഗ്ലൗസിട്ട കൈകൊണ്ട്‌
പെട്ടിതുറന്ന്‌ നാലു കരിമീന്‍ പുറത്തെടുത്ത്‌ പെങ്ങള്‍ക്കു നേരെ
നീട്ടുന്നു.സ്യൂട്ട്‌ കേസില്‍ ആകെയുള്ളത്‌ നാലു കരിമീനാണ്‌.ഇതാണ്‌ മലയാളിയുടെ
വ്യക്തമായ ചിത്രം.
ആനന്ദത്തിന്റെ അതിരറ്റ വേള
ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമപ്രദേശത്ത്‌ നിറയെ വൃക്ഷങ്ങളുണ്ടായിരുന്നു.മാവുകളും പ്ലാവുകളും ആഞ്ഞിലിമരവും പുളിയും പേരയും കശുമാവും പനയും എല്ലാമടങ്ങിയ തനിനാട്ടിന്‍പുറം.അവിടെ ഞങ്ങളുടെ കളികള്‍ പ്രധാനമായും കള്ളനും പൊലീസുമായിരുന്നു.കള്ളന്മാര്‍ ഓടിയൊളിക്കും,പൊലീസുകാര്‍ തിരഞ്ഞുനടക്കും.കള്ളന്മാരായ കൂട്ടുകാര്‍ ഒളിക്കുന്നത്‌ പൊന്തപ്പടര്‍പ്പിനിടയിലും പൊത്തുകളിലും തോട്ടിറമ്പുകളിലുമാണ്‌.പൊലീസുകാരായ കൂട്ടുകാര്‍ അവിടെ തിരഞ്ഞുവരും.അത്‌ വാസ്‌തവത്തില്‍ മണ്ണിനെയും ആകാശത്തെയും മണ്ണിലെ നാനാതരം ജീവികളെയും മരങ്ങളെയും പക്ഷികളെയും അടുത്തറിയാനുള്ള സാഹചര്യം കൂടിയായിരുന്നു.പലതരം ചെടികളുടെയും പ്രാണികളുടെയും മണം ഞാന്‍ പിടിച്ചെടുക്കുന്നത്‌ അങ്ങനെയായിരുന്നു.
പക്ഷേ,അത്തരം ജീവിതശൈലികൊണ്ട്‌ എല്ലാവരും പരിസ്ഥിതി സ്‌നേഹികളാകുമെന്നോ മനുഷ്യസ്‌നേഹികളാകുമെന്നോ ഉദാത്തമായ മാനവബോധം ആര്‍ജ്ജിച്ചെടുക്കുമെന്നോ പറയാന്‍ ഞാന്‍ തയ്യാറല്ല.ആ കളികള്‍ക്കും ജീവിതത്തിനും അതിന്റെതായ മൂല്യമുണ്ടായിരുന്നു.മറ്റൊരര്‍ത്ഥത്തില്‍ ഇന്നത്തെ കുട്ടികള്‍ക്കും അതേപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടാവണം.കുഴപ്പം അതിലൊന്നുമല്ല.ഇന്നത്തെകാലത്ത്‌,പണം വലിയൊരു ഘടകമായി സമൂഹത്തില്‍ മാറുന്നു എന്നതാണ്‌.കൊലയും പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലും വര്‍ദ്ധിക്കുന്നത്‌ പണത്തിനുവേണ്ടിയാണ്‌.കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനിടയില്‍ കേരളത്തില്‍ ആരംഭിക്കപ്പെട്ടിട്ടുള്ള വമ്പന്‍ വസ്‌ത്രശാലകള്‍ക്കും സ്വര്‍ണ്ണക്കടകള്‍ക്കും വല്ല കണക്കുമുണ്ടോ.അവയുടെയൊന്നും മാര്‍ക്കറ്റ്‌ ഒരു ജില്ലയെ മാത്രം ഉന്നം വച്ചുള്ളതല്ല.അതാണ്‌ ആദ്യമേ പറഞ്ഞത്‌,കേരളം വലിയൊരു വിപണിയാവുന്നു.ഒറ്റ കോര്‍പ്പറേഷനാവുന്നു.നാളെ ഇതൊരു കൊച്ചു രാജ്യം തന്നെയാവും.സ്വയംഭരണാവകാശവും ഭരണഘടനയുമുള്ള രാജ്യമായിരിക്കണമെന്നില്ല.പക്ഷേ,വലിയൊരു വിപണനരാജ്യം അല്ലെങ്കില്‍ വിപണി.സെക്‌സ്‌ മുതല്‍ ക്രൈം വരെ ലഭിക്കുന്ന വിപണി.
കുട്ടിക്കാലത്തേക്ക്‌ മടങ്ങാം.പന്തുകളിയായിരുന്നു മറ്റൊരു വിനോദം.ഇന്നത്തെക്കാലത്തെ പോലെ ധാരാളം നിറങ്ങളുള്ള പന്തുകള്‍ അക്കാലത്ത്‌ കിട്ടാനുണ്ടായിരുന്നില്ല.ഓലപ്പന്തായിരുന്നു കളിയായുധം.പന്തുകളി കഴിഞ്ഞാല്‍ തോട്ടിലിറങ്ങും.നീന്തിക്കുളിക്കും.ആനന്ദത്തിന്റെ അതിരറ്റ ആഹ്ലാദവേളകളായിരുന്നു അതെല്ലാം.തീര്‍ച്ചയായും ഇന്നത്തെ കുട്ടികളും ആഹ്ലാദിക്കുന്നുണ്ട്‌.മുമ്പില്ലാത്ത വിധമുള്ള സൗകര്യങ്ങളോടെ ജീവിക്കുന്നുമുണ്ട്‌.ചെറിയ ക്ലാസുമുതലേ,ഉന്നത വിദ്യാഭ്യാസസൗകര്യങ്ങളാണ്‌ കുട്ടികള്‍ക്കിന്ന്‌ ലഭിക്കുന്നത്‌.എന്നിട്ടും,പ്രായോഗികജീവിതത്തില്‍ ഇന്നത്തെ ഭൂരിഭാഗം കുട്ടികളും പരാജയപ്പെടുന്നതായാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌.വിജയിക്കുന്നവരും ഏറെ.ഇതുസംബന്ധിച്ച്‌ നേരത്തേയും അനുപാതം ഉണ്ട്‌.അനുപാതമില്ലാതെ വരില്ലല്ലോ.പക്ഷേ,തകരാറ്‌ മനോഭാവത്തിലാണ്‌.കുട്ടികളെ വളര്‍ത്തുന്നതിലും അവര്‍ വളരുന്നതിലും പുലര്‍ത്തുന്ന പരിശീലനരീതികള്‍ പക്ഷേ ദുര്‍ബലമാണ്‌.എനിക്കു തോന്നുന്ന കാരണം,മാറിയ ഭക്ഷണശീലവും കനംകൂടിയ പോക്കറ്റും വര്‍ദ്ധിച്ച വാര്‍ത്താവിനിമയ സൗകര്യങ്ങളും കുട്ടികളെ എളുപ്പം മുതിര്‍ന്നവരാക്കുന്നതാണ്‌.രക്ഷിതാക്കളുടെ തണലില്‍ നിന്ന്‌ ഇപ്പോഴത്തെ കുട്ടികള്‍ എളുപ്പം വിട്ടുപോകുന്നു.അതിനവരെ സഹായിക്കുന്നത്‌ വീട്ടില്‍ നിന്ന്‌ കൊടുക്കുന്ന പണമാവാം.അത്‌ പക്ഷേ,ശരിയായ രീതിയില്‍ ചിന്തിച്ചാല്‍ നല്ലതുമാണ്‌.
നമ്മള്‍ പ്രതിച്ഛായകള്‍
കാമറ ഉപയോഗിച്ച്‌ ചിത്രീകരിച്ച ഒരാള്‍രൂപത്തിന്‌ ഒരു പ്രതിച്ഛായയുണ്ട്‌.ആദ്യം അതിന്‌ ശബ്‌ദമുണ്ടാവില്ല.ഉശിരു പകരുന്ന പശ്ചാത്തലസംഗീതമുണ്ടാവില്ല.എങ്കിലും ഒരു പ്രതിച്ഛായയെ സൂക്ഷിച്ചുകൊണ്ടാണ്‌ അതിനെ ഫിലിമില്‍ ചിത്രീകരിച്ചെടുത്തിരിക്കുന്നത്‌.അതിന്‍മേല്‍,ശബ്‌ദവും സംഗീതവും ചേര്‍ത്തുവയ്‌ക്കുമ്പോള്‍ ആ പ്രതിച്ഛായ ഇരട്ടിവലുപ്പത്തിലേക്ക്‌ വളരുന്നു.അതായത്‌,അമ്പതാളെ തല്ലാനും ചതയ്‌ക്കാനുമുള്ള പ്രതിച്ഛായയാണ്‌ അയാള്‍ക്ക്‌ നാം നിര്‍മ്മിച്ചു നല്‌കിയിരിക്കുന്നത്‌.
അതേ വിധമാണ്‌ മലയാളിയുടെ പ്രതിച്ഛായാനിര്‍മ്മാണവും കുറേ വര്‍ഷങ്ങളായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.നമ്മുടെ പ്രതിച്ഛായ എന്നത്‌ മലയാളി എന്ന പ്രതിച്ഛായയാണ്‌.തുറന്നുപറഞ്ഞാല്‍ ഒന്നിന്റെയും ആഴത്തിലേക്ക്‌ പോകാത്ത മനോഭാവമാണ്‌ മലയാളിയുടേത്‌.യാതൊരു വിനോദോപാധികളിലും മലയാളിക്ക്‌ ഭൂരിപക്ഷമില്ല.യാതൊന്നിലും നമ്മള്‍ കൂട്ടമായി അഭിരമിക്കുന്നില്ലെന്ന്‌ അര്‍ത്ഥം.പ്രതിച്ഛായ തകരുമോ എന്ന അടിസ്ഥാനമില്ലാത്ത ഭയമാണ്‌ പ്രധാനം.ആ വികാരവും അതിലെ നിര്‍വ്വികാരതയുമാണ്‌ അലസമായ ജീവിയായി മനുഷ്യനെ മാറ്റിക്കളയുന്നത്‌.പ്രതിച്ഛായാ സങ്കല്‍പ്പത്തിലാണ്‌ നമ്മള്‍ കുടുംബത്തെയും നിര്‍മ്മിച്ചെടുക്കുന്നത്‌.അതിന്റെ പ്രതിഫലനമാണ്‌ ചുറ്റിനും കാണുന്നതും.


13 comments:

  1. പ്രിയ രാജേഷ്‌,
    നന്ദി.ഒരുപാട്‌ സന്തോഷം.എഴുതുന്നതിന്‌ പ്രതികരണങ്ങള്‍ ലഭിക്കുന്നത്‌ ഉന്മേഷമാണ്‌.

    ReplyDelete
  2. തൊട്ടടുത്ത പുഴയില്‍ പോയിരുന്ന്‌ മീന്‍ പിടിച്ച്‌ ഉപയോഗിക്കുന്നതും അടുക്കളമുറ്റത്ത്‌ രണ്ടുതണ്ട്‌ ചീര നട്ട്‌ ഉപയോഗിക്കുന്നതും ഇവതന്നെ പണം കൊടുത്ത്‌ ബാഗില്‍ നിറച്ച്‌ കാറില്‍ വച്ച്‌ വീട്ടില്‍ കൊണ്ടുചെല്ലുന്നതും തമ്മിലുള്ള അന്തരത്തിലെ മാറ്റമാണ്‌ ഇന്ന്‌ മലയാളി ആസ്വദിക്കുന്നത്‌.

    വാസ്തവം തന്നെ. മലയാളി പരാന്ന ജീവി ആയിട്ട് കാലം ഏറെയായി . നല്ല ചിന്തകള്‍ സുഹൃത്തേ

    ReplyDelete
  3. ശ്രീ സുസ്മേഷ്,
    താന്കള്‍ ഒരു ബ്ലോഗര്‍ കൂടിയാണെന്ന വിവരം ഞാന്‍ ഇന്നലെയാണ് അറിയുന്നത്.ഋതുവില്‍ വന്ന എന്റെ കഥയിലെ കമന്റ് വഴി.മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ വഴിയാണ് താങ്കളെ ആദ്യമായി അറിഞ്ഞത്.കഥകള്‍ കുറെ വായിച്ചിട്ടുണ്ട്.ഇവിടെ കണ്ടതില്‍ വളരെ സന്തോഷം.ഈ ലേഖനം വളരെ മിഴിവുറ്റതായി.ബ്ലോഗില്‍ സജീവമാവണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

    ReplyDelete
  4. അയൽക്കാരന്റെ ജീവിതം ആടിതീർക്കുന്നവരുടെ നേർച്ചിത്രം നല്ലപോലെ വരച്ചിടുവാൻ നിങ്ങൾക്കായി കൂട്ടുകാരാ.

    ഏറെ ചർച്ച ചെയ്യപ്പെടെണ്ട വിഷയം, പക്ഷെ മറക്കുവാൻ പലരും ശ്രമിക്കുന്ന ചിത്രം. ഒപ്പം പലരുടെയും രോദനവും.

    ആശംസകൾ

    Sulthan | സുൽത്താൻ

    ReplyDelete
  5. മണ്ണില്‍ കളിച്ച് വളര്‍ന്ന മാതാപിതാക്കളില്‍ എത്രപേര്‍ തങ്ങളുടെ മക്കളെ അതിനനുവദിക്കുന്നുണ്ട് ? ഇന്നത്തെ ലോകം തങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളെ മനസ്സിലാക്കാതെ മറ്റുപലതിലും പഴിചാരുന്നതില്‍ തല്പരരാകുന്നു .

    താങ്കളുടെ ഈ ലേഖനം ചിന്തനീയം തന്നെ .

    ReplyDelete
  6. നന്ദി സുസ്മേഷ്....ലാസ്യലയത്തിലെ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...സര്‍വ്വോപരി നല്ലൊരു ബ്ളോഗിലെത്താന്‍ വഴിതുറന്നതിനും...വ്യത്യസ്തതയുണ്ട് താങ്കളുടെ ചിന്തകള്‍ക്ക്...വ്യക്തതയും.ആശംസകള്‍. ക്ഷണിക്കുന്നു kavyathalirukal.blogspot.com ലേക്കും....

    ReplyDelete
  7. മാറുന്ന ജീവിതസാഹചര്യങ്ങൾ പണത്തിനു പിറകേ പാ‍യാൻ പ്രേരിപ്പിക്കുന്നു.ഒടുവിൽ പണം കയ്യിലെത്തുമ്പോൾ ധൂർ‌ത്തടിക്കാനും.തങ്ങളുടെ മക്കൾ ആർക്കും പിന്നിലാകരുതെന്ന് കരുതി മാതാപിതാക്കൾ അവരെ രാജകീയമായി വളർ‌ത്തുന്നു.അപ്പോൾ അവരറിയാതെ പോകുന്ന അല്ലെങ്കിൽ അവർക്ക് നഷ്ടപ്പെടുന്ന ഒരു ലോകമുണ്ടല്ലോ,ആ നഷ്ടമാണ് ഇന്നിന്റെ ബാല്യത്തിന്റെ ശാപം(അതോ അനുഗ്രഹമോ?)

    ReplyDelete
  8. വളരെ സന്തോഷം ഓരോ പ്രതികരണത്തിനും.എല്ലാവര്‍ക്കും നന്ദി.
    മുരളീ,കഴിയും പോലെ സജീവമാകാന്‍ ശ്രമിക്കാം.ബ്ലോഗിനു പുറത്തുള്ള എന്റെ കഥകള്‍ വായിക്കുമ്പോഴും അഭിപ്രായം എഴുതുമല്ലോ.നിശിതവിമര്‍ശനങ്ങളും ആവാം.

    ReplyDelete
  9. എഴുത്തു നന്നായി സുസ്മെഷ് എന്നു പറയുന്നതിലുള്ള അനൗചിത്യം
    ഉള്‍ക്കൊണ്ടുതന്നെ നന്നായി എന്നു പറയാതെ വയ്യ.
    നമുക്കു ചുറ്റും അതിവേഗത്തില്‍, ബഹു ദൂരം മാറിക്കഴിഞ്ഞ
    ജീവിത ശൈലിയും അതിന്റെ ചിട്ടവട്ടങ്ങളൂം മറ്റു
    സമൂഹത്തില്‍ നിന്നു വ്യത്യസ്ഥമായ തീര്‍ത്തും കരണീയമല്ലാത്ത
    ചില പുത്തന്‍ പതിവുകളും നന്നായി കണ്ടിരീക്കുന്നു; വിലയിരുത്തിയിരിക്കുന്നു.

    നന്നായി

    ReplyDelete
  10. പ്രിയ രാജേഷ്‌,
    വളരെ നന്ദി.സന്തോഷം.

    ReplyDelete
  11. ചിന്തയെ ഉദീപ്തിപ്പിക്കുന്നവയാകണം ലേഖനങ്ങള്‍ എന്ന് നിര്‍ബന്ധം പിടിക്കാന്‍ സാധിക്കില്ല എല്ലായ്പ്പോഴും..പക്ഷെ ചിലത് വായിച്ചാല്‍ എന്തെങ്കിലുമൊക്കെ പറയണം എന്ന് തോന്നും..അങ്ങിനെ തോന്നുമ്പോള്‍ തന്നെ, എന്താണ് പറയേണ്ടത് എന്ന ഒരു അവ്യക്തത, പറയാനുള്ള കാര്യങ്ങള്‍ മനസ്സില്‍ തന്നെ കുഴിച്ചു മൂടാന്‍ നിര്‍ബന്ധിതനാക്കുന്നു. ഏതാണ്ട് ആ ഒരവസ്ഥയിലാണ് ഞാനിപ്പോള്‍, ഈ ലേഖനങ്ങള്‍ എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍, മനസ്സില്‍ എന്തൊക്കെയോ ചില ഭാവങ്ങള്‍ വരുന്നുണ്ട്..അത് ഒരു ചിന്തയായി, അനുകൂലമോ പ്രതികൂലമോ ആയ ഒരു അഭിപ്രായമായി പുറത്തേക്കു വരുന്നില്ല...നോസ്ടാല്ജിയയുടെ നഷ്ട ഭാരവും പേറി നടക്കുമ്പോഴും ആധുനികതയുടെ ആഹ്ലാദങ്ങളില്‍ മുഴുകുന്നത് കൊണ്ടാണോ എന്നറിയില്ല..എന്തായാലും ഒന്ന് സത്യം...ചില അഭിപ്രായങ്ങള്‍ ഉരുത്തുരിഞ്ഞു വന്നു കൊണ്ടിരിക്കുന്നു....

    ReplyDelete
  12. പ്രിയ രഞ്‌ജിത്‌,
    തോന്നുന്നത്‌ പറഞ്ഞോളൂ.ചര്‍ച്ച ചെയ്യുവാന്‍ ഒരിടം.അതാണ്‌ നമ്മുടെ ബ്ലോഗ്‌.ആരും ഇവിടെ വലിയവരല്ല.ചെറിയവരുമല്ല.എല്ലാവര്‍ക്കും അവരവരുടേതായ ഇടം ഉണ്ട്‌ എന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.
    ഉരുത്തിരിഞ്ഞുവരുന്ന അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണം എന്ന്‌ ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു.നിങ്ങളില്‍നിന്നു പലതും പഠിക്കുവാനാണ്‌ എന്റെ ശ്രമം.
    നന്ദി.

    ReplyDelete