Monday, April 23, 2012

ഞാനിപ്പോള്‍ പരോളില്‍ നില്‍ക്കുന്ന എഴുത്തുകാരന്‍

പ്രിയപ്പെട്ട വായനക്കാരേ..,


ഇവിടെ ഇപ്പോള്‍ വേനല്‍മഴയുടെ വിരുന്നുവരവുകളാണ്.കുട്ടികളെപ്പോലെയും പറഞ്ഞുപറ്റിക്കുകയാണെന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന തിരക്കുള്ള വ്യക്തിയെപ്പോലെയും മഴ കൊതിപ്പിക്കുന്നു.വരാമെന്നു പറഞ്ഞിട്ട് മാറിപ്പോകുന്നു.ചിലപ്പോള്‍ ചില മരപ്പണിക്കാരെപ്പോലെ ഉളിയും മുഴക്കോലും വച്ച് വേറെ സ്ഥലത്ത് പണിക്കുപോകുന്നു.അങ്ങനെ നനച്ചുപോകുന്പോഴും വൈകാതെ വന്ന് ഒരു തച്ച് പണിത് നമ്മെ സന്തോഷിപ്പിക്കുമെന്ന് നമുക്കറിയാമല്ലോ.അതാണല്ലോ കാത്തിരിപ്പ്.അല്ലേ..?


കഴിഞ്ഞദിവസം കോഴിക്കോട് പുറക്കാട്ടിരിക്കടുത്ത് അനൂപേട്ടന്‍റെ വീട്ടില്‍ പോയപ്പോള്‍ നല്ല നാടന്‍ മാന്പഴം തിന്നു.ഗാര്‍ഡന്‍ ഫ്രഷ്!എന്‍റമ്മേ എന്തൊരു വാക്ക് !
രാത്രി ഞങ്ങള്‍ രണ്ടാളും വര്‍ത്തമാനം പറഞ്ഞിരിക്കുന്പോള്‍(ഞങ്ങള്‍ തനിച്ചായിരുന്നു.അണ്‍ലിമിറ്റഡ് ടോക്ക് ടൈം ഓഫര്‍ !! ഭാര്യമാര്‍ പിണങ്ങരുതേ.)പുറത്ത് മാന്പഴം വീഴുന്ന സ്വരം കേള്‍ക്കാം.ചെറിയ നാടന്‍ മാങ്ങയാണ്.അതുകൊണ്ട് രുചിയാണെങ്കില്‍ പിടിച്ചാല്‍ കിട്ടാത്തതും.അനൂപേട്ടന്‍ ടോര്‍ച്ചുമായി ആദ്യമിറങ്ങും.പിന്നാലെ ഞാനും.അങ്ങനെയങ്ങനെ രാത്രി കുറേ മാന്പഴം തിന്നു.ഈ സീസണിലെ ആദ്യമാന്പഴരുചി.
അടിക്കുറിപ്പായി രേഖപ്പെടുത്തുന്ന സങ്കടം-മാന്പഴപ്പുളിശ്ശേരിക്ക് സാധ്യതയില്ലായിരുന്നു എന്നതാണത്.വല്ല മാര്‍ഗ്ഗവും ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ അവന്‌മാരെ തോര്‍ത്തില്‍ കെട്ടി വീട്ടിലെത്തിച്ചേനെ.ഹാ..ഓര്‍മ്മയിലെ മാന്പഴപ്പുളിശ്ശേരിക്കാലം.പിഴിഞ്ഞു പിഴിഞ്ഞു ചോറു മഞ്ഞയാക്കി മധുരത്തോടെ ഉണ്ടകാലം.
ചിലപ്പോള്‍ ഈ ഓര്‍മ്മകള്‍ക്കെന്തൊരു കയ്പ്പാണ്.!


കഴിഞ്ഞ നാലഞ്ചു ദിവസായി സ്ഥിരമായി മൂന്നുനേരം എനിക്കൊരു മെസേജ് വരുന്നുണ്ട്.ഞാനിന്നേ വരെ കണ്ടിട്ടില്ലാത്ത ഒരു വായനക്കാരി സുഹൃത്താണ് അയക്കുന്നത്.മെസേജ് പരന്പരയുടെ ആദ്യത്തെ തുടക്കം ഇങ്ങനെയാണ്.'ഹേയ്,എനിക്കൊരു മുളംതത്ത കുഞ്ഞിനെ കിട്ടി.പറക്കാന്‍ പഠിപ്പിക്കുന്പോള്‍ വീണുപോയതാണെന്ന് തോന്നുന്നു.കാലിനെന്തോ വയ്യായ്ക ഉണ്ട്.മാന്പഴച്ചാറ് ചുണ്ടിലിറ്റിച്ചു കൊടുക്കുന്നു.പീലിയെന്നാണ് ഞാന്‍ പേരിട്ടിരിക്കുന്നത്.'
എനിക്ക് വലിയ സന്തോഷമായി.പീലി എന്ന് തത്തക്കുഞ്ഞിന് പേരിട്ടതുതന്നെ കാരണം.പീലി എന്‍റെ കഥയിലെ പേരാണല്ലോ.ഒരെഴുത്തുകാരന് ഇതില്‍പ്പരം ആഹ്ലാദം വേറെന്തുവേണം.?
ഇപ്പോ ദിനവും മെസേജ് വരും.പീലിയുടെ വിശേഷങ്ങളാണ്.ഇന്നലെ കക്ഷിക്ക് കുഞ്ഞിച്ചുണ്ടുകൊണ്ട് രണ്ടു കൊത്ത് കിട്ടിയത്രേ.നന്നായിപ്പോയി!മുറിയില്‍ പറത്തി പരിശീലനം കൊടുക്കുകയാണ്.വാവു മാറുന്പോ പറന്നുപൊക്കോളും.
ആ നന്മയുള്ള സ്നേഹിതയ്ക്കും എനിക്കു സന്തോഷം പകര്‍ന്ന് അയച്ചുതന്ന സന്ദേശങ്ങള്‍ക്കും നന്ദി.



ഇനി പ്രധാനകാര്യത്തിലേക്ക് വരാം.(നിങ്ങളുടെ തലേവിധി!)വര്‍ത്തമാനം ദിനപ്പത്രത്തില്‍ ഇന്നലെ വന്ന അഭിമുഖമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.രാധിക സി.നായര്‍ നടത്തിയ ഈ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം keralaliterature.com -ല്‍ വായിക്കാം.
നിങ്ങളുടെ യോജിപ്പുകളും വിയോജിപ്പുകളും പങ്കിടുമല്ലോ..



സ്നേഹത്തോടെ,
സുസ്മേഷ്.

15 comments:

  1. ഈ അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം keralaliterature.com -ല്‍ വായിക്കാം.
    നിങ്ങളുടെ യോജിപ്പുകളും വിയോജിപ്പുകളും പങ്കിടുമല്ലോ..

    ReplyDelete
  2. അഭിമുഖം വായിച്ചു. ഒന്നും കൂടി വായിയ്ക്കണം. കാരണം നല്ല തലവേദനയിലാണ് അതു വായിച്ചത്. അതുകൊണ്ട് മുഴുവനും മനസ്സിലായിട്ടില്ല.( അല്ലെങ്കിൽ അപ്പടി മനസ്സിലാവും!!!!!)
    പിന്നെ ദാ ഇപ്പോ ഈ കുറിപ്പും വായിച്ചു...
    മഴ, മാമ്പഴം, പുളിശ്ശേരി എന്നൊക്കെപ്പറഞ്ഞ് മനുഷ്യരെ കഷ്ടപ്പെടുത്തല്ലേ.....

    ReplyDelete
    Replies
    1. പ്രവാസി വായനക്കാരെ വിഷമിപ്പിക്കേണ്ട എന്നുകരുതി മാന്പഴവാര്‍ത്ത മാറ്റിവച്ചതാണ്.ഇന്നിപ്പോ എനിക്കും വല്ലാത്ത വിരസത.ഒന്നുമൊന്നും ചെയ്യാന്‍ തോന്നുന്നില്ല.വല്ലാത്ത ചൂടും.അപ്പോ എഴുതിയതാണ്.
      വന്ന് ആദ്യം വായിച്ചതില്‍ സന്തോഷം.

      Delete
  3. ഇവിടെയും ഇപ്പോള്‍ വേനല്‍മഴയുടെ വിരുന്നുവരവുകളാണ്..!! ഈ വിരുന്നുകള്‍ അവസാനിപ്പിച് എന്നാണാവോ മഴ ഇവിടെ താമസം തുടങ്ങുക!!
    മഴക്കാലം!!

    ReplyDelete
    Replies
    1. ജൂണില്‍ മഴ സ്ഥിരതാമസം തുടങ്ങുമെന്നുപ്രതീക്ഷിക്കുന്നു.അല്ലെങ്കില്‍ വലിയ ഇടവേളയില്ലാതെ വരികയെങ്കിലും ചെയ്യുമല്ലോ.കാത്തിരിക്കാം.

      Delete
  4. ചിലപ്പോള്‍ ഈ ഓര്‍മ്മകള്‍ക്കെന്തൊരു കയ്പ്പാണ്.!



    ആദ്യമായാണെന്ന് തോന്നുന്നു ഓര്‍മ്മകളെപ്പറ്റി ഇങ്ങിനെയൊരു വീക്ഷണം കാണുന്നത്. മധുരിക്കും ഓര്‍മ്മകളേ....എന്നൊക്കെയല്ലേ പറഞ്ഞ് ശീലിച്ചിരിക്കുന്നത്. “പീലി”യുടെ വിശേഷം പങ്കുവച്ചത് ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. അതെ അജിത്,ചിലപ്പോള്‍ ഓര്‍മ്മകള്‍ക്കെന്തൊരു കയ്പ്പാണ്.
      നന്ദി.

      Delete
  5. സുസ്മേഷേ.. ഹരിത മോഹനത്തിലെ പീലിയെ ആരാരൊക്കെയാ കട്ടെടുക്കുന്നത് അല്ലെ?

    ReplyDelete
    Replies
    1. നന്ദി മഹേന്ദര്‍ ,മഹേന്ദറിന്‍റെ മകള്‍ക്ക് പീലിയെന്നാണ് പേര് എന്ന് അറിയുന്പോഴേ വായനക്കാര്‍ക്ക് ഈ അഭിപ്രായം ശരിക്കും പിടികിട്ടു..

      Delete
  6. പോസ്റ്റും അഭിമുഖവും നേരത്തെ വായിച്ചിരുന്നു. കമന്റ്‌ ഇട്ടില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ടല്ലോ... അല്ലെ. മാതൃഭൂമിയില്‍ അപസര്‍പ്പകചായാഗ്രാഹകന്‍ വായിച്ചു. നല്ല കഥ. അടുത്ത കാലത്ത് വായിച്ച കഥകളില്‍ മികച്ചത്.ബാര്‍കോഡ് വായിക്കാം. കഥകള്‍ മിക്കതും ആനുകാലികങ്ങളില്‍ വായിച്ചതാണ് എങ്കിലും പുസ്തകത്തെ വിലയിരുത്താന്‍ പുസ്തകമായി തന്നെ വായിക്കണമല്ലോ. ആശംസകള്‍ !

    ReplyDelete
    Replies
    1. മിനി ടീച്ചര്‍ ,
      എന്‍റെ പോസ്റ്റുകള്‍ സ്ഥിരമായി വായിക്കുന്നതിനും പ്രതികരിക്കുന്നതിനും നന്ദി.
      അപസര്‍പ്പക ഛായാഗ്രഹകന്‍ എന്ന കഥയെപ്പറ്റി പലരും പലതരം അഭിപ്രായങ്ങളാണ് പറയുന്നത്.ഏറെപ്പേരും വിഷയത്തിന്‍റെ കാലിക പ്രസക്തിയെ തിരിച്ചറിയുന്നുണ്ട്.
      ബാര്‍കോഡ് ചിന്തയിലും ദേശാഭിമാനിയിലും ലഭിക്കും.

      Delete
  7. സുസ്മേഷ് ജീ
    മഴ,മാമ്പഴമധുരം,സ്നേഹമുള്ള സുഹ്രുത്ത്,മുളംതത്ത,നന്മയുള്ള വായനക്കാരി,കാത്തിരിക്കാന്‍ സന്ദേശങ്ങള്‍ ഈ സ്നേഹവാക്കുകള്‍ സന്തോഷത്തോടെ ചുറ്റിനും ആര്‍ത്തുവിളിച്ചു നില്‍ക്കുമ്പോള്‍ വിരസതയില്ല..പിന്നെ എനിക്ക് ആഴ്ച്ചപ്പതിപ്പിലെ കഥ ഒരുപാടിഷ്ടമായി.
    സ്നേഹത്തോടെ അജിത

    ReplyDelete
  8. മാമ്പഴം നുകർന്നു; അഭിമുഖവും വായിച്ചു. കൃത്യവും സത്യസന്ധവുമായി തോന്നി പല മറുപടികളും.നി രൂപണത്തെ പുഛത്തോടെ (പലപ്പോഴും പേടിയോടെ) സമീപിക്കുന്നവരാണ് പല എഴുത്തുകാരും. സുസ്മേഷിന്റെ സമീപനം ആദരണീയമായി തോന്നി.

    ReplyDelete
  9. അഭിമുഖം വായിച്ചു.

    ReplyDelete
  10. പ്രിയപ്പെട്ട ശ്രീനാഥന്‍ മാഷ്,അജിത,കൊളച്ചേരി കനകാംബരന്‍ ...നന്ദി.

    ReplyDelete