Wednesday, April 4, 2012

കഥാകാരനാക്കിയ കാലം


ചിന്തിച്ചാല്‍ വളരെ അതിശയം തോന്നുന്നതാണ്‌ സാഹിത്യരചനയിലേക്കുള്ള എന്റെ രംഗപ്രവേശവും അതിന്‌ കളമൊരുക്കിയ സാഹചര്യങ്ങളും.എഴുത്തുകാരനാകണമെന്ന തോന്നല്‍ എവിടെനിന്നാണ്‌ വന്നതെന്ന്‌ എനിക്കറിയില്ല.എന്നാണ്‌ ആദ്യകഥയെഴുതിയത്‌ എന്നുമറിയില്ല.എന്തായാലും ഒന്നുറപ്പാണ്‌.ഏറെക്കുറെ ബോധമുറച്ചപ്പോഴേ ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു എഴുത്തുകാരനായാല്‍ മതിയെന്ന്‌.ആ ബോധത്തിലാണ്‌ പിന്നീടങ്ങോട്ട്‌-ഇന്നുവരെ-ജീവിച്ചിട്ടുള്ളതും.


പരിസരം കാണാനാവുന്ന കണ്ണുറച്ച കാലം മുതല്‍ തന്നെ പലതരം പ്രസിദ്ധീകരണങ്ങളെ പരിചയപ്പെടാന്‍ ഭാഗ്യമുണ്ടാവുന്നുണ്ട്‌.അത്‌ എണ്‍പതുകളുടെ ആരംഭത്തിലാണ്‌.കണ്ണൂര്‍ സ്വദേശിയായ അച്ഛന്‍ വീട്ടില്‍ വരുത്തുന്ന മാതൃഭൂമി അഴ്‌ചപ്പതിപ്പും കേരളശബ്‌ദവും.അമ്മയുടെ തറവാട്ടില്‍ അമ്മാവന്മാര്‍ യാത്രകള്‍ക്കിടയില്‍ കൊണ്ടുവരുന്ന കലാകൗമുദിയും കഥ ദൈ്വവാരികയും.അയല്‍പക്കത്ത്‌ വ്യാപകമായിരുന്ന ഏഴോളം ജനപ്രിയ പ്രസിദ്ധീകരണങ്ങള്‍.ഇതിനിടയില്‍ അമ്പിളി അമ്മാവനും മുത്തശ്ശിയും പൂമ്പാറ്റയും യുറീക്കയും അടങ്ങുന്ന ബാലപ്രസിദ്ധീകരണങ്ങള്‍.അദ്ധ്യാപകനായിരുന്ന മുതിര്‍ന്ന അമ്മാവന്‍ പരിചയപ്പെടുത്തിയ റഷ്യന്‍ ബാലസാഹിത്യം.അങ്ങനെ നോക്കുമ്പോള്‍ വായനയുടെ സജീവസാഹചര്യം അക്കാലത്തുണ്ടായിരുന്നു.പക്ഷേ ബാലപ്രസിദ്ധീകരണങ്ങള്‍ കഴിഞ്ഞാല്‍ ഞാന്‍ വായിച്ചുകൊണ്ടിരുന്നത്‌ മുഴുവന്‍ കോട്ടയത്തുനിന്നു വരുന്ന ജനപ്രിയവാരികകള്‍ ആയിരുന്നു.ജനപ്രിയ സാഹിത്യം വായിക്കുന്നതും അവ വീട്ടില്‍ കൊണ്ടുവരുന്നതും കര്‍ശനമായി അച്ഛന്‍ വിലക്കിയിരുന്നു.മാത്രവുമല്ല മാതൃഭൂമിയും മറ്റും വായിച്ചാല്‍ മതിയെന്ന്‌ ശാസിക്കുകയും ചെയ്‌തിരുന്നു.


അങ്ങനെയുള്ള കുട്ടിക്കാലത്തെപ്പോഴോ ആണ്‌ ഞാന്‍ ഗൗരവമായി സാഹിത്യത്തെ നോക്കിക്കാണാന്‍ തുടങ്ങിയത്‌.ആദ്യത്തെ കഥ ബാലപംക്തിക്കുവേണ്ടി അച്ഛന്‍ പറഞ്ഞ്‌ എഴുതിയതാണെന്നോര്‍മ്മ.നാലാം ക്‌ളാസിലോ മറ്റോ പഠിക്കുന്ന കാലത്ത്‌.ബാലപംക്തിക്ക്‌ അച്ഛന്‍ ആ കഥയയച്ചെങ്കിലും അതൊന്നും അച്ചടിച്ച്‌ വന്നതേയില്ല.അത്‌ വരുന്നതോ വരാതിരിക്കുന്നതോ എനിക്കൊരു വിഷയവുമായിരുന്നില്ല.കാരണം അതിലേറെ ഭാഗങ്ങളും എഴുതിത്തന്നതോ എഴുതിച്ചേര്‍ത്തതോ അച്ഛന്‍ തന്നെയായിരുന്നു.എന്നാല്‍ യു.പി സ്‌കൂളിലേക്ക്‌ വന്നതോടെ ഞാന്‍ എഴുത്തില്‍ സജീവമായതായി എനിക്കു നല്ല ഓര്‍മ്മയുണ്ട്‌.അച്ഛനെ പിന്നിലേക്ക്‌ മാറ്റി സ്വന്തമായിട്ടായിരുന്നു പിന്നത്തെ എഴുത്ത്‌.മാത്രവുമല്ല,ഇന്നുള്ളതിനേക്കാള്‍ ഒട്ടും കുറവായിരുന്നില്ല അന്നത്തെ അഹങ്കാരവും.കാരണം ഞാനെഴുതിയ കഥകള്‍ അച്ഛനോട്‌ പണം വാങ്ങി തപാല്‍ മുദ്ര പതിച്ച്‌ പിന്നീടയച്ചത്‌ ബാലപംക്തിക്കല്ല,മാതൃഭൂമിയിലെ മുതിര്‍ന്നവരുടെ കഥകളുടെ വിഭാഗത്തിലേക്കാണ്‌!സ്‌കെച്ച്‌ പേനയുപയോഗിച്ച്‌ തലക്കെട്ടുകള്‍ക്ക്‌ നിറച്ചര്‍ത്ത്‌ നല്‍കിയായിരുന്നു ആ കാലത്ത്‌ കഥകള്‍ അയച്ചുകൊണ്ടിരുന്നത്‌.പറയേണ്ടല്ലോ,അവയൊക്കെ അച്ചടിക്കപ്പെടാതെയും തിരിച്ചുകിട്ടാതെയും എവിടെയോ മറഞ്ഞു.അങ്ങനെയായിരുന്നു വേണ്ടതും.അതെനിക്ക്‌ നിരന്തരമായി കഥയെഴുതാനുള്ള പ്രേരണയും വാശിയുമായി.


ആയിടയ്‌ക്ക്‌ മറ്റൊരു അത്ഭുതം എനിക്ക്‌ വഴിത്തിരിവായി സംഭവിക്കുന്നുണ്ട്‌.അച്ഛനും അമ്മാവന്മാരും ഇടുക്കിക്ക്‌ വെളിയില്‍ പോകുന്നവരും യാത്ര ചെയ്യുന്നവരുമായിരുന്നു.അതിനാല്‍ അവര്‍ ഹൈറേഞ്ചില്‍ കിട്ടാത്ത പലതരം പ്രസിദ്ധീകരണങ്ങള്‍ വാങ്ങിവരുന്നതില്‍ അതിശയിക്കാനൊന്നുമുണ്ടായിരുന്നില്ല.എന്നാല്‍ എന്റെ അയല്‍പക്കത്തുള്ള ബി.എ ജയിച്ച ഒരു പാരലല്‍ കോളജ്‌ അദ്ധ്യാപകന്റെ വീട്ടില്‍ വച്ച്‌ ഞാനൊരു ചെറു മാസിക,ഒരു ഇന്‍ലന്റ്‌ വലുപ്പമുള്ള മാസിക കാണുന്നു.`ഇന്ന്‌' എന്നാണ്‌ അതിന്റെ പേര്‌.എന്തൊരു അതിശയമായിരുന്നു അതെന്നോ.ആ മാഷിനും അദ്ദേഹത്തിന്റെ അനുജനും ഒരു വിനോദമുണ്ടായിരുന്നു.സൗജന്യമായി തപാലില്‍ കിട്ടുന്ന എന്തിനും അവര്‍ പോസ്റ്റ്‌ കാര്‍ഡില്‍ വിലാസമറിയിക്കും.അങ്ങനെ,വീട്ടില്‍ നിത്യേന തപാല്‍ക്കാരന്‍ വരാനുള്ള മോഹത്തില്‍നിന്നു അവര്‍ വിലാസമയച്ചുകൊടുത്ത്‌ വന്നതായിരിക്കണം ആ കുഞ്ഞുശലഭം.എന്തായാലും മലപ്പുറത്തുനിന്ന്‌ 1981 ല്‍ പ്രസിദ്ധീകരണം തുടങ്ങിയ ഇന്ന്‌ മാസിക 1986 ല്‍ ഞാന്‍ കാണാനിടയാവുന്നു.ഇടുക്കിയില്‍ അതെത്തുക അത്ര എളുപ്പമായിരുന്നില്ല അക്കാലത്ത്‌.അതിലൂടെയാണ്‌ ഞാന്‍ ചെറുരചനകളെ ആദ്യമായി പരിചയപ്പെടുന്നത്‌.വൈകാതെ ഒ.വി.വിജയനും വി.കെ.എന്നും വി.പി.ശിവകുമാറും മറ്റും എഴുതിയ മലയാളത്തിലെ ഗൗരവമുള്ള കുഞ്ഞുകഥകള്‍ വായിക്കാനിടയായി.അതുകൊണ്ട്‌ അക്കാലത്തെ,ഇക്കാലത്തെയും സാധാരണ ചെറു പ്രസിദ്ധീകരണങ്ങളിലെ കുഞ്ഞുകഥകളുടെ നിലവാരത്തകര്‍ച്ചയിലേക്ക്‌ എന്റെ ആദ്യകാല കുഞ്ഞുകഥകള്‍ പതിച്ചില്ലെന്ന ഭാഗ്യമുണ്ട്‌.അതൊരു വഴിത്തിരിവായിരുന്നു എനിക്കും.ഗൗരവത്തോടെ കുഞ്ഞുകഥകള്‍ എഴുതാനും അവ ചെറുമാസികകള്‍ക്ക്‌ അയക്കാനും നിമിത്തമായത്‌ ഇന്ന്‌ മാസികയാണ്‌.


എന്റെ ആദ്യ കഥ,കഥയോ എന്നറിയില്ല,സ്വന്തം പേരില്‍ അച്ചടിമഷി പുരണ്ട്‌ ആദ്യമായി അച്ചടിച്ചുവരുന്നത്‌,`അമ്മിണി' എന്നൊരു രചനയാണ്‌.മക്കരപ്പറന്പയില്‍ നിന്ന് കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍ എന്നൊരാള്‍ അച്ചടിച്ചുപുറത്തിറക്കിയിരുന്ന `കൊലുസ്‌' എന്ന ഇന്‍ലന്റ്‌ മാസികയിലായിരുന്നു അത്‌.അദ്ദേഹമാണ്‌ എന്റെ ആദ്യ പത്രാധിപര്‍ .നിര്‍ഭാഗ്യവശാല്‍ കൊലുസിന്റെ ആ ലക്കം ഏത്‌ വര്‍ഷമാണ്‌ ഇറങ്ങിയതെന്ന്‌ അതില്‍ അച്ചടിച്ചിട്ടില്ലായിരുന്നു.വിട്ടുപോയതാവാം.അതിനാല്‍ ആദ്യരചന വെളിച്ചം കണ്ട വര്‍ഷമേതെന്ന്‌ എനിക്കിപ്പോഴുമറിയില്ല.എന്റെ ആദ്യ പത്രാധിപരെയും ഞാനിന്നുവരെ കണ്ടിട്ടില്ല.


വെകാതെ ഇന്‍ലന്റ്‌ മാസികകളില്‍ നിന്ന്‌ മുതിരാനുള്ള ശ്രമം ഞാന്‍ തുടങ്ങി.വലിയ കഥകള്‍ എഴുതാനായി പിന്നത്തെ ശ്രമം.അത്ര വലുതല്ല..ഇടത്തരം വലിയ കഥകള്‍ .കുറേക്കൂടി തെളിച്ചുപറഞ്ഞാല്‍ വാരാന്തപ്പതിപ്പുകള്‍ക്ക്‌ പാകത്തിനുള്ള കഥകള്‍ .അന്നൊക്കെ എല്ലാ വാരാന്തപ്പതിപ്പുകളും കഥകള്‍ വൃത്തിയായും കൃത്യമായും പ്രസിദ്ധീകരിക്കുമായിരുന്നു.അങ്ങനെ `വല്‍സല സുകുമാരന്‍ സ്വപ്‌നം കാണുന്നു' എന്നൊരു കഥ ഞാനെഴുതി.അത്‌ ദേശാഭിമാനി വാരാന്തപ്പതിപ്പിന്‌ അയച്ചു.ആ കഥ ദേശാഭിമാനിയില്‍ വരികയും ചെയ്‌തു.കഥകളിങ്ങനെ പല വാരാന്തപ്പതിപ്പുകള്‍ക്കും അയക്കാറുണ്ടെങ്കിലും അവയൊന്നും മുടങ്ങാതെ കാണാനുള്ള സാഹചര്യം എനിക്കുണ്ടായിരുന്നില്ല.അതിനാല്‍ മൂന്നുദിവസം കഴിഞ്ഞ്‌,ഇടപ്പള്ളിയില്‍ നിന്ന്‌ സാഹിത്യന്‍ മാസിക നടത്തിയിരുന്ന ടി.ബി.ഷാജിയുടെ തപാല്‍ കാര്‍ഡ്‌ വരുമ്പോഴാണ്‌ ഈ കഥ വന്ന വിവരവും ഞാനറിയുന്നത്‌.അതില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ എന്റെ കഥ വായിച്ച വിവരമുണ്ടായിരുന്നു.അഭിനന്ദനമുണ്ടായിരുന്നു.
എവിടെയൊക്കെയോ ഓടിനടന്ന്‌ ഞാന്‍ തലേ ആഴ്‌ചയിലെ പത്രം സംഘടിപ്പിച്ചു.വലിയ സന്തോഷം തോന്നി.ഇലസ്‌ട്രേഷനോടെ എന്റെ കഥ ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്‌.ആ കഥയാണ്‌ എന്റെ ഭാഗ്യകഥ,അങ്ങനെയൊന്നുണ്ടെങ്കില്‍!അതിന്റെ പ്രസിദ്ധീകരണമാണ്‌ കഥയെഴുത്തില്‍ എന്നെ ഉറപ്പിച്ചു നിര്‍ത്തിയത്‌.വിചിത്രമായ സംഗതി ഇനി പറയുന്നതാണ്‌.ആ ലക്കത്തിന്റെ പ്രസിദ്ധീകരണത്തീയതി അച്ചടിക്കാന്‍ ദേശാഭിമാനിയും മറന്നുപോയിരുന്നു.അതിനാല്‍ ആ കഥ വന്ന തീയതിയും വര്‍ഷവും മനസ്സിലാക്കാനും നിര്‍വാവഹമില്ല.എന്റെ വലിയ കഥ വായിച്ച്‌ ആദ്യമായി രേഖാമൂലം അഭിനന്ദിക്കുന്ന വായനക്കാരന്‍ ടി.ബി.ഷാജിയാണ്‌.അദ്ദേഹത്തെയും ഞാനിന്നുവരെ കണ്ടിട്ടില്ല.


ഇങ്ങനെ സവിശേഷമായ ഒന്നിലധികം ധാരകള്‍ എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയതുകൊണ്ടാണ്‌ വളരെ ചെറുപ്പത്തിലെ തന്നെ ഞാന്‍ എഴുത്തിലേക്ക്‌ വന്നെത്തിയതെന്ന്‌ എനിക്കുറപ്പുണ്ട്‌.



(ഇത് കേരള സാഹിത്യ അക്കാദമിയുടെ "സാഹിത്യ ചക്രവാള"ത്തില്‍ 2012 മാര്‍ച്ച് ലക്കം പ്രസിദ്ധീകരിച്ചതാണ്.)

36 comments:

  1. പോയകാലത്തിന്‍റെ ഓര്‍മ്മകള്‍ ...

    ReplyDelete
  2. കഥാകാരന്റെ കഥയും വായിക്കാനായി.

    ReplyDelete
  3. മാതൃഭൂമിയിലെ കഥ വായിച്ചു.

    ReplyDelete
    Replies
    1. ഏത് കഥ..? എപ്പോള്‍ വായിച്ചു..?എങ്ങനെ ഉണ്ട്..?
      ഇടത് വലത് പാര്‍ശ്വം എന്നിങ്ങനെ എന്ന കഥയാണോ..?അറിയിക്കണേ..

      Delete
  4. സാഹിത്യചക്രവാളത്തില്‍ വായിച്ചിരുന്നു..
    ഞാനും ചിന്തിക്കാറുണ്ട്
    എഴുതണമെന്ന തോന്നല്‍ എങ്ങനെ വരുന്നുവെന്ന്..
    സുസ്‌മേഷിന് ആ തോന്നല്‍ ജീവിതം മുഴുവന്‍ നിലനില്‍ക്കട്ടെ.

    ReplyDelete
  5. സുസ്മേഷെഴുതിയ ചിലതെല്ലാം വായിച്ച് വല്ലാതിഷ്ടം തോന്നുന്ന നിമിഷങ്ങളില്‍ ഞാന്‍ മനസില്‍ പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു,ഏതായിരുന്നു ആദ്യ കഥ, എങ്ങനെയായിരുന്നു തുടക്കം ,
    എന്തായിരുന്നു എഴുത്തിലേക്കുള്ള വഴി,
    അങ്ങനെയങ്ങനെ ..................
    ഉത്തരം..കിട്ടിയതുപോലെ തോന്നി..സന്തോഷം തരുന്ന കുറിപ്പ്
    സസ്നേഹം അജിത..

    ReplyDelete
  6. ഇന്ന് ഇന്‍ലന്റ് മാസിക ഇന്നും ഉണ്ടെന്ന് തോന്നുന്നു. വളരെയടുത്ത് വരെ എന്റെ കസിന്‍ സിസ്റ്ററുടെ അഡ്രസ്സില്‍ അത് തൊട്ടപ്പുറത്തെ വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ചേച്ചി വീടുമാറിയപ്പോള്‍ ഒരു പക്ഷെ പുതിയ അഡ്രസ്സില്‍ വരുന്നുണ്ടാവാം..ശ്രീ. കിളിരൂര്‍ രാധാകൃഷ്ണന്‍ ആണ് അതിന്റെ ഇപ്പോഴത്തെ എഡിറ്റര്‍ എന്ന് ഓര്‍മ്മ.

    കൃത്യമായി അയച്ചു കൊടുക്കുന്ന കഥകള്‍ തിരിച്ചയച്ചു തരുന്നത് കൊണ്ട് അവ മാഗസിനുകളില്‍ വന്നിട്ടില്ല എന്ന കാര്യത്തില്‍ എനിക്ക് സംശയം ഒന്നും ഇല്ല.. അതുകൊണ്ട് തന്നെ സുസ്മേഷിനുണ്ടായപോലെ തേടിപ്പിടിച്ച് വായിക്കേണ്ടിവന്നിട്ടില്ല.. :):) ഓര്‍മ്മകള്‍ക്ക് നല്ല തെളിമ..

    ReplyDelete
    Replies
    1. വളരെ സന്തോഷം മനോരാജ്..
      ഇന്ന് മാസിക ഇന്നുമുണ്ട്.ഞാനിപ്പോളും അതിന്‍റെ വായനക്കാരനാണ്.അതിലെ എഴുത്തുകാരനും.ഇന്നിന്‍റെ പത്രാധിപര്‍ ശ്രീ മണന്പൂര്‍ രാജന്‍ ബാബുവാണ്.
      നന്ദിയും സ്നേഹവും.

      Delete
  7. തെളിച്ചമുള്ള ഓര്‍മ്മകള്‍ പോലെ തന്നെ തെളിമയും ലാളിത്യവും നിറഞ്ഞ കുറിപ്പ്. എഴുതിത്തുടങ്ങുന്നവര്‍ക്ക് മുന്നേറാന്‍ ഒരു ചെറു നടപ്പാത കാണിച്ചുകൊടുത്ത പ്രതീതി! ഒരുപാട് സന്തോഷം തോന്നി വായിച്ചപ്പോള്‍...

    ReplyDelete
  8. `വല്‍സല സുകുമാരന്‍ സ്വപ്‌നം കാണുന്നു'

    :)

    ReplyDelete
  9. പ്രചോദിപ്പിക്കുന്ന ഓര്‍മ്മകള്‍....(കവി മണമ്പൂര്‍ രാജന്‍ ബാബു ഇന്ന് ഇന്‍ലാന്‍ഡ് മാസികയുടെ എഡിറ്റര്‍ ആയിരുന്നുവെന്ന് തോന്നുന്നു കുറെക്കാലം.)

    ReplyDelete
    Replies
    1. നന്ദി അജിത്,കവി മണന്പൂര്‍ രാജന്‍ ബാബു തന്നെയാണ് ഇപ്പോഴും എപ്പോഴും അതിന്‍റെ പത്രാധിപര്‍ .മുപ്പത് വര്‍ഷമെത്തിയ കുഞ്ഞുമാസികയാണ് അത്.

      Delete
  10. നിങ്ങളുടെ ഇത്തരം അനുഭവങ്ങള്‍ വായനക്കാര്‍ക്ക് കൌതുകമുണര്‍ത്തുന്നതാണ് .പ്രശസ്തരുടെ
    വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വായിക്കുന്നത് രസമുള്ള അനുഭവമാണ്. താങ്കളുടെ ഒരു കഥ മാത്രമേ ഞാന്‍ വായിച്ചിട്ടുള്ളൂ .കഥയുടെ മികവ് കുറവ് കൊണ്ടല്ല, എനിക്ക് അത് സ്വീകാര്യമായി തോന്നിയില്ല,ഇത് കുറിക്കണോ എന്ന് ഞാന്‍ രണ്ടു വട്ടം ആലോചിച്ചിരുന്നു. തുറന്നു പറയുമ്പോഴാണ് എനിക്ക് നിങ്ങളെ കൂടുതല്‍ സ്നേഹിക്കാന്‍ പറ്റുന്നത്.നാട്ടില്‍ എത്തിയാല്‍ എത്രയും പെട്ടെന്ന് നിങ്ങളുടെ രചനകള്‍ വായിക്കണം എന്ന്,ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു.സ്നേഹപൂര്‍വ്വം

    ReplyDelete
    Replies
    1. പ്രിയപ്പെട്ട സ്നേഹിതാ..തുറന്നു പറയുന്നതാണ് എനിക്കു സ്വീകാര്യം.എന്‍റെ കഥകള്‍ ഇനിയൊന്നു വായിച്ചു നോക്കൂ..പ്രത്യേകിച്ചും മരണവിദ്യാലയം എന്ന സമാഹാരം.അല്ലെങ്കില്‍ വൈകാതെ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിക്കുന്ന ബാര്‍കോഡ് എന്ന കഥാസമാഹാരം.ഇഷ്ടമായില്ലെങ്കില്‍ തുറന്നുപറയാന്‍ മടിക്കേണ്ട.
      നല്ല കഥകളെഴുതാന്‍ എനിക്ക് പ്രേരണയുണ്ടാവുന്നത് വായനക്കാരുടെ തുറന്ന അഭിപ്രായങ്ങളാലാണ്.
      നാട്ടില്‍ വരുന്പോള്‍ വിളിക്കുമല്ലോ.
      സ്നേഹത്തോടെ,

      Delete
    2. പ്രിയപ്പെട്ട സുസ്മേഷ്,
      കമന്റ് പ്രസിദ്ധീകരിക്കാന്‍ വൈകിയപ്പോള്‍ എനിക്ക് അല്‍പ്പം ബുദ്ധിമുട്ട് തോന്നി. എങ്കിലും എന്റെ വാക്കിലെ പൊരുള്‍ മനസ്സിലാക്കാന്‍ കഴിയും എന്ന് സമാധാനിച്ചു. ബാര്‍കോഡ് എന്ന കഥയുടെ കാര്യമാണ് ഞാന്‍ പരാമര്‍ശിച്ചത്. തീര്‍ച്ചയായും നാട്ടില്‍ എത്തിയാലുടന്‍ താങ്കളെ വായി ച്ചിരിക്കും,താങ്കളുടെ, പിന്നെ മോഹമഞ്ഞ ഇതൊക്കെ മനസ്സില്‍ കരുതിയിരിക്കുന്ന പുസ്തകങ്ങള്‍ ആണ്.
      kattilabdulnissar@gmail.com .
      ഒരു മെയില്‍ ചെയ്യൂ. ഞാന്‍ മറുപടി അയക്കാം
      സ്നേഹപൂര്‍വ്വം
      കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍

      Delete
    3. പ്രിയപ്പെട്ട സ്നേഹിതാ..
      കമന്‍റ് പ്രസിദ്ധീകരിക്കാന്‍ വൈകിയത് മനപ്പൂര്‍വ്വമല്ല.ഇന്നലെ ചില തിരക്കുകളിലായിരുന്നു ഞാന്‍ .ഇന്നാണ് നെറ്റിനു മുന്നില്‍ വന്നത്.
      ബാര്‍കോഡ് ഇഷ്ടായില്ല എന്നു പറഞ്ഞതില്‍ വിഷമമില്ല.അതിഷ്ടപ്പെടാത്ത എത്രയോ വായനക്കാര്‍ വേറെയുമുണ്ടാകും.അതുകൊണ്ട് അത്തരമാണ് എന്‍റെ കഥകള്‍ എന്നു മുന്‍വിധി വയ്ക്കേണ്ടതില്ലെന്ന് മാത്രം.
      കഥകളെന്തായാലും വായിക്കണം.ഇഷ്ടപ്പെടാത്തത് മറന്നേക്കൂ..
      mail id-susmeshchandroth.d@gmail.com
      സ്നേഹത്തോടെ,

      Delete
  11. കഥാകൃത്താകണം എന്നാലേഖനം ചെയ്ത ശിരസ്സുമായ് പിറന്നവനേ.....ബാക്കി സംഭവങ്ങൾ എല്ലാം അതിനായ് മാത്രം വർത്തിച്ചതു തന്നെ...
    സന്തോഷം സുസ്മേഷ് ഇനിയും മനോഹരമായ രചനകൾ ആ അനുഗ്രഹീത തൂലികയിൽ നിന്നു പിറക്കട്ടെ..

    ReplyDelete
  12. നന്നായി, മാഷേ

    ReplyDelete
  13. മുൻപ് വായിച്ചിട്ടില്ല. അനുഭവങ്ങൾ പങ്കുവച്ചതിൽ സന്തോഷം...

    ReplyDelete
    Replies
    1. പ്രിയപ്പെട്ട ഹരിനാഥിനെ എന്‍റെ കഥകളിലേക്കും നോവലുകളിലേക്കും ക്ഷണിക്കുന്നു.പുസ്തകങ്ങള്‍ മാതൃഭൂമി,ഡി.സിബുക്സ്,കറന്‍റ് ബുക്സ് ശാഖകളില്‍ ലഭിക്കും.വായിച്ച് അഭിപ്രായങ്ങള്‍ പങ്കിടുമല്ലോ.കാര്യഗൌരവം നിറഞ്ഞ പ്രതികരണങ്ങളും വിമര്‍ശനങ്ങളുമാണ് ആവശ്യം.
      വന്നതില്‍ സന്തോഷം.നന്ദി.
      സ്നേഹത്തോടെ,

      Delete
  14. കഥയുടെ ഈ വഴികള്‍ ഇഷ്ടമായി.
    ആശംസകള്‍
    ഇനിയും ധാരാളം കഥകള്‍ പിറക്കട്ടെ

    ReplyDelete
  15. ആദ്യകഥയുടെ കഥ വായിച്ചു. ഇഷ്ടമായി. ഇനിയുമുണ്ടാകും കഥാധാരകൾ പറയാനെന്നു കരുതുന്നു.

    ReplyDelete
  16. ‘ഞാനെങ്ങനെ എഴുത്തുകാരനായി..’ ഇതിൽ കൂടുതൽ എന്തെഴുതാനാണ്.
    ആശംസകൾ...

    ReplyDelete
  17. കൊള്ളാല്ലോ എഴുത്തു വന്ന വഴികള്‍. ബാലപംക്തിയും സമ്മാനപ്പെട്ടിയും (NBSന്റെ) ഒക്കെത്തന്നെ ആയിരുന്നു നമ്മില്‍ മിയക്കവരേയും പോലെ എന്റേയും വായനാ തുടക്കം. AIR ലെ ബാലലോകവും അന്ന് പ്രധാനമായിരുന്നു. ബാലലോകത്തിലൂടെ ഒരു ഉണ്ണിക്കവിത, തളിര് നടത്തിയ എന്റെ സ്‌കൂള്‍ മത്സരത്തില്‍ All kerala ഒന്നാം സമ്മാനം, തളിരില്‍ തന്നെ വീണ്ടും ഒരു മദിരാശി യാത്രക്കുറിപ്പ്. ഇത്രയുമായിരുന്നു എന്റെ ആദ്യ എഴുത്തു പരീക്ഷണങ്ങള്‍. പിന്നെ വര്‍ഷങ്ങള്‍ കൊഴിഞ്ഞ് ഇപ്പോള്‍ വീണ്ടും എഴുത്തിന്റെ ഒന്നാം ക്ലാസ്സില്‍ . ഇനി എത്ര ക്ലാസ്സ് കയറുമോ ആവോ :):):).

    താങ്കളുടെ എഴുത്തുമരം ഇനിയും എന്നും പൂക്കട്ടെ, ധാരാളം പൂക്കളും കായ്കനികളും ഉണ്ടാകട്ടെ.

    ReplyDelete
    Replies
    1. ആഹാ..നല്ല നല്ല വിശേഷങ്ങള്‍ .ഇനിയുമിനിയും കൂടുതല്‍ എഴുതാനും പ്രസിദ്ധീകരിക്കാനും സാധിക്കട്ടെ.
      ബാലലോകം കേള്‍ക്കാന്‍ കാത്തിരുന്ന ഞായറാഴ്ചകള്‍ ഞായറാഴ്ചകള്‍ക്ക് നല്കിയത് ധന്യതയാണ്.
      ആശംകള്‍ക്ക് നന്ദി.

      Delete
  18. കെ.എ ബീനച്ചേച്ചീ,ശ്രീനാഥന്‍ മാഷ്,വി.കെ,ജുനൈദ്,ശ്രീ,റോസാപ്പൂക്കള്‍ ,ശങ്കൂന്‍റമ്മ,അജിത,മിനി ടീച്ചര്‍ ,കലാവല്ലഭന്‍ ,ഫിയോനിക്സ്..എല്ലാവരുടെയും ശ്രദ്ധേയമായ അഭിപ്രായങ്ങള്‍ക്ക് ഹൃദയപൂര്‍വ്വം നന്ദി.
    എഴുത്തിന്‍റെയും എഴുത്തുകാരനാവാന്‍ പരിശ്രമിച്ചതിന്‍റെയും പോയകാലത്തിലെ ചില ഭാഗങ്ങള്‍ സംക്ഷിപ്തമായി പങ്കുവച്ചതാണത്.സൂക്ഷ്മമായ തലങ്ങളില്‍ കടന്നുചെന്നിട്ടില്ല.
    പക്ഷേ,കുറേ ഓരമ്മകളും വ്യക്തികളും അനിവാര്യമായ അധികാരത്തോടെ എന്നിലേക്ക് തിക്കിത്തിരക്കി വന്നു.ഉദാഹരണത്തിന് ആ കുറിപ്പിലെ ശ്രീ ഷാജി.അങ്ങനെയാണ് ആ കുറിപ്പ് എഴുതിയത്.എല്ലാവര്‍ക്കും ആ കാലത്തിനും ഒരിക്കല്‍ക്കൂടി നന്ദി.

    ReplyDelete
  19. കഥാകാരനാക്കിയ കാലം വായിച്ചു. ഇനീമുണ്ടാകും ഇതുപോലെ കഥക്കഥകൾ എന്ന് വിചാരം.

    ReplyDelete
    Replies
    1. തീര്‍ച്ചയായും..നന്ദി എച്ച്മുക്കുട്ടി.

      Delete
  20. അങ്ങയെ മലയാളത്തിന്റെ കഥാകാരനാക്കിയ കഥ വായിച്ചു. ഇന്‍ലന്റ്‌ മാസികകളില്‍ തുടങ്ങി വലിയ കഥാകാരനായി മാറിയ അങ്ങയുടെ കഥാജീവിതം ഇനിയും സമ്പന്നമാവട്ടെ....

    ReplyDelete
    Replies
    1. താങ്കളുടെ ആശീര്‍വ്വാദം പോലെ സംഭവിക്കട്ടെ എന്നു ഞാനും ആഗ്രഹിക്കുന്നു.
      നല്ല വാക്കുകള്‍ക്ക് നന്ദി.സന്തോഷം.

      Delete
  21. ഒരു നാള്‍ ഞാനും ചേട്ടനെ പോലെ വളരും വലുതാവും.... :)

    inspiring note... thanks susmesh.....

    ReplyDelete
    Replies
    1. തീര്‍ച്ചയായും അങ്ങനെ ആഗ്രഹിക്കുകയും അതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും വേണം.ഞാന്‍ പിന്നിലുണ്ട് സന്ദീപ്.ഇങ്ങനെ പറഞ്ഞതില്‍ വലിയ
      സന്തോഷമുണ്ട് കേട്ടോ.
      സന്ദീപ് പറഞ്ഞ നല്ല വാക്കുകള്‍ എനിക്കും വലിയ പ്രേരണയാണ് .നന്ദി.

      Delete
  22. :) എഴുത്തുകാരനാകാനുള്ള ആഗ്രഹത്തിന് എന്ത് ശക്തിയാണ് !!

    ReplyDelete
  23. സുസ്മേഷിന്റെ ബ്ലോഗില്‍ കമന്റ്‌ ഇടുന്നതിനായിട്ടാണ് ഞാന്‍ ഒരു ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഉണ്ടാക്കിയത്. ആദ്യം മുതല്‍ വായിച്ചു വായിച്ചു ഇതുവരെ എത്തി... ഇതില്‍ നിന്നെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടു രണ്ടു പോസ്റ്റും ആ ബ്ലോഗില്‍ ചെയ്തു. (വായിച്ചേക്കല്ലേ!! എന്നെ ചിലപ്പോള്‍ ആട്ടി പുറത്താക്കും) അങ്ങനെ താങ്കള്‍ എന്നെ ഒരു ബ്ലോഗ്ഗെഴുത്തുകാരനാക്കി... [ഇനി ഭാവിയില്‍ ഞാന്‍ വലിയൊരു എഴുത്തുകാരന്‍ ആകുമ്പോള്‍ ആരെങ്കിലും എങ്ങിനെയാണ്‌ തുടക്കം എന്ന് ചോദിച്ചാല്‍ പറയാനുള്ള വാചകങ്ങള്‍ ആണ് കേട്ടോ :-)]

    ReplyDelete