Sunday, August 22, 2010

ബൗദ്ധികനിരാഹാരകാലത്തെ ഓണം

എല്ലാ മലയാളിക്കും ഓണക്കാലത്ത്‌ ഒരു സവിശേഷചിന്തയുണ്ടാകുന്നു.പണ്ട്‌,മലയാളികള്‍ ഇത്ര തിരക്കുള്ളവരായിരുന്നോ..?അല്ലെന്നാണ്‌ പഴമക്കാര്‍ പറയുന്നത്‌.മുമ്പ്‌,എണ്ണിപ്പറയാന്‍ നമുക്ക്‌ ധാരാളം ആഘോഷങ്ങളുണ്ടായിരുന്നു.അതൊക്കെ ഭയങ്കരമായ പണച്ചിലവുള്ള ആഘോഷങ്ങള്‍ ആയിരുന്നുമില്ല.അന്ന്‌,ഒരുപാട്‌ വിനോദോപാധികളും നമുക്കുണ്ടായിരുന്നില്ല.കൊല്ലത്തിലൊരു ചാത്തമോ പിറന്നാളോ പറയെഴുന്നള്ളിപ്പോ ഓണമോ തന്നെ ധാരാളം.അതുകൊണ്ട്‌ കൊല്ലം മുഴുവന്‍ അതിനേപ്പറ്റിയായിരുന്നു ആളുകളുടെ ചിന്ത.പിന്നെ,ഒരുപാടൊരുപാട്‌ സമയവും ആളുകള്‍ക്കുണ്ടായിരുന്നു.അന്നായിരുന്നു നേരമ്പോക്കുകള്‍ സമൃദ്ധമായി പിറന്നിരുന്നത്‌.അപ്പോഴായിരുന്നു സന്തോഷം കുടുംബത്തിലേക്ക്‌ പടികയറിവരുന്നതും.ചിലരുടെയെങ്കിലും അഭിപ്രായത്തില്‍ അതായിരുന്നു യഥാര്‍ത്ഥത്തില്‍ `ഓണക്കാലം'.
ചേറില്‍ താമര വിരിയുന്നതുപോലെയാണ്‌ ആഘോഷങ്ങള്‍.കഷ്‌ടപ്പാടുകള്‍ക്കും-ജാതിവേര്‍തിരിവുകള്‍,സാമ്പത്തികാസമത്വം,സ്‌ത്രീ-പുരുഷ വിവേചനം,സ്‌ത്രീക്കുള്ള വേര്‍തിരിവുകള്‍,കുട്ടികള്‍ക്കുള്ള എല്ലാത്തരം പരിമിതികളും..-അടിച്ചമര്‍ത്തപ്പെട്ട സ്വപ്‌നങ്ങള്‍ക്കും ഒഴിഞ്ഞുനില്‍ക്കാനൊരു ദിവസം.അങ്ങനെയാണ്‌ പത്തുകൊല്ലംമുമ്പ്‌ വരെയുള്ള ആഘോഷവേളകള്‍.അതൊക്കെയാണ്‌ ഓണമായും നേര്‍ച്ചയായും പെരുന്നാളായും വിളിക്കപ്പെടുന്നത്‌.അതൊക്കെ ദിവസങ്ങള്‍ നീളുന്ന ഉത്സവമായി മാറുന്നത്‌ അന്നത്തെക്കാലത്ത്‌ സ്വാഭാവികം.ലോകത്തെങ്ങും മനുഷ്യരുടെ ഉത്സവങ്ങള്‍ ഇങ്ങനെ തന്നെയാണെന്ന്‌ പല സാഹിത്യകൃതികളും വായിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകും.കാലാകാലങ്ങളില്‍,അവയ്‌ക്കൊക്കെ നമ്മുടെ ഓണത്തിനു സംഭവിച്ചിട്ടുള്ള മൂല്യച്യുതിതന്നെ നേരിടേണ്ടിവന്നിട്ടുമുണ്ട്‌.
ഓണപ്പതിപ്പുകളുടെ പേറ്റുമുറി
കഥയെഴുതി തുടങ്ങിയകാലം വെള്ളത്തൂവലിലെ കുട്ടിക്കാലമാണ്‌.അന്ന്‌ ആഡംബരമായി മോഹിച്ചിരുന്നത്‌ ഓണപ്പതിപ്പുകളായിരുന്നു.ഓണപ്പതിപ്പുകളില്‍ വരുന്ന കഥകള്‍ വായിക്കാനും ഫോട്ടോകള്‍ കാണാനുമായിരുന്നു കമ്പം.എം ടി,ഓണപ്പതിപ്പുകളില്‍ നിന്നു മാറിത്തുടങ്ങിയ കാലത്താണ്‌ എന്റെ വായന വരുന്നത്‌.അപ്പോഴും ടി,പത്മനാഭനും മാധവിക്കുട്ടിയും എം.മുകുന്ദനും കാക്കനാടനും വി.കെ.എന്നും ഒ.വി വിജയനുമുണ്ട്‌.പക്ഷേ അന്ന്‌ ഓണപ്പതിപ്പുകള്‍ എല്ലാം വാങ്ങാന്‍ പണമുണ്ടായിരുന്നില്ല.മാത്രവുമല്ല,എന്റെ നാട്ടില്‍ എല്ലാ ഓണപ്പതിപ്പുകളും വരികയുമില്ല.എങ്കിലും സസൂക്ഷ്‌മം പരസ്യങ്ങള്‍ ശ്രദ്ധിക്കും.ആരൊക്കെ എഴുതുന്നു എന്നു നിരീക്ഷിക്കും.അവരെപ്പോലെയൊക്കെ എഴുതാന്‍ പരിശ്രമിക്കും.
മാതൃഭൂമിയുടെ ഓണപ്പതിപ്പ്‌/ആഴ്‌ചപ്പതിപ്പ്‌ അച്ഛന്‍ വരുത്താറുണ്ട്‌.മനോരമയും കലാകൗമുദിയും വാങ്ങാന്‍ കിട്ടും.പക്ഷേ,ദേശാഭിമാനിയോ ദീപികയോ ജനയുഗമോ മറ്റ്‌ ഓണപ്പതിപ്പുകളോ അങ്ങനെ ഞങ്ങളുടെ നാട്ടില്‍ വരികയില്ല.അവയുടെയൊന്നും ഓണപ്പതിപ്പുകള്‍ വായിക്കാന്‍ അക്കാലത്തവിടെ ആളുണ്ടായിരുന്നില്ല.അതൊക്കെ കാണുന്നത്‌ പുറത്തേക്ക്‌ വല്ല സാഹിത്യപരിപാടിക്കും പോകുമ്പോഴാണ്‌.
അന്നത്തെ ഹൈറേഞ്ചില്‍ മംഗളം മുതല്‍ ചെമ്പകം വരെ പന്ത്രണ്ടോളം ജനപ്രിയപ്രസിദ്ധീകരണങ്ങള്‍ പതിവായിരുന്നു.അതായിരുന്നു അവിടെ പ്രചരിച്ചിരുന്ന ഉത്തമസാഹിത്യം.
ഞങ്ങളുടെ വീട്ടിലെ ഒരു മുറിയിലാണ്‌ കൊല്ലംതോറും ഓണപ്പതിപ്പുകള്‍ പ്രസവിക്കുന്നത്‌.വാസ്‌തവത്തിലത്‌ ഈറ്റുമുറി തന്നെയായിരുന്നു.കൃഷിക്കാരന്റെ ഇരുട്ടറ അഥവാ കലവറ.കൊല്ലത്തിലൊരിക്കല്‍ സാഹിത്യത്തിന്റെ പ്രസവമുറി.എങ്ങനെയാണത്‌ പേറ്റുമുറിയാവുന്നതെന്ന്‌ ചോദിച്ചാല്‍,ഇടയ്‌ക്കിടെ ഞാനവിടെ ചെല്ലും.ഓണപ്പതിപ്പുകളെടുത്ത്‌ കഥകള്‍ വായിക്കും.ഓരോ കഥയും എന്റെ നെഞ്ചില്‍ നൂറുനൂറായി പുനര്‍ജ്ജനിക്കും.ആ മുറിയാണോ എന്റെ ഹൃദയമായിരുന്നോ യഥാര്‍ത്ഥപേറ്റുമുറി എന്നുചോദിച്ചാല്‍ മൗനം മറുപടി.
ഇരുട്ടൊഴുകിക്കിടക്കും ആ മുറിയില്‍.ഇഞ്ചിയും കാച്ചിലും ചേമ്പും ചാണകം മുക്കിയ വിത്തുകളും നെല്ലും ഉണക്കക്കപ്പയും സംഭരിച്ചുവയ്‌ക്കുന്ന മുറിയായിരുന്നു അത്‌.വല്ലംകൊട്ടയിലും വള്ളിക്കൊട്ടയിലും പഴമുറത്തിലും ചാക്കിലും നിലത്തുമൊക്കെയായി കൂട്ടിവച്ചിരിക്കുന്ന കായ്‌കറികള്‍ക്ക്‌ വല്ലാത്ത ഒരു മണമുണ്ട്‌.അതിനകത്ത്‌ പകല്‍ പോലും തനിച്ചുകയറാന്‍ നന്നേകുട്ടിക്കാലത്ത്‌ ഞങ്ങള്‍ക്ക്‌ ഭയമായിരുന്നു.പാമ്പുണ്ടെന്ന്‌ തോന്നും.ഇല്ല.അതൊന്നുമില്ല.എന്നാലും ഭയം.ആ മുറിയിലാണ്‌ ഈ ഓണപ്പതിപ്പുകളും അച്ഛന്‍ സൂക്ഷിച്ചുവയ്‌ക്കുന്നത്‌.അതുകൊണ്ട്‌ എനിക്ക്‌ ഇടക്കിടെ അവിടെ കയറാതെ വയ്യ.അങ്ങനെ ആ മുറിയോടുള്ള ഭയം മാറി.
കയറുകെട്ടി പലക വച്ച ഒരു തട്ടിന്മേലാണ്‌ സാഹിത്യമിരിക്കുന്നത്‌.പൊടിയും മാറാലയുമുണ്ടാകും.കൂറയും പല്ലിയും എട്ടുകാലിയുമുണ്ടാകും.ജനലുകളില്ലായിരുന്നു ആ മുറിക്ക്‌.വാസ്‌തവത്തില്‍ ഓണപ്പതിപ്പുകളുടെ കലവറയായിരുന്നു അത്‌.കഥകള്‍..കവിതകള്‍..ലേഖനങ്ങള്‍..ഫോട്ടോകള്‍..അന്നൊക്കെ,ഓണപ്പതിപ്പുകളില്‍ ദേശവിശേഷങ്ങള്‍ വലിയ പുതുമയായിരുന്നു. ഓണത്തിന്റെ വിവിധതരം ഫോട്ടോകളുണ്ടാകും നടുത്താളുകളില്‍.തൃശൂരങ്ങാടിയുടെ,ചാല മാര്‍ക്കറ്റിന്റെ,കാഴ്‌ചക്കുലയുടെ..അരവിന്ദനും എ.എസും മലയാറ്റൂര്‍ രാമകൃഷ്‌ണനും ഓണത്തിന്‌ കാര്‍ട്ടൂണുകള്‍ വരയ്‌ക്കും.അതെല്ലാം പിന്നീടിരിക്കുന്നത്‌ ഈ ചേന-ചേമ്പ്‌-കാച്ചില്‍-ഇഞ്ചി-മഞ്ഞള്‍-ചുക്ക്‌-സമൃദ്ധികള്‍ക്കിടയിലാണ്‌.ഇപ്പോള്‍,എ.പി,എ.എഫ്‌.പി,പി.ടി.എ,റോയിട്ടേഴ്‌സ്‌,ടെലിവിഷന്‍,ഇന്റര്‍നെറ്റ്‌ ഫോട്ടോകള്‍ സുലഭമായപ്പോള്‍ നമ്മുടെ ദേശക്കാഴ്‌ചകള്‍ക്ക്‌ വിലയില്ലാതായി.ഒരു
സ്ഥലത്തിനും പുതുമയില്ലാതായി.

ഇപ്പോള്‍,എ.പി,എ.എഫ്‌.പി,പി.ടി.എ,റോയിട്ടേഴ്‌സ്‌,ടെലിവിഷന്‍,ഇന്റര്‍നെറ്റ്‌
ഫോട്ടോകള്‍ സുലഭമായപ്പോള്‍ നമ്മുടെ ദേശക്കാഴ്‌ചകള്‍ക്ക്‌ വിലയില്ലാതായി.ഒരു
സ്ഥലത്തിനും പുതുമയില്ലാതായി.
ഓണപ്പതിപ്പുകള്‍ അവയുടെ സ്വഭാവവും കാലോചിതമായി പരിഷ്‌കരിച്ചു.അതോടെ പഴയ ഗൃഹാതുരത്വം ഭേസിനടക്കുന്നവര്‍ വായനയുടെ ഓണക്കാലമൗനികളായി.
അന്നൊക്കെ ഞാന്‍ പരീക്ഷയ്‌ക്കു പഠിക്കുന്ന ജാഗ്രതയോടെ ഓരോ കഥയും വായിക്കും.എഴുത്തുകാരായ മാസ്റ്റര്‍മാര്‍ ഈ കഥകളൊക്കെ എങ്ങനെ എഴുതിപ്പിടിപ്പിക്കുന്നു എന്നാണ്‌ അന്വേഷിക്കുന്നത്‌.ആ അന്വേഷണത്തിന്റെ ചുവട്‌ പിടിച്ചാണ്‌ പിന്നത്തെ എഴുത്ത്‌.കഥ മാത്രമല്ല കവിതയും വായിക്കും.ഓണപ്പതിപ്പിലെ കവിതകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ.സാധാരണ കവികള്‍ പരക്കെ പ്രയോഗിക്കുന്ന വിഷാദവും വിപ്ലവാത്മകതയും ക്ഷോഭവും അവയിലുണ്ടാവില്ല. അവയ്‌ക്കൊക്കെ സന്തോഷഭാവമായിരിക്കും.സന്തോഷമുള്ള കവിതകളെ ഓണപ്പതിപ്പില്‍ മാത്രമേ കാണാന്‍ കഴിയൂ.
അന്നുമിന്നും എഴുത്തുകാര്‍-ഇവിടത്തെയായാലും വിദേശത്തെയായാലും-എനിക്ക്‌ ആരാധനാപാത്രങ്ങളാണ്‌.1937-ല്‍ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ ആത്മഹത്യ ചെയ്‌ത ഹംഗേറിയന്‍ സാഹിത്യകാരനാണ്‌ അറ്റില ജോസഫ്‌.(ഓര്‍ക്കണം,മുപ്പത്തിരണ്ട്‌ വയസ്സ്‌ വളരെ അപകടകാരിയാണ്‌.പലരും,ക്രിസ്‌തുവും പത്മിനിയും ചങ്ങമ്പുഴയും സില്‍വിയാ പ്ലാത്തുമടക്കം നിരവധിപേര്‍ സ്വയം ചാവേറുകളായത്‌ പ്രായത്തിന്റെ മുപ്പതുകളിലാണ്‌.)ലോകത്തിന്റെ മാറ്റം കൊതിച്ചിരുന്ന കവിയായിരുന്നു അറ്റില ജോസഫ്‌.അദ്ദേഹത്തിന്റെ ഒരു കവിതയില്‍ ഇങ്ങനെയുണ്ട്‌.
ഞാന്‍ ജീവിച്ചിരുന്നപ്പോള്
‍ചുഴലിക്കാറ്റിനെതിരെ നില്‍ക്കുവാന്‍ശ്രമിച്ചിരുന്നു.
തമാശ ഇതാണ്‌,
എന്നെ ഉപദ്രവിച്ചതിനേക്കാള്‍കുറവുമാത്രമേ ഞാന്‍ ഉപദ്രവിച്ചിട്ടുള്ളൂ.
ഞാന്‍ പറഞ്ഞുവന്നത്‌ എന്റെ വീട്ടില്‍ കുട്ടിക്കാലത്തുണ്ടായിരുന്ന ഇരുട്ടുമുറിയെപ്പറ്റിയാണ്‌.സാഹിത്യത്തിനോടുള്ള മമതയും ആഴം തിട്ടപ്പെടുത്തിയിട്ടില്ലാത്ത ആഭിനിവേശവുമാണ്‌ എന്നെ ആ ഇരുട്ടുമുറിയില്‍ നിന്ന്‌ ഇവിടെ എത്തിച്ചത്‌.പിന്നീട്‌,മക്കള്‍ മുതിര്‍ന്നപ്പോള്‍ നാണ്യവിളകള്‍ മാറ്റി അമ്മയാണ്‌ ആ മുറി ഒഴിപ്പിച്ചുതന്നത്‌.അവിടേക്ക്‌ വെളിച്ചം കയറി.ഇരുട്ടുമുറി എന്ന പേരുതന്നെ മാറി.ചുമരുകളില്‍ പുതിയ പലകത്തട്ടുകള്‍ വന്നു.എന്റെയും അനുജന്റെയും പാഠപുസ്‌തകങ്ങള്‍ അവിടെനിരന്നു.സാഹിത്യഗ്രന്ഥങ്ങള്‍ കൊക്കോ ചെടികളെയും കാപ്പിച്ചെടികളെയും വകഞ്ഞുമാറ്റി ഇടവഴിയിറങ്ങി മുറ്റം കയറിവന്നു.പത്രമാസികകളല്ല,പുസ്‌തകങ്ങള്‍..പുസ്‌തകങ്ങളാണ്‌ വന്നത്‌.ആദ്യം പരിഷത്തിന്റെ ശാസ്‌ത്രപുസ്‌തകങ്ങള്‍.പിന്നെ വായനശാലയിലെ സാഹിത്യകൃതികള്‍.അക്കൂട്ടത്തില്‍,തീര്‍ച്ചയായും എഴുത്തുകാരും പരിചയപ്പെടാന്‍ വന്നു..മുറ്റത്ത്‌,ഉള്ള സ്ഥലത്ത്‌ അവരെല്ലാവരും വട്ടമിട്ടിരുന്നു.ആ ചെമ്പരത്തിക്കൊമ്പുകള്‍ പലവട്ടം ഞാന്‍ അതിഥികള്‍ക്ക്‌ തലമുട്ടാതിരിക്കാന്‍ ഉയര്‍ത്തിപ്പിടിച്ചു.കുമ്പളങ്ങ കായ്‌ച്ചുകിടന്ന മുരിക്കുമരം വമ്പന്മാരെക്കണ്ട്‌ ഫാഷന്‍ഫ്രൂട്ടിന്റെ ശിഖരങ്ങളോട്‌ വര്‍ത്തമാനത്തിനു ചെന്നു.
ഗംഭീരമായ സായാഹ്നങ്ങളായിരുന്നു അത്‌.ഉറൂബ്‌,പൊറ്റെക്കാട്‌,തകഴി,ബഷീര്‍,വി.ടി,പുനത്തില്‍,വി.കെ.എന്‍,വിജയന്‍,മുകുന്ദന്‍,മാധവിക്കുട്ടി,സി.രാധാകൃഷ്‌ണന്‍,പത്മനാഭന്‍,എം.ടി,ബാറ്റണ്‍ബോസ്‌,കോട്ടയം പുഷ്‌പനാഥ്‌,തോമസ്‌ പാലാ,മരട്‌ രഘുനാഥ്‌,ദുര്‍ഗാപ്രസാദ്‌ ഖത്രി,ആര്‍തര്‍ കോനന്‍ ഡോയല്‍,അഗതാക്രിസ്റ്റി...ആര്‍ക്കുമിടയില്‍ അകല്‍ച്ചകളൊന്നുമില്ല.ചിലര്‍ ചെറിയ തിണ്ണയില്‍ ഇരിക്കുന്നു.ചിലര്‍ മാറിനിന്ന്‌ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യോഗസ്ഥലത്ത്‌ കൂട്ടംവിട്ടുനിന്ന്‌ സ്വകാര്യം പറയുന്നതുപോലെ ചെവിയില്‍ കേള്‍ക്കാന്‍ സംസാരിക്കുന്നു.വേറെ ചിലര്‍ അവിടെക്കിടന്ന മാസികകള്‍ എടുത്തുനോക്കുന്നു.യു.കെ കുമാരനും കെ.പി രാമനുണ്ണിയും സി.വി ബാലകൃഷ്‌ണനും രവിയും ഗ്രേസിയും സാറാ ജോസഫും മനോജ്‌ ജാതവേദരുമടക്കം പലരും ഇരിക്കാനിടമില്ലാതെ നില്‍ക്കുകയാണ്‌.അന്ന്‌,ചെക്കോവോ പാസ്റ്റര്‍നാക്കോ മാര്‍ക്കേസോ ഹുവാന്‍ റൂള്‍ഫോയോ അരുന്ധതി റോയിയോ പ്രതിഭാറായിയോ ജയന്ത്‌ മഹാപത്രയോ അമിതാവ്‌ ഘോഷോ റോസ്‌മണ്ട്‌ പിള്‍ച്ചറോ പ്രവേശിച്ചിരുന്നില്ല.ആനന്ദും കോവിലനും മേതിലും നിര്‍മ്മല്‍കുമാറും കയറിവരികയും ക്ഷോഭിച്ച്‌ പലതവണ ഇറങ്ങിപ്പോവുകയും ചെയ്‌തിട്ടുണ്ടെങ്കിലും!
സാഹിത്യത്തിനോടും സാഹിത്യകാരന്മാരോടുമുള്ള എന്റെ ആരാധനയുടെ തോത്‌ മനസ്സിലാക്കാനായി ഇന്നും ഞാന്‍ പൊടിപിടിച്ച അലമാരത്തട്ടുകള്‍ക്കരികില്‍ കുനിഞ്ഞിരുന്നാല്‍ മാത്രം മതി.വാരികത്താളുകളില്‍ നിന്നിറങ്ങിവരുന്ന എഴുത്തുകാരെ ഞാന്‍ എഴുന്നേറ്റുനിന്നു നമസ്‌കരിക്കും.അത്‌ ബാലപംക്തിയില്‍ എഴുതുന്നവരായാല്‍ക്കൂടിയും.
എന്നെ സ്വാധീനിച്ച രണ്ടു പേര്‌ ഞാന്‍ പറയാം.വിക്‌ടര്‍ ലീനസ്സും യു.പി ജയരാജും.എനിക്ക്‌ സംശയമില്ല.ഞാന്‍ മനസ്സിലാക്കിയ സാഹിത്യം എഴുതിയത്‌ അവരാണ്‌.ഇന്നും എഡിറ്റിംഗ്‌ വേണ്ടാതെ അതിശയിപ്പിച്ചുകൊണ്ട്‌ അവര്‍ കാലത്തിനുമുന്നില്‍ നില്‍ക്കുന്നു.
അവരിരുവരും-വളരെ കുറച്ച്‌ കഥകള്‍ മാത്രം എഴുതിയവര്‍.നോവലെഴുതാത്തവര്‍.പ്രശസ്‌തിക്കു പിന്നാലെ പോകാത്തവര്‍.കത്തുകള്‍ എഴുതിയവര്‍.സ്‌നേഹിച്ചവര്‍.ഒരിക്കലും മരിക്കാത്ത സ്‌നേഹിതരുള്ളവര്‍..ജീവിതത്തില്‍ രണ്ടേരണ്ടു ഫോട്ടോ മാത്രം അവശേഷിപ്പിച്ചവര്‍!
എന്റെ മുറിയില്‍ വിക്‌ടര്‍ലീനസ്സും യു.പി.ജയരാജും ആരുമില്ലാത്തപ്പോഴേ വരാറുണ്ടായിരുന്നുള്ളൂ.അവര്‍ വന്നാല്‍മാത്രം ആകാശവും പൂച്ചയും കോഴികളും ചര്‍ച്ച കേള്‍ക്കാന്‍ പ്രവേശിക്കും.പിന്നെ,പറമ്പുകളില്‍ അടയാളങ്ങളില്ലാതെ കുഴിതോണ്ടി അടക്കം ചെയ്യപ്പെട്ട കുടിയേറ്റക്കാരായ പലതരം പരേതരും.
ഒരുതരത്തില്‍ പറഞ്ഞാല്‍ നശിച്ച ജന്മങ്ങളാണ്‌ രണ്ടിന്റേതും.അതുകൊണ്ടാണ്‌ കുഴിയിലടക്കപ്പെട്ടതിനുശേഷവും വായനക്കാരെ അസ്വസ്ഥരാക്കാനായി അവര്‍ രാക്ഷസന്മാരായി പരിണമിച്ചത്‌.യഥാര്‍ത്ഥ പിശാചുക്കള്‍!
വെള്ളത്തൂവലിലെ ബുദ്ധിജീവി
ഒരിക്കല്‍,വെള്ളത്തൂവലിലെ ഏ.കെ.ജി ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്‌,ഓണക്കാലത്ത്‌ നടത്തിയ ഓണപ്പരിപാടികളിലൊന്ന്‌ കഥയെഴുത്തുമത്സരമായിരുന്നു.ഞാനും പങ്കെടുത്തു.
അന്ന്‌ വെള്ളത്തൂവല്‍ വലിയ പട്ടണമാണ്‌.ധാരാളം വാഹനങ്ങളും കച്ചവടക്കാരും തിരക്കുമുള്ള പട്ടണം.ചുറ്റുപാടുകളില്‍ നിന്ന്‌ മലയിറങ്ങി ആളുകള്‍ വരിക വെള്ളത്തൂവലിലേക്കാണ്‌.ചന്ത,സിനിമാക്കൊട്ടക,അച്ചടിശാല,നാടകവേദി,ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ ജീവനക്കാരുടെ റിക്രിയേഷന്‍ ക്ലബ്‌,അനവധി സ്ഥിരവരുമാനക്കാരായ സര്‍ക്കാരുദ്യോഗസ്ഥരുടെ സൈ്വരവിഹാരകേന്ദ്രങ്ങള്‍,ആള്‍ക്കൂട്ടവലിപ്പമുള്ള കുട്ടികള്‍ പഠിക്കുന്ന വലിയ സ്‌കൂള്‍,അത്രത്തോളം കുട്ടികള്‍ പഠിക്കുന്ന പാരലല്‍കോളജ്‌,ടൈപ്പ്‌റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌...
പഴയമട്ടിലുള്ള കെട്ടിടങ്ങളാണ്‌ അധികവും.മരത്തിന്റെ കോണിപ്പടികളും ഇരുമ്പിന്റെ ചുറ്റുഗോവണികളുമുള്ള രണ്ടുനിലമന്ദിരങ്ങള്‍.അതിലൊന്നിലാണ്‌ ഏ.കെ.ജി ക്ലബും.താഴെ മക്കാരുടെ റേഷന്‍കട.റേഷന്‍കടയുടെ അരികിലൂടെ കുത്തനെവച്ച തടിച്ച മരഗോവണി കയറണം മുകളിലെത്താന്‍.മത്സരത്തില്‍ പങ്കെടുക്കാനായി അച്ഛനൊപ്പം ഞാന്‍ ചെന്നു.
വരാന്തയില്‍ പലഭാഗത്തുനിന്നുമെത്തിയ കുറേ കുട്ടികള്‍ കാത്തുനില്‍പ്പുണ്ട്‌.ക്ലബ്‌ തുറന്നിട്ടില്ല.പലരും നേരത്തേ വന്നവരാണ്‌.എല്ലാവരുമങ്ങനെ കാത്തുനില്‍ക്കുമ്പോള്‍,ഒരാള്‍ വലിയ ഗൗരവത്തില്‍ വന്ന്‌ ക്ലബ്‌ തുറന്നു.ഉണ്ണി എന്നാണ്‌ അദ്ദേഹത്തിന്റെ പേര്‌.പാക്കുണ്ണി എന്നു പറഞ്ഞാലേ നാട്ടുകാരറിയൂ.പാക്ക്‌ പറിക്കലാണ്‌ പ്രധാനജോലി.എത്ര ഉയരമുള്ള അടയ്‌ക്കാമരത്തിലും കയറും.ആടിയാടി മരം പകര്‍ന്ന്‌ പോകും.ഒരു തോട്ടത്തിലെ ഒരു മരത്തിലേ കയറൂ.അടയ്‌ക്ക മുഴുവന്‍ പറിച്ചുതീര്‍ത്ത്‌ തോട്ടത്തിന്റെ മറ്റൊരു ഭാഗത്തുചെന്ന്‌ ഇറങ്ങും.അധികമാരോടും സംസാരിക്കില്ല.പാക്കുണ്ണിച്ചേട്ടന്‌ പുസ്‌തകം വായനയൊക്കെ ഉണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു.ക്ലബിലേക്ക്‌ കയറിവരുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ തടിച്ച നാലഞ്ച്‌ പുസ്‌തകങ്ങളുണ്ട്‌.ആരോടും സംസാരിക്കാതെ അദ്ദേഹം കതകു തുറന്ന്‌ അകത്തുകയറി ചുമരലമാരയില്‍ നിന്നൊരു പുസ്‌തകമെടുത്തു തുറന്നു.അത്‌ വായിക്കാന്‍ തുടങ്ങി.അഗാധമായ വായന.കാലിന്മേല്‍ കാല്‍ കയറ്റിവച്ച്‌ പരിസരം ശ്രദ്ധിക്കാതെ ഗംഭീരമായ വായന. ഞങ്ങള്‍ കുറേ കുട്ടികള്‍,രക്ഷിതാക്കളും ജനലിലൂടെ ഇടക്കിടെ നോക്കുന്നുണ്ട്‌. ഇരിപ്പുകണ്ടാല്‍ ഏംഗല്‍സോ കൊസാംബിയോ ആണെന്നുതോന്നും!
അത്‌ മാര്‍ക്‌സിസ്റ്റ്‌കാരുടെ അക്കാലത്തെ രീതിയായിരുന്നു.ചിന്തയും ദേശാഭിമാനിയും ചിന്തയുടെ പുസ്‌തകങ്ങളും വായിക്കുക,പരസ്യമായി മദ്യപിക്കാതിരിക്കുക,ഭക്ഷണത്തിനൊപ്പം മദ്യമാവാം എന്നു ചിന്തിക്കാതിരിക്കുക,പുസ്‌തകങ്ങള്‍ വായിച്ച്‌ ചര്‍ച്ച ചെയ്യുക തുടങ്ങിയവ.
അത്‌ മാര്‍ക്‌സിസ്റ്റ്‌കാരുടെ അക്കാലത്തെ രീതിയായിരുന്നു.ചിന്തയും
ദേശാഭിമാനിയും ചിന്തയുടെ പുസ്‌തകങ്ങളും വായിക്കുക,പരസ്യമായി
മദ്യപിക്കാതിരിക്കുക,ഭക്ഷണത്തിനൊപ്പം മദ്യമാവാം എന്നു
ചിന്തിക്കാതിരിക്കുക,പുസ്‌തകങ്ങള്‍ വായിച്ച്‌ ചര്‍ച്ച ചെയ്യുക
തുടങ്ങിയവ.
ഉണ്ണിച്ചേട്ടന്‍ എതീസ്റ്റിന്റെ യുക്തിവാദഗ്രന്ഥങ്ങളാണ്‌ വായിച്ചുകൊണ്ടിരുന്നത്‌ എന്നു ഞാനോര്‍ക്കുന്നു.അന്ന്‌ യുക്തിവാദവും നിരീശ്വരചിന്തയും മാര്‍ക്‌സിസ്‌റ്റുകാര്‍ക്കിടയില്‍ പ്രകടമായ വികാരമായിരുന്നു.
വെള്ളത്തൂവലില്‍ വാച്ച്‌ നന്നാക്കുന്ന കട നടത്തിയിരുന്ന വിശ്വന്‍(വിശ്വനാഥന്‍)ചേട്ടനായിരുന്നു മറ്റൊരു യുക്തിവാദി.ആ കടയില്‍,അകത്ത്‌ ട്യൂബ്‌ ലൈറ്റിട്ട ചില്ലുകൂടിനടിയില്‍,ഒരു കണ്ണില്‍ ഭുതക്കണ്ണാടിയും വച്ച്‌ വിശ്വന്‍ ചേട്ടനിരിക്കും.അഴിച്ചലങ്കോലമാക്കിയിട്ട ഒരുപാട്‌ വാച്ചുകള്‍ക്കിടയില്‍,ദാലിയുടെ കാറുകളുടെ പ്രേതമെന്ന ചിത്രത്തിലേപ്പോലെ,ഘടികാരരൂപങ്ങളുടെ ജ്യോമട്രിയില്‍ ഈശ്വരനുമായി ഒരു നിശ്ശബ്‌ദസംവാദം.നിരത്തിലൂടെ ശവം വലിച്ചിഴയ്‌ക്കുന്ന ഒച്ചയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടാകും. ഇടക്കിടെ പുറംലോകത്ത്‌ നടക്കുന്നതെന്താണെന്ന്‌ അറിയാന്‍ അദ്ദേഹം തലപൊക്കിനോക്കും.
ഇപ്പോള്‍ എറണാകുളത്ത്‌ ചുറ്റിനടക്കുമ്പോഴും ഞാനിത്തരം പഴയ കടകള്‍ അങ്ങിങ്ങായി കാണാറുണ്ട്‌.വളരെ പഴയ കടകള്‍.മരത്തിന്റെ തട്ടിയും ആമത്താഴുമുള്ള എണ്ണപ്പശയുണങ്ങാത്ത കടകള്‍.എണ്ണം വളരെ കുറവാണെങ്കിലും അവ പോയകാലത്തിന്റെ സാന്നിദ്ധ്യമറിയിക്കുന്നു.അത്തരം കടകളില്‍ കുത്തിയിരുന്ന വിശ്വനാഥന്മാര്‍ ഏതു ശവക്കല്ലറകളിലാണ്‌ അന്ത്യവിശ്രമം കൊള്ളുന്നത്‌?
ഓര്‍മ്മകളല്ല ഇവയെല്ലാം.ഭരണകൂടം ഇറോംശര്‍മ്മിളയ്‌ക്ക്‌ നിര്‍ബന്ധമായി കൊടുക്കുന്ന പാനീയാഹാരം പോലുള്ള ചെലുത്തലുകളാണ്‌.ഇറോം ശര്‍മ്മിള വേണ്ട വേണ്ട എന്നുപറഞ്ഞാലും നിയമവും ഭരണകൂടവും സമ്മതിക്കില്ല.അതേപോലെ എഴുത്തുകാരനും പൊറുതികേടുകള്‍മൂലം ബൗദ്ധികമായ നിരാഹാരം കിടക്കുമ്പോള്‍ സമൂഹം നിര്‍ബന്ധമായി ഊട്ടുന്ന അന്നപാനീയങ്ങളാണ്‌ സ്‌മൃതികള്‍.അതുകൊണ്ടാണ്‌ എനിക്ക്‌ വെള്ളത്തൂവലിനെ ഓര്‍ക്കേണ്ടിവരുന്നത്‌.
അന്ന്‌,കുറേക്കഴിഞ്ഞപ്പോള്‍ മത്സരത്തിന്റെ ചുമതലയുള്ളവര്‍ ക്ലബിലേക്ക്‌ എത്തി.ഉണ്ണിച്ചേട്ടന്‍ മാറിയിരുന്ന്‌ വായന തുടര്‍ന്നു എന്നുമാത്രം.ഞങ്ങളെയും കൂട്ടി സംഘാടകര്‍ തൊട്ടടുത്ത കുന്നിന്മുകളിലുള്ള പാരലല്‍കോളജിലേക്ക്‌ പോയി.അവിടെ പലതരം ഓണമത്സരങ്ങള്‍ നടക്കുന്നുണ്ട്‌.നിരവധി കാഴ്‌ചക്കാര്‍.അധികവും ചുറ്റുമുള്ള കോളനികളിലെ സ്‌ത്രീകള്‍.ഊഴം വന്നപ്പോള്‍ കഥാമത്സരം തുടങ്ങി.തന്ന വിഷയമെന്താണെന്ന്‌ എനിക്കിപ്പോള്‍ ഓര്‍മ്മയില്ല.പ്രോത്സാഹനസമ്മാനമുണ്ടായിരുന്നു.ഒരു സ്റ്റീല്‍ടംബ്ലര്‍.ഞാനിപ്പോള്‍ അതിലാണ്‌ എഴുത്തുപേനകള്‍ സൂക്ഷിക്കുന്നത്‌.അതില്‍ എ.കെ.ജി എന്നെഴുതിയ സ്റ്റിക്കറുണ്ട്‌.അന്ന്‌ നാലിലോ അഞ്ചിലോ ആണ്‌ പഠിക്കുന്നത്‌.ഇപ്പോള്‍ പാക്കുണ്ണിച്ചേട്ടന്‍ എവിടെയാവും?അദ്ദേഹം യുക്തിവാദിയായിരുന്നതിനാല്‍ ഈശ്വരനോട്‌ ചോദിക്കുക വയ്യ.പലകാര്യങ്ങളും അങ്ങനെയാണ്‌.ഒരു ഘട്ടം കഴിഞ്ഞാല്‍ ഈശ്വരനോടുപോലും ചോദിക്കാനാവാതെ വരും.അവിടെയാണ്‌ സാഹിത്യവും സാഹിത്യകാരനും മായാജാലം കാണിക്കുന്നത്‌.
അടിച്ചുതളിയില്ലാത്ത
കരളിനുള്ളിലേക്കു ഹാ,
നെടുവീര്‍പ്പിട്ടുനോക്കുന്നു
ധനുമാസനിലാവൊളി.(തോണിപ്പുരയില്‍.)
കോട്ടക്കല്‍ ശിവരാമനെ ദമയന്തി ശിവരാമനെന്നു വിളിച്ച,രാത്രിനിലാവത്ത്‌ വെറ്റില മുറുക്കുമ്പോള്‍,നിലാവും ചുണ്ണാമ്പും തമ്മില്‍ മാറിപ്പോകുന്നു എന്നു പറഞ്ഞ,പി.കുഞ്ഞിരാമന്‍ നായരുടെ വരികളാണിത്‌.ഓണമാവുമ്പോള്‍ ഓണത്തെപ്പറ്റി മുപ്പത്തിയാറിലധികം കവിതകളെഴുതിയ കുഞ്ഞിരാമന്‍ മാഷേ എനിക്കോര്‍മ്മ വരും.മറ്റാരേ ഓര്‍ക്കാന്‍?
ആരംഭിച്ചത്‌,നന്മകളെപ്പറ്റി പറഞ്ഞാണ്‌.പോയതായിരുന്നു നല്ലതെന്ന അതിവിചാരം എനിക്കില്ല.ഇന്നത്തെക്കാലം മുന്നില്‍ വയ്‌ക്കുന്ന സൗഭാഗ്യങ്ങള്‍ വേറേതുകാലത്ത്‌ കിട്ടും?കുട്ടികള്‍ സ്വതന്ത്രരായി.സ്‌ത്രീകള്‍ സ്വയംപ്രാപ്‌തരായി.പ്രത്യക്ഷമായ തീണ്ടലും തൊടീലും അവസാനിച്ചു.സാമൂഹികസമത്വം എല്ലാവര്‍ക്കുമുണ്ട്‌.പഠിക്കാന്‍ പണസഹായം കിട്ടും.ഇന്റര്‍നെറ്റും ടെലിവിഷനുമുണ്ട്‌.സ്വകാര്യമേഖലയില്‍ പണി കിട്ടാനുണ്ട്‌.വിദേശത്തുപോകാന്‍ എളുപ്പമുണ്ട്‌.
ഇതാണ്‌ കാലം.ഇപ്പോള്‍,അമേരിക്ക അമേരിക്ക അല്ല.റഷ്യ റഷ്യയുമല്ല.ഇന്ത്യന്‍ എന്ന അപകര്‍ഷവും വേണ്ട.നമ്മള്‍ ഏകലോകജീവികളായി.വാസ്‌തവത്തില്‍ ഇതാണ്‌ നല്ല `ഓണക്കാലം.'

Thursday, August 12, 2010

താരാട്ടും പൂതപ്പാട്ടും


താരാട്ടുപാട്ടുകളാണ്‌ എക്കാലത്തേയും എന്റെ ദൗര്‍ബല്യം.വേണമെങ്കില്‍ ജാടയ്‌ക്ക്‌ മറ്റെന്തെങ്കിലും പറയാം.അതുകൊണ്ട്‌ കാര്യമില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌.എന്നെസംബന്ധിച്ച്‌,പ്രിയപ്പെട്ട കവി പി.കുഞ്ഞിരാമന്‍നായരും പ്രിയപ്പെട്ട കവിത ഇടശ്ശേരിയുടെ `പൂതപ്പാട്ടും' എന്നു പറയുന്നപോലെയാണ്‌ അത്‌.ഒരു വൈരുദ്ധ്യംതന്നെയാണത്‌.

കഥകളിപ്പദങ്ങളും കര്‍ണ്ണാടകസംഗീതവും മൈക്കല്‍ ജാക്‌സനും ഗ്ലൂമി സണ്‍ഡേ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളും എന്റെ ആത്മാവ്‌ തന്നെ ലയിച്ചുകിടക്കുന്ന ബാബുരാജിന്റെ സിനിമാഗാനങ്ങളും ഹിന്ദുസ്ഥാനി ഗസലുകളും എനിക്കിഷ്‌ടമാണ്‌.ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ കേള്‍ക്കുന്നവയുമാണ്‌.അല്ലെങ്കില്‍ ഏതുപാട്ടിനോടാണ്‌ ഒരു മനുഷ്യന്‌ പ്രിയമില്ലാതിരിക്കുന്നത്‌?നമ്മളറിയാത്ത ഭാഷയിലെ,നമ്മളറിയാത്ത ഗായകരുടെ എത്രയെത്ര പാട്ടുകള്‍ നമ്മുടെ ഹൃദയത്തെ ഞെരിച്ചിരിക്കുന്നു!പക്ഷേ,ഇഷ്‌ടം,ആ വാക്കിന്റെ ആര്‍ദ്രമായ ഭാവത്തില്‍,ഉള്ളിന്റെയുള്ളില്‍ ഞാന്‍ കാത്തുവച്ചിരിക്കുന്നത്‌ താരാട്ടുകളെയാണ്‌.താരാട്ടില്‍ ഗഹനമായ സാഹിത്യമില്ല.ചിലപ്പോള്‍ വാക്കുകള്‍ തന്നെയില്ല.വെറും മൂളലില്‍നിന്ന്‌ താരാട്ടുണ്ടാക്കാം.ഒരാളെ ഉറക്കാനോ സമാധാനിപ്പിക്കാനോ സാദ്ധ്യമാവുന്ന പാട്ട്‌.അതൊരു വിശേഷപ്പെട്ട സര്‍ഗ്ഗാത്മകപ്രവര്‍ത്തനമാണ്‌.ആര്‍ക്കും അവിടെ എഴുത്തുകാരിയും സംഗീതസംവിധായകയും ഗായികയുമാവാം.താരാട്ടില്‍ മാത്രമേ അതിനു കഴിയൂ..കേള്‍ക്കുന്നവരും കുറ്റം പറയുകയില്ല.കേട്ടുറങ്ങുന്ന കുഞ്ഞും കുറ്റം പറയുകയില്ല.ആ സ്വാതന്ത്ര്യത്തില്‍നിന്നാണ്‌ താരാട്ടുസാഹിത്യമുണ്ടാവുന്നത്‌.അല്ലെങ്കില്‍,സ്വകാര്യമായ അഭിമാനത്തിന്റെ നിമിഷങ്ങളില്‍നിന്നാണ്‌ ഓരോ അമ്മയും അച്ഛനും പാട്ടുകാരാവുന്നത്‌.ജീവിതത്തില്‍,മറ്റൊരു സന്ദര്‍ഭത്തിലും വേറൊരാള്‍ കേള്‍ക്കേ അവര്‍ പാടുകയില്ലായിരിക്കാം.അവിടെ അവരെക്കൊണ്ട്‌ പാട്ടുപാടിപ്പിക്കുന്നത്‌ കുഞ്ഞാണ്‌.കുഞ്ഞിന്റെ സ്‌നേഹവും കുഞ്ഞിനോടുള്ള സ്‌നേഹവുമാണ്‌.ആവിഷ്‌കാരത്തിന്റെ സ്വതന്ത്രമായ ആ നിമിഷങ്ങളില്‍ തൊണ്ടയില്‍നിന്ന്‌ പാറിപ്പറക്കുന്നത്‌ കുഞ്ഞിന്റെ കണ്ണിലും കാതിലും ചെന്നുപറ്റുന്ന ശലഭങ്ങളായിരിക്കാം.

അമ്മയല്ലേ ആദ്യത്തെ ഗായിക?അമ്മ പാടിയ ആദ്യത്തെ പാട്ടല്ലേ നമ്മുടെ ആദ്യത്തെ ഗാനം?തീര്‍ച്ചയായുമത്‌ താരാട്ടായിരിക്കും.താരാട്ടുമൂളാത്ത ഒരമ്മയും ഉണ്ടാവില്ലെന്നാണ്‌ ഞാന്‍ കരുതുന്നത്‌.ഓരോ സ്‌ത്രീയിലും ഒരമ്മയുണ്ട്‌.സ്‌ത്രീയുടെ ഓരോ ഭാവത്തിലും വിഭിന്ന ഘട്ടങ്ങളില്‍ മാതൃത്വവുമുണ്ട്‌.ആ മാതൃത്വം കൊണ്ട്‌ സംഗീതമൂട്ടാത്ത ഒരു സ്‌ത്രീയും പുരുഷന്റെ ജീവിതത്തിലുണ്ടാവില്ല.അതിന്റെ ധന്യതയിലാണ്‌ ഓരോ പുരുഷന്റെയും പില്‍ക്കാലജീവിതം.എനിക്കും അങ്ങനെതന്നെ.

എന്റെ അമ്മ നല്ലൊരു ഗായികയായിരുന്നു.ഞങ്ങളുടെ ഗ്രാമത്തിലെ വീട്ടില്‍ വിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ കാലുംനീട്ടി ചുമര്‍ ചാരിയിരുന്ന്‌ അമ്മ പാടിത്തന്നിട്ടുള്ള പാട്ടുകള്‍ എനിക്കോര്‍മ്മയുണ്ട്‌.അന്നേരം പുറത്തെ പ്രകൃതിയും മൗനമായി രാത്രിയുടെ സംഗീതമാലപിക്കുകയായിരിക്കും.അഭിരുചികള്‍ രൂപപ്പെട്ടുവരുന്ന നാലഞ്ചുവയസ്സിനപ്പുറം പ്രായം കാണില്ല എനിക്കന്ന്‌.

കുട്ടിക്കാലത്ത്‌ തൊട്ടടുത്താണ്‌ തറവാട്‌.അവിടെച്ചെന്നാല്‍,മുത്തച്ഛനൊരു സ്വഭാവമുണ്ട്‌.പിടിച്ചിരുത്തി ശ്ലോകങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കും.നമുക്ക്‌ അതൊക്കെ പെട്ടെന്ന്‌ മടുക്കും.പഴയ മുക്തകങ്ങള്‍,അജ്ഞാതനാമാവിന്റെ കീര്‍ത്തനങ്ങള്‍,കാവ്യശകലങ്ങള്‍,സംസ്‌കൃതപദ്യങ്ങള്‍,ശ്ലോകരൂപത്തിലുള്ള ഗുണപാഠങ്ങള്‍..അതൊക്കെയാണ്‌ മുത്തച്ഛന്‍ ചൊല്ലുക.അദ്ദേഹം കുടിപ്പള്ളിക്കൂടത്തിലെ അദ്ധ്യാപകനായിരുന്നു.പിന്നെ പന്ത്രണ്ടരയ്‌ക്ക്‌ കണിശമായ ഊണും കഴിഞ്ഞ്‌ അദ്ദേഹം റേഡിയോ തുറക്കും.പ്രാദേശികവാര്‍ത്തകള്‍ കഴിഞ്ഞാല്‍ ഒരു മണിക്ക്‌ കര്‍ണ്ണാടകസംഗീതമോ,കഥകളിപ്പദങ്ങളോ കേള്‍ക്കും.നമ്മള്‍ കാത്തിരിക്കുന്നത്‌ അതുകഴിഞ്ഞുള്ള ചലച്ചിത്രഗാനങ്ങള്‍ കേള്‍ക്കാനാണ്‌.പക്ഷേ,അദ്ദേഹമത്‌ കേള്‍ക്കുകയുമില്ല റേഡിയോ നിര്‍ത്തിവയ്‌ക്കുകയും ചെയ്യും!എന്നിട്ട്‌ രണ്ടരവരെ ഗാഢമായി ഉറങ്ങും.ആ സമയത്ത്‌ ഉറക്കെ സംസാരിക്കാന്‍ കൂടി വീട്ടിലാര്‍ക്കും കഴിയില്ല.ഞാനന്ന്‌ മനസ്സിലാക്കിയത്‌ കേള്‍ക്കാന്‍ കൊള്ളാത്ത പാട്ടുകള്‍മാത്രം കേള്‍ക്കുന്ന ഒരാളാണ്‌ അദ്ദേഹമെന്നാണ്‌.പിന്നീട്‌ സാഹിത്യത്തിലേക്കും സംഗീതത്തിലേക്കും താല്‍പര്യം വന്ന കാലമായപ്പോഴേക്കും അദ്ദേഹം മരിച്ചുപോകുകയും ചെയ്‌തു. ആ അഭിരുചികള്‍ സ്വാധീനിച്ചിരിക്കുന്നത്‌ എന്നെയാണെന്ന്‌ വൈകാതെ എനിക്കു മനസ്സിലായി. അങ്ങനെയാണ്‌ കാലം തിരിച്ചറിവുകള്‍ നല്‍കുന്നത്‌.വേണമെന്നു തോന്നുമ്പോഴേക്കും അകന്നുപോയിട്ടുണ്ടാവും.പിടിച്ചാല്‍ കിട്ടാത്ത അകലത്തിലേക്ക്‌.അങ്ങനെതന്നെയാണ്‌ താരാട്ടിലേക്കും എന്റെ ശ്രദ്ധ തിരിയുന്നത്‌.നഷ്‌ടപ്പെട്ടുപോയ കാലത്തെ തിരിച്ചുകൊണ്ടുവരാനുള്ള മനുഷ്യന്റെ വൃഥാശ്രമമാണ്‌ അത്‌.മായികമായ അനുഭൂതികള്‍ അവശേഷിപ്പിച്ചു കടന്നുപോകുന്ന ബാല്യത്തെ,അതിന്റെ കനമില്ലാത്ത സുഖാനുഭൂതികളെ ഒക്കെ തിരികെപിടിക്കാനുള്ള ശ്രമം.വെറും ശ്രമം.മുതിര്‍ന്നുകഴിഞ്ഞ്‌ ആസ്വദിക്കുമ്പോഴുള്ള താരാട്ടുകളുടെ സവിശേഷത അതാണ്‌.

കുട്ടിത്തംവിട്ട്‌ അധികം മുതിര്‍ന്നിട്ടില്ലാത്ത സമയത്താണ്‌ ഞാനാ പാട്ട്‌ കേള്‍ക്കുന്നത്‌.വിദൂരമായ ഒരു ദേശത്തുവച്ച്‌ സ്വസ്ഥമായ പ്രകൃതിയുടെ മടിത്തട്ടില്‍ കിടന്നുകൊണ്ട്‌ കേട്ട ഒരു പഴയ പാട്ട്‌,താരാട്ട്‌-പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..!അതെന്റെ വേദനകളുടെയും കാമനകളുടെയും മോഹഭംഗങ്ങളുടെയും ഗാനമായി ഇന്നും ഹൃദയത്തിലുണ്ട്‌.ഇനി തിരിച്ചുപിടിക്കാനാവാത്ത കാലത്തിന്റെ ദേശീയസംഗീതം പോലെ.

വിദൂരമായ ഒരു ദേശത്തുവച്ച്‌ സ്വസ്ഥമായ പ്രകൃതിയുടെ മടിത്തട്ടില്‍
കിടന്നുകൊണ്ട്‌ കേട്ട ഒരു പഴയ പാട്ട്‌,താരാട്ട്‌-പാട്ടുപാടിയുറക്കാം ഞാന്‍
താമരപ്പൂംപൈതലേ..!അതെന്റെ വേദനകളുടെയും കാമനകളുടെയും മോഹഭംഗങ്ങളുടെയും ഗാനമായി
ഇന്നും ഹൃദയത്തിലുണ്ട്‌.ഇനി തിരിച്ചുപിടിക്കാനാവാത്ത കാലത്തിന്റെ ദേശീയസംഗീതം
പോലെ.


എന്റെ പ്രിയപ്പെട്ട പാട്ടും അതുതന്നെയായതില്‍ അദ്‌ഭുതമില്ല.
അഭയദേവാണ്‌ `സീത'എന്ന സിനിമയ്‌ക്കുവേണ്ടി അതെഴുതിയിട്ടുള്ളത്‌.കേള്‍ക്കുമ്പോള്‍ ചെറിയ ഒരു താരാട്ടുപാട്ട്‌.ആലോചിക്കുമ്പോള്‍ വിസ്‌മയിപ്പിക്കുന്ന ഇന്ദ്രജാലം ഒളിഞ്ഞിരിക്കുന്ന വരികളും സംഗീതവും.`ഉന്തുന്തുന്തുന്തുന്താളെയുന്ത്‌'എന്ന താരാട്ട്‌ പോലെ മറ്റൊന്ന്‌. `ഉന്തുന്താളെയുന്ത്‌'വെറും താരാട്ടുമാത്രമല്ല,കാന്തനുള്ള വിജയപ്രേരണകൂടിയാണ്‌.ചതുരംഗം ജയിക്കാനുള്ള പിന്തുണ.പുരുഷന്റെ അലസതയ്‌ക്ക്‌ സ്‌ത്രീയുടെ കൈത്താങ്ങ്‌.അതില്ലെങ്കില്‍ പിന്നെ പുരുഷന്റെ ശൂരത്വങ്ങള്‍ ശബ്‌ദപഥമില്ലാത്ത ചലച്ചിത്രരംഗം പോലെയാണല്ലോ.ഓരോ താരാട്ടും മനുഷ്യവര്‍ഗ്ഗത്തിനുള്ള സ്‌ത്രീയുടെ പിന്തുണ പ്രഖ്യാപിക്കല്‍ കൂടിയാകുന്നത്‌ ഇങ്ങനെയാവാം.

നമുക്ക്‌ അഭയദേവിന്റെ വരികളിലേക്ക്‌ വരാം.

പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..

കേട്ടുകേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ..

നിന്നാളില്‍ പുല്‍മാടം പൂമേടയായെടാ

കണ്ണാ നീ എനിക്കു സമ്രാജ്യം കൈവന്നെടാ..

രാജാവായിത്തീരും നീ ഒരു കാലമോമനേ..

മറക്കാതെ അന്നുതന്‍ താതന്‍ ശ്രീരാമനേ..രാമനേ..

പാട്ടുപാടിയുറക്കാം ഞാന്‍ താമരപ്പൂംപൈതലേ..

ഒരു കുട്ടിക്ക്‌ നല്‌കാന്‍ അമ്മയ്‌ക്ക്‌ കഴിയുന്ന ആത്മവിശ്വാസം മുഴുവനും ഈ പാട്ടിലുണ്ട്‌.അതോടൊപ്പം ലക്ഷ്യബോധവും.ഈ സാന്ത്വനവും അതേസമയം ആഹ്വാനവും കേട്ടുവളരുന്ന ഒരു കുഞ്ഞിന്‌ എങ്ങനെയാണ്‌ അമ്മയെ തല്ലാനാവുക?അവനെങ്ങനെയാണ്‌ നല്ലമാര്‍ഗ്ഗം വെടിഞ്ഞ്‌ ജീവിക്കാനാവുക.?മറ്റൊരു വിധത്തില്‍ ആലോചിച്ചാല്‍ വളര്‍ച്ചയുടെ ഘട്ടത്തിലെ എന്നും കുടിക്കാവുന്ന മുലപ്പാലാണ്‌ താരാട്ടുകള്‍.

നമ്മുടെ പൈതൃകമായ ഓമനത്തിങ്കള്‍ക്കിടാവും,നിറന്ന പീലികളും,ഓമനപ്പൈതലും,ഓമനക്കുട്ടനും എത്രകേട്ടാലാണ്‌ മതി വരിക?

ഓമനത്തിങ്കള്‍ക്കിടാവോ..

നല്ലകോമളത്താമരപ്പൂവോ..

പൂവില്‍ നിറഞ്ഞ മധുവോ..

പരിപൂര്‍ണ്ണേന്ദുതന്റെ നിലാവോ..

പുത്തന്‍ പവിഴക്കൊടിയോ..

ചെറുതത്തകള്‍ കൊഞ്ചും മൊഴിയോ..

ചാഞ്ചാടിയാടും മയിലോ..

മൃദുപഞ്ചമംപാടും കുയിലോ..

തുള്ളുന്ന ഇളമാന്‍ കിടാവും പാരിജാതത്തിന്റെ തളിരും ഭാഗ്യദ്രുമത്തിന്റെ ഫലവും കാച്ചിക്കുറുക്കിയ പാലും പിച്ചകത്തിന്‍ മലര്‍ച്ചെണ്ടും ഗന്ധമെഴും പനിനീരും അമ്മയുടെ സന്തോഷവും ഉണ്ണികൃഷ്‌ണന്‍(പ്രണയിയായ പുരുഷന്‍/ഈശ്വരന്‍/പ്രപഞ്ചത്തിന്റെ ഊര്‍ജ്ജം) തന്നെയല്ലേ വന്നതെന്ന സംശയവും എന്നിങ്ങനെ ഒട്ടെല്ലാഭാവപ്രപഞ്ചവും കുഞ്ഞിനു പകര്‍ന്നു നല്‌കുന്ന അസാധാരണമായ ഈ കവിതയില്‍ കിനിയുന്ന വാത്സല്യത്തിന്‌ പകരം വയ്‌ക്കാന്‍ മറ്റെന്തുണ്ട്‌?അതില്‍ നിറയുന്ന പാരിസ്ഥിതികാവലോകനത്തെപ്പറ്റി ഇന്ന്‌ ഉപന്യാസമെഴുതാന്‍ കഴിയില്ലേ..?



തുള്ളുന്ന ഇളമാന്‍ കിടാവും പാരിജാതത്തിന്റെ തളിരും
ഭാഗ്യദ്രുമത്തിന്റെ ഫലവും കാച്ചിക്കുറുക്കിയ പാലും പിച്ചകത്തിന്‍ മലര്‍ച്ചെണ്ടും
ഗന്ധമെഴും പനിനീരും അമ്മയുടെ സന്തോഷവും ഉണ്ണികൃഷ്‌ണന്‍(പ്രണയിയായ
പുരുഷന്‍/ഈശ്വരന്‍/പ്രപഞ്ചത്തിന്റെ ഊര്‍ജ്ജം) തന്നെയല്ലേ വന്നതെന്ന സംശയവും
എന്നിങ്ങനെ ഒട്ടെല്ലാഭാവപ്രപഞ്ചവും കുഞ്ഞിനു പകര്‍ന്നു നല്‌കുന്ന അസാധാരണമായ ഈ
കവിതയില്‍ കിനിയുന്ന വാത്സല്യത്തിന്‌ പകരം വയ്‌ക്കാന്‍
മറ്റെന്തുണ്ട്‌?


കെ.എസ്‌.ചിത്രയുടെ സവിശേഷമായ ആലാപനത്തില്‍ പുനര്‍ജ്ജനിച്ച ഓമനത്തിങ്കള്‍ക്കിടാവ്‌ കേട്ടാല്‍ എല്ലാ മാനസികസംഘര്‍ഷങ്ങളും അകലെപ്പോകുന്നതായി എനിക്കു അനുഭവപ്പെടാറുണ്ട്‌.നമ്മളപ്പോള്‍ കനം വെടിഞ്ഞ്‌ ബാല്യത്തിലെത്തും.മുലപ്പാലിന്റെ അമ്മിഞ്ഞമണം ചുറ്റിലും പടരും.അഹം തകര്‍ന്ന്‌ ശുദ്ധരാകും.


പ്രിയപ്പെട്ട കവിതയായി ഞാന്‍ കരളില്‍ സൂക്ഷിക്കുന്ന പൂതപ്പാട്ടിലും നിറഞ്ഞുകിടക്കുന്നത്‌ മുഗ്‌ധവാത്സല്യംതന്നെ. അമ്മയ്‌ക്ക്‌ മുന്നില്‍ തോറ്റുമടങ്ങുന്ന പൂതത്താന്‍.എഴുത്താണി (വിദ്യാഭ്യാസം) ദൂരെക്കളയാന്‍ ആവശ്യപ്പെടുന്ന പൂതപ്പേടി.പൂതത്തിന്റെ ഭയാനകതയും കൗശലവും ഒടുവില്‍ പൂതത്തോടുള്ള നമ്മുടെ അലിവായി മാറുന്നത്‌ കവിയുടെ വ്യക്തിത്വവൈശിഷ്‌ട്യം.വിഭിന്നമണ്‌ഡലങ്ങളെയാണ്‌ പൂതപ്പാട്ടില്‍ ഇടശ്ശേരി സമര്‍ത്ഥമായി ആവിഷ്‌കരിക്കുന്നത്‌.നമുക്ക്‌ യഥേഷ്‌ടമത്‌ വായിച്ചെടുക്കാം.

അടുത്തകാലത്തുമാത്രം ഞാന്‍ കേട്ട മറ്റൊരു താരാട്ടാണ്‌ `തങ്കം..തങ്കം..വേഗമുറങ്ങിയാലായിരം തങ്കക്കിനാക്കളെ കാണാം..'എന്ന സിനിമാപ്പാട്ട്‌.കേട്ട സാഹചര്യത്തിന്റെ പ്രത്യേകതയാലാവാം എനിക്കത്‌ വേഗം ഹൃദിസ്ഥമായി.ഒരുപാട്‌ വര്‍ഷങ്ങളെ പിന്നോട്ടോടിക്കാനും ഒരുപാട്‌ കരടുകളെ അകത്തുനിന്ന്‌ പെറുക്കികളയാനും വ്യക്തിപരമായി സഹായിച്ച സന്ദര്‍ഭം കൂടിയായിരുന്നു അത്‌.

മലയാളം ലല്ലബീസ്‌ എന്ന ഓമനപ്പേരില്‍ വിപണിയില്‍ കിട്ടുന്നതില്‍ പാതിയും അസഹ്യമാണ്‌.ഇന്നത്തെ ഭക്തിഗാനങ്ങളുടെ ദുര്യോഗമാണ്‌ അവയ്‌ക്കും.നെട്ടോട്ടങ്ങള്‍ക്കിടയില്‍ നമുക്ക്‌ ഒഴിവാക്കാന്‍ കഴിയുന്നത്‌ ഇത്തരം നന്മകളാണ്‌ എന്നുവരുന്നത്‌ കഷ്‌ടംതന്നെ.പാട്ടോര്‍മ്മകള്‍ ഇല്ലാതാവുന്നത്‌ പാടാനാവാതെ വരുമ്പോഴല്ല,പാട്ടാവാഹിക്കാന്‍ മനസ്സില്ലാതെ വരുമ്പോഴാണ്‌.അങ്ങനെ സംഭവിക്കാതിരിക്കട്ടെ നമ്മുടെ വര്‍ഗ്ഗത്തിന്‌.

(മാധ്യമം ആഴ്‌ചപ്പതിപ്പിന്റെ 'പാട്ടോര്‍മ്മ'യില്‍ പ്രസിദ്ധീകരിച്ചത്‌‌.ലക്കം 652)

ഫോട്ടോ-സുസ്‌മേഷ്‌ ചന്ത്രോത്ത്‌‌

Friday, August 6, 2010

പ്രതിച്ഛായ സൂക്ഷിച്ചുവയ്‌ക്കുന്ന ഭരണികള്‍

കുട്ടികള്‍ നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുകയാണ്‌.അവര്‍ വിശ്വസ്‌തരാകുവാന്‍തയ്യാറാണ്‌ എന്നതുകൊണ്ടുമാത്രം. -ഓഷോ.
ഒരിക്കല്‍ ഒരു കടയില്‍ ചെന്നപ്പോള്‍ അവിടെക്കണ്ട ഭംഗിയേറിയ കളിപ്പാട്ടത്തിന്‌ ഞാന്‍ വില ചോദിച്ചു.അതിന്‌ അവര്‍ പറഞ്ഞ വിലയ്‌ക്ക്‌ എനിക്കൊരു ബ്രാന്‍ഡഡ്‌ കമ്പനിയുടെ ജീന്‍സ്‌ വാങ്ങാമായിരുന്നു.ആ കടയില്‍ വില്‍ക്കാന്‍ വച്ചിരുന്ന ഒട്ടുമിക്ക കളിപ്പാട്ടങ്ങള്‍ക്കും കൂടിയ വിലയാണ്‌ ഇട്ടിരുന്നത്‌.അഥവാ,നിര്‍മ്മാണച്ചെലവ്‌ കൂടുതലുള്ള മേന്മയേറിയ കളിപ്പാട്ടങ്ങളായിരുന്നു അവിടെ വില്‍ക്കാന്‍ വച്ചിരുന്നത്‌.എന്തായാലും മുതിര്‍ന്നവരെപ്പോലും നോക്കാനും കൈയിലെടുക്കാനും പ്രേരിപ്പിക്കുന്ന നിര്‍മ്മാണ വൈദഗ്‌ദ്ധ്യം അവയ്‌ക്കുണ്ടായിരുന്നു.ഇത്‌ കളിപ്പാട്ടങ്ങള്‍ക്ക്‌ മാത്രമല്ല,കുട്ടികളെ സംബന്ധിച്ച എന്തിന്റെയും സ്ഥിതി ഇങ്ങനെതന്നെയാണ്‌.അവരുടെ ഉടുപ്പുകള്‍ക്ക്‌ മുതിര്‍ന്നവരുടെ ഉടുപ്പുകളുടെ അതേ വിലയാണ്‌.അവരുടെ ചെരുപ്പുകള്‍ക്കും ആഭരണങ്ങള്‍ക്കും അങ്ങനെതന്നെ.
ഇപ്പോള്‍,കുടക്കമ്പനികളും ഗെയിം,സി ഡി നിര്‍മ്മാതാക്കളും മുതല്‍ കളിപ്പാട്ടനിര്‍മ്മാതാക്കള്‍വരെ സ്വന്തമായ ഗവേഷണവിഭാഗം ആരംഭിച്ചിരിക്കുന്നത്‌ കുട്ടികളുടെ വിനോദലോകത്തെ മാറ്റിമറിക്കാന്‍ പോന്ന വിനോദോപകരണങ്ങള്‍ കണ്ടുപിടിക്കാനാണ്‌.വാസ്‌തവത്തില്‍ ഇതിലൂടെ കുട്ടികളുടെ ലോകം വലുതാവുകയാണോ അതോ ചെറുതാവുകയാണോ..?കുട്ടികളടങ്ങുന്ന മുതിര്‍ന്നവരുടെയും ലോകം പുതിയ സാമ്പത്തികവിശേഷത്താല്‍ ഞെരുങ്ങുകയാണോ വികസിക്കുകയാണോ?ഇവിടെ സംഭവിച്ചിരിക്കുന്നത്‌ തുറന്ന വിപണിയുടെ പുത്തന്‍ പ്രലോഭനങ്ങള്‍ ജനജീവിതത്തെ വലിച്ചെടുക്കുന്നതാണ്‌.അത്‌ സ്വാഭാവികമായ മാറ്റവുമാണ്‌.ഈ മാറ്റങ്ങള്‍ മനുഷ്യജീവിതത്തെ ഏതൊക്കെ വിധത്തില്‍ നവീകരിക്കുന്നു എന്നതാണ്‌ പ്രധാനം.
പണം മനുഷ്യന്‌ അനായാസമായി എന്നതാണ്‌ കഴിഞ്ഞ ദശാബ്‌ദത്തിന്റെ പ്രത്യേകത.മലയാളി സമൂഹത്തില്‍നിന്ന്‌ ജാതിവേര്‍തിരിവും ദാരിദ്ര്യവും പലവിധ അവശ്യവസ്‌തുക്കലുടെ ദൗര്‍ലഭ്യതയും വലിയൊരളവില്‍ നീങ്ങിക്കിട്ടിയിട്ടുണ്ട്‌.അങ്ങനെ വന്നപ്പോള്‍ സമൂഹത്തിലെ ക്ലാസുകള്‍ക്കിടയിലെ അന്തരം നേര്‍ത്തുവന്നു.ഇതിനിടയാക്കിയത്‌ തൊഴിലിന്റെയും അതിലൂടെ വരുമാനത്തിന്റെയും കടന്നുവരവാണ്‌.സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ പ്രായഭേദമന്യേ ആര്‍ക്കും ഏതു സാഹചര്യത്തിലും പണിയെടുക്കാമെന്നായി.കുടുംബത്തിലേക്ക്‌ വരുമാനം/പണം വരുന്ന വഴിയാണിത്‌.ഒപ്പം ഉദാരഇറക്കുമതി നയങ്ങളുടെ ഭാഗമായി നമുക്കു ലഭിച്ച കമ്പോളത്തിന്റെ സൗഹൃദവും.പണം എവിടെ നിന്നു ലഭിക്കുന്നു,എന്നന്വേഷിച്ചാല്‍,അത്‌ ചിലപ്പോള്‍ കള്ളപ്പണമാവാം,കുഴല്‍പ്പണമാവാം,കറുത്ത പണത്തിന്റെ വെളുപ്പിക്കലിനിടയില്‍ പരക്കുന്ന കമ്മിധനമാവാം.എന്തായാലും സാധാരണക്കാരനും ചോക്ക്‌ലേറ്റ്‌ കഴിക്കാന്‍ സാധിക്കുന്നു,ടെലിവിഷന്‍ വാങ്ങാന്‍ കഴിയുന്നു,പുതിയ പുതിയ ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നു,വസ്‌ത്രങ്ങള്‍ വാങ്ങാന്‍ കഴിയുന്നു.ഇതൊക്കെ കഴിഞ്ഞ ദശകം മുതല്‍ കുടുംബത്തിലേക്കുള്ള ഉപഭോഗവസ്‌തുക്കളുടെ കടന്നുവരവുകളാണ്‌.
നമ്മുടെ ജീവിതക്രമം തീരുമാനിക്കുന്ന കമ്പോളം
കേരളം വലിയൊരു ഒറ്റ വിപണിയാവുകയാണ്‌.കോഴിക്കോടുകാരന്‍ വസ്‌ത്രം വാങ്ങാന്‍ കൊച്ചിക്കു വരുന്നതും,തൃശൂരില്‍ പോയി കോട്ടയംകാരന്‍ സ്വര്‍ണ്ണം വാങ്ങുന്നതും ഇന്ന്‌ ധൂര്‍ത്തിന്റെ ഉദാഹരണമായി ആരും പറയുകയില്ല.അതേപോലെയാണ്‌ ആഹാരത്തിന്‌ അന്തസ്സ്‌ നിര്‍ണ്ണയിക്കാനുള്ള പദവി കിട്ടിയിരിക്കുന്നതും.മാസത്തിലൊരിക്കലോ ആഴ്‌ചയിലൊരിക്കലോ പുറത്തുനിന്ന്‌ ഭക്ഷണം എന്നത്‌ മിക്കവാറും നഗരവാസികള്‍ നടപ്പാക്കിക്കഴിഞ്ഞ സംസ്‌കാരമാണ്‌.ഇവിടെയെല്ലാം സംഭവിക്കുന്നത്‌ വിലയെ വിപണിയും വിപണിയെ വിലയും രണ്ടിനെയും ശരാശരി സാമൂഹികജീവിയും ആശ്ലേഷിച്‌ ഒരിടത്ത്‌ നിര്‍ത്തുന്നു എന്നതാണ്‌.ആ ഒരിടം എന്നത്‌ ഷോപ്പിംഗ്‌ മാള്‍,സ്വര്‍ണ്ണക്കട,തുണിക്കട,ഇറച്ചിക്കട,ഫാന്‍സി ഐറ്റംസ്‌ വില്‍ക്കുന്നിടം എന്നിങ്ങനെ ഏതുമാവാം.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ്‌ വരെ ഒരൊറ്റ വിപണിയാണ്‌.ആയിരം രൂപ മാസാമാസം അടച്ചാല്‍ കാറോ ബൈക്കോ സ്വന്തമാക്കാമെന്നത്‌ ചെറിയ പ്രലോഭനമല്ല കുടുംബാന്തരീക്ഷത്തില്‍ ഉണ്ടാക്കിത്തീര്‍ക്കുന്നത്‌.ആളുവീതം മൊബൈല്‍ ഫോണും വാഹനങ്ങളും പേഴ്‌സണല്‍ കമ്പ്യൂട്ടറും വാങ്ങിക്കൂട്ടാന്‍ സാമ്പത്തികസമത്വം അനുവദിക്കുന്ന ഇക്കാലത്ത്‌,അതിന്റെ ഫലം അനുഭവിക്കുന്നത്‌ മനുഷ്യന്‍ തന്നെയായിരിക്കും.സ്വന്തം ജീവിതത്തെ,മറ്റൊരു ജീവിതം കൊണ്ട്‌ പൊതിയുകയാണ്‌ ഇവിടെ ഓരോരുത്തരും ചെയ്യുന്നത്‌.
ആ ജീവിതം ആഡംബരത്തിന്റെയാവാം,പൊങ്ങച്ചത്തിന്റെയാവാം,പൈശാചികമായ അനുകരണഭ്രമത്തിന്റെയാവാം.വിപണി മനുഷ്യനെ പലതരത്തില്‍ ഇരയാക്കുമ്പോള്‍ മനുഷ്യന്‍ അതില്‍ മയങ്ങിവീഴുന്നു.അന്യന്റെ ജീവിതം ജീവിക്കാനുള്ള മനുഷ്യന്റെ വ്യഗ്രതയാണ്‌ അവരവരുടെ അടിസ്ഥാനജീവിതം കൈവിട്ടുപോകുന്നതിന്‌ കാരണം.
നാനാതരം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന മനുഷ്യന്‍ കിട്ടുന്ന പണം ഉപയോഗിച്ച്‌ നേടാന്‍ ശ്രമിക്കുന്നത്‌ പണം കൊടുത്താല്‍ കിട്ടുന്ന ആനന്ദത്തെത്തന്നെയാണ്‌.ഒരു തരം പകരം വീട്ടലാണത്‌.ഉയര്‍ന്ന വര്‍ഗ്ഗത്തിനൊപ്പം ജീവിതത്തെ എത്തിക്കാനുള്ള ശ്രമം.അതായത്‌,അമ്യൂസ്‌മെന്റ്‌ പാര്‍ക്കുകളില്‍ പോവുക,വാട്ടര്‍തീം പാര്‍ക്കുകളില്‍ ദിവസം ചെലവിടുക,ഫുഡ്‌മാളുകളില്‍ മക്കള്‍ക്കൊപ്പം രസിക്കുക,ഷോപ്പിംഗ്‌ ഉത്സവങ്ങളില്‍ പങ്കെടുക്കുക എന്നിങ്ങനെ.ഇതെല്ലാം പണത്തിന്റെ വര്‍ദ്ധിച്ച വരവില്‍ നിന്നുണ്ടാകുന്ന ആസക്തികളാണ്‌.അവിടെ,സ്വാഭാവികമായ ഒരു വിനോദമോ ഒഴിവുകാല നേരമ്പോക്കുകളോ സൃഷ്‌ടിച്ചെടുക്കാന്‍ ഇന്നത്തെ മനുഷ്യനാവാതെ പോകുന്നു.
എങ്ങനെയാണ്‌ സാധാരണ ജീവിതം തിരിച്ചുപിടിക്കുന്നത്‌?ലളിതമാണ്‌ അത്‌.നല്ല അയല്‍പക്കബന്ധം സൂക്ഷിച്ചും അടുക്കളത്തോട്ടമോ,ലഘുവായ കൃഷിയോ നടത്തിയും ജീവിതത്തിന്റെ സ്വാഭാവികത നമുക്ക്‌ തിരിച്ചുപിടിക്കാന്‍ കഴിയും.അത്‌ പണം മുടക്കി നേടുന്നതല്ല,മനോഭാവം മുടക്കി നേടുന്നതാണ്‌.പക്ഷേ അതിനുള്ള മനോഭാവം നമുക്കില്ല.തൊട്ടടുത്ത പുഴയില്‍ പോയിരുന്ന്‌ മീന്‍ പിടിച്ച്‌ ഉപയോഗിക്കുന്നതും അടുക്കളമുറ്റത്ത്‌ രണ്ടുതണ്ട്‌ ചീര നട്ട്‌ ഉപയോഗിക്കുന്നതും ഇവതന്നെ പണം കൊടുത്ത്‌ ബാഗില്‍ നിറച്ച്‌ കാറില്‍ വച്ച്‌ വീട്ടില്‍ കൊണ്ടുചെല്ലുന്നതും തമ്മിലുള്ള അന്തരത്തിലെ മാറ്റമാണ്‌ ഇന്ന്‌ മലയാളി ആസ്വദിക്കുന്നത്‌.വലിയ വീടുകെട്ടാന്‍ കടം വാങ്ങി ഒടുവില്‍ കടം വീട്ടാന്‍ ആ വീട്‌ തന്നെ ആര്‍ക്കെങ്കിലും വില്‍ക്കുന്ന പ്രവണതയാണ്‌ നമ്മുടേത്‌.എത്രയോ ആത്മഹത്യകള്‍ അതിന്റെ പേരില്‍ നടന്നുകഴിഞ്ഞിരിക്കുന്നു.അതേസമയം,പഞ്ചാബിലോ തമിഴ്‌നാട്ടിലോ നമ്മള്‍ ചെന്നുനോക്കുമ്പോള്‍,കോടീശ്വരന്മാര്‍ ഇടത്തരം വീടുകളില്‍ കഴിയുന്നതു കാണാം.വാസ്‌തവത്തില്‍,കേരളത്തില്‍ മാത്രമാണ്‌ വീട്‌കെട്ടി പൊങ്ങച്ചം കാണിക്കുന്നത്‌ അന്തസ്സായി കരുതുന്നവരുള്ളത്‌.
സി ഐ ഡി മൂസ എന്ന സിനിമയില്‍ ഒരു രംഗമുണ്ട്‌.കോട്ടും
സൂട്ടുമിട്ട ക്യാപ്‌റ്റന്‍ രാജുവിന്റെ കഥാപാത്രം പെങ്ങളെ കാണാന്‍ വരുമ്പോള്‍
കൊണ്ടുവരുന്നത്‌ സ്യൂട്ട്‌കേസാണ്‌.എല്ലാവരും കാത്തിരിക്കേ,ഗ്ലൗസിട്ട കൈകൊണ്ട്‌
പെട്ടിതുറന്ന്‌ നാലു കരിമീന്‍ പുറത്തെടുത്ത്‌ പെങ്ങള്‍ക്കു നേരെ
നീട്ടുന്നു.സ്യൂട്ട്‌ കേസില്‍ ആകെയുള്ളത്‌ നാലു കരിമീനാണ്‌.ഇതാണ്‌ മലയാളിയുടെ
വ്യക്തമായ ചിത്രം.
ആനന്ദത്തിന്റെ അതിരറ്റ വേള
ഞാന്‍ ജനിച്ചുവളര്‍ന്ന ഗ്രാമപ്രദേശത്ത്‌ നിറയെ വൃക്ഷങ്ങളുണ്ടായിരുന്നു.മാവുകളും പ്ലാവുകളും ആഞ്ഞിലിമരവും പുളിയും പേരയും കശുമാവും പനയും എല്ലാമടങ്ങിയ തനിനാട്ടിന്‍പുറം.അവിടെ ഞങ്ങളുടെ കളികള്‍ പ്രധാനമായും കള്ളനും പൊലീസുമായിരുന്നു.കള്ളന്മാര്‍ ഓടിയൊളിക്കും,പൊലീസുകാര്‍ തിരഞ്ഞുനടക്കും.കള്ളന്മാരായ കൂട്ടുകാര്‍ ഒളിക്കുന്നത്‌ പൊന്തപ്പടര്‍പ്പിനിടയിലും പൊത്തുകളിലും തോട്ടിറമ്പുകളിലുമാണ്‌.പൊലീസുകാരായ കൂട്ടുകാര്‍ അവിടെ തിരഞ്ഞുവരും.അത്‌ വാസ്‌തവത്തില്‍ മണ്ണിനെയും ആകാശത്തെയും മണ്ണിലെ നാനാതരം ജീവികളെയും മരങ്ങളെയും പക്ഷികളെയും അടുത്തറിയാനുള്ള സാഹചര്യം കൂടിയായിരുന്നു.പലതരം ചെടികളുടെയും പ്രാണികളുടെയും മണം ഞാന്‍ പിടിച്ചെടുക്കുന്നത്‌ അങ്ങനെയായിരുന്നു.
പക്ഷേ,അത്തരം ജീവിതശൈലികൊണ്ട്‌ എല്ലാവരും പരിസ്ഥിതി സ്‌നേഹികളാകുമെന്നോ മനുഷ്യസ്‌നേഹികളാകുമെന്നോ ഉദാത്തമായ മാനവബോധം ആര്‍ജ്ജിച്ചെടുക്കുമെന്നോ പറയാന്‍ ഞാന്‍ തയ്യാറല്ല.ആ കളികള്‍ക്കും ജീവിതത്തിനും അതിന്റെതായ മൂല്യമുണ്ടായിരുന്നു.മറ്റൊരര്‍ത്ഥത്തില്‍ ഇന്നത്തെ കുട്ടികള്‍ക്കും അതേപോലുള്ള അനുഭവങ്ങള്‍ ഉണ്ടാകുന്നുണ്ടാവണം.കുഴപ്പം അതിലൊന്നുമല്ല.ഇന്നത്തെകാലത്ത്‌,പണം വലിയൊരു ഘടകമായി സമൂഹത്തില്‍ മാറുന്നു എന്നതാണ്‌.കൊലയും പിടിച്ചുപറിയും തട്ടിക്കൊണ്ടുപോകലും വര്‍ദ്ധിക്കുന്നത്‌ പണത്തിനുവേണ്ടിയാണ്‌.കഴിഞ്ഞ വ്യാഴവട്ടക്കാലത്തിനിടയില്‍ കേരളത്തില്‍ ആരംഭിക്കപ്പെട്ടിട്ടുള്ള വമ്പന്‍ വസ്‌ത്രശാലകള്‍ക്കും സ്വര്‍ണ്ണക്കടകള്‍ക്കും വല്ല കണക്കുമുണ്ടോ.അവയുടെയൊന്നും മാര്‍ക്കറ്റ്‌ ഒരു ജില്ലയെ മാത്രം ഉന്നം വച്ചുള്ളതല്ല.അതാണ്‌ ആദ്യമേ പറഞ്ഞത്‌,കേരളം വലിയൊരു വിപണിയാവുന്നു.ഒറ്റ കോര്‍പ്പറേഷനാവുന്നു.നാളെ ഇതൊരു കൊച്ചു രാജ്യം തന്നെയാവും.സ്വയംഭരണാവകാശവും ഭരണഘടനയുമുള്ള രാജ്യമായിരിക്കണമെന്നില്ല.പക്ഷേ,വലിയൊരു വിപണനരാജ്യം അല്ലെങ്കില്‍ വിപണി.സെക്‌സ്‌ മുതല്‍ ക്രൈം വരെ ലഭിക്കുന്ന വിപണി.
കുട്ടിക്കാലത്തേക്ക്‌ മടങ്ങാം.പന്തുകളിയായിരുന്നു മറ്റൊരു വിനോദം.ഇന്നത്തെക്കാലത്തെ പോലെ ധാരാളം നിറങ്ങളുള്ള പന്തുകള്‍ അക്കാലത്ത്‌ കിട്ടാനുണ്ടായിരുന്നില്ല.ഓലപ്പന്തായിരുന്നു കളിയായുധം.പന്തുകളി കഴിഞ്ഞാല്‍ തോട്ടിലിറങ്ങും.നീന്തിക്കുളിക്കും.ആനന്ദത്തിന്റെ അതിരറ്റ ആഹ്ലാദവേളകളായിരുന്നു അതെല്ലാം.തീര്‍ച്ചയായും ഇന്നത്തെ കുട്ടികളും ആഹ്ലാദിക്കുന്നുണ്ട്‌.മുമ്പില്ലാത്ത വിധമുള്ള സൗകര്യങ്ങളോടെ ജീവിക്കുന്നുമുണ്ട്‌.ചെറിയ ക്ലാസുമുതലേ,ഉന്നത വിദ്യാഭ്യാസസൗകര്യങ്ങളാണ്‌ കുട്ടികള്‍ക്കിന്ന്‌ ലഭിക്കുന്നത്‌.എന്നിട്ടും,പ്രായോഗികജീവിതത്തില്‍ ഇന്നത്തെ ഭൂരിഭാഗം കുട്ടികളും പരാജയപ്പെടുന്നതായാണ്‌ പലപ്പോഴും തോന്നിയിട്ടുള്ളത്‌.വിജയിക്കുന്നവരും ഏറെ.ഇതുസംബന്ധിച്ച്‌ നേരത്തേയും അനുപാതം ഉണ്ട്‌.അനുപാതമില്ലാതെ വരില്ലല്ലോ.പക്ഷേ,തകരാറ്‌ മനോഭാവത്തിലാണ്‌.കുട്ടികളെ വളര്‍ത്തുന്നതിലും അവര്‍ വളരുന്നതിലും പുലര്‍ത്തുന്ന പരിശീലനരീതികള്‍ പക്ഷേ ദുര്‍ബലമാണ്‌.എനിക്കു തോന്നുന്ന കാരണം,മാറിയ ഭക്ഷണശീലവും കനംകൂടിയ പോക്കറ്റും വര്‍ദ്ധിച്ച വാര്‍ത്താവിനിമയ സൗകര്യങ്ങളും കുട്ടികളെ എളുപ്പം മുതിര്‍ന്നവരാക്കുന്നതാണ്‌.രക്ഷിതാക്കളുടെ തണലില്‍ നിന്ന്‌ ഇപ്പോഴത്തെ കുട്ടികള്‍ എളുപ്പം വിട്ടുപോകുന്നു.അതിനവരെ സഹായിക്കുന്നത്‌ വീട്ടില്‍ നിന്ന്‌ കൊടുക്കുന്ന പണമാവാം.അത്‌ പക്ഷേ,ശരിയായ രീതിയില്‍ ചിന്തിച്ചാല്‍ നല്ലതുമാണ്‌.
നമ്മള്‍ പ്രതിച്ഛായകള്‍
കാമറ ഉപയോഗിച്ച്‌ ചിത്രീകരിച്ച ഒരാള്‍രൂപത്തിന്‌ ഒരു പ്രതിച്ഛായയുണ്ട്‌.ആദ്യം അതിന്‌ ശബ്‌ദമുണ്ടാവില്ല.ഉശിരു പകരുന്ന പശ്ചാത്തലസംഗീതമുണ്ടാവില്ല.എങ്കിലും ഒരു പ്രതിച്ഛായയെ സൂക്ഷിച്ചുകൊണ്ടാണ്‌ അതിനെ ഫിലിമില്‍ ചിത്രീകരിച്ചെടുത്തിരിക്കുന്നത്‌.അതിന്‍മേല്‍,ശബ്‌ദവും സംഗീതവും ചേര്‍ത്തുവയ്‌ക്കുമ്പോള്‍ ആ പ്രതിച്ഛായ ഇരട്ടിവലുപ്പത്തിലേക്ക്‌ വളരുന്നു.അതായത്‌,അമ്പതാളെ തല്ലാനും ചതയ്‌ക്കാനുമുള്ള പ്രതിച്ഛായയാണ്‌ അയാള്‍ക്ക്‌ നാം നിര്‍മ്മിച്ചു നല്‌കിയിരിക്കുന്നത്‌.
അതേ വിധമാണ്‌ മലയാളിയുടെ പ്രതിച്ഛായാനിര്‍മ്മാണവും കുറേ വര്‍ഷങ്ങളായി ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.നമ്മുടെ പ്രതിച്ഛായ എന്നത്‌ മലയാളി എന്ന പ്രതിച്ഛായയാണ്‌.തുറന്നുപറഞ്ഞാല്‍ ഒന്നിന്റെയും ആഴത്തിലേക്ക്‌ പോകാത്ത മനോഭാവമാണ്‌ മലയാളിയുടേത്‌.യാതൊരു വിനോദോപാധികളിലും മലയാളിക്ക്‌ ഭൂരിപക്ഷമില്ല.യാതൊന്നിലും നമ്മള്‍ കൂട്ടമായി അഭിരമിക്കുന്നില്ലെന്ന്‌ അര്‍ത്ഥം.പ്രതിച്ഛായ തകരുമോ എന്ന അടിസ്ഥാനമില്ലാത്ത ഭയമാണ്‌ പ്രധാനം.ആ വികാരവും അതിലെ നിര്‍വ്വികാരതയുമാണ്‌ അലസമായ ജീവിയായി മനുഷ്യനെ മാറ്റിക്കളയുന്നത്‌.പ്രതിച്ഛായാ സങ്കല്‍പ്പത്തിലാണ്‌ നമ്മള്‍ കുടുംബത്തെയും നിര്‍മ്മിച്ചെടുക്കുന്നത്‌.അതിന്റെ പ്രതിഫലനമാണ്‌ ചുറ്റിനും കാണുന്നതും.


Monday, August 2, 2010

ഓഗസ്‌റ്റിന്റെ ആരംഭം പൂക്കളോടൊപ്പം.


ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെപ്പറ്റി ആദ്യം പറയട്ടെ.ഒരുതരത്തിലുള്ള മൂടലും എന്റെ തലയ്‌ക്കുമേലെ പടരാത്ത ദിവസമായിരുന്നു ഇന്ന്‌.രണ്ടുദിവസമായി ഞാനൊരു യാത്രയിലായിരുന്നുവല്ലോ.അവിടെ,മലമുകളില്‍ നിന്ന്‌ പൊട്ടിയൊഴുകിയ അരുവികള്‍ എന്റെ ഹൃദയമായിരുന്നു.പ്രകൃതിയുടെ കണ്ണീരമര്‍ന്ന്‌ നിലം കുഴിഞ്ഞ ചെറുനദികളല്ല.എന്റെ സന്തോഷത്തിന്റെ കൊച്ചരുവികളുടെ നേര്‍പ്പകര്‍പ്പ്‌.
(നീ ഇന്നു രാത്രി ഡയറിയിലെഴുതും.)
ഈ യാത്രയില്‍ ഞാനേറെ ആഹ്ലാദിച്ചത്‌ നീ അരികിലില്ലാത്തതുകൊണ്ടാണ്‌.എനിക്കു നിന്നോടുള്ള സ്‌നേഹം എത്ര ദീപ്‌തമാണെന്ന്‌ എനിക്കു പറഞ്ഞുതരാന്‍ നിന്റെ അസാന്നിദ്ധ്യം എന്നെയപ്പോള്‍ ഒരു പാട്‌ തുണച്ചുവെന്നത്‌ യാഥാര്‍ഥ്യമാണ്‌.അപ്പോഴൊക്കെ നിന്റെ സാന്നിദ്ധ്യമില്ലായ്‌ക മറന്ന്‌ ഞാന്‍ സന്തോഷിച്ചു.ലളിതമാണ്‌ കാരണം.നീ ഒരുപാട്‌ ചേര്‍ന്ന്‌,ഒരു രഹസ്യമായി അന്നേരമൊക്കെ എന്നോടൊപ്പമുണ്ടായിരുന്നു.
-ഓഗസ്റ്റ്‌-1.എന്റെ ഈ മാസം ആരംഭിക്കുന്നത്‌ ഡയറിയിലെ ഈ വിശേഷത്തിലൂടെയാണ്‌.നീ എന്നെങ്കിലും എന്റെ ഡയറി വായിക്കുമോ.?
ആവേശത്തോടെ ഞാന്‍ മലകള്‍ കയറി.കയറാന്‍ പറ്റാത്ത പലയിടത്തേക്കും ഓടിക്കയറുകയായിരുന്നു.ഈ ആന്റിക്കെന്താണ്‌,ഈ മമ്മക്കെന്താണ്‌,ഈ സ്‌ത്രീക്കെന്താണ്‌ എന്നു കരുതാനിടയുള്ളവരെ മനസ്സില്‍കണ്ട്‌ ഓടിക്കയറിയശേഷം ഞാന്‍ മലകളോട്‌ ഉച്ചത്തില്‍ പറഞ്ഞു.നക്ഷത്രങ്ങളെല്ലാം തിടുക്കത്തില്‍ കടന്നുപോയിരിക്കുന്നു,എന്റെ പ്രിയനരികിലേക്ക്‌‌.ഞാനവനെ അത്രമേല്‍ ഇഷ്ടപ്പെടുന്നുവെന്ന്‌‌ അവനെ അറിയിക്കാന്‍.!
നക്ഷത്രങ്ങളെല്ലാം തിടുക്കത്തില്‍
കടന്നുപോയിരിക്കുന്നു,എന്റെ പ്രിയനരികിലേക്ക്‌‌.ഞാനവനെ
അത്രമേല്‍
ഇഷ്ടപ്പെടുന്നുവെന്ന്‌‌ അവനെ
അറിയിക്കാന്‍.!

(ഡയറിയുടെ ഈ താള്‍ മതിയാവുമോ? നീ പേനയുടെ മൂടുകൊണ്ട്‌ നെറ്റിയില്‍ കുത്തി ആലോചിക്കുകയാവും.)
താമസിച്ചിരുന്ന കോട്ടേജിന്റെ കിഴക്കേ വരാന്തയില്‍ വയലറ്റ്‌ നിറത്തില്‍ പൂക്കള്‍ പടര്‍ന്നുകിടക്കുന്ന ചില്ലകളുണ്ടായിരുന്നു.എന്തൊരു നിറമാണ്‌ കാട്ടില്‍ വളരുന്ന പൂക്കള്‍ക്ക്‌!അവിടെ നിന്നാണ്‌ ഇന്നു രാവിലെ ഞാന്‍ നിന്നെ വിളിച്ചത്‌‌.മറ്റുള്ളവരുടെയെല്ലാം ശ്രദ്ധ തിരിഞ്ഞപ്പോള്‍.വിളിക്കാതിരിക്കാന്‍ എനിക്കാവില്ലായിരുന്നു.വെളുത്ത ചായമടിച്ച കല്‍ത്തൂണുകളില്‍ ചുറ്റിയ കമ്പിവേലികളില്‍ ചില കിളികള്‍ വന്നിരിക്കുന്നുണ്ടായിരുന്നു.അപ്പോള്‍ നേരം കഷ്ടിച്ച്‌ കിഴക്ക്‌ തന്നെയായിരുന്നു.ഞാനോര്‍ത്തു.എല്ലാ പുലരികളിലും കാലത്തുണര്‍ന്ന്‌ ഞാന്‍ നിനക്ക്‌ ആദ്യത്തെ എസ്‌.എം.എസ്‌ അയക്കും.''മതി.എണീല്‍ക്കൂ...എണീല്‍ക്കൂ...''എന്നായിരിക്കും അത്‌.എനിക്കറിയാം പക്ഷികള്‍കൂടി ഉണര്‍ന്നിട്ടുണ്ടാവില്ല അപ്പോള്‍.പക്ഷേ,നീ അന്നേരമൊക്കെ എന്റെ കൂടെ കിടക്കയിലുണ്ടെന്ന ഭാവനയിലാണ്‌ ഞാന്‍.!അതാണ്‌ വന്ന്‌ നിന്നോടു പറയുകയാണെന്ന മട്ടില്‍ സന്ദേശങ്ങളയക്കുന്നത്‌‌.നിന്റെ മിസ്‌കോളോ,എസ്‌.എം.എസോ കാണാതെ വരുമ്പോള്‍ അതുതന്നെ വീണ്ടുമയക്കും.അങ്ങനെ കൃത്യം മൂന്നെണ്ണം അയച്ചുകഴിയുമ്പോള്‍ നീ ഉണരും.സത്യമായും കുഞ്ഞുങ്ങളുണരുന്നതുപോലെ.!നിനക്കറിയോ,ഈ ഭാവന ഇല്ലാതെ ഇത്രയകലെ ജീവിക്കാന്‍ എനിക്കാവില്ല.!
(-എനിക്കറിയാം.കഴിഞ്ഞ ദിവസം നിനക്ക്‌‌ കഠിനമായ തലവേദനയായിരുന്നു.എന്നിട്ടും,ചെന്നിക്കുത്തിന്റെ ഒരായിരം സൂചിമുനകള്‍ക്കിടയില്‍ കിടന്നിട്ടും നീ എന്നെ സ്വപ്‌നം കണ്ടു.അതെന്നെ അറിയിക്കുകയും ചെയ്‌തു.അപ്പോഴും ഞാന്‍ പ്രതികരിച്ചില്ല...നീ വിഷമിച്ചിട്ടുണ്ടാവും,പിന്നെ സമാധാനിച്ചിട്ടുണ്ടാകും,സ്വയം ശാസിച്ചിട്ടുണ്ടാകും.മറ്റൊന്നുമല്ല.അത്രമേല്‍ നീയെന്നെ ഇഷ്ടപ്പെടുന്നു.അതുകൊണ്ടുമാത്രം നീയെനിക്കുവേണ്ടി നിന്നോട്‌ തര്‍ക്കിക്കുകയും എന്നെ ന്യായീകരിക്കുകയും ചെയ്യുന്നു.ഒരു കവിതയെഴുതിയാല്‍ അതാദ്യം വായിച്ചുകേള്‍പ്പിക്കാന്‍ നീ ഇഷ്ടപ്പെടുന്നു.ഒരു ഐസ്‌ക്രീം കഴിച്ചാല്‍ അതും പറയുന്നു.ഞാനോ,നിന്നെ ശ്രദ്ധിക്കുകയേയില്ല.അതായത്‌‌,ഗൗരവക്കാരനായി വെറുതേ നടിച്ച്‌‌,അല്ലെങ്കില്‍ കനമില്ലാത്ത തമാശകള്‍ പറഞ്ഞ്‌ നിന്നെ പരിഹസിച്ച്‌‌,നീയൊരു വിവരമുള്ള ആളാണെന്നതുപോലും മറന്ന്‌ നിന്നെ അനാവശ്യമായ ഉദാഹരണങ്ങളാല്‍ ഉപദേശിച്ച്‌....ചിലപ്പോള്‍ കിളികള്‍ കേള്‍ക്കാറുണ്ട്‌ ഇലയ്‌ക്കടിയിലിരിക്കുന്ന പ്രാണികളുടെ ആരവം.അത്രയേയുള്ളൂ..അല്ലേ..!)
മടങ്ങുമ്പോള്‍ സഹയാത്രികരുടെ മുഖം ഇരുണ്ടുമൂടിയിരുന്നു.ഞാനോ ഗൗനിച്ചതേയില്ല.ഞാന്‍ നിനക്ക്‌ മനസ്സില്‍ സന്ദേശങ്ങളയക്കുകയായിരുന്നു.
വരാം
വരാം
വരാം
ഒന്നിച്ച്‌.....
അതിനാല്‍ ഞാന്‍ മടക്കയാത്രയെ വേദനിപ്പിച്ചില്ല. കാരണം, നമ്മളൊരിക്കല്‍ ഇവിടെയും വരുമല്ലോ
(ഓ!അമ്മൂ.....രാത്രികളില്‍ പതിവായി വരാറുള്ള ആ പച്ചത്തുള്ളന്‍ അല്‌പംമുമ്പ്‌ വന്നിരുന്നു,ഒപ്പം അതിന്റെ ഇണയുമുണ്ടായിരുന്നു.!)
ഫോട്ടോ:സുസ്‌മേഷ്‌ ചന്ത്രോത്ത്‌