ചേറില്‍ താമര വിരിയുന്നതുപോലെയാണ് ആഘോഷങ്ങള്‍.കഷ്‌ടപ്പാടുകള്‍ക്കും-ജാതിവേര്‍തിരിവുകള്‍,സാമ്പത്തികാസമത്വം,സ്‌ത്രീ-പുരുഷ വിവേചനം,സ്‌ത്രീക്കുള്ള വേര്‍തിരിവുകള്‍,കുട്ടികള്‍ക്കുള്ള എല്ലാത്തരം പരിമിതികളും..-അടിച്ചമര്‍ത്തപ്പെട്ട സ്വപ്‌നങ്ങള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനൊരു ദിവസം.അങ്ങനെയാണ് പത്തുകൊല്ലംമുമ്പ് വരെയുള്ള ആഘോഷവേളകള്‍.അതൊക്കെയാണ് ഓണമായും നേര്‍ച്ചയായും പെരുന്നാളായും വിളിക്കപ്പെടുന്നത്.അതൊക്കെ ദിവസങ്ങള്‍ നീളുന്ന ഉത്സവമായി മാറുന്നത് അന്നത്തെക്കാലത്ത് സ്വാഭാവികം.ലോകത്തെങ്ങും മനുഷ്യരുടെ ഉത്സവങ്ങള്‍ ഇങ്ങനെ തന്നെയാണെന്ന് പല സാഹിത്യകൃതികളും വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.കാലാകാലങ്ങളില്‍,അവയ്‌ക്കൊക്കെ നമ്മുടെ ഓണത്തിനു സംഭവിച്ചിട്ടുള്ള മൂല്യച്യുതിതന്നെ നേരിടേണ്ടിവന്നിട്ടുമുണ്ട്.
ഓണപ്പതിപ്പുകളുടെ പേറ്റുമുറി
കഥയെഴുതി തുടങ്ങിയകാലം വെള്ളത്തൂവലിലെ കുട്ടിക്കാലമാണ്.അന്ന് ആഡംബരമായി മോഹിച്ചിരുന്നത് ഓണപ്പതിപ്പുകളായിരുന്നു.ഓണപ്പതിപ്പുകളില്‍ വരുന്ന കഥകള്‍ വായിക്കാനും ഫോട്ടോകള്‍ കാണാനുമായിരുന്നു കമ്പം.എം ടി,ഓണപ്പതിപ്പുകളില്‍ നിന്നു മാറിത്തുടങ്ങിയ കാലത്താണ് എന്റെ വായന വരുന്നത്.അപ്പോഴും ടി,പത്മനാഭനും മാധവിക്കുട്ടിയും എം.മുകുന്ദനും കാക്കനാടനും വി.കെ.എന്നും ഒ.വി വിജയനുമുണ്ട്.പക്ഷേ അന്ന് ഓണപ്പതിപ്പുകള്‍ എല്ലാം വാങ്ങാന്‍ പണമുണ്ടായിരുന്നില്ല.മാത്രവുമല്ല,എന്റെ നാട്ടില്‍ എല്ലാ ഓണപ്പതിപ്പുകളും വരികയുമില്ല.എങ്കിലും സസൂക്ഷ്‌മം പരസ്യങ്ങള്‍ ശ്രദ്ധിക്കും.ആരൊക്കെ എഴുതുന്നു എന്നു നിരീക്ഷിക്കും.അവരെപ്പോലെയൊക്കെ എഴുതാന്‍ പരിശ്രമിക്കും.
മാതൃഭൂമിയുടെ ഓണപ്പതിപ്പ്/ആഴ്‌ചപ്പതിപ്പ് അച്ഛന്‍ വരുത്താറുണ്ട്.മനോരമയും കലാകൗമുദിയും വാങ്ങാന്‍ കിട്ടും.പക്ഷേ,ദേശാഭിമാനിയോ ദീപികയോ ജനയുഗമോ മറ്റ് ഓണപ്പതിപ്പുകളോ അങ്ങനെ ഞങ്ങളുടെ നാട്ടില്‍ വരികയില്ല.അവയുടെയൊന്നും ഓണപ്പതിപ്പുകള്‍ വായിക്കാന്‍ അക്കാലത്തവിടെ ആളുണ്ടായിരുന്നില്ല.അതൊക്കെ കാണുന്നത് പുറത്തേക്ക് വല്ല സാഹിത്യപരിപാടിക്കും പോകുമ്പോഴാണ്.
അന്നത്തെ ഹൈറേഞ്ചില്‍ മംഗളം മുതല്‍ ചെമ്പകം വരെ പന്ത്രണ്ടോളം ജനപ്രിയപ്രസിദ്ധീകരണങ്ങള്‍ പതിവായിരുന്നു.അതായിരുന്നു അവിടെ പ്രചരിച്ചിരുന്ന ഉത്തമസാഹിത്യം.
ഞങ്ങളുടെ വീട്ടിലെ ഒരു മുറിയിലാണ് കൊല്ലംതോറും ഓണപ്പതിപ്പുകള്‍ പ്രസവിക്കുന്നത്.വാസ്‌തവത്തിലത് ഈറ്റുമുറി തന്നെയായിരുന്നു.കൃഷിക്കാരന്റെ ഇരുട്ടറ അഥവാ കലവറ.കൊല്ലത്തിലൊരിക്കല്‍ സാഹിത്യത്തിന്റെ പ്രസവമുറി.എങ്ങനെയാണത് പേറ്റുമുറിയാവുന്നതെന്ന് ചോദിച്ചാല്‍,ഇടയ്‌ക്കിടെ ഞാനവിടെ ചെല്ലും.ഓണപ്പതിപ്പുകളെടുത്ത് കഥകള്‍ വായിക്കും.ഓരോ കഥയും എന്റെ നെഞ്ചില്‍ നൂറുനൂറായി പുനര്‍ജ്ജനിക്കും.ആ മുറിയാണോ എന്റെ ഹൃദയമായിരുന്നോ യഥാര്‍ത്ഥപേറ്റുമുറി എന്നുചോദിച്ചാല്‍ മൗനം മറുപടി.
ഇരുട്ടൊഴുകിക്കിടക്കും ആ മുറിയില്‍.ഇഞ്ചിയും കാച്ചിലും ചേമ്പും ചാണകം മുക്കിയ വിത്തുകളും നെല്ലും ഉണക്കക്കപ്പയും സംഭരിച്ചുവയ്‌ക്കുന്ന മുറിയായിരുന്നു അത്.വല്ലംകൊട്ടയിലും വള്ളിക്കൊട്ടയിലും പഴമുറത്തിലും ചാക്കിലും നിലത്തുമൊക്കെയായി കൂട്ടിവച്ചിരിക്കുന്ന കായ്‌കറികള്‍ക്ക് വല്ലാത്ത ഒരു മണമുണ്ട്.അതിനകത്ത് പകല്‍ പോലും തനിച്ചുകയറാന്‍ നന്നേകുട്ടിക്കാലത്ത് ഞങ്ങള്‍ക്ക് ഭയമായിരുന്നു.പാമ്പുണ്ടെന്ന് തോന്നും.ഇല്ല.അതൊന്നുമില്ല.എന്നാലും ഭയം.ആ മുറിയിലാണ് ഈ ഓണപ്പതിപ്പുകളും അച്ഛന്‍ സൂക്ഷിച്ചുവയ്‌ക്കുന്നത്.അതുകൊണ്ട് എനിക്ക് ഇടക്കിടെ അവിടെ കയറാതെ വയ്യ.അങ്ങനെ ആ മുറിയോടുള്ള ഭയം മാറി.
കയറുകെട്ടി പലക വച്ച ഒരു തട്ടിന്മേലാണ് സാഹിത്യമിരിക്കുന്നത്.പൊടിയും മാറാലയുമുണ്ടാകും.കൂറയും പല്ലിയും എട്ടുകാലിയുമുണ്ടാകും.ജനലുകളില്ലായിരുന്നു ആ മുറിക്ക്.വാസ്‌തവത്തില്‍ ഓണപ്പതിപ്പുകളുടെ കലവറയായിരുന്നു അത്.കഥകള്‍..കവിതകള്‍..ലേഖനങ്ങള്‍..ഫോട്ടോകള്‍..അന്നൊക്കെ,ഓണപ്പതിപ്പുകളില്‍ ദേശവിശേഷങ്ങള്‍ വലിയ പുതുമയായിരുന്നു. ഓണത്തിന്റെ വിവിധതരം ഫോട്ടോകളുണ്ടാകും നടുത്താളുകളില്‍.തൃശൂരങ്ങാടിയുടെ,ചാല മാര്‍ക്കറ്റിന്റെ,കാഴ്‌ചക്കുലയുടെ..അരവിന്ദനും എ.എസും മലയാറ്റൂര്‍ രാമകൃഷ്‌ണനും ഓണത്തിന് കാര്‍ട്ടൂണുകള്‍ വരയ്‌ക്കും.അതെല്ലാം പിന്നീടിരിക്കുന്നത് ഈ ചേന-ചേമ്പ്-കാച്ചില്‍-ഇഞ്ചി-മഞ്ഞള്‍-ചുക്ക്-സമൃദ്ധികള്‍ക്കിടയിലാണ്.ഇപ്പോള്‍,എ.പി,എ.എഫ്.പി,പി.ടി.എ,റോയിട്ടേഴ്‌സ്,ടെലിവിഷന്‍,ഇന്റര്‍നെറ്റ് ഫോട്ടോകള്‍ സുലഭമായപ്പോള്‍ നമ്മുടെ ദേശക്കാഴ്‌ചകള്‍ക്ക് വിലയില്ലാതായി.ഒരു
സ്ഥലത്തിനും പുതുമയില്ലാതായി.
ഇപ്പോള്‍,എ.പി,എ.എഫ്.പി,പി.ടി.എ,റോയിട്ടേഴ്‌സ്,ടെലിവിഷന്‍,ഇന്റര്നെറ്റ്ഓണപ്പതിപ്പുകള് അവയുടെ സ്വഭാവവും കാലോചിതമായി പരിഷ്‌കരിച്ചു.അതോടെ പഴയ ഗൃഹാതുരത്വം ഭേസിനടക്കുന്നവര്‍ വായനയുടെ ഓണക്കാലമൗനികളായി.
ഫോട്ടോകള്‍ സുലഭമായപ്പോള്‍ നമ്മുടെ ദേശക്കാഴ്‌ചകള്‍ക്ക് വിലയില്ലാതായി.ഒരു
സ്ഥലത്തിനും പുതുമയില്ലാതായി.
അന്നൊക്കെ ഞാന്‍ പരീക്ഷയ്‌ക്കു പഠിക്കുന്ന ജാഗ്രതയോടെ ഓരോ കഥയും വായിക്കും.എഴുത്തുകാരായ മാസ്റ്റര്‍മാര്‍ ഈ കഥകളൊക്കെ എങ്ങനെ എഴുതിപ്പിടിപ്പിക്കുന്നു എന്നാണ് അന്വേഷിക്കുന്നത്.ആ അന്വേഷണത്തിന്റെ ചുവട് പിടിച്ചാണ് പിന്നത്തെ എഴുത്ത്.കഥ മാത്രമല്ല കവിതയും വായിക്കും.ഓണപ്പതിപ്പിലെ കവിതകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.സാധാരണ കവികള്‍ പരക്കെ പ്രയോഗിക്കുന്ന വിഷാദവും വിപ്ലവാത്മകതയും ക്ഷോഭവും അവയിലുണ്ടാവില്ല. അവയ്‌ക്കൊക്കെ സന്തോഷഭാവമായിരിക്കും.സന്തോഷമുള്ള കവിതകളെ ഓണപ്പതിപ്പില്‍ മാത്രമേ കാണാന്‍ കഴിയൂ.
അന്നുമിന്നും എഴുത്തുകാര്‍-ഇവിടത്തെയായാലും വിദേശത്തെയായാലും-എനിക്ക് ആരാധനാപാത്രങ്ങളാണ്.1937-ല്‍ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്‌ത ഹംഗേറിയന്‍ സാഹിത്യകാരനാണ് അറ്റില ജോസഫ്.(ഓര്‍ക്കണം,മുപ്പത്തിരണ്ട് വയസ്സ് വളരെ അപകടകാരിയാണ്.പലരും,ക്രിസ്‌തുവും പത്മിനിയും ചങ്ങമ്പുഴയും സില്‍വിയാ പ്ലാത്തുമടക്കം നിരവധിപേര്‍ സ്വയം ചാവേറുകളായത് പ്രായത്തിന്റെ മുപ്പതുകളിലാണ്.)ലോകത്തിന്റെ മാറ്റം കൊതിച്ചിരുന്ന കവിയായിരുന്നു അറ്റില ജോസഫ്.അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഇങ്ങനെയുണ്ട്.
ഞാന്‍ ജീവിച്ചിരുന്നപ്പോള്
ചുഴലിക്കാറ്റിനെതിരെ നില്‍ക്കുവാന്‍ശ്രമിച്ചിരുന്നു.
തമാശ ഇതാണ്,
എന്നെ ഉപദ്രവിച്ചതിനേക്കാള്‍കുറവുമാത്രമേ ഞാന്‍ ഉപദ്രവിച്ചിട്ടുള്ളൂ.
ഞാന്‍ പറഞ്ഞുവന്നത് എന്റെ വീട്ടില്‍ കുട്ടിക്കാലത്തുണ്ടായിരുന്ന ഇരുട്ടുമുറിയെപ്പറ്റിയാണ്.സാഹിത്യത്തിനോടുള്ള മമതയും ആഴം തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആഭിനിവേശവുമാണ് എന്നെ ആ ഇരുട്ടുമുറിയില്‍ നിന്ന് ഇവിടെ എത്തിച്ചത്.പിന്നീട്,മക്കള്‍ മുതിര്‍ന്നപ്പോള്‍ നാണ്യവിളകള്‍ മാറ്റി അമ്മയാണ് ആ മുറി ഒഴിപ്പിച്ചുതന്നത്.അവിടേക്ക് വെളിച്ചം കയറി.ഇരുട്ടുമുറി എന്ന പേരുതന്നെ മാറി.ചുമരുകളില്‍ പുതിയ പലകത്തട്ടുകള്‍ വന്നു.എന്റെയും അനുജന്റെയും പാഠപുസ്‌തകങ്ങള്‍ അവിടെനിരന്നു.സാഹിത്യഗ്രന്ഥങ്ങള്‍ കൊക്കോ ചെടികളെയും കാപ്പിച്ചെടികളെയും വകഞ്ഞുമാറ്റി ഇടവഴിയിറങ്ങി മുറ്റം കയറിവന്നു.പത്രമാസികകളല്ല,പുസ്‌തകങ്ങള്‍..പുസ്‌തകങ്ങളാണ് വന്നത്.ആദ്യം പരിഷത്തിന്റെ ശാസ്‌ത്രപുസ്‌തകങ്ങള്‍.പിന്നെ വായനശാലയിലെ സാഹിത്യകൃതികള്‍.അക്കൂട്ടത്തില്‍,തീര്‍ച്ചയായും എഴുത്തുകാരും പരിചയപ്പെടാന്‍ വന്നു..മുറ്റത്ത്,ഉള്ള സ്ഥലത്ത് അവരെല്ലാവരും വട്ടമിട്ടിരുന്നു.ആ ചെമ്പരത്തിക്കൊമ്പുകള്‍ പലവട്ടം ഞാന്‍ അതിഥികള്‍ക്ക് തലമുട്ടാതിരിക്കാന്‍ ഉയര്‍ത്തിപ്പിടിച്ചു.കുമ്പളങ്ങ കായ്‌ച്ചുകിടന്ന മുരിക്കുമരം വമ്പന്മാരെക്കണ്ട് ഫാഷന്‍ഫ്രൂട്ടിന്റെ ശിഖരങ്ങളോട് വര്‍ത്തമാനത്തിനു ചെന്നു.
ഗംഭീരമായ സായാഹ്നങ്ങളായിരുന്നു അത്.ഉറൂബ്,പൊറ്റെക്കാട്,തകഴി,ബഷീര്‍,വി.ടി,പുനത്തില്‍,വി.കെ.എന്‍,വിജയന്‍,മുകുന്ദന്‍,മാധവിക്കുട്ടി,സി.രാധാകൃഷ്‌ണന്‍,പത്മനാഭന്‍,എം.ടി,ബാറ്റണ്‍ബോസ്,കോട്ടയം പുഷ്‌പനാഥ്,തോമസ് പാലാ,മരട് രഘുനാഥ്,ദുര്‍ഗാപ്രസാദ് ഖത്രി,ആര്‍തര്‍ കോനന്‍ ഡോയല്‍,അഗതാക്രിസ്റ്റി...ആര്‍ക്കുമിടയില്‍ അകല്‍ച്ചകളൊന്നുമില്ല.ചിലര്‍ ചെറിയ തിണ്ണയില്‍ ഇരിക്കുന്നു.ചിലര്‍ മാറിനിന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യോഗസ്ഥലത്ത് കൂട്ടംവിട്ടുനിന്ന് സ്വകാര്യം പറയുന്നതുപോലെ ചെവിയില്‍ കേള്‍ക്കാന്‍ സംസാരിക്കുന്നു.വേറെ ചിലര്‍ അവിടെക്കിടന്ന മാസികകള്‍ എടുത്തുനോക്കുന്നു.യു.കെ കുമാരനും കെ.പി രാമനുണ്ണിയും സി.വി ബാലകൃഷ്‌ണനും രവിയും ഗ്രേസിയും സാറാ ജോസഫും മനോജ് ജാതവേദരുമടക്കം പലരും ഇരിക്കാനിടമില്ലാതെ നില്‍ക്കുകയാണ്.അന്ന്,ചെക്കോവോ പാസ്റ്റര്‍നാക്കോ മാര്‍ക്കേസോ ഹുവാന്‍ റൂള്‍ഫോയോ അരുന്ധതി റോയിയോ പ്രതിഭാറായിയോ ജയന്ത് മഹാപത്രയോ അമിതാവ് ഘോഷോ റോസ്‌മണ്ട് പിള്‍ച്ചറോ പ്രവേശിച്ചിരുന്നില്ല.ആനന്ദും കോവിലനും മേതിലും നിര്‍മ്മല്‍കുമാറും കയറിവരികയും ക്ഷോഭിച്ച് പലതവണ ഇറങ്ങിപ്പോവുകയും ചെയ്‌തിട്ടുണ്ടെങ്കിലും!
സാഹിത്യത്തിനോടും സാഹിത്യകാരന്മാരോടുമുള്ള എന്റെ ആരാധനയുടെ തോത് മനസ്സിലാക്കാനായി ഇന്നും ഞാന്‍ പൊടിപിടിച്ച അലമാരത്തട്ടുകള്‍ക്കരികില്‍ കുനിഞ്ഞിരുന്നാല്‍ മാത്രം മതി.വാരികത്താളുകളില്‍ നിന്നിറങ്ങിവരുന്ന എഴുത്തുകാരെ ഞാന്‍ എഴുന്നേറ്റുനിന്നു നമസ്‌കരിക്കും.അത് ബാലപംക്തിയില്‍ എഴുതുന്നവരായാല്‍ക്കൂടിയും.
എന്നെ സ്വാധീനിച്ച രണ്ടു പേര് ഞാന്‍ പറയാം.വിക്‌ടര്‍ ലീനസ്സും യു.പി ജയരാജും.എനിക്ക് സംശയമില്ല.ഞാന്‍ മനസ്സിലാക്കിയ സാഹിത്യം എഴുതിയത് അവരാണ്.ഇന്നും എഡിറ്റിംഗ് വേണ്ടാതെ അതിശയിപ്പിച്ചുകൊണ്ട് അവര്‍ കാലത്തിനുമുന്നില്‍ നില്‍ക്കുന്നു.
അവരിരുവരും-വളരെ കുറച്ച് കഥകള്‍ മാത്രം എഴുതിയവര്‍.നോവലെഴുതാത്തവര്‍.പ്രശസ്‌തിക്കു പിന്നാലെ പോകാത്തവര്‍.കത്തുകള്‍ എഴുതിയവര്‍.സ്‌നേഹിച്ചവര്‍.ഒരിക്കലും മരിക്കാത്ത സ്‌നേഹിതരുള്ളവര്‍..ജീവിതത്തില്‍ രണ്ടേരണ്ടു ഫോട്ടോ മാത്രം അവശേഷിപ്പിച്ചവര്‍!
എന്റെ മുറിയില്‍ വിക്‌ടര്‍ലീനസ്സും യു.പി.ജയരാജും ആരുമില്ലാത്തപ്പോഴേ വരാറുണ്ടായിരുന്നുള്ളൂ.അവര്‍ വന്നാല്‍മാത്രം ആകാശവും പൂച്ചയും കോഴികളും ചര്‍ച്ച കേള്‍ക്കാന്‍ പ്രവേശിക്കും.പിന്നെ,പറമ്പുകളില്‍ അടയാളങ്ങളില്ലാതെ കുഴിതോണ്ടി അടക്കം ചെയ്യപ്പെട്ട കുടിയേറ്റക്കാരായ പലതരം പരേതരും.
ഒരുതരത്തില്‍ പറഞ്ഞാല്‍ നശിച്ച ജന്മങ്ങളാണ് രണ്ടിന്റേതും.അതുകൊണ്ടാണ് കുഴിയിലടക്കപ്പെട്ടതിനുശേഷവും വായനക്കാരെ അസ്വസ്ഥരാക്കാനായി അവര്‍ രാക്ഷസന്മാരായി പരിണമിച്ചത്.യഥാര്‍ത്ഥ പിശാചുക്കള്‍!
വെള്ളത്തൂവലിലെ ബുദ്ധിജീവി
ഒരിക്കല്‍,വെള്ളത്തൂവലിലെ ഏ.കെ.ജി ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്,ഓണക്കാലത്ത് നടത്തിയ ഓണപ്പരിപാടികളിലൊന്ന് കഥയെഴുത്തുമത്സരമായിരുന്നു.ഞാനും പങ്കെടുത്തു.
അന്ന് വെള്ളത്തൂവല്‍ വലിയ പട്ടണമാണ്.ധാരാളം വാഹനങ്ങളും കച്ചവടക്കാരും തിരക്കുമുള്ള പട്ടണം.ചുറ്റുപാടുകളില്‍ നിന്ന് മലയിറങ്ങി ആളുകള്‍ വരിക വെള്ളത്തൂവലിലേക്കാണ്.ചന്ത,സിനിമാക്കൊട്ടക,അച്ചടിശാല,നാടകവേദി,ഇലക്‌ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബ്,അനവധി സ്ഥിരവരുമാനക്കാരായ സര്‍ക്കാരുദ്യോഗസ്ഥരുടെ സൈ്വരവിഹാരകേന്ദ്രങ്ങള്‍,ആള്‍ക്കൂട്ടവലിപ്പമുള്ള കുട്ടികള്‍ പഠിക്കുന്ന വലിയ സ്‌കൂള്‍,അത്രത്തോളം കുട്ടികള്‍ പഠിക്കുന്ന പാരലല്‍കോളജ്,ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റിയൂട്ട്...
പഴയമട്ടിലുള്ള കെട്ടിടങ്ങളാണ് അധികവും.മരത്തിന്റെ കോണിപ്പടികളും ഇരുമ്പിന്റെ ചുറ്റുഗോവണികളുമുള്ള രണ്ടുനിലമന്ദിരങ്ങള്‍.അതിലൊന്നിലാണ് ഏ.കെ.ജി ക്ലബും.താഴെ മക്കാരുടെ റേഷന്‍കട.റേഷന്‍കടയുടെ അരികിലൂടെ കുത്തനെവച്ച തടിച്ച മരഗോവണി കയറണം മുകളിലെത്താന്‍.മത്സരത്തില്‍ പങ്കെടുക്കാനായി അച്ഛനൊപ്പം ഞാന്‍ ചെന്നു.
വരാന്തയില്‍ പലഭാഗത്തുനിന്നുമെത്തിയ കുറേ കുട്ടികള്‍ കാത്തുനില്‍പ്പുണ്ട്.ക്ലബ് തുറന്നിട്ടില്ല.പലരും നേരത്തേ വന്നവരാണ്.എല്ലാവരുമങ്ങനെ കാത്തുനില്‍ക്കുമ്പോള്‍,ഒരാള്‍ വലിയ ഗൗരവത്തില്‍ വന്ന് ക്ലബ് തുറന്നു.ഉണ്ണി എന്നാണ് അദ്ദേഹത്തിന്റെ പേര്.പാക്കുണ്ണി എന്നു പറഞ്ഞാലേ നാട്ടുകാരറിയൂ.പാക്ക് പറിക്കലാണ് പ്രധാനജോലി.എത്ര ഉയരമുള്ള അടയ്‌ക്കാമരത്തിലും കയറും.ആടിയാടി മരം പകര്‍ന്ന് പോകും.ഒരു തോട്ടത്തിലെ ഒരു മരത്തിലേ കയറൂ.അടയ്‌ക്ക മുഴുവന്‍ പറിച്ചുതീര്‍ത്ത് തോട്ടത്തിന്റെ മറ്റൊരു ഭാഗത്തുചെന്ന് ഇറങ്ങും.അധികമാരോടും സംസാരിക്കില്ല.പാക്കുണ്ണിച്ചേട്ടന് പുസ്‌തകം വായനയൊക്കെ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു.ക്ലബിലേക്ക് കയറിവരുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തടിച്ച നാലഞ്ച് പുസ്‌തകങ്ങളുണ്ട്.ആരോടും സംസാരിക്കാതെ അദ്ദേഹം കതകു തുറന്ന് അകത്തുകയറി ചുമരലമാരയില്‍ നിന്നൊരു പുസ്‌തകമെടുത്തു തുറന്നു.അത് വായിക്കാന്‍ തുടങ്ങി.അഗാധമായ വായന.കാലിന്മേല്‍ കാല്‍ കയറ്റിവച്ച് പരിസരം ശ്രദ്ധിക്കാതെ ഗംഭീരമായ വായന. ഞങ്ങള്‍ കുറേ കുട്ടികള്‍,രക്ഷിതാക്കളും ജനലിലൂടെ ഇടക്കിടെ നോക്കുന്നുണ്ട്. ഇരിപ്പുകണ്ടാല്‍ ഏംഗല്‍സോ കൊസാംബിയോ ആണെന്നുതോന്നും!
അത് മാര്‍ക്‌സിസ്റ്റ്‌കാരുടെ അക്കാലത്തെ രീതിയായിരുന്നു.ചിന്തയും ദേശാഭിമാനിയും ചിന്തയുടെ പുസ്‌തകങ്ങളും വായിക്കുക,പരസ്യമായി മദ്യപിക്കാതിരിക്കുക,ഭക്ഷണത്തിനൊപ്പം മദ്യമാവാം എന്നു ചിന്തിക്കാതിരിക്കുക,പുസ്‌തകങ്ങള്‍ വായിച്ച് ചര്‍ച്ച ചെയ്യുക തുടങ്ങിയവ.
ഉണ്ണിച്ചേട്ടന്‍ എതീസ്റ്റിന്റെ യുക്തിവാദഗ്രന്ഥങ്ങളാണ് വായിച്ചുകൊണ്ടിരുന്നത് എന്നു ഞാനോര്‍ക്കുന്നു.അന്ന് യുക്തിവാദവും നിരീശ്വരചിന്തയും മാര്‍ക്‌സിസ്‌റ്റുകാര്‍ക്കിടയില്‍ പ്രകടമായ വികാരമായിരുന്നു.അത് മാര്‍ക്‌സിസ്റ്റ്‌കാരുടെ അക്കാലത്തെ രീതിയായിരുന്നു.ചിന്തയും
ദേശാഭിമാനിയും ചിന്തയുടെ പുസ്‌തകങ്ങളും വായിക്കുക,പരസ്യമായി
മദ്യപിക്കാതിരിക്കുക,ഭക്ഷണത്തിനൊപ്പം മദ്യമാവാം എന്നു
ചിന്തിക്കാതിരിക്കുക,പുസ്‌തകങ്ങള്‍ വായിച്ച് ചര്‍ച്ച ചെയ്യുക
തുടങ്ങിയവ.
വെള്ളത്തൂവലില്‍ വാച്ച് നന്നാക്കുന്ന കട നടത്തിയിരുന്ന വിശ്വന്‍(വിശ്വനാഥന്‍)ചേട്ടനായിരുന്നു മറ്റൊരു യുക്തിവാദി.ആ കടയില്‍,അകത്ത് ട്യൂബ് ലൈറ്റിട്ട ചില്ലുകൂടിനടിയില്‍,ഒരു കണ്ണില്‍ ഭുതക്കണ്ണാടിയും വച്ച് വിശ്വന്‍ ചേട്ടനിരിക്കും.അഴിച്ചലങ്കോലമാക്കിയിട്ട ഒരുപാട് വാച്ചുകള്‍ക്കിടയില്‍,ദാലിയുടെ കാറുകളുടെ പ്രേതമെന്ന ചിത്രത്തിലേപ്പോലെ,ഘടികാരരൂപങ്ങളുടെ ജ്യോമട്രിയില്‍ ഈശ്വരനുമായി ഒരു നിശ്ശബ്‌ദസംവാദം.നിരത്തിലൂടെ ശവം വലിച്ചിഴയ്‌ക്കുന്ന ഒച്ചയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടാകും. ഇടക്കിടെ പുറംലോകത്ത് നടക്കുന്നതെന്താണെന്ന് അറിയാന്‍ അദ്ദേഹം തലപൊക്കിനോക്കും.
ഇപ്പോള്‍ എറണാകുളത്ത് ചുറ്റിനടക്കുമ്പോഴും ഞാനിത്തരം പഴയ കടകള്‍ അങ്ങിങ്ങായി കാണാറുണ്ട്.വളരെ പഴയ കടകള്‍.മരത്തിന്റെ തട്ടിയും ആമത്താഴുമുള്ള എണ്ണപ്പശയുണങ്ങാത്ത കടകള്‍.എണ്ണം വളരെ കുറവാണെങ്കിലും അവ പോയകാലത്തിന്റെ സാന്നിദ്ധ്യമറിയിക്കുന്നു.അത്തരം കടകളില്‍ കുത്തിയിരുന്ന വിശ്വനാഥന്മാര്‍ ഏതു ശവക്കല്ലറകളിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്?
ഓര്‍മ്മകളല്ല ഇവയെല്ലാം.ഭരണകൂടം ഇറോംശര്‍മ്മിളയ്‌ക്ക് നിര്‍ബന്ധമായി കൊടുക്കുന്ന പാനീയാഹാരം പോലുള്ള ചെലുത്തലുകളാണ്.ഇറോം ശര്‍മ്മിള വേണ്ട വേണ്ട എന്നുപറഞ്ഞാലും നിയമവും ഭരണകൂടവും സമ്മതിക്കില്ല.അതേപോലെ എഴുത്തുകാരനും പൊറുതികേടുകള്‍മൂലം ബൗദ്ധികമായ നിരാഹാരം കിടക്കുമ്പോള്‍ സമൂഹം നിര്‍ബന്ധമായി ഊട്ടുന്ന അന്നപാനീയങ്ങളാണ് സ്‌മൃതികള്‍.അതുകൊണ്ടാണ് എനിക്ക് വെള്ളത്തൂവലിനെ ഓര്‍ക്കേണ്ടിവരുന്നത്.
അന്ന്,കുറേക്കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ചുമതലയുള്ളവര്‍ ക്ലബിലേക്ക് എത്തി.ഉണ്ണിച്ചേട്ടന്‍ മാറിയിരുന്ന് വായന തുടര്‍ന്നു എന്നുമാത്രം.ഞങ്ങളെയും കൂട്ടി സംഘാടകര്‍ തൊട്ടടുത്ത കുന്നിന്മുകളിലുള്ള പാരലല്‍കോളജിലേക്ക് പോയി.അവിടെ പലതരം ഓണമത്സരങ്ങള്‍ നടക്കുന്നുണ്ട്.നിരവധി കാഴ്‌ചക്കാര്‍.അധികവും ചുറ്റുമുള്ള കോളനികളിലെ സ്‌ത്രീകള്‍.ഊഴം വന്നപ്പോള്‍ കഥാമത്സരം തുടങ്ങി.തന്ന വിഷയമെന്താണെന്ന് എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.പ്രോത്സാഹനസമ്മാനമുണ്ടായിരുന്നു.ഒരു സ്റ്റീല്‍ടംബ്ലര്‍.ഞാനിപ്പോള്‍ അതിലാണ് എഴുത്തുപേനകള്‍ സൂക്ഷിക്കുന്നത്.അതില്‍ എ.കെ.ജി എന്നെഴുതിയ സ്റ്റിക്കറുണ്ട്.അന്ന് നാലിലോ അഞ്ചിലോ ആണ് പഠിക്കുന്നത്.ഇപ്പോള്‍ പാക്കുണ്ണിച്ചേട്ടന്‍ എവിടെയാവും?അദ്ദേഹം യുക്തിവാദിയായിരുന്നതിനാല്‍ ഈശ്വരനോട് ചോദിക്കുക വയ്യ.പലകാര്യങ്ങളും അങ്ങനെയാണ്.ഒരു ഘട്ടം കഴിഞ്ഞാല്‍ ഈശ്വരനോടുപോലും ചോദിക്കാനാവാതെ വരും.അവിടെയാണ് സാഹിത്യവും സാഹിത്യകാരനും മായാജാലം കാണിക്കുന്നത്.
അടിച്ചുതളിയില്ലാത്ത
കരളിനുള്ളിലേക്കു ഹാ,
നെടുവീര്‍പ്പിട്ടുനോക്കുന്നു
ധനുമാസനിലാവൊളി.(തോണിപ്പുരയില്‍.)
കോട്ടക്കല്‍ ശിവരാമനെ ദമയന്തി ശിവരാമനെന്നു വിളിച്ച,രാത്രിനിലാവത്ത് വെറ്റില മുറുക്കുമ്പോള്‍,നിലാവും ചുണ്ണാമ്പും തമ്മില്‍ മാറിപ്പോകുന്നു എന്നു പറഞ്ഞ,പി.കുഞ്ഞിരാമന്‍ നായരുടെ വരികളാണിത്.ഓണമാവുമ്പോള്‍ ഓണത്തെപ്പറ്റി മുപ്പത്തിയാറിലധികം കവിതകളെഴുതിയ കുഞ്ഞിരാമന്‍ മാഷേ എനിക്കോര്‍മ്മ വരും.മറ്റാരേ ഓര്‍ക്കാന്‍?
ആരംഭിച്ചത്,നന്മകളെപ്പറ്റി പറഞ്ഞാണ്.പോയതായിരുന്നു നല്ലതെന്ന അതിവിചാരം എനിക്കില്ല.ഇന്നത്തെക്കാലം മുന്നില്‍ വയ്‌ക്കുന്ന സൗഭാഗ്യങ്ങള്‍ വേറേതുകാലത്ത് കിട്ടും?കുട്ടികള്‍ സ്വതന്ത്രരായി.സ്‌ത്രീകള്‍ സ്വയംപ്രാപ്‌തരായി.പ്രത്യക്ഷമായ തീണ്ടലും തൊടീലും അവസാനിച്ചു.സാമൂഹികസമത്വം എല്ലാവര്‍ക്കുമുണ്ട്.പഠിക്കാന്‍ പണസഹായം കിട്ടും.ഇന്റര്‍നെറ്റും ടെലിവിഷനുമുണ്ട്.സ്വകാര്യമേഖലയില്‍ പണി കിട്ടാനുണ്ട്.വിദേശത്തുപോകാന്‍ എളുപ്പമുണ്ട്.
ഇതാണ് കാലം.ഇപ്പോള്‍,അമേരിക്ക അമേരിക്ക അല്ല.റഷ്യ റഷ്യയുമല്ല.ഇന്ത്യന്‍ എന്ന അപകര്‍ഷവും വേണ്ട.നമ്മള്‍ ഏകലോകജീവികളായി.വാസ്‌തവത്തില്‍ ഇതാണ് നല്ല `ഓണക്കാലം.'