Friday, July 26, 2013

മനസ്സില്‍ മാറ്റിവയ്ക്കുന്ന യാത്ര

ഴിഞ്ഞ ആഴ്ച ഞാനും പ്രദീപന്‍ മുല്ലനേഴിയും കൂടി ഒരു യാത്ര പോയി.കര്‍ണാടകയിലേക്കായിരുന്നു.'എന്തൊരു ഊര്‍ജ്ജനഷ്ടം' എന്ന് മോക്ഷകുണ്ഢം വിശ്വേശരയ്യ സര്‍ ആത്മഹതം ചെയ്യുകയും പിന്നീട് വൈദ്യുതോര്‍ജ്ജമാക്കി മാറ്റുകയും ചെയ്ത ജോഗ് വെള്ളച്ചാട്ടം വിശദമായി കണ്ടു.'കുംമ്കി' എന്ന തമിഴ് സിനിമയില്‍ ഇത് വിശദമായി കാണിക്കുന്നുണ്ട്.കാണേണ്ട കാടുകളും നദികളും വെള്ളച്ചാട്ടങ്ങളുമാണ് കര്‍ണാടകയിലേത്.
ഒരു രാവും പകലും ജോഗില്‍ തങ്ങിയതിനുശേഷം അവിടെനിന്ന് ഞങ്ങള്‍ മനവ്ഗുഡി വരെ നടന്നു.ആറ് കിലോമീറ്റര്‍ .ഇടത് വശത്ത് ശരാവതി നദി ഒഴുകുന്നുണ്ടായിരുന്നു.ആ യാത്രയിലെ കുടിവെള്ളം കാട്ടുചോലകളില്‍നിന്നും കുപ്പികളില്‍ ശേഖരിച്ചതുമാത്രം.എത്ര തെളിമയാണ് അതിന്.എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞാന്‍ പച്ചവെള്ളം നേരിട്ടു കുടിക്കുന്നത്.പച്ചവെള്ളം കുടിച്ചാല്‍ പനി വരുമെന്ന അന്ധവിശ്വാസം മാറി.നടപ്പിന്‍റെ ക്ഷീണമറിയിക്കാതെ കാത്തത് ആ വെള്ളവും അവിടുത്തെ വായുവും വെളിച്ചവുമാണ്.
പിറ്റേന്ന് ഉച്ചയോടെ കൊല്ലൂരില്‍ നിന്നും എഡൂര് വരെ പതിനാറ് കിലോമീറ്റര്‍ വീണ്ടും നടന്നു.നടക്കാമെന്നത് ഇരുവര്‍ക്കും ഒരു തോന്നലായിരുന്നു. ഇരുവശവും കാട്.പക്ഷികള്‍ .ചെറുമൃഗങ്ങള്‍ .രമണീയമായ കാഴ്ചകള്‍ .കുളങ്ങള്‍ .ചോലകള്‍ .ഇടക്കിടെ തിമിര്‍ത്തു പെയ്തുമാറുന്ന മഴ.നടപ്പില്‍ ദൂരം പിന്തള്ളുന്നത് അറിഞ്ഞതേയില്ല.വാസ്തവത്തില്‍ ആ നടപ്പ് ഉരുക്കലായിരുന്നു.ശരീരത്തിലെ മേദസ്സുകളെ മാത്രമല്ല മനസ്സിലടിഞ്ഞു കിടന്ന മേദസ്സുകളെയും.
ഒരര്‍ത്ഥത്തില്‍ ഒരു ധ്യാനം.മനനം.കണ്ടെത്തല്‍ .എന്നെ എനിക്ക് കണ്ടെത്താന്‍ സഹായിച്ച നടപ്പ്.ഇന്ന് ഞാനതറിയുന്നുണ്ട്.ഞാന്‍ കനം കുറഞ്ഞവിധം.!ആ നടപ്പില്‍ കാളിദാസന്‍റെ ശ്യാമളാദണ്ഢകം മനസ്സില്‍ ഇതള്‍ വിരിയുന്നുണ്ടായിരുന്നു!
കാടുകളുടെ ഘനനീലിമയിലും ലാളിത്യത്തിലും എന്‍റെ മനസ്സിന്‍റെ വേദനകളിലും തേടലുകളിലും മഴയുടെ താരള്യത്തിലുമലിഞ്ഞ് പ്രപഞ്ചത്തിന്‍റെ ശക്തിയായി ശ്യാമള എന്നോടൊപ്പം വന്നു എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു.

മനസ്സില്‍ മാറ്റിവയ്ക്കുന്നുണ്ട് ആ യാത്രയെ!

Saturday, July 20, 2013

അടുത്തലക്കം മുതല്‍ 'ആത്മഛായ' ആരംഭിക്കുന്നു




'അത്മഛായ' അടുത്തലക്കം മുതല്‍ ദേശാഭിമാനി വാരികയില്‍ ..
വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുവാന്‍ അപേക്ഷ.

Sunday, June 23, 2013

'ആത്മഛായ' യിലേക്ക് സ്വാഗതം.



ദേശാഭിമാനി വാരികയില്‍ ' ആത്മഛായ' തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചുതുടങ്ങുന്നു.ഓരോ വായനക്കാരുടെയും പിന്തുണയും സ്നേഹവും തീര്‍ച്ചയായും വേണം.അഭിപ്രായനിര്‍ദ്ദേശങ്ങളുമായി എന്നോടൊപ്പം ചേരുമല്ലോ.

Wednesday, March 20, 2013

നീര്‍നായ

പ്രിയപ്പെട്ട സുഹൃത്തുക്കളേ..

എന്‍റെ ആദ്യകാല കഥകളില്‍ നിന്നും തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ നീര്‍നായ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഈ പുസ്തകത്തിന്‍റെ പ്രകാശനം മാര്‍ച്ച് 22 ന് പാലക്കാട് വച്ച് നടക്കുകയാണ്.ജില്ലാ ലൈബ്രറി കൌണ്‍സില്‍ പുസ്തകോത്സവമാണ് വേദി(പാര്‍വ്വതി കല്യാണമണ്ഡപം,ചന്ദ്രനഗര്‍ )
സമയം രാവിലെ 10.00 മണി.
നീര്‍നായയുടെ പ്രകാശനച്ചടങ്ങിലേക്ക് നിങ്ങള്‍ ഓരോരുത്തരേയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
സ്നേഹാദരങ്ങളോടെ,
സുസ്മേഷ്.



Tuesday, March 12, 2013

കടിച്ചുവലിച്ചുകുടിക്കേണ്ട മധു നിറച്ച ചഷകം നീ നീട്ടുമ്പോള്‍ ..


നെടുമ്പാശേരിയിലേക്ക് വന്ന നാള്‍ മുതല്‍ എന്നെ ആകര്‍ഷിക്കുന്നതാണ് വഴിയരികിലെ കുശുമാവുകള്‍ .വേനല്‍ മൂക്കുകയും നാടാകെ തീ സമാനമായ ചൂടും കാറ്റും പടരുകയും ചെയ്തപ്പോഴാണ് അവ പൂക്കാന്‍ തുടങ്ങിയത്.നോക്കിനോക്കി നില്‍ക്കേ പൂക്കള്‍ വിരിഞ്ഞ് കായ്കളായി.ഇളം പച്ച നിറമുള്ള കശുമാങ്ങകള്‍ കുലകളായി വളരാന്‍ തുടങ്ങി.മദിപ്പിക്കുന്ന മണത്തോടെ പൂങ്കുലകള്‍ ഫലങ്ങള്‍ക്ക് വഴിമാറി.പിന്നെ നടവഴിയിലാകെ പഴുത്ത കശുമാങ്ങയുടെ കൊതിപ്പിക്കുന്ന സൌരഭ്യമായി.തലയ്ക്കുമുകളില്‍ ചുവപ്പും ഇളം ചുവപ്പും മഞ്ഞയും തീക്ഷ്ണമഞ്ഞയും നിറങ്ങളില്‍ അവ പഴുത്തുതുടുത്തു കിടക്കാന്‍ തുടങ്ങി.ഇടക്കിടെ ഫലങ്ങളെ മറികടന്നു നടക്കുമ്പോള്‍ ഇടം കണ്ണിട്ടുനോക്കി കൊതിയടയാളം വയ്ക്കും.ഓര്‍മ്മ മലപ്പുറത്തെയും മഞ്ചേരിയിലെയും ബാല്യകാലത്തിലേക്ക് പോകും.തണല്‍പടര്‍ത്തിയ കൂറ്റന്‍ പറങ്കിമാവിന്‍ തോട്ടങ്ങള്‍ ആത്മാവിന് നിറവായി ഓര്‍മ്മയ്ക്ക് കൂട്ടുവരും.
കുട്ടിക്കാലത്ത് കടിച്ചുപങ്കിട്ട പറങ്കിമാങ്ങാപ്പഴങ്ങളുടെ സ്വാദ് എന്നെ നീറ്റാന്‍ തുടങ്ങിയിരുന്നു.
ഈ പ്രായത്തില്‍ ,ഈ വേഷഭൂഷാദികളില്‍ എങ്ങനെ ഒരു കശുമാങ്ങ കടിച്ചുതിന്നാം?
അഥവാ തിന്നാല്‍ത്തന്നെ അത് സാമൂഹികവിരുദ്ധമാവുമോ?
അന്യന്‍റെ പറമ്പിലെ മുതലാണ്.അതെങ്ങനെ ചോദിക്കാതെ പറിച്ചെടുക്കും.!
വേനലിനെ പിളര്‍ത്തിയും തളര്‍ത്തിയും മഴ അങ്ങിങ്ങായി വീഴാന്‍ തുടങ്ങി.രണ്ടാഴ്ച സ്ഥലത്തുണ്ടായിരുന്നില്ല.ഇന്ന് വരുമ്പോള്‍ ഫലങ്ങള്‍ മിക്കതും പൊഴിഞ്ഞുതുടങ്ങിയത് കണ്ടറിഞ്ഞു.ഖേദം തോന്നി.നല്ല നാട്ടുഫലങ്ങളാണ് നിലത്തു വീണു നശിക്കുന്നത്.ഒരെണ്ണമെങ്കിലും കടിച്ചുതിന്നില്ലെങ്കില്‍ ബാല്യത്തിന്‍റെ ഓര്‍മ്മയും പേറി ജീവിക്കുന്നതെന്തിനാണ്.!
ഇന്നുച്ചയ്ക്ക് ഫ്ലാറ്റില്‍ നിന്നും ഇറങ്ങി.മുന്നിലെ കശുമാവിന്‍ ചോട്ടിലേക്ക് ചെന്നു.മുകളിലേക്ക് നോക്കി.തലയ്ക്കുമുകളില്‍ വഴിനക്ഷത്രങ്ങള്‍ പോലെ സമ്പന്നമായ കശുമാങ്ങാപ്പഴങ്ങള്‍ .നിലത്തുകിടന്ന ഉണക്കക്കമ്പെടുത്ത് വീശിയെറിഞ്ഞു.പഴത്തെ മാത്രം ഉന്നമിട്ടാണ് എറിഞ്ഞത്.കുട്ടിക്കാലത്തെപ്പോലെ  കുലയോ മൂക്കാകായകളോ തല്ലിക്കളയാന്‍ മനസ്സ് വന്നില്ല.കൃത്യമായി വീണത് ഒന്നാന്തരം പഴം.വലംകൈയുടെ പെരുവിരലും ചൂണ്ടുവിരലും അണ്ടിയില്‍ അമര്‍ത്തിപ്പിടിച്ച് മൂടുമുതലേ കടിച്ചുവലിച്ചു കുടിച്ചു.ഓ..രാക്ഷസനെപ്പോലെ കശുമാമ്പഴത്തെ ആക്രമിക്കുന്ന ആദ്യത്തെ മനുഷ്യന്‍ ഞാനായിരിക്കും.ലജ്ജ തോന്നിയതിനെ മാമ്പഴരുചി പൂഴ്ത്തിക്കളഞ്ഞു.അടുത്ത ഏറിന് സജ്ജമായി.മലപ്പുറത്തെ കുന്നിന്‍ ചരിവുകള്‍ ആര്‍പ്പിടുന്നത് ഞാന്‍ കേട്ടു.രണ്ടാമത്തെ ഏറിനും കൃത്യം ഒരു ഫലം.അതും തിന്നു.ഉടുപ്പില്‍ കറ വീഴാതെ വളഞ്ഞുനിന്ന് തിന്നു.പരിസരം നോക്കിയില്ല.കാറില്‍ പോണ വഴിയാത്രക്കാരെ ശ്രദ്ധിച്ചില്ല.കാല്‍നടക്കാര്‍ നോക്കിനോക്കി പോകുന്നുണ്ടായിരുന്നു.
മനസ്സുകൊണ്ട് ഞാനൊരു യാത്ര പോവുകയായിരുന്നു അപ്പോള്‍ .അകലേക്ക്..കുഞ്ഞുപ്രായത്തിന്‍റെ ആരവങ്ങള്‍ തിരമാലകള്‍ പോലെ ഉയരുന്നുണ്ടായിരുന്നു.അടുത്തതും എറിഞ്ഞുവീഴ്ത്തി കടിച്ചീമ്പി തിന്നു.വിലയുള്ള കശുവണ്ടി ചുവട്ടില്‍തന്നെ ഇട്ടു.വയറും മനസ്സും കുടുകുടാ നിറഞ്ഞു.ഒരേറൊക്കെ എറിയാന്‍ ഇന്നും മറന്നിട്ടില്ല.ഉന്നം പിടിക്കുന്നതില്‍ നോട്ടം പതറിയിട്ടില്ല.നാവിലെ രുചിയെ ഒരു കറയും മൂടിയിട്ടില്ല.ഞാന്‍ പശിമയുള്ള ചാറൊലിക്കുന്ന ഇരും കൈയും അകറ്റിപ്പിടിച്ച് ഫ്ലാറ്റിലേക്ക് നടന്നു.
വുഡ് ലാന്‍റിന്‍റെ ഷൂസും ഇംപീരിയലിന്‍റെ വാച്ചും പെപ്പേ ജീന്‍സിന്‍റെ കണ്ണടയും മോശമല്ലാത്ത വിലയുടെ ജീന്സും ഷര്‍ട്ടുമൊക്കെ ഇടാന്‍ സാധിക്കുമ്പോഴും ഒരു മാമ്പഴം പറിച്ചുതിന്നാനുള്ള സന്നദ്ധത കൈമോശം വരാതെ സൂക്ഷിക്കുന്നതിനെയാണ് നാം ജീവിതം എന്ന് തിരിച്ചറിയേണ്ടതെന്നു തോന്നുന്നു. 

Monday, March 4, 2013

ഞാന്‍ മീര





ഈ കഥയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്‍റേതായി ആദ്യമായി അച്ചടിച്ചു വന്നത്.2003 ജൂലൈയില്‍ .ഇന്നും എന്‍റെ പ്രിയ കഥകളിലൊന്നും ഇതുതന്നെ.വന്നവഴി മറക്കാതിരിക്കാന്‍ ഇടക്കിടെ ഇപ്പോളും ഞാനീ ലക്കം എടുത്തുനോക്കും.ആഴ്ചപ്പതിപ്പിന്‍റെ രൂപഭംഗി മാറിയ ഈ കാലത്ത് ഇതൊരു നൊസ്റ്റാള്‍ജിയ കൂടിയാണ്.

അന്നുമുതല്‍ ഇന്നുവരെ ഒപ്പമുള്ള വായനക്കാര്‍ക്ക് 


നന്ദി.നമസ്കാരം.

ഈ ദിവസത്തിന്‍റെ കഥ

ലദോഷത്തിന്‍റെ മൂഡുണ്ട്.അതെന്ത് മൂഡാണോ ആവോ.പനിക്കുമോ എന്ന് തോന്നും.കുളിരുന്നുണ്ടോ എന്ന് തോന്നും.തോന്നലുകളാണ് എല്ലാം.പലവിധ തോന്നലുകളാവുമ്പോള്‍ പലതും ചെയ്യും.വൈകിട്ട് പുറത്തുപോയപ്പോള്‍ ചുക്കുകാപ്പിപ്പൊടി വാങ്ങിവന്നു.ഉണ്ടാക്കികുടിച്ചപ്പോള്‍ ഒരു സ്വാദുമില്ലാത്ത വെള്ളം.കഴിഞ്ഞ ദിവസം പഴുത്ത ചോളം പുഴുങ്ങി പാക്കറ്റിലാക്കി വിലയിട്ടു വച്ചിരിക്കുന്നത് കമ്പോളത്തില്‍ കണ്ടിരുന്നു.(യാത്രകള്‍ക്കിടയില്‍  ചുട്ട ചോളവും പുഴുങ്ങിയ  ചോളവും നീ രുചിച്ചുതിന്ന നാളുകളോര്‍ത്തു.ഉപ്പിലിട്ടതും വെള്ളത്തിലിട്ടതും ഉണക്കിവച്ചതുമൊക്കെ ആവശ്യപ്പെടുന്നത് നിനക്കിഷ്ടമാണല്ലോ.)കുട്ടിക്കാലത്ത് കുരുമുളക് വള്ളികളായിരുന്നു മുറ്റത്തരികില്‍ കാണാനുണ്ടായിരുന്നത്.കണ്ണും ചിമ്മി എഴുന്നേറ്റ് വന്ന് മൂത്രമൊഴിക്കാനിരിക്കുന്നത് ഒരു കുരുമുളക് ചെടിയുടെ ചോട്ടിലായിരുന്നു.വീട്ടിലെന്നും നല്ല കുരുമുളക് മണി കാണും.വെയിലത്ത് ഉണക്കി കറുപ്പിച്ചത്.ഒരെണ്ണം കടിച്ചാല്‍ മതി വായ  നീറിപ്പുകയാന്‍ .അതില്‍ കുറച്ചെടുത്താണ് അമ്മ രസമുണ്ടാക്കുന്നതും ജലദോഷം വരുമ്പോള്‍ ചുക്കുകാപ്പി ഉണ്ടാക്കുന്നതും.ആ കാപ്പി കുടിച്ചിറക്കാന്‍ ഇത്തിരി പ്രയാസമുണ്ടായിരുന്നു.ഇപ്പോള്‍ സാധാരണ  ഹോട്ടലുകളിള്‍ കിട്ടുന്ന കുരുമുളക് പൊടി എന്ന പുകയിലപ്പൊടി പോലുള്ള സാധനം മണത്താല്‍ തുമ്മല്‍ പോലും വരാറില്ല.
ജലദോഷത്തിന്റെ മൂഡ് ചിലപ്പോള്‍ നല്ല അനുഭവം തരും.പലപ്പോഴും മറിച്ചായിരിക്കും ഫലം.വൃത്തികെട്ട സ്വപ്നങ്ങള്‍ കാണുമെന്നതാണ് സങ്കടം.തണുക്കുമെന്നതാണ് അതിലേറെ കഷ്ടം.അസുഖം വന്നിട്ട് തണുക്കുമ്പോള്‍ പ്രിയപ്പെട്ടൊരാളുടെ ചൂട് തന്നെ വേണം.
സാന്തോര്‍ മറായിയുടെ എമ്പേഴ്സ് വായിച്ചു.മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം സിനിമ കണ്ടു.നിന്നെ ഓര്‍ത്തു.നമ്മുടെ വാര്‍ദ്ധക്യവും.

സ്നേഹം വെയിലത്തുണക്കിയ ഒരു കുരുമുളക് മണിയാണല്ലേ.എത്രകാലം ഇരുന്നാലും കെട്ടുപോവില്ല.എരിവും മണവും ഗുണവും പോവില്ല.സേവിച്ചാല്‍ അസുഖങ്ങളൊക്കെ പോവുകയും ചെയ്യും.നമ്മളും നമ്മുടെ സ്നേഹവും നല്ല തോട്ടത്തില്‍ നല്ല കൃഷിക്കാരനുണ്ടാക്കിയ നല്ല ഔഷധിയെപ്പോലെയാവട്ടെ.

Tuesday, February 26, 2013

കലാമണ്ഡലത്തിലെ സന്ധ്യ


ളികണ്ട് നടന്ന കാലം പോയിമറഞ്ഞിട്ട് നാളേറെയായി.ചെറുതുരുത്തിയിലൂടെ തലങ്ങും വിലങ്ങും പോയപ്പോളൊന്നും കയറിയില്ല.ബഹുദൂരം തീവണ്ടി കയറി ശാന്തിനികേതനത്തില്‍ പോയി തങ്ങിയിട്ടും നാട്ടിലെ പുഴയോട് അന്യം തോന്നി.കാലം നിര്‍ബന്ധിച്ച് വിളിച്ചുവരുത്തി.അങ്ങനെ 
കലാമണ്ഡലത്തില്‍ പോയി.ആദ്യമേ മഹാകവിയുടെ ശവകുടീരം കണ്ടുവണങ്ങി.മനസ്സില്‍ ക്ഷമാപണം നടത്തി.ബംഗാളത്തില്‍ ടാഗോറും കേരളത്തില്‍ വള്ളത്തോളും ചെയ്തത് മഹാകര്‍മ്മമാണ്.അത് നിളയിലെ മണല്‍ത്തരിപോലും അംഗീകരിച്ചു. ഇനിയും നൂറ്റാണ്ടുകള്‍ തലമുട്ടിച്ച് ക്ഷമ യാചിച്ചാലും നമ്മുടെ അറിവില്ലായ്മയ്ക്കും അംഗീകരിക്കാനുള്ള മടിക്കും പ്രായശ്ചിത്തമാവില്ല.അത് നിശ്ചയം.ഇന്നും കല പഠിക്കുക എന്നാല്‍ മ്ലേച്ഛം.കലാകാരി അപഥസഞ്ചാരിണി.കലാകാരന്‍ ഇരക്കാന്‍ യോഗം ചെയ്ത ഭാഗ്യദോഷി.ഇതാണ് മനോഭാവം.പക്ഷേ ഇവിടെനിന്നാണ് നാടറിഞ്ഞ കലാകാരന്മാര്‍ പുംഗവന്മാരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്.കഴിവ് കാണിച്ച് ക്ഷണിച്ച് വരുത്തിയതാണ്.പണം കാണിച്ച് മയക്കി  കൊണ്ടുവന്നതല്ല.അതാണ് കല.അങ്ങനെയാണ് കലാകാരന്‍ .
കേളിക്കൈ ഉയരുന്നു.ആരാണ് ?പടിക്കലെ പാഴിലകള്‍ക്കിടയില്‍ പല്ലു കുത്തിയിരിക്കുന്ന മലയണ്ണാന്‍ !ലജ്ജ തോന്നി.നാടു മുഴുവന്‍ തെണ്ടിയിട്ട് കാലുകഴുകാതെ സ്വന്തം വീട്ടിലെ പൂജാമുറി കാണാന്‍ വരുന്ന വികൃതിക്കുട്ടിയെപ്പോലെയല്ലേ ഞാനെന്ന് ചോദിക്കുകയാവണം.നടന്നു.സ്ഥാപകനായ മഹാകവി നോക്കിനില്‍പ്പുണ്ട്.അങ്ങയെക്കാളും പ്രിയം തോന്നിയത് പി.എന്ന ഭൈരവനോടാണ്.(ഇതെഴുതുമ്പോള്‍പ്പോലും.പി ഛായ!) പക്ഷേ കേരളത്തിന്‍റെ മര്‍മ്മത്ത് സ്ഥാപിച്ച ഈ കര്‍മ്മത്തിന് പകരം വയ്ക്കാനോ തുല്യം വയ്കാനോ വള്ളത്തോളല്ലാതെ മറ്റൊരാള്‍  ഇനിയുണ്ടാവില്ല.വല്ലപാടും അനാദരവ് തോന്നിപ്പോയിട്ടുണ്ടെങ്കില്‍ മാപ്പ്.
പരിസരത്തെ നാനാജാതി മരങ്ങളോട് കുശുമ്പ് തോന്നി.ഇളംകൈ മേളപ്പെടുന്നത് നോക്കിക്കണ്ട് തലയാട്ടാനുള്ള ഭാഗ്യമുണ്ടായല്ലോ.അയലത്തെ മാളികകളോട് അരിശം തോന്നി.കൊട്ടിന്‍റെ ശ്രുതിയെ അപകടപ്പെടുത്താനല്ലേ നിങ്ങളുടെ ചുമരുകള്‍ക്ക് കഴിയൂ.
അകലെ നിന്ന് ഇലകടന്നെത്തുന്ന പോക്കുവെയില്‍ .പൊന്നിന്‍റെ നിറം തന്നെ.പഴുക്കടക്ക കൂട്ടിയിടുകയാണെന്ന് തോന്നും.പകല്‍ വരുന്ന ആശാന്മാര്‍ക്ക് മുറുക്കാനായി.ഞാനങ്ങനെ നടന്നു.
മനസ്സില്‍ പൊയ്പ്പോയ കാലത്തിന്‍റെ ഭാരം നിറയുന്നു.കളിവിളക്കുകളും നിദ്ര തീണ്ടാത്ത രാവുകളും അകലെയായി.ഇരുളില്‍ നിന്ന് തീമഞ്ഞ വെട്ടത്തില്‍ അലറി വരുന്ന വേഷങ്ങളും മയങ്ങി മയങ്ങി അരങ്ങ് കീഴടക്കുന്ന മോഹിനികളും വലിയ ഉയരത്തില്‍ മുന്നിലെത്തിയിരുന്നത് ഏത് കാലത്താണ്.കഥാപാത്രങ്ങളെ അസാധാരണമാക്കുന്ന വലുപ്പത്തില്‍ കാണാനുള്ള മനസ്സ് പോയ്മറഞ്ഞോ..ഒരു ചെറുകാറ്റ്.വിളക്കിലെ നാളം ഉലയുന്നു.കെട്ടുപോകാം.വേദി ഇരുളുകയാണ്..ഇരുണ്ടുതന്നെ കിടക്കുകയാണ്.
എണ്ണ പകര്‍ന്ന് വിരല്‍ മുടിയില്‍ തുടച്ച് വിളക്ക് ആളിക്കത്തിക്കാന്‍ വന്ന ആളെവിടെ.
ചുറ്റിനും നോക്കി.ആളൊഴിഞ്ഞ കളരികള്‍ മാത്രം.
ശാന്തിനികേതന്‍ ഇങ്ങനെയല്ല.രാവും പകലും സജീവമാണ്.സൈക്കിളുകളില്‍ ആണും പെണ്ണും ഇടകലര്‍ന്ന് ഒഴുകും.കലയുടെ പ്രവാഹം പോലെ.ശരിയാണ്.ഇത് കേരളവും അത് ബംഗാളവുമാണല്ലോ.
ശാന്തിനികേതനം പോലെ കലയ്ക്കും സംസ്കാരത്തിനും വേണ്ടി ഒരു വിദ്യാലയം.കേരള കലാമണ്ഡലം.ദേശത്തിന്റെ ഐശ്വര്യം.
പൈങ്കുളം രാമച്ചാക്യാര്‍ കളരിയും പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍ കളരിയും തോട്ടശ്ശേരി ചിന്നമ്മു അമ്മ കളരിയും കണ്ടു നടന്നപ്പോള്‍ മനസ്സും വപുസ്സും സ്വസ്ഥമായി.ഒരണ്ണാന്‍ ഓടിവന്ന് വഴിമധ്യേ നിന്ന് എന്താ ഇത്ര വൈകിയേ,ഇവിടുത്തെ കുട്യോളൊക്കെ ഇന്നത്തെ പഠനം കഴിഞ്ഞ് പോയല്ലോ എന്ന് പരിഭവം പറഞ്ഞു.ഒഴിഞ്ഞുമാറിയാണ് ശീലമെന്നും അതുകൊണ്ട് കാണേണ്ടത് പലതും കാണാതെയും കിട്ടേണ്ടത് പലതും അറിയാതെയും പോകുന്നത് പതിവാണെന്ന് മറുപടി പറഞ്ഞു.
പഴയ കലാമണ്ഡലം പറമ്പിലെ പ്ലാവില്‍ നിറയെ ചക്ക കായ്ച്ചുനില്‍ക്കുന്നു.ഉണ്ണിമാങ്ങാപ്രായം വിട്ട മാങ്ങകള്‍ വെയിലത്ത് വാടി വീണു തുടങ്ങിയിട്ടുണ്ട്.അവരെ നോക്കാന്‍ ആശുപത്രികളോ പരിചാരകരോ ഇല്ലെന്ന് സങ്കടം തോന്നി.പുളിയിലിരിക്കുന്ന കിളി ചില്ലകളിലൂടെ നടക്കന്നതുപോലും ചിന്നമ്മു അമ്മയുടെ അനുഗ്രഹത്താലാണെന്ന് തോന്നും.നോക്കിനിന്നുപോയി.വീട്ടിലുണ്ടായിരുന്ന ചിലങ്കയെ ഓര്‍മ വന്നു.സദാ കിലുങ്ങുമായിരുന്ന ചിലങ്ക.മണികള്‍ നൂറല്ല ആയിരമെന്ന് കലമ്പുന്ന കാലം.ഗുരുവായൂര് ഉണ്ടാക്കാനേല്‍പ്പിച്ചു.അവിടെ പോയാണ് വാങ്ങിയത്.അത് കൈയിലിരുന്ന നിമിഷം ഇപ്പോഴും മനസ്സിലുണ്ട്.വെറുതെ നിലത്തുകിടന്ന ഇല തട്ടിനീക്കി.
വേഷത്തിന്‍റെ കളരിമുറ്റത്ത് പൊതിയഴിച്ച് മുറക്കാനിരുന്ന കീരി തലപൊക്കി നോക്കി പറഞ്ഞു.അപ്പുറത്ത് പുഴയുണ്ട്.ചെന്നാല്‍ മണല്‍ നോക്കിയിരിക്കാം.ചന്തി പൊള്ളിപ്പൊങ്ങും.അതാ കഷ്ടം.മഹാകവിയുടെ പ്രതിമയുടെ വേഷ്ടിയില്‍ കേറിയിരിക്കുന്ന കുരുവി അങ്ങുമിങ്ങും നോക്കി  എന്നെ സമാധാനിപ്പിക്കാനെന്നതുപോലെ കവിയുടെ നാലുവരി പാടി.അകത്ത് വേനല്‍ പിളര്‍ത്തി നാലഞ്ചുതുള്ളി നീര് വീണു.ആദ്യം കണ്ട അണ്ണാനല്ല മറ്റൊരാള്‍ ഓടിവന്ന് പിന്നില്‍ നിന്നു പറഞ്ഞു.ഒരീസം  പകല്‍ വരൂ.വാടാത്ത വെറ്റില കൂട്ടി മുറുക്കാം.നളിനകാന്തികള്‍ കാല്‍ വിടര്‍ത്തി അമര്‍ത്തി ചവിട്ടുന്ന താളത്തില്‍ രണ്ട് പദം ചൊല്ലാം.
വേണ്ട.അതു വേണ്ട.കാണാന്‍ വയ്യ.മനസ്സില്‍ പറഞ്ഞു.പിന്നെ മനസ്സ് സുഖമാവാന്‍ 
ഓര്‍മയില്‍ നിന്നെടുത്ത് പാടി.
-കുവലയ വിലോചനേ..ബാലേ..
ഭൈമീ കിസലയാധരേ..ചാരുശീലേ..
നവയൌവനവും വന്നു നാള്‍തോറും 
വളരുന്നു..കളയൊല്ലേ വൃഥാകാലം നീ..!
എത്രകാലം മുമ്പ് കേട്ടതാണ്.
ദേഷ്യപ്പെട്ടും ചവിട്ടിക്കുതിച്ചും നീ പോകുന്നതിനുമുമ്പ്..കാല്‍പ്പടങ്ങള്‍ കോര്‍ത്ത് നീട്ടിവച്ച് നീ പാടിയിരുന്ന കീര്‍ത്തനങ്ങള്‍ ..അതും മറന്നു.എല്ലാം മറന്നു..കേള്‍വി എന്നത് വിരസസ്വരങ്ങള്‍ മാത്രം കേള്‍ക്കാനുള്ളതായി.
പടിക്കെട്ടിലിരുന്ന് സ്വയം പറഞ്ഞു.
ജന്മം ഇങ്ങനെയാവണമെന്നുണ്ടാവും.


കണ്ണൂര്‍ കോടിയേരി ദേശീയ വായനശാല പ്രവര്‍ത്തകര്‍  കൂട്ടിക്കൊണ്ടുവന്ന ഇരുപത്തഞ്ചോളം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിട്ടാണ് ഞാന്‍ ചെന്നത്.എന്തു പറയണമെന്നറിയില്ലായിരുന്നു.പുതിയ അറിവുകളുള്ള കുട്ടികളാണ്.അത് ശരി വയ്ക്കും പോലെ അവര്‍ ആദ്യത്തെ ചോദ്യം ചോദിച്ചു.
'എന്താണ് താങ്കളുടെ പേരിന്‍െ അര്‍ത്ഥം.?'
ഞാന്‍ പറഞ്ഞു.
'പേരിന്‍റെ അര്‍ത്ഥം പോലെ ജീവിക്കാന്‍ കഴിയാത്ത ഒരാളുടെ സങ്കടമെന്നാണ് ഈ പേരിന്‍റെ പുതിയ അര്‍ത്ഥം.'


Monday, February 25, 2013

ചിലതെനിക്ക് പറയാതെ വയ്യ

നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പ്രപഞ്ചം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പുഞ്ചിരി തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സുഗന്ധം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ശരീരം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ രുചി തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്നിഗ്ധത തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ഉന്മാദം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ദേഷ്യം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്വകാര്യത തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ പ്രണയം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ഞാന്‍ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ വീട് തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ നഗരം തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ കടല്‍ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ സ്ത്രീ തന്നെ എന്ത് എന്ന് തോന്നുന്നത്.
നീ അരികില്ലാത്തപ്പോഴാണ് അരികില്‍ നീ ഇല്ലെങ്കില്‍ ആഘോഷം തന്നെ എന്ത് എന്നെനിക്ക്  തോന്നുന്നത്.
എന്‍റെ മനോമോഹന ഗാനമേ...
നീ അരികില്‍ വന്നിരുന്നില്ലെങ്കില്‍ ഞാന്‍ ശ്വസിക്കുന്നുണ്ടന്ന് തോന്നുകയില്ല.അങ്ങനെ തോന്നണമെങ്കില്‍ നിന്‍റെ ശ്വാസമെനിക്ക് മധുരിക്കണം.
കുളിമുറിയിലും പൂജാമുറിയിലും ഭക്ഷണമുറിയിലും കിടപ്പറയിലും പൊതുസ്ഥലങ്ങളിലും നീ വന്ന് നിറയൂ..പൂക്കള്‍ പോലെ.ശലഭങ്ങളെപ്പോലെ.പക്ഷികളെപ്പോലെ.ഇല്ലെങ്കില്‍ മരിച്ചുപോകുകയൊന്നുമില്ല.പക്ഷേ ദ്രവിച്ചുപോകും.കടലരികില്‍ അടിഞ്ഞുകിടക്കുന്ന കള്ളന്മാരുപേക്ഷിച്ച കപ്പല്‍ പോലെ ഞാന്‍ ദ്രവിച്ചില്ലാതാകും.
ഇത്രയും പറയാനാണ് ഇപ്പോള്‍ വന്നത്.
ഇത്രയും പറയാന്‍ മാത്രം.

Tuesday, February 19, 2013

രണ്ടു ഭാവങ്ങളില്‍ നാം.

ഞാന്‍ 

അരികില്‍ വന്നു നില്‍ക്കണം..വെറുതെ.. പരിസരത്തുണ്ടെന്നറിഞ്ഞാല്‍ മതി എനിക്ക്.പിന്നെ പൊക്കോളൂ..പോയിട്ട് വരണം.രണ്ടുനിമിഷം കഴിയുമ്പോള്‍ ..അടുത്തുതന്നെയുണ്ടെന്നറിയാനാണ്.വന്നിട്ടുപോയാലും വരണം.വന്നുവെന്നറിയിച്ച് പോകണം.പോയിട്ടും സാന്നിധ്യമറിയിക്കണം..പോയിട്ടില്ലെന്ന് കാറ്റിനോട് പറഞ്ഞുവിടണം.പോകില്ലെന്നും.
ഇടക്കിടെ വഴക്കിടണം..ദേഷ്യം വരുന്നത്ര സംസാരിക്കണം..എന്നിട്ട് മാറിനില്‍ക്കണം.എനിക്ക് വരാനാണ്.പിന്നിലൂടെ..പതിയെ..അടുത്തുവന്ന് മുഖം കൈയിലെടുത്ത് നോക്കാനാണ്.കണ്ണുകള്‍ .കവിള്‍ത്തടങ്ങള്‍ ..മൂക്കിന്‍ ചരിവുകള്‍ ..മുടിയിഴകള്‍ ..നോക്കിനോക്കിനില്‍ക്കേ നീ ശുണ്ഠിയിടണം.എന്നിട്ടങ്ങ് തെന്നിപ്പോകണം..പറയുന്നതിനെല്ലാം കുറ്റപ്പെടുത്തണം..കളിയാക്കണം..അപ്പോഴുമെനിക്ക് വിടാതെ പിടിക്കണം..പിടിച്ചുപിടിച്ചു നീ കുതറണം.കുതറിക്കുതറി എനിക്കു ദേഷ്യം വരുന്നത്ര കുതറണം..എന്നിട്ട് അകലെപ്പോയിരിക്കണം.അപ്പോളും എനിക്ക് വരണം..നിന്നിലേക്ക്..നിന്നിലേക്ക്..നിന്നിലേക്കല്ലാതെ എവിടേക്കാണ് ഞാനോടിവരേണ്ടത്.

നീ

മിണ്ടാതെയിരിക്കണം.അടുത്തുവരരുത്.വിളിക്കരുത്.മിണ്ടരുത്.ചോദിക്കുന്നതിന് മറുപടി പറയരുത്.ഇവിടെയുണ്ടെന്ന് പരിഗണിക്കരുത്.ഇടക്കിടെ ആവശ്യങ്ങള്‍ക്ക് വന്നുനോക്കിപോകുമല്ലോ..ആവശ്യങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ .എന്നിട്ട് അവിടെ പോയി ഇരുന്നോണം.വല്യ ആളല്ലേ..അടുത്തുവരുന്നതും മിണ്ടുന്നതും വല്യഭാവം കുറച്ചെങ്കിലോ.ഒന്നു മുഖം കനപ്പിച്ച് പിടിച്ചാല്‍  കള്ളത്തരത്തില്‍ അടുത്ത് വരും..മുഖഭാവം ഇത്തിരി അയഞ്ഞാല്‍  വരുന്ന വഴിക്ക് തെന്നിപ്പോകാനും മതി.മഹാകള്ളനാണ്.എനിക്കറിയാം.അടുത്തുവന്നാലോ  തൊടുകയാണെന്ന് ഭാവിക്കും.ഇത്തിരി മുറുക്കിപ്പിടിച്ചാലെന്താ..വെണ്ണയല്ലല്ലോ ഞാന്‍ അമര്‍ത്തിപ്പിടിച്ചാല്‍ അലിഞ്ഞുപോകാന്‍ ..എനിക്ക് വേദനിക്കുകയില്ലെന്ന് ഇനിയെപ്പോഴാ മനസ്സിലാക്കുക..ഒരിക്കലും അത് മനസ്സിലാക്കില്ലെന്ന് മനസ്സിലാകുമ്പോള്‍ ഞാനങ്ങ് മാറിപ്പോകും.എന്നാലും തേടിവരും.വരാതിരിക്കില്ലെന്നറിയാം..വന്നിട്ട് പതിയെ പിടിക്കും.പൂവ് പൊട്ടിക്കാതെ തണ്ടോടെ ചേര്‍ത്ത് മുഖത്തമര്‍ത്തുംപോലെ പിടിക്കും.വാസനിക്കും. എനിക്കറിയാം..അങ്ങനെയേ പിടിക്കൂ..എനിക്ക് ചോദിക്കാന്‍ തോന്നും.എന്നാണൊന്ന് മുറുക്കി മുറുക്കി മുറുക്കി പിടിച്ച് ശ്വാസം മുട്ടിക്കുക..ഇല്ല.തഴുകുകയേയുള്ളൂ..പതിയെ പതിയെ..
എങ്കിലും എനിക്ക് വരണം ആ തഴുകലിലേക്ക്..അല്ലാതെവിടേക്ക് ചെന്നാലാ എനിക്ക് സ്വാസ്ഥ്യമുണ്ടാവുക.

നമ്മള്‍ 

അനുരാഗികളാണ് നാം.
ഉണരുന്നതും ഉറങ്ങുന്നതും ഒരേ ശ്വാസത്തിലൂടെയായ ഒരമ്മ പെറ്റ മക്കളെപ്പോലുള്ള അനുരാഗികള്‍ .
എന്നിട്ടുമെനിക്ക് വേണ്ടത്ര വെറുക്കാതെ വയ്യ.നിനക്കും. അതാണല്ലോ ശുദ്ധസ്നേഹം.



Tuesday, February 12, 2013

കുടുംബശ്രീ

കഥ

ബാങ്കിലെ ആവശ്യം കഴിഞ്ഞിറങ്ങുമ്പോള്‍ വല്ലാതെ സമയം വൈകിയതായി അനിതയ്‌ക്ക്‌ മനസ്സിലായി.
ഇനി വീട്ടിലേക്ക്‌ പോകാനായാലും മകനെ വിളിച്ചുകൊണ്ടുവരാന്‍ സ്‌കൂളിലേക്ക്‌ പോകാനായാലും ആശുപത്രിയില്‍ കിടക്കുന്ന സുഹൃത്തിനെ കാണാന്‍ പോകാനായാലും സമയമില്ല.പന്ത്രണ്ടരയ്‌ക്ക്‌ സ്‌കൂളിലെത്തിയില്ലെങ്കില്‍ പപ്പു പേടിക്കും.മറ്റ്‌ കുട്ടികളൊക്കെ അവരെ കാത്തുനില്‍ക്കുന്ന രക്ഷിതാക്കളുടെ വാഹനങ്ങളില്‍ കയറി കൈവീശി പോകാന്‍ തുടങ്ങുന്നതോടെ അവന്റെ കുഞ്ഞിച്ചുണ്ടുകള്‍ പതിയെ വിറയ്‌ക്കാന്‍ തുടങ്ങും.തന്നെ കാണുംവരെ ആ വിറയലുണ്ടാകും.കാണുന്നതോടെ മുഖത്തെ ചുവപ്പിക്കുന്ന ഒരു വിതുമ്പലായി അതുമാറുകയും ചെയ്യും.എത്രനേരം മാറിലമര്‍ത്തി നിന്നാലാണ്‌ അതൊഴിയുക എന്നു പറയാനും പറ്റില്ല.അനിതയെ പരിഭ്രമം ബാധിക്കാന്‍ തുടങ്ങി.
തെരഞ്ഞെടുത്ത ചെറിയ കുട്ടികള്‍ക്കായി നല്‍കുന്ന പ്രശ്‌നോത്തരി മത്സരപ്പരിശീലനത്തില്‍ പങ്കെടുക്കാനാണ്‌ ശനിയാഴ്‌ചയായിട്ടും പപ്പു സ്‌കൂളില്‍ പോയിരിക്കുന്നത്‌.കൈയിലുള്ള ചെക്കുബുക്കുകളും പേനയും തൂവാലയും പേഴ്‌സും കുടയും വച്ച ചെറിയ തുണിസഞ്ചി കൈയില്‍ തൂക്കി അനിത വേഗം ബാങ്കിനുതാഴേക്കെത്തി.
അവള്‍ മൊബൈല്‍ ഫോണെടുത്ത്‌ സമയം നോക്കി.ഉച്ച പന്ത്രണ്ടായിട്ടുണ്ട്‌.പപ്പുവിന്റെ പഠനസമയം തീരാന്‍ ഇരുപത്‌ മിനിട്ടോളം കാത്തുനില്‍ക്കേണ്ടിവരുമെങ്കിലും നേരെ സ്‌കൂളിലേക്ക്‌ പോകുന്നതാണ്‌ നല്ലത്‌.യാത്രക്കാരനില്ലാതെ ഓടിവന്ന ഓട്ടോറിക്ഷയ്‌ക്ക്‌ അനിത കൈകാണിച്ചു.
റിക്ഷയിലേക്ക്‌ കയറും മുമ്പ്‌ അനിതയുടെ തലച്ചോറില്‍ അടിയന്തിരമായ ഒരു അടയാളം കൊമ്പുകുത്തിവീണു.`സൂക്ഷിക്കണം വൈകാതെ എന്തോ സംഭവിക്കാന്‍ പോകുന്നു' എന്നതായിരുന്നു അത്‌.അനിത ഓട്ടോഡ്രൈവറെ ശ്രദ്ധിച്ചു.ശരീരചലനങ്ങളില്‍ അക്ഷമ പ്രകടിപ്പിക്കുന്നതും വിയര്‍പ്പു പൊടിഞ്ഞ നെറ്റിയുള്ളതുമായ മദ്ധ്യവയസ്‌കനായിരുന്നു റിക്ഷാസാരഥി.അവള്‍ക്ക്‌ അവിശ്വാസം തോന്നിയില്ല.
``പ്രസിഡന്‍സി സ്‌കൂള്‍.''
റിക്ഷയെ റോഡില്‍ തിരിച്ചെടുത്ത്‌ അയാള്‍ സ്‌കൂളിലേക്കുള്ള അനുബന്ധവഴിയിലേക്കിറക്കി.നീളത്തില്‍ കിടക്കുന്ന തണലുകളുള്ള ഇടുങ്ങിയ വീഥി.രാവിലെയും വൈകുന്നേരത്തും മാത്രം തിരക്കനുഭവപ്പെടുന്ന വഴിയായിരുന്നു അത്‌.
അനിത സഞ്ചി മടിയില്‍വച്ച്‌ മൊബൈല്‍ ഫോണെടുത്ത്‌ സന്ദേശങ്ങള്‍ വല്ലതും വന്നിട്ടുണ്ടോ എന്നുനോക്കി.അതുകഴിഞ്ഞ്‌ ബാങ്കില്‍ നിന്നിറങ്ങി ശേഷം മകനെ കൂട്ടാന്‍ താന്‍ സ്‌കൂളിലേക്ക്‌ പോകുന്നു എന്നൊരു സന്ദേശം നഗരത്തില്‍ തന്നെ ജോലിചെയ്യുന്ന ഭര്‍ത്താവായ ഉണ്ണിക്കയച്ചു.അതുംകഴിഞ്ഞ്‌ അവള്‍ പുറത്തേക്കുതന്നെ നോക്കിയിരുന്നു.അപ്പോഴവള്‍ ആലോചിച്ചുകൊണ്ടിരുന്നത്‌ റിക്ഷയില്‍ കയറും മുമ്പ്‌ തനിക്കുലഭിച്ച അജ്ഞാതമായ അടയാളത്തെപ്പറ്റിയായിരുന്നു.
മകന്‍ വല്ല വികൃതിയും കാണിച്ചിട്ടുണ്ടെങ്കിലും തട്ടിത്തടഞ്ഞ്‌ വീണ്‌ ദേഹം മുറിച്ചിട്ടുണ്ടെങ്കിലും ഇതിനകം സ്‌കൂളില്‍നിന്ന്‌ ടീച്ചര്‍മാരിലാരെങ്കിലും വിളിച്ചുപറയാതിരിക്കില്ലെന്നും അനിതയ്‌ക്കറിയാം.പിന്നെ എന്തായിരിക്കും തന്റെ തലച്ചോറ്‌ മുന്നറിയിപ്പ്‌ നല്‍കിയ തനിക്ക്‌ സംഭവിക്കാന്‍ പോകുന്ന കാര്യം?
ആ നിമിഷം അനിത ഉള്ളിലകപ്പെട്ട തീച്ചൂടോടെ ഭര്‍ത്താവിനായിരിക്കുമോ എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടാവുക എന്ന്‌ ചിന്തിച്ചു.മനസ്സിലൂടെ പലതരം ചിത്രങ്ങള്‍ വന്ന്‌ മിന്നിപ്പോയി.വല്ലാതെ ഭയക്കാനും കാലുകളുടെ അടിഭാഗം തണുത്തുറയാനും അത്രയും ആലോചിച്ചാല്‍ മതിയായിരുന്നു അനിതയ്‌ക്ക്‌.ഓടുന്ന വാഹനത്തിലിരിക്കുകയാണ്‌ താനെന്ന ബോധംപോലും അവള്‍ക്ക്‌ നഷ്‌ടമാകാന്‍ അധികനേരം വേണ്ടിവന്നില്ല.
നഗരത്തിലെ ഒരു ഇന്റീരിയര്‍ ഡിസൈനറായിരുന്നു ഉണ്ണി.പലപ്പോഴും ബൈക്കിലും കാറിലും നഗരത്തിരക്കില്‍ യാത്ര ചെയ്യുന്നയാള്‍.അനിത വേഗം ഉണ്ണിയെ ഫോണ്‍ ചെയ്‌തു.അയാള്‍ തന്നെയാണ്‌ ഫോണെടുത്തത്‌.
``എന്താ അനീ..സ്‌കൂളിലെത്തിയോ?''
``ഇല്ല.എത്താറായി.എവിടെയാ?''
``ഞാന്‍ സൈറ്റില്‍.ങും?''
``ഒന്നൂല്യ.പെട്ടെന്ന്‌ വിളിക്കാന്‍ തോന്നി.''
``താന്‍ കാര്യം പറയെടോ.''
``ഒന്നൂല്യ ഉണ്ണിയേട്ടാ,ഭര്‍ത്താവും മക്കളും ഒക്കെ നന്നായിത്തന്നെയിരിക്കുന്നോ എന്ന ആധി കേറുമ്പോ വിളിക്കുന്നതാ.മിണ്ടാണ്ട്‌ ജോലി ചെയ്‌തോളൂ.''
മറുവശത്ത്‌ ഉണ്ണിയുടെ ചിരി.ഉണ്ണി പറഞ്ഞു.
``നിനക്കുടനെ ജോലിയാക്കിത്തരുന്നുണ്ട്‌.ഇനി അതാ വേണ്ടത്‌.''
അനിത ഒന്നും പറയാതെ ഫോണ്‍ വച്ചു.പപ്പു സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതോടെ ഇനി ജോലിക്കുപോയിത്തുടങ്ങാം എന്ന്‌ അനിതയും വിചാരിച്ചു തുടങ്ങിയിരുന്നു.അനിത ആലോചിച്ചത്‌ മനസ്സില്‍ നേരത്തേ തോന്നിയ കറുത്ത വിചാരത്തെപ്പറ്റിയാണ്‌.എന്തിനോ മനസ്സില്‍ തോന്നിയ ആ സംഭ്രമം എങ്ങനെ അടക്കണമെന്നറിയാതെ അനിത കുഴങ്ങി.അനിതയുടെ ചിന്തകളെ മുറിച്ചുകൊണ്ട്‌ ഓട്ടോറിക്ഷ ഒരിടത്തായി ഒതുക്കിനിര്‍ത്തി ഡ്രൈവര്‍ തിരക്കിട്ടിറങ്ങിയത്‌ അന്നേരമാണ്‌.തൊട്ടടുത്ത തെരുവില്‍നിന്നും ഉച്ചയെ കീറി ചൂളംവിളിപോലെ ഏതോ വാഹനത്തിന്റെ ഹോണ്‍ മുഴങ്ങി.
പരിഭ്രമസ്വരത്തിലൂടെ `എന്താ' എന്ന്‌ അനിത ചോദിച്ചെങ്കിലും അയാളത്‌ ശ്രദ്ധിച്ചതുപോലുമില്ല.അനിതയെ ഗൗനിക്കാതെ തിരക്കിട്ട്‌ റിക്ഷയുടെ മുന്‍ഭാഗം പരിശോധിക്കുകയായിരുന്നു ഡ്രൈവര്‍.റിക്ഷാച്ചക്രത്തിനുമുന്നിലായി ആയിരത്തിന്റെ ഒരു കറന്‍സിനോട്ട്‌ നിവര്‍ന്നുകിടപ്പുണ്ടായിരുന്നു.തല പുറത്തേക്കിട്ട്‌ നോക്കിയ അനിത ഒരു ഞെട്ടലോടെ നെറ്റി ചുളിച്ചുപോയി.ഡ്രൈവര്‍ പണമെടുത്തു ചുറ്റിനും നോക്കി കൗശലത്തോടെ പോക്കറ്റില്‍ വച്ചു.അവിദഗ്‌ധനായ ഒരു കള്ളന്റേതുപോലെയായിരുന്നു അയാളുടെ ചലനങ്ങള്‍.
``ഹേയ്‌..എന്തായിത്‌..ആരുടെയാ ക്യാഷ്‌?''
അനിത ഉറക്കെ ചോദിച്ചു.
അതിനു മറുപടി പറയുന്നതിനുപകരം ഡ്രൈവര്‍ അവളെ ശ്രദ്ധിക്കാതെ പിന്നെയും പുറകിലേക്ക്‌ ഓടി.അനിതയും പുറത്തിറങ്ങി അയാള്‍ എങ്ങോട്ടാണ്‌ ആ വിധം ഓടുന്നതെന്ന്‌ നോക്കി.ഡ്രൈവര്‍ റോഡില്‍നിന്ന്‌ വീണ്ടും എന്തോ കുനിഞ്ഞെടുക്കുന്നത്‌ അവള്‍ അത്ഭുതത്തോടെ കണ്ടു.അതും ആയിരത്തിന്റെ പുത്തന്‍ താളുകളായിരുന്നു.അവള്‍ അങ്കലാപ്പോടെ അങ്ങോട്ട്‌ ഓടിച്ചെന്നു.അയാളപ്പോഴേക്കും റോഡിലാകെ തിരച്ചില്‍ നടത്തി നാലഞ്ച്‌ നോട്ടുകള്‍ കൂടി പെറുക്കിയെടുത്തു കീശയിലാക്കിക്കഴിഞ്ഞിരുന്നു.
ഒരു വിഡ്‌ഢിച്ചിരിയോടെ അയാള്‍ അവള്‍ കേള്‍ക്കാനായി പറഞ്ഞു.
``കള്ളനോട്ടാണോ എന്തോ..!''
``നല്ല നോട്ടായാലുമെന്താ.അത്‌ നിങ്ങള്‍ക്കുള്ളതല്ലല്ലോ.ആരുടെയോ കൈയില്‍ നിന്ന്‌ വഴിയില്‍ വീണുപോയതാണത്‌.അത്‌ തിരിച്ചുകൊടുക്കണം.''
റിക്ഷാക്കാരന്‍ അതുകേട്ട്‌ സ്വന്തം മുഖത്തെ ചിരി മായ്‌ച്ചുകളഞ്ഞതിനുശേഷം അനിതയെ ഒരു നോട്ടം നോക്കി.തലേദിവസം കണ്ട ഏതോ ദുസ്വപ്‌നത്തെ ഓര്‍ത്തെടുക്കുന്നതുപോലെയുള്ള ഒരു നോട്ടമായിരുന്നു അത്‌.ആ സമയത്ത്‌ പരിസരത്തെങ്ങും ചലനങ്ങളോ ശബ്‌ദങ്ങളോ ഉണ്ടായിരുന്നില്ല.എന്നിട്ടും അവള്‍ക്ക്‌ ഭയമൊന്നും തോന്നിയില്ല.എന്നുമാത്രവുമല്ല,കള്ളത്തരത്തിനു കൂട്ട്‌ നില്‍ക്കാനാവുകയില്ലെന്ന്‌ അവള്‍ മനസ്സാലെ തീരുമാനിക്കുകയും ചെയ്‌തിരുന്നു.
റിക്ഷാക്കാരന്‍ അനിതയെ തീര്‍ത്തും അവഗണിക്കുന്ന സ്വരത്തില്‍ പറഞ്ഞു.
``വഴിയില്‍ കിടന്നു കിട്ടിയത്‌ നിങ്ങളുടെ പേഴ്‌സില്‍ നിന്നു വീണതല്ലല്ലോ.ഇതെന്തു ചെയ്യണമെന്ന്‌ എനിക്കറിയാം.''
``നിങ്ങളതെന്തു ചെയ്യും?അതാണു എനിക്കുമറിയേണ്ടത്‌?''
ഇത്തവണ റിക്ഷാക്കാരന്‍ ഒന്നുനിന്നിട്ട്‌ അവളെനോക്കി സഹതാപം നിറച്ച ഒരു ചിരി ചിരിച്ചു.പക്ഷേ അതില്‍ ഭയപ്പെട്ടുത്താന്‍ പോന്ന ഒരു സന്ദേശത്തെ അയാള്‍ ഒളിച്ചുവച്ചിട്ടുണ്ടായിരുന്നു.അനിതയ്‌ക്ക്‌ അത്‌ മനസ്സിലാകാതിരുന്നില്ല.അവളും അടുത്തതായി എന്തുവേണമെന്ന്‌ ഒന്നാലോചിച്ചുനില്‍ക്കേ അയാള്‍ ധൃതിവച്ച്‌ വണ്ടിയില്‍ കേറിയിരുന്നിട്ട്‌ അത്‌ ഓടിക്കാന്‍ തയ്യാറാക്കി.പിന്നെ തല പുറത്തേക്കിട്ട്‌ വരുന്നില്ലേ എന്ന മട്ടില്‍ അനിതയെ നോക്കി.വണ്ടി ഒരിരമ്പത്തോടെ മുന്നോട്ട്‌ കുതിക്കാന്‍ പോവുകയാണ്‌.അയാള്‍ അനിതയെ നിസ്സാരമാക്കുന്ന മട്ടില്‍ പറഞ്ഞു.
``നിങ്ങള്‍ കേറ്‌ പെങ്ങളേ..പ്രസിഡന്‍സി സ്‌കൂളിലല്ലേ പോകേണ്ടത്‌..''
അനിത നെറ്റിചുളിച്ച്‌ അയാളെ നോക്കിക്കൊണ്ട്‌ റിക്ഷയില്‍ തിരിച്ചുകയറി.നട്ടുച്ചയുടെ പൊട്ടിച്ചിരിത്തിളക്കം പോലെ ചുറ്റുപാടും വെയില്‍.അനിത അമ്പരന്നുനോക്കി.ആരെങ്കിലും ചോദിച്ചാല്‍ പുറത്തെ വെയിലിന്‌ ചൂടാണോ തണുപ്പാണോ എന്നു പറയാന്‍പോലും അവള്‍ക്കപ്പോള്‍ സാധിക്കുമായിരുന്നില്ല.
റിക്ഷാക്കാരന്‍ ഇപ്പോള്‍ വലിയ സന്തോഷത്തിലാണ്‌ വണ്ടിയോടിക്കുന്നത്‌.അയാളുടെ കീശയില്‍ അയാളുടേതല്ലാത്ത ചുളിവുവീഴാത്ത ആയിരത്തിന്റെ നോട്ടുകള്‍ അയാളുടേതെന്നപോലെ മടങ്ങിക്കിടക്കുന്നുണ്ട്‌.ആ പണം ഏതെങ്കിലും ഭാഗ്യദോഷിയുടെതായിരിക്കുമെന്നത്‌ തര്‍ക്കമില്ലാത്ത വസ്‌തുതയാണ്‌.അനിത സങ്കടത്തോടെ ആലോചിച്ചുനോക്കി.അനിതയ്‌ക്ക്‌ ആരോടൊക്കെയോ നിസ്സഹായമായ ദേഷ്യവും തോന്നി.അപ്പോള്‍ തന്നിലുണ്ടാവുന്ന ഏതുവികാരത്തിനും പ്രകടമാവുന്നതിന്‌ പരിമിതികളുണ്ടെന്നതും അനിത നിവൃത്തികേടോടെ മനസ്സിലാക്കി.ഒരു മനുഷ്യനെ സംബന്ധിച്ച്‌ അതൊരു താഴ്‌ന്ന അവസ്ഥയായിരുന്നു.
യാത്രയിലുടനീളം അനിത അതുതന്നെ ആലോചിക്കുകയായിരുന്നു.പ്രധാന തപാല്‍നിലയവും ബാങ്കുകളും പ്രവര്‍ത്തിക്കുന്ന സജീവമായ റോഡാണ്‌ തൊട്ടപ്പുറത്തുള്ളത്‌.മിക്കവാറും നേരങ്ങളില്‍ ആളൊഴിഞ്ഞു കാണാറുള്ള ഈ ലിങ്ക്‌ റോഡാവട്ടെ അതിലേക്കുള്ള എളുപ്പമാര്‍ഗ്ഗവും.ബാങ്കിലോ തപാല്‍നിലയത്തിലോ പോയ ആരുടെയെങ്കിലും കൈയില്‍നിന്നു വീണതാവാം ആ പണം.പണം നഷ്‌ടപ്പെട്ട പരാതിക്കാരന്‍ ഇപ്പോള്‍ അധികാരികള്‍ക്ക്‌ മുന്നില്‍ സങ്കടക്കടലാസുമായി നില്‍ക്കുകയാവും.
ഒട്ടും മടിക്കാതെ അനിത ആവശ്യപ്പെട്ടു.
``വണ്ടി പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വിടൂ..നമുക്കീ ക്യാഷ്‌ അവിടെ കൊടുക്കാം.''
അയാള്‍ വണ്ടിയുടെ വേഗം കുറയ്‌ക്കാതെതന്നെ ക്രൂരമായ ഒരു ഭാവത്തില്‍ തിരിഞ്ഞുനോക്കി.
``ഇതെന്തു കൂത്ത്‌.ആരുടെയോ പൈസ..അത്‌ കിട്ടിയത്‌ എനിക്ക്‌..ഇനിയിത്‌ ആരെ കണ്ടുപിടിച്ച്‌ കൊടുക്കാനാണ്‌.പൊലീസിനെ ഏല്‍പ്പിച്ചാല്‍ അവരിത്‌ വിഴുങ്ങും..അല്ലാതെ ഉടമസ്ഥരെ തേടിപ്പിടിച്ച്‌ ഏല്‍പ്പിക്കാനൊന്നും പോകുന്നില്ല.പൊലീസുകാരെയൊക്കെ എനിക്കറിയാം.''
എവിടെനിന്നോ ഒരു ധൈര്യം അനിതയിലേക്കെത്തി.അവള്‍ ഒച്ചപൊക്കി.
``സ്റ്റേഷനിലേക്ക്‌ വിട്‌.ബാക്കിയൊക്കെ ഞാന്‍ ചെയ്‌തോളാം.''
റിക്ഷാക്കാരന്‍ തിരിഞ്ഞുനോക്കാതെ അലക്ഷ്യമായി പറഞ്ഞു.
``ഓഹോ..ഓട്ടം വിളിച്ച സ്ഥലത്തേക്കല്ലാതെ ഒരിടത്തേക്കും ഞാനീ വണ്ടി ഓടിക്കില്ല.നിങ്ങളുടെ കൈയില്‍ ഒരു തെളിവുമില്ല ഞാനീ കാശ്‌ എടുത്തതിന്‌.ഉണ്ടോ.?ഉണ്ടെങ്കില്‍ തനിയെ പോയി കേസു കൊടുത്തോ.!''
ഡ്രൈവര്‍ പറയുന്നതുകേട്ട്‌ അനിത നിശ്ശബ്‌ദയായി.അയാള്‍ ആത്മവിശ്വാസത്തോടെ പറയുന്നതെല്ലാം വസ്‌തുതകളാണ്‌.അയാള്‍ പണമെടുക്കുന്നത്‌ മറ്റാരും കണ്ടിട്ടില്ല.താനത്‌ എങ്ങനെ തെളിയിക്കാനാണ്‌.പണം നഷ്‌ടപ്പെട്ടയാള്‍ പരാതി കൊടുത്തിട്ടില്ലെങ്കില്‍ പൊലീസിനും ഊഹത്തിന്റെ പേരില്‍ ഒന്നും ചെയ്യാനാവില്ല.ഒരു കറന്‍സിയിലും ഉടമസ്ഥന്റെ പേരെഴുതിവച്ചിട്ടില്ലല്ലോ.
അനിത അല്‌പം മുന്നോട്ടാഞ്ഞ്‌ ഡ്രൈവറോട്‌ തന്ത്രപരമായി പറഞ്ഞുനോക്കി.
``ചേട്ടാ,അതേതെങ്കിലും അത്യാവശ്യക്കാരന്റേതായിരിക്കും.ഉള്ളവന്റെ മുതലൊന്നും നിലത്തുപോകില്ല.വീണുപോകുന്ന പൈസയൊക്കെ പാവപ്പെട്ടവന്റെയാണെന്നല്ലേ വായിക്കണ വാര്‍ത്തേലൊക്കെ കാണാറ്‌.''
അനിതയെ നടുക്കുന്ന ഒരു തെറിവാക്ക്‌ ഉച്ചത്തില്‍ ഉച്ചരിക്കുകയാണ്‌ ആയാളാദ്യം ചെയ്‌തത്‌.അനിത അല്‌പം പിന്നോട്ടായിപ്പോയി അതുകേട്ടപ്പോള്‍.
റിക്ഷാക്കാരന്‍ കൂസലില്ലാതെ തുടര്‍ന്നുപറഞ്ഞു.
``ഇറങ്ങണ്ടിടത്ത്‌ എറങ്ങിക്കോണം.അല്ലെങ്കീ ചെലപ്പോ വീട്ടില്‍ ചെല്ലാന്‍ പറ്റീന്ന്‌ വരില്ല.''
അനിത നിശ്ശബ്‌ദയായി.
റിക്ഷാക്കാരന്‍ ഇപ്പോള്‍ സ്വസ്ഥനായി വണ്ടിയോടിച്ചുകൊണ്ട്‌ പാട്ടുപാടുകയാണ്‌.അയാള്‍ പാടുന്ന പാട്ട്‌ ഇനി ജീവിതത്തിലെപ്പോള്‍ കേട്ടാലും താന്‍ വെറുക്കുമെന്നും ഈ നിസ്സഹായമായ പകലിനെ ഓര്‍ക്കുമെന്നും ഉടനെ താന്‍ കാതടച്ചുപിടിക്കുമെന്നും അനിത തിരിച്ചറിഞ്ഞു.ജീവന്‍ പാതിയൊഴിഞ്ഞപോലെ അവളുടെ ദേഹം തളര്‍ന്നു.അവള്‍ പിന്നിലേക്ക്‌ ചാരിക്കിടന്നു.അടുത്തതായി എന്തുചെയ്യാനാവുമെന്നായിരുന്നു അപ്പോഴും അനിതയുടെ ആലോചന.ഉണ്ണിയെയോ മറ്റാരെയെങ്കിലുമോ വിളിച്ചറിയിക്കാനോ നടപടിയെടുപ്പിക്കാനോ ആ ഓട്ടോയിലിരുന്നുകൊണ്ട്‌ സാധിക്കുമായിരുന്നില്ല.അവള്‍ സെല്‍ഫോണിനെ കൈവെള്ളയിലിട്ട്‌ ഞെരിച്ചു.പിന്നെ പല്ല്‌ കടിച്ചു.പരമാവധി ഡ്രൈവറുടെ മുഷിഞ്ഞതും പാറിപ്പറന്നതുമായ പിന്‍തല കാണാതിരിക്കാനും ശ്രദ്ധ വച്ചു.സന്ദര്‍ഭത്തെ മറികടക്കാന്‍ അതുകൊണ്ടൊന്നും കഴിയുമായിരുന്നില്ലെങ്കിലും.
അനിത പുറത്തേക്ക്‌ നോക്കി.സ്‌കൂള്‍ എത്താറായിരുന്നു.ഒരു വളവ്‌ തിരിഞ്ഞ്‌ പ്രധാന നിരത്തിലേക്ക്‌ കയറി അടുത്ത റോഡിലിറങ്ങിയാല്‍ സ്‌കൂളായി.സമയം പന്ത്രണ്ടരയാവുകയാണ്‌.പഠനസഞ്ചിയും തൂക്കി ഉല്ലാസത്തോടെ പപ്പു ഇപ്പോള്‍ പുറത്തേക്ക്‌ വരും.അവനങ്ങനെ വന്ന്‌ കാത്തുനില്‍ക്കുമെന്നതും ഒരു പ്രശ്‌നമാണ്‌.സമയം തീരെയില്ലെന്ന്‌ തോന്നുന്ന മനുഷ്യജീവിതത്തിലെ ഒരു ഘട്ടമായിരുന്നു അത്‌.
അനിത അങ്ങനെയൊക്കെ ആലോചിക്കുമ്പോഴേക്കും വീണ്ടും വണ്ടി നിന്നു.പെട്ടെന്നുള്ള നിര്‍ത്തലായിരുന്നു അത്‌.പിടിച്ചിരുന്നിട്ടും അവള്‍ മുന്നോട്ടാഞ്ഞുപോയി.
``ഇടെടാ അവിടെ.''
അനിത ഒന്നുകൂടി നടുങ്ങി.അങ്ങനെ ഒരാക്രോശത്തോടെ റിക്ഷാക്കാരന്‍ പുറത്തിറങ്ങി ഓടുന്നത്‌ അവള്‍ കണ്ടു.ആകസ്‌മികങ്ങളുടെ പരമ്പര തനിക്കായി അന്നേദിവസം സൃഷ്‌ടിക്കപ്പെടുകയാണെന്നുമാത്രം അനിതയ്‌ക്ക്‌ ബോധ്യമായി.സംഭവിക്കുന്നതെന്താണെന്ന്‌ വ്യക്തമാകാത്തതിന്റെ നെഞ്ചിടിപ്പോടെ അവളും വേഗം പുറത്തിറങ്ങിനോക്കി.
മുന്നിലായി തിളങ്ങുന്ന ഒരു ബൈക്ക്‌ നിര്‍ത്തിവച്ചിട്ടുണ്ടായിരുന്നു.വെയിലിനെ വക വയ്‌ക്കാതെ പാതമധ്യത്തില്‍ കാല്‍ മടക്കിയിരുന്ന്‌ ഒരു ചെറുപ്പക്കാരന്‍ ധൃതിയില്‍ പണം പെറുക്കിയെടുക്കുന്നുണ്ടായിരുന്നു.ഇളം ചുവപ്പുനിറമുള്ള ആയിരം രൂപയുടെ പുത്തന്‍താളുകള്‍ തന്നെയായിരുന്നു അതും.ആ ചെറുപ്പക്കാരന്റെ സമീപത്തേക്കാണ്‌ ഓട്ടോ ഡ്രൈവറും ഓടിച്ചെല്ലുന്നത്‌.അതുകണ്ട്‌ ഒരു ഞെട്ടലോടെ ചെറുപ്പക്കാരന്‍ തലയുയര്‍ത്തുന്നതും അനിത കണ്ടു.സംഭവങ്ങളുടെ ഗതി ആരും പറയാതെതന്നെ അവള്‍ക്ക്‌ വേഗം മനസ്സിലായി.
ഏതുവിധേനയും ചെറുപ്പക്കാരനെ സഹായിക്കണമെന്ന ലക്ഷ്യത്തോടെ അവളും വേഗം ഓട്ടോയില്‍ നിന്നു പുറത്തേക്കിറങ്ങി.വലിയൊരു തര്‍ക്കത്തിനു തുടക്കം കുറിക്കുകയായിരുന്നു റിക്ഷാക്കാരനും ബൈക്കില്‍ വന്ന ചെറുപ്പക്കാരനും.
ഒരു ലജ്ജയുമില്ലാതെ റിക്ഷാക്കാരന്‍ വിളിച്ചുപറയുന്നത്‌ അവള്‍ കേട്ടു.
``എന്റെ കൈയില്‍നിന്നു വീണുപോയ കാശാണ്‌.നോക്ക്‌..ഇതിന്റെ ബാക്കിനോട്ടുകള്‍.അത്‌ തിരഞ്ഞുവരികയായിരുന്നു ഞാന്‍..മര്യാദയ്‌ക്ക്‌ അതിങ്ങ്‌ തന്നോ.''
തനിക്ക്‌ ആദ്യം കിട്ടിയ നോട്ടുകളെ കീശയില്‍ നിന്നും വലിച്ചെടുത്ത്‌ അയാള്‍ ചെറുപ്പക്കാരനുമുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്‌ അനിത കണ്ടു.അയാളുടെ നുണ സമര്‍ത്ഥിക്കാനുള്ള കഴിവ്‌ മറ്റാര്‍ക്കും കിട്ടാത്ത വിധത്തില്‍ മികച്ചതാണെന്നും അമ്പരപ്പോടെ അവള്‍ തിരിച്ചറിഞ്ഞു.ചെറുപ്പക്കാരന്‍ എങ്ങനെ അതിനെ പ്രതിരോധിക്കുമെന്നും താനെങ്ങനെ ചെറുപ്പക്കാരനെ സഹായിക്കുമെന്നും ഇതിനിടയില്‍ അനിത ആലോചിക്കാതിരുന്നില്ല.
ചെറുപ്പക്കാരന്‍ എഴുന്നേറ്റു.തല്ലുമെന്ന ഭാവത്തില്‍ കൈചുരുട്ടിക്കൊണ്ട്‌ റിക്ഷാക്കാരനോട്‌ അയാള്‍ പറഞ്ഞു.
``കിട്ടിയതുമായി പോകാന്‍ നോക്കെടോ.കാശ്‌ പോയവന്‍ തപ്പി വന്നാ എനിക്കും നിനക്കും ഉള്ളതും കൂടി പോകും.''
ചെറുപ്പക്കാരന്‍ പറയുന്നതുകേട്ടപ്പോള്‍ അടി കിട്ടിയതുപോലെയായത്‌ അനിതയ്‌ക്കാണ്‌.കേട്ടത്‌ വിശ്വസിക്കാന്‍ തന്നെ അവള്‍ക്ക്‌ പണിപ്പെടേണ്ടിവന്നു.വാസ്‌തവത്തില്‍ താനെവിടെയാണെന്നും അവിടെയുള്ളതൊക്കെ ആരാണെന്നും ഒരു നിമിഷത്തേക്ക്‌ അവള്‍ക്ക്‌ നിശ്ചയമില്ലാതായി.നേരും നെറിയും സ്‌പര്‍ശിക്കാത്തവരാണ്‌ ഇരുവരുമെന്ന്‌ അനിതയ്‌ക്ക്‌ മനസ്സിലായി.ആരുടെയോ വിയര്‍പ്പിന്‌ നാണമില്ലാതെ അവകാശമുന്നയിക്കുകയാണ്‌ റിക്ഷാക്കാരനും ചെറുപ്പക്കാരനും.
ദൈവമേ..ബധിരതയെയാണോ നീ കര്‍ണ്ണാഭരണമാക്കിയിരിക്കുന്നത്‌?
അനിത അകം പുകയുന്നതിന്റെ നീറലോടെ ചോദിച്ചു.ഉത്തരം കിട്ടുകയില്ലെന്ന്‌ ഉറപ്പുള്ള ചോദ്യമായതിനാല്‍ താന്‍ തന്നെ ഇതില്‍ ഇടപെടേണ്ടതുണ്ടെന്ന്‌ അനിത ഉറപ്പിച്ചു.
``ഈ പണം നിങ്ങള്‍ രണ്ടാളുടേതുമല്ല.ഞാനിപ്പോ പൊലീസിനെ വിളിക്കും.''
ഒരു നിമിഷം കൊണ്ട്‌ അവിടുത്തെ ബഹളമൊതുങ്ങി.ചെറിയൊരു കാറ്റുവീശി.ചില നോട്ടുകള്‍ അപ്പോഴും വെയിലില്‍ തിളങ്ങി നടുപ്പാതയില്‍ കിടന്നു.അത്‌ കുനിഞ്ഞെടുക്കാന്‍ മിനക്കെടാതെ ഇരുവരും തലയുയര്‍ത്തി അനിതയെ നോക്കി.അന്നേരത്താണ്‌ അങ്ങനെ മൂന്നാമതൊരാളുടെ സാന്നിധ്യം ഇരുവരും ശ്രദ്ധിക്കുന്നതെന്ന്‌ അനിതയ്‌ക്ക്‌ മനസ്സിലായി.ചെറുപ്പക്കാരന്‍ അതാരാണെന്ന മട്ടില്‍ റിക്ഷാക്കാരനെ നോക്കി.റിക്ഷാക്കാരന്‍ അവളെ സമീപിച്ച്‌ സ്വരം താഴ്‌ത്തി പറഞ്ഞു.
``നിക്കണ്ട നീയ്‌.സ്ഥലം വിട്ടോ.''
അനിതയ്‌ക്ക്‌ അപകടം മനസ്സിലായി.
``ആരാ അത്‌.?''
ചെറുപ്പക്കാരന്‍ റിക്ഷാക്കാരനോട്‌ അല്‌പം മയംവന്ന സ്വരത്തില്‍ തെളിച്ചുചോദിച്ചു.ചെറിയൊരു പേടി അയാളുടെ സ്വരത്തില്‍ കലര്‍ന്നിട്ടില്ലേ എന്ന്‌ അനിതയ്‌ക്ക്‌ സംശയമായി.
``അതുവിട്ടേക്ക്‌.വാടക വിളിച്ചതാ.''
റിക്ഷാക്കാരന്‍ പറഞ്ഞു.അതോടെ ചെറുപ്പക്കാരന്റെ പുരികങ്ങള്‍ വളയുന്നതും അടിപ്പോളയില്‍ നിന്നും കണ്ണുകളിലേക്ക്‌ തീജ്വാലകള്‍ ആളാന്‍ തുടങ്ങുന്നതും അതിന്റെ പുകയില്‍ അയാളൂടെ മേല്‍പ്പോളകള്‍ ചീര്‍ക്കാന്‍ തുടങ്ങുന്നതും അനിത കണ്ടു.പണം കാലുറയുടെ കീശയില്‍ തിരുകിക്കേറ്റിക്കൊണ്ട്‌ ചെറുപ്പക്കാരന്‍ അവളുടെ അടുത്തേക്ക്‌ വന്നു.അയാളുടെ കക്ഷത്തില്‍ നിന്ന്‌ വിയര്‍പ്പില്‍ നനഞ്ഞ ശരീരസുഗന്ധത്തിന്റെ കൃത്രിമമണം അസഹ്യമായ വിധം അവളിലേക്ക്‌ അടുക്കാന്‍ ആരംഭിച്ചു.അനിത എന്തുവേണമെന്നറിയാതെ പകച്ചു.
``എന്താടീ വേണ്ടത്‌?''
തന്റെ അനിയന്റെ പ്രായമുള്ളവന്‍ തന്നെ എടീ എന്നു വിളിച്ചത്‌ അവള്‍ക്ക്‌ വല്ലാത്ത അപമാനമായി തോന്നി.അനിതയ്‌ക്ക്‌ അടിമുടി വിറ പടര്‍ന്നു.പക്ഷേ അനങ്ങാനാവാത്ത വിധം അവളുടെ കാലുകളും കൈകളും നിയന്ത്രിക്കപ്പെട്ടിരുന്നു.
``ഇതെങ്ങാനും എവിടേങ്കിലും പറഞ്ഞാ..''
ചെറുപ്പക്കാരന്‍ അത്രയുമേ പറഞ്ഞുള്ളൂ.അയാള്‍ അത്രയും പറഞ്ഞാല്‍ മതിയായിരുന്നു.അതില്‍ത്തന്നെ ആവശ്യത്തിലധികം ഭീഷണിക്കുള്ള കോപ്പുകളുണ്ടായിരുന്നു.അനിത ഒരിറക്ക്‌ ഉമിനീര്‍ വിഴുങ്ങി.ചെന്നിയിലൂടെ വിയര്‍പ്പിന്റെ ഒരു ചാല്‍ താഴോട്ടിറങ്ങുന്നത്‌ അനിത അറിഞ്ഞു.താന്‍ ചെന്നുപെട്ടിരിക്കുന്നത്‌ സര്‍വ്വത്ര ആപത്തിലാണെന്ന്‌ അവള്‍ക്ക്‌ ബോധ്യമായി.ഈ സമയത്ത്‌ തന്നെ രക്ഷിക്കാന്‍ ആരും വരില്ലെന്നും അനിതയ്‌ക്ക്‌ വ്യക്തമായി.
``കള്ളത്തരത്തിനു കൂട്ടുനില്‍ക്കാന്‍ എന്നെ കിട്ടില്ല.''
അവള്‍ മുന്നോട്ട്‌ നടന്നു.
ചെറുപ്പക്കാരന്‍ വഴി തടഞ്ഞുനിന്നിട്ട്‌ അവളോട്‌ ചോദിച്ചു.
``എവിടേക്കാ നീ.?''
അവള്‍ ഉത്തരം പറഞ്ഞില്ല.മുന്നോട്ട്‌ നടന്നതേയുള്ളൂ.
``എടീ,പൊലീസിനെ വിളിക്കാനാണോ..കൊന്നുകളയും നിന്നെ.''
അനിത പെട്ടെന്ന്‌ തിരിഞ്ഞുനിന്നിട്ട്‌ ഉറക്കെ പറഞ്ഞു.
``ഒരു പൊലീസിനേം എനിക്ക്‌ വിശ്വാസമില്ല.ദൈവം ഒണ്ടെങ്കീ നിങ്ങളോട്‌ ചോദിക്കും.നീയൊക്കെ നശിച്ചുപോകും.അത്രേയുള്ളൂ.''
പിറകില്‍ ചെറുപ്പക്കാരന്റെ പൊട്ടിച്ചിരി അവള്‍ കേട്ടു.അവള്‍ക്ക്‌ ദേഷ്യം അടക്കാനായില്ല.അവള്‍ പല്ലു കടിക്കുന്നുണ്ടായിരുന്നു.അനിത സഞ്ചിയും ചേര്‍ത്തുപിടിച്ച്‌ മുന്നോട്ടോടി.മകന്റെ മുഖം മാത്രമായിരുന്നു അവളുടെ മനസ്സില്‍.സമയം വൈകുകയാണ്‌.ഇപ്പോഴവന്റെ ചുണ്ടുകള്‍ വിറയ്‌ക്കാന്‍ ആരംഭിച്ചിട്ടുണ്ടാകും.മറ്റുകുട്ടികള്‍ രക്ഷിതാക്കളുടെ വാഹനങ്ങളില്‍ കയറിയിരുന്ന്‌ അവനെ നോക്കി കൈവീശുന്നുണ്ടാവും.ലോകത്താകെ ഒറ്റപ്പെട്ടതുപോലെ അവന്‍ അമ്മയെ തിരയുന്നുണ്ടാവും.അനിതയുടെ കാലുകള്‍ക്ക്‌ ധൃതി കൂടി.എന്നിട്ടും ചെരുപ്പ്‌ തകര്‍ത്ത്‌ കാലില്‍ മുള്ളേറ്റപോലെ അവള്‍ നിന്നു.അവള്‍ കിതപ്പോടെ നിലത്തേക്ക്‌ നോക്കി.ആശ്ചര്യമല്ല,ഒരു സങ്കടമാണ്‌ അവളെ വന്ന്‌ തൊട്ടത്‌.
റോഡരികില്‍ അവള്‍ക്കുമാത്രം കാണാനെന്നതുപോലെ ആയിരത്തിന്റെ ഒരു നോട്ട്‌ അപ്പോഴും മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു.ചെറുപ്പക്കാരന്റെയും റിക്ഷാക്കാരന്റെയും കണ്ണില്‍പ്പെടാതെ മിച്ചം വന്ന പണം.ആ ആയിരം രൂപയ്‌ക്ക്‌ എന്തെല്ലാം കാര്യങ്ങള്‍ താന്‍ നടത്താറുണ്ട്‌..?ഒന്നിടവിട്ട ദിവസങ്ങളില്‍ വീട്ടുകാര്യങ്ങള്‍ നോക്കാനായി അനിതയ്‌ക്ക്‌ ഭര്‍ത്താവ്‌ കൊടുക്കാറുള്ളത്‌ ആയിരത്തിന്റെ നോട്ടായിരുന്നു.അതില്‍ ബാക്കിവരുന്നതായിരുന്നു അനിതയുടെ കീശപ്പണം.അതില്‍ നിന്നായിരുന്നു അവള്‍ പപ്പുവിന്‌ അപ്രതീക്ഷിതസമ്മാനങ്ങള്‍ വാങ്ങാറുണ്ടായിരുന്നത്‌.
അവള്‍ കാശില്‍നിന്നു മുഖമുയര്‍ത്തിയിട്ട്‌ തിരിഞ്ഞുനോക്കി.റോഡില്‍ അവസാനത്തെ തിരച്ചിലും നടത്തി ചെറുപ്പക്കാരന്‍ ബൈക്കില്‍ കയറാന്‍ പോവുകയായിരുന്നു.റിക്ഷാക്കാരന്‍ അപ്പോഴും ആര്‍ത്തിയോടെ അവിടവിടെയായി കുനിഞ്ഞുനോക്കി നടക്കുന്നുണ്ട്‌.അനിത വിളിച്ചുപറഞ്ഞു.
``ദേ..ഇവിടേം കിടക്കുന്നു.ഇതും കൂടി എടുത്തോ.''
വിളിച്ചുപറഞ്ഞ ശേഷം അനിത നിന്നില്ല.അവള്‍ ആകാവുന്നത്ര വേഗതയില്‍ ഓടി.ഓടുന്നതിനിടെ അവള്‍ തിരിഞ്ഞുനോക്കി.
ഇരുവരും ലക്ഷ്യസ്ഥാനത്തേക്ക്‌ ഓടിയടുക്കുന്നതും എന്നാല്‍ ചെറുപ്പക്കാരന്‍ റിക്ഷാക്കാരനെ ഓടാന്‍ സമ്മതിക്കാതെ റോഡിലേക്ക്‌ തള്ളിയിടുന്നതും അനിത കണ്ടു.അടുത്തക്ഷണം റിക്ഷാക്കാരന്‍ ചാടിയെഴുന്നേറ്റ്‌ ചെറുപ്പക്കാരനെ നിലത്തുവീഴ്‌ത്തുന്നതും അവള്‍ കണ്ടു.ഇരുവരുടെയും മല്‍പ്പിടുത്തം മുന്നേറുമ്പോള്‍ അനിത ആകാവുന്നത്ര വേഗതയില്‍ ഓടുകയായിരുന്നു.
അനിതയുടെ ഓട്ടം അവസാനിച്ചത്‌ ലിങ്ക്‌ റോഡ്‌ ആരംഭിക്കുന്നിടത്തെ കവലയിലായിരുന്നു.
വാഹനങ്ങള്‍ തിരിച്ചുവിടുന്ന പൊലീസുകാരനെ അവള്‍ അവിടെ കണ്ടു.അയാളുടെ ജോലിത്തിരക്ക്‌ ശ്രദ്ധിച്ചുകൊണ്ട്‌ അനിത ചുറ്റും നോക്കി.കുറച്ചുമാറി കരിക്കു വില്‍പ്പനക്കാരന്‍ വച്ചിരിക്കുന്ന തണലിനടുത്തായി മറ്റൊരു പൊലീസുകാരന്‍ നിന്ന്‌ സെല്‍ഫോണില്‍ സംസാരിക്കുന്നുണ്ട്‌.
അനിത വേഗം നടന്ന്‌ അങ്ങോട്ടെത്തി.
``സര്‍,സര്‍..''
അയാള്‍ നോക്കി.അവള്‍ നടന്ന കാര്യം പറഞ്ഞു.പിന്നെ ഓട്ടോയിലിരിക്കേ എഴുതിയെടുത്ത റിക്ഷാക്കാരന്റെ വണ്ടിപ്പേരും നമ്പറും കൈമാറി.ചെറുപ്പക്കാരന്റെ വണ്ടി നമ്പര്‍ ഓര്‍മ്മയിലില്ലായിരുന്നെങ്കിലും അതൊരു കറുത്ത പള്‍സര്‍ ബൈക്കായിരുന്നുവെന്ന്‌ അവള്‍ക്കോര്‍മ്മയുണ്ടായിരുന്നു.
വിവരങ്ങള്‍ കൈമാറിയിട്ട്‌ അനിത തിരക്കിട്ട്‌ സ്‌കൂളിലേക്ക്‌ നടന്നു.
എല്ലാ കുട്ടികളും പോയിട്ടും അമ്മ വരാത്തതെന്തെന്ന്‌ നോക്കി പള്ളിക്കൂടം തിണ്ണയില്‍ നില്‍ക്കുകയായിരുന്നു പപ്പു.അനിതയെ കണ്ടപാടെ അല്‌പം ചുവക്കാന്‍ തുടങ്ങിയ കണ്ണുകളോടെ പപ്പു ചോദിച്ചു.
``ടെന്‍ മിനിട്ട്‌സായി കഴിഞ്ഞിട്ട്‌.എവിടെപ്പോയിരിക്കുകയായിരുന്നു അമ്മ.?''
കടലിലെത്തിയ മീനിനെപ്പോലെ സ്വയം കിതപ്പടക്കിക്കൊണ്ട്‌ അനിത അവനെ നോക്കി ചിരിച്ചു.പപ്പു അമ്മയെത്തന്നെ അമ്പരപ്പോടെ നോക്കി.അനിത അവന്റെ മുടിയിഴകള്‍ മാടിവച്ചുകൊണ്ട്‌ പറഞ്ഞു.
``ഓട്ടോയില്‍ കേറിയപ്പോള്‍ അമ്മയ്‌ക്ക്‌ ഒരു സിഗ്നല്‍ കിട്ടി.അതനുസരിച്ച്‌ കള്ളനെ പിടിക്കാന്‍ പോയി.''
എല്ലാ പരിഭവവും മറന്നുകൊണ്ട്‌ പപ്പു ഉത്സാഹിയായി.
``കള്ളനോ..അമ്മ കള്ളന്മാരെ പിടിച്ചോ.?നുണ.''
``അമ്മ നുണ പറയുമോ പപ്പു.?''
``ഇല്ല.''
മകനൊരുമ്മ കൊടുത്തിട്ട്‌ അനിത അവനെയും കൂട്ടി സ്‌കൂളിനു പുറത്തെത്തി.മറ്റൊരു ഓട്ടോറിക്ഷ വിളിച്ച്‌ വീട്ടിലേക്ക്‌ പുറപ്പെട്ടു.പോകാന്‍ നേരം റിക്ഷാക്കാരനോട്‌ ഒരു കാര്യം പറയാന്‍ അനിത മറന്നില്ല.അത്‌ ലിങ്ക്‌ റോഡ്‌ വഴിയേതന്നെ പോകണമെന്നായിരുന്നു.
ലിങ്ക്‌ റോഡില്‍ സംഭവം നടന്ന സ്ഥലത്ത്‌ പൊലീസ്‌ വണ്ടിയും നാലഞ്ച്‌ ആളുകളും കൂടിനില്‍ക്കുന്നുണ്ടായിരുന്നു.അവര്‍ ചെല്ലുമ്പോള്‍ ആ റിക്ഷാക്കാരനെയും ബൈക്കില്‍ വന്ന ചെറുപ്പക്കാരനെയും പൊലീസ്‌ ജീപ്പിലേക്ക്‌ കയറ്റുകയായിരുന്നു.തനിക്ക്‌ പങ്കില്ലാത്ത ഒരു സംഭവത്തെ കാണുന്നതുപോലെ അനിത പപ്പുവിനൊപ്പം പുറത്തേക്ക്‌ നോക്കി.
പിറ്റേന്ന്‌ കാലത്ത്‌ പത്രം വായിക്കാനെടുത്ത ഉണ്ണി സന്തോഷത്തോടെ വായിച്ചു.
``വീട്ടമ്മയുടെ സാമര്‍ത്ഥ്യം കള്ളന്മാരെ കുടുക്കി.യഥാര്‍ത്ഥ വ്യക്തിക്ക്‌ നഷ്‌പ്പെട്ട പണം തിരിച്ചുകിട്ടി.''
അനിത തിരക്കിനിടയിലും വന്ന്‌ പത്രം എത്തിനോക്കി അടുക്കളയിലേക്കുതന്നെ മടങ്ങി.വാര്‍ത്ത വിശദമായി വായിക്കാന്‍ അനിതയ്‌ക്ക്‌ അപ്പോള്‍ സമയമുണ്ടായിരുന്നില്ല.പത്രമുപേക്ഷിച്ച്‌ അനിതയുടെ പിന്നാലെ അടുക്കളയിലെത്തിയ ഉണ്ണി പതിയെ ചുറ്റിപ്പിടിച്ചിട്ട്‌ ചോദിച്ചു.
``തലച്ചോറിന്റെ ഏതു ഭാഗമാ നിനക്കാ സിഗ്നല്‍ തന്നത്‌?''
അനിത ചിരിയോടെ പറഞ്ഞു.
``എവിടെയോ പതറിനില്‍ക്കുന്ന ആവശ്യക്കാരനാണ്‌ എല്ലാര്‍ക്കും സിഗ്നല്‍സ്‌ അയക്കുന്നത്‌.നമ്മുടെ തലച്ചോറല്ല.നമ്മുടെ റിസീവര്‍ അത്‌ സ്വീകരിക്കുന്നുവെന്നേയുള്ളൂ.''
ഉണ്ണി അവളെ പതിയെ ചുംബിച്ചു.ജീവകോശങ്ങളും നാഡികളും ഞരമ്പുകളും പെരുത്ത്‌ അനിത ഭൂമിയോളം നിറഞ്ഞു.


Saturday, February 9, 2013

അയ്യോ അച്ഛാ കുടിക്കല്ലേ..!


ലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.അപ്പോള്‍ മനസ്സിലായ കാര്യം.കേരളത്തിലെ ഒട്ടുമിക്ക  സര്‍ക്കാര്‍ വിദ്യാലയങ്ങളും വളരെ മികച്ച രീതിയില്‍ വിദ്യ അഭ്യസിപ്പിക്കുന്നുണ്ട്.മിടുക്കന്മാരാണ് അവിടുത്തെ കുട്ടികളും അധ്യാപകരും രക്ഷാകര്‍തൃസമിതിയും.പക്ഷേ നമ്മളത് ശ്രദ്ധിക്കാറില്ലല്ലോ.

ഇവിടെ കാണുന്ന 'സ്നേഹക്കുടുക്ക' എന്നത് മിക്കവാറും മദ്യപാനികളായ മലമ്പുഴയിലെ രക്ഷിതാക്കളുടെ മക്കള്‍ അച്ഛന്മാര്‍ക്കായി വീട്ടില്‍ വയ്ക്കുന്ന നിക്ഷേപപ്പെട്ടിയാണ്.അവര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനായി ചെലവാക്കുന്ന പണം സ്നേഹക്കുടുക്കയില്‍ നിക്ഷേപിക്കുന്നതിനാണിത്.ഇങ്ങനെ നിക്ഷേപിക്കുന്ന പണം കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി എടുക്കാവുന്നതാണ്.ഉപരിവര്‍ഗ്ഗ നഗരജീവികള്‍ക്ക് ഈ സൂത്രം മനസ്സിലാവണമെന്നില്ല.പക്ഷേ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞ നിരവധി അമ്മമാര്‍ ആ സത്യം വെളിപ്പെടുത്തി.കുടിച്ചും വലിച്ചും നശിക്കുന്ന പാവപ്പെട്ടവരെ നേര്‍വഴിക്കാക്കാന്‍ ഇവിടെ ആരുമില്ല.അവരുടെ മക്കള്‍ക്ക് അതിനുള്ള വഴി തെളിച്ചുകൊടുക്കുകയാണ് കടുക്കാംകുന്നം സ്കൂളുകാര്‍ ചെയ്തത്.അങ്ങനെ ഒരു കുട്ടിക്ക് സൈക്കിള്‍ വാങ്ങാന്‍ കഴിഞ്ഞു എന്ന് കേട്ട് ഞാന്‍ ഞെട്ടി.ദിവസവും ബിവേറജില്‍ ഒഴുക്കുന്ന പണം സംഭരിച്ചാല്‍ സൈക്കിളല്ല ഒരു 'ജില്ല' തന്നെ വാങ്ങാന്‍ കഴിയുമെന്നുറപ്പാണ്.
സ്നേഹക്കുടുക്ക വച്ചിട്ടുള്ള വീട്ടില്‍നിന്നും ഒരച്ഛന്‍ അധ്യാപികയ്ക്ക് അയച്ച കത്താണ് ഇതോടൊപ്പം.


എന്താണ് വിദ്യാഭ്യാസം?അത് സിലബസ് കാണാതെ പഠിക്കലല്ലല്ലോ.പൊതുവിദ്യാലയങ്ങളില്‍ വൃത്തിയില്ല,അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ഇംഗ്ലീഷ് പരിശീലനം കൊടുക്കാന്‍ കഴിയില്ല,കുട്ടികള്‍ പട്ടിണിപ്പാവങ്ങളും ദരിദ്രനാരായണന്മാരുമായ സാധാരണക്കാരുടെ മക്കളുമായി ഇടപഴകി വേണ്ടാത്ത ശീലങ്ങളും രുചികളും പഠിക്കുന്നു എന്നതൊക്കെയാണല്ലോ പൊതുവിദ്യാലയങ്ങളെ അകറ്റി നിര്‍ത്തുന്നവര്‍ പറയുന്ന ന്യായങ്ങള്‍ .ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇന്ന് കേരളത്തിലെ സാധാരണ സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ സന്ദര്‍ശിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും.
അവിടുത്തെ അധ്യാപകര്‍ നാലുമണിയടിച്ചാല്‍ വീടുപിടിക്കുന്നവരല്ല.കുട്ടികളെ സിലബസ് മാത്രം പഠിപ്പിക്കുന്നവരല്ല.ജീവിതം പഠിപ്പിക്കുന്നവരാണെന്ന് നമ്മള്‍ തിരിച്ചറിയണം.
ഒരനുഭവം പറയാം.ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്കൂള്‍ സന്ദര്‍ശിച്ചു.അവിടെ ഇരുപതിനടുത്ത് വിദ്യാര്‍ത്ഥികള്‍ മാത്രം.തൊട്ടുടുത്ത് ഹരിജന്‍ കോളനിയാണ്.മിക്കവാറും വീടുകളിലെ ഒരംഗത്തിനെങ്കിലും സര്‍ക്കാര്‍ ജോലിയുമുണ്ട്.എന്നാലും മക്കളെ അവര്‍ പഠിച്ചു വലുതായ മുറ്റത്തെ വിദ്യാലയത്തില്‍ അയക്കില്ല.ദൂരെയുള്ള സ്വകാര്യ വിദ്യാലയങ്ങളില്‍ അയക്കും.ഇത് ഒരു നല്ല മനോഭാവമല്ല.ഹരിജനക്ഷേമത്തിനായുള്ള സ്കൂളായതിനാല്‍ അത് നിര്‍ത്തിപ്പോകില്ലായിരിക്കും.എന്നാലും അവിടെ വിദ്യാര്‍ത്ഥികളില്ലാത്ത അവസ്ഥ വേദനിപ്പിക്കുന്നതാണ്.ഇന്നു പഠിച്ചിറങ്ങി ജോലിക്കു കയറിയ ഏതു അധ്യാപകനും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലെ അധ്യാപകരെപ്പോലെ പഠിപ്പിക്കാന്‍ കഴിയുമെന്നതില്‍ തര്‍ക്കം വേണ്ട.യാഥാര്‍ത്ഥ്യം ഇതൊക്കെയാണെങ്കിലും നമുക്കുവേണ്ടത് അതല്ല.ഉപരിപ്ലവമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്.പൊങ്ങച്ച പ്രകടനങ്ങള്‍ മാത്രമാണ്.


എന്തായാലും എന്‍റെ അനുഭവത്തില്‍ കാണാനിടയായ പലതും നല്ല മാതൃകകളാണ്.
എന്‍റെ സന്തോഷം ഞാന്‍ വായനക്കാരുമായി പങ്കു വയ്ക്കുന്നു.സര്‍ക്കാര്‍ പള്ളിക്കൂടങ്ങള്‍ക്ക് പിന്തുണ കൊടുക്കാന്‍ മടിക്കുന്ന നമ്മുടെ സഹജീവികള്‍ ഇതെല്ലാം ദയവായി മനസ്സിലാക്കുമല്ലോ.

Friday, February 1, 2013

ദൂരെയോ അരികെയോ..!

ന്നലെകളില്‍ നിന്നും നീ കയറിവരുന്നു.!കേട്ടോ,ഇന്നലെകളില്‍ നിന്നും നീ കയറി വരുന്നു എന്ന്.?

എവിടെയോ പോയിരിക്കുകയായിരുന്നു നീ.പോയിക്കഴിഞ്ഞ ശേഷമാണ് മഴ പുറത്ത് പെയ്യാന്‍ തുടങ്ങിയത്.നീ കുടയെടുത്തോ,പോകുമ്പോള്‍ ഉടുത്തിരുന്നത് സാരിയായിരുന്നുവോ നീളമുള്ള നനുത്ത പാവാടയുടുപ്പായിരുന്നുവോ.. എന്നൊന്നും ഞാന്‍ ഓര്‍ത്തതേയില്ല.മനപ്പൂര്‍വ്വം.!കഷ്ടം തോന്നി എന്‍റെ മനോനിലയെപ്പറ്റി ആലോചിച്ചപ്പോള്‍ .പിന്നെ സമാധാനിച്ചു.അല്പം വഴക്കിട്ടിരുന്നല്ലോ നമ്മള്‍ . എന്തിനോ..ഏതിനോ..!അത് വഴക്കായിരുന്നുവോ അതോ സ്നേഹമായിരുന്നുവോ..?
മഴ കനത്തപ്പോള്‍ പുറത്ത് പ്രകാശം മങ്ങിത്തുടങ്ങിയപ്പോള്‍ നേരം മുടന്തി മുടന്തി നീങ്ങിയപ്പോള്‍ എല്ലാം നിന്നെപ്പറ്റി അത്യധികമായ സ്നേഹത്തോടെ,വിഷാദത്തോടെ,കുറ്റബോധത്തോടെ ഓര്‍ത്തു.
ഉയര്‍ത്തിവച്ച പാദങ്ങളില്‍ നിന്നും ഊര്‍ന്നുകിടക്കുന്ന പാദസരത്തെപ്പറ്റി,തീവണ്ടിയുടെ യാത്രാമണവുമായി അടുത്തിരുന്നതിനെപ്പറ്റി,ഒരു തുള്ളി ചായയെടുത്ത് മധുരം പാകം നോക്കുന്നതിനെപ്പറ്റി,നിലത്തു പറ്റിവീണ ഒരു കടലാസ് നുള്ളിയെടുക്കാന്‍ പാടുപെട്ടിട്ട് സ്വയം ദേഷ്യപ്പെടുന്നതിനെപ്പറ്റി..!
എന്തൊരു മഴയായിരുന്നു.!
ഇനി നീ വന്നു കേറുമ്പോള്‍ നിന്‍റെ ഉടുപ്പിന്‍റെ തുമ്പുകളില്‍ നിന്നും വിദ്വേഷമഴ വീഴില്ലേ തുള്ളിതുള്ളിയായി..?ചിലപ്പോള്‍ മിണ്ടാതെ അങ്ങു അകത്തേക്ക് പോകുമായിരിക്കും.എന്നിട്ട് എന്നെ നോക്കുമായിരിക്കും.എന്നാലും നീ വന്നല്ലോ..ഇനി നമുക്കൊന്നിച്ച് മഴ മാറുമ്പോള്‍ പുറത്തേക്കോ അകത്തേക്കോ പോകാമല്ലോ..അതുകൊണ്ട് ഞാനീ ഇരുപ്പില്‍ നിന്നും എഴുന്നേല്‍ക്കട്ടെ.

എത്ര മുഷിഞ്ഞാലും നിന്നെ മണക്കുമ്പോള്‍ മാറുന്നല്ലോ മനസ്സിലെ പൌരുഷം.!

Wednesday, January 16, 2013


പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പില്‍ 'കുടുംബശ്രീ' കഥ വന്നിട്ടുണ്ട്.വാരികയില്‍ വായിക്കാന്‍ സാധിച്ചവര്‍ അഭിപ്രായമറിയിക്കാന്‍ അപേക്ഷ.

Saturday, January 12, 2013

സമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം


കഥ/
സുസ്‌മേഷ്‌ ചന്ത്രോത്ത്‌


സമൂഹവാഴ്‌ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം


ചാരപൂര്‍വ്വമുള്ള അറിയിപ്പ്‌ കിട്ടിയതനുസരിച്ച്‌ സംസ്‌കാരകര്‍മ്മത്തിനു മടിക്കാതെ വന്നുചേര്‍ന്നവര്‍ പരേതന്റെ വേണ്ടപ്പെട്ടവരാണെന്നുപറയാം.എന്നാല്‍ അന്നുനടന്ന വിലാപയാത്രയെ സമ്പന്നമാക്കുംവിധം നാനാദിക്കില്‍ നിന്നും ഇളകിമറിഞ്ഞെത്തിയ ജനം നഗരത്തെ സംബന്ധിച്ച്‌ അത്ഭുതവും ആവേശവും ഒരുപോലെയുയര്‍ത്തുന്ന സംഭവമായിരുന്നു.

നഗരത്തിലെ പുരോഹിതന്മാര്‍ പറയാറുണ്ട്‌.അവധിദിനപ്രാര്‍ത്ഥനകള്‍ക്കും മരിച്ചടക്കലുകള്‍ക്കും ദേവാലയത്തില്‍ പഴയതുപോലെ ആളുകൂടാറില്ലെന്ന സങ്കടം.കഴിഞ്ഞയിടെ നഗരത്തില്‍ നടന്ന ഒരു അന്ത്യകൂദാശയില്‍ ബന്ധുക്കളടക്കം പതിനൊന്നു പേരുമാത്രമാണത്രേ ഉണ്ടായിരുന്നത്‌.അതില്‍ നൊമ്പരപ്പെട്ട്‌ മരിച്ചവന്‍ പോലും അതൃപ്‌തനായി മുഖം ചുളിച്ചാണത്രേ കിടന്നത്‌.തന്നെയുമല്ല നാലു കന്യാസ്‌ത്രീകളെ കിട്ടാന്‍ പരേതന്റെ ബന്ധുക്കള്‍ക്ക്‌ നൂറ്റിനാല്‌ കിലോമീറ്റര്‍ വാഹനമോടിക്കേണ്ടതായും വന്നുവെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു.
ഇത്‌ മരണത്തിന്റെ കാര്യം.വിവാഹത്തിനു കൂടുന്നതും അപ്രധാനകാര്യമായി കരുതുന്നവര്‍ നഗരത്തില്‍ വര്‍ദ്ധിക്കുകയാണെന്ന്‌ ഒരു ദേശീയമാധ്യമം കണ്ടുപിടിച്ച്‌ പുറത്തുവിട്ടത്‌ അടുത്തകാലത്താണ്‌.വിവാഹിതരാകുന്നവരുടെ സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും മാത്രമേ മംഗല്യച്ചടങ്ങിനുപോലും ഇപ്പോള്‍ പങ്കെടുക്കാറുള്ളു.അതിന്റെ കാരണമായി അവലോകനത്തില്‍ ആ മാധ്യമം ഉയര്‍ത്തിക്കാട്ടിയത്‌ പെരുകുന്ന വിവാഹമോചനങ്ങള്‍ വ്യക്തികളെ ചടങ്ങുകളില്‍ നിന്നു വിഷമത്തോടെ പിന്തിരിപ്പിക്കുകയാണെന്നാണ്‌.വിവാഹകര്‍മ്മത്തില്‍ പങ്കെടുത്തതിന്റെ സന്തോഷം മായും മുമ്പേ അവരുടെ വിവാഹമോചനത്തിലും കൂടി സംബന്ധിക്കേണ്ടിവരുന്നത്‌ അതീവദുഖകരമായ സംഗതിയാണെന്നു ആധുനിക നാഗരികജീവികള്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്നും മാധ്യമം കണ്ടെത്തി.
കഴിഞ്ഞയിടെ പ്രധാന നഗരത്തിനു പുറത്തുള്ള ചെറിയ നഗരത്തിലെ മനസ്സമ്മതച്ചടങ്ങിനിടെ അവിടുത്തെ പുരോഹിതന്‍ ഒരു തമാശപൊട്ടിച്ചുപോലും.അതായത്‌ വിവാഹമോചിതരാകുന്നുണ്ടെങ്കില്‍ അത്‌ കുറഞ്ഞത്‌ ഒരാഴ്‌ചയെങ്കിലും ഒരുമിച്ചുകഴിഞ്ഞിട്ട്‌ വേണമെന്നായിരുന്നു അത്‌.ഖേദത്തോടെയാണ്‌ അദ്ദേഹം പറഞ്ഞതെങ്കിലും കൂടിനിന്നവര്‍ പൊട്ടിച്ചിരിച്ചുവെന്നാണ്‌ പിറ്റേന്ന്‌ പെട്ടിവാര്‍ത്ത വന്നത്‌.
ചരമശ്രുശ്രൂഷയ്‌ക്ക്‌ ആളില്ലാതായാലുള്ള സങ്കടമോര്‍ത്ത്‌ എന്തെങ്കിലും പ്രയോജനമുണ്ടാകട്ടെയെന്നു കരുതിത്തന്നെയാണ്‌ തന്റെ സെല്‍ഫോണിനെ സംസ്‌ക്കരിക്കാനായി ദിവസം നിശ്ചയിച്ചകാര്യം സേവ്യര്‍ `സാമൂഹികതല്‌പരവിനിമയവല'യിലിട്ടത്‌.അതോടെ വാര്‍ത്തയ്‌ക്ക്‌ ജീവന്‍ വച്ചു.കൂടാതെ വേണ്ടപ്പെട്ടവര്‍ക്ക്‌ നല്‍കാനായി ചരമശ്രുശ്രൂഷയുടെ ആചാരക്കത്ത്‌ അച്ചടിപ്പിക്കുകയും ചെയ്‌തു.അന്നേദിവസം ഫോണിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച ആളുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയുണ്ടായത്‌ ഇക്കാരണത്താലാവാം.
പലരും ചോദിച്ച ചോദ്യം ഇതാണ്‌.
-എന്തിനാണ്‌ തരുണരൂപം കടന്നിട്ടില്ലാത്ത സെല്‍ഫോണിനെ കൊന്നടക്കുന്നത്‌?
സേവ്യര്‍ ആ ചോദ്യത്തോടുള്ള മറുപടിയായി ചിരിച്ചതല്ലാതെ വേറൊന്നും പറഞ്ഞില്ല.സ്ഥിതിഗതികള്‍ വച്ചുനോക്കുമ്പോള്‍ മറുപടി കേള്‍ക്കാനുള്ള അരനിമിഷം നഷ്‌ടപ്പടുത്താനില്ലാത്തതിനാല്‍ ആരുമത്‌ കേള്‍ക്കാനും നിന്നിട്ടുണ്ടാവില്ല.ഈ തീരുമാനത്തെക്കുറിച്ച്‌ സേവ്യറിനോട്‌ നഗരത്തിലെ മേയര്‍ വിളിച്ചു ചോദിച്ചതാണ്‌ എടുത്തുപറയേണ്ട പ്രത്യേകതയായി കാണേണ്ടത്‌.
അന്നേദിവസം കാലത്ത്‌ കിടക്കയില്‍ തലതൂക്കിയിരിക്കുകയായിരുന്ന സേവ്യറിനെ ഫോണ്‍ മണിയടിച്ചുണര്‍ത്തി.മരിക്കാന്‍ പോകുന്നതെന്നോ അവസാനശ്വാസം വലിക്കാന്‍ പോകുന്നതെന്നോ പറയാവുന്ന ഫോണിന്റെ അവസാനനേര ഉപയോഗസാധ്യതയെ ഉല്ലാസപൂര്‍വ്വം സ്വീകരിക്കാന്‍ ശ്രമിച്ച്‌ പരാജയമടഞ്ഞ്‌ തലേന്നു കിടന്നുറങ്ങിയതായിരുന്നു സേവ്യര്‍ .എന്നിട്ടും അയാള്‍ കേടുവന്ന ഒരു മനോഭാവത്തോടെയും താല്‌പര്യരാഹിത്യത്തോടെയും ഫോണെടുത്തു.പരിചയമില്ലാത്ത അക്കങ്ങള്‍ കണ്ടപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പതിവുള്ള മുഷിച്ചിലോടെയും ഈര്‍ഷ്യയോടെയും അതെടുക്കണമോ വേണ്ടയോ എന്നാലോചിച്ചു.പിന്നെ മരിക്കാന്‍ പോകുന്ന ഒരാള്‍ക്കുകൊടുക്കുന്ന ദയാവായ്‌പ്പോടെ ഫോണെടുത്തു കാതോട്‌ വച്ച്‌ പതിയെ പ്രതികരിച്ചു.
``ഹലോ.''
മറുവശത്തുനിന്ന്‌ അക്ഷമനായ മേയര്‍ ചോദിച്ചു.
``ഇത്‌ സേവ്യറിന്റെ ഫോണല്ലേ.?''
``അതെ.''
``ഞാന്‍ നഗരത്തിലെ മേയറാണ്‌.''
``മേയര്‍ ..?''
``അതെ,മേയര്‍ തന്നെ.നിങ്ങള്‍ നിങ്ങളുടെ മൊബൈല്‍ ഫോണിനെ ആചാരപൂര്‍വ്വം ഖബറടക്കാന്‍ പോകുകയാണെന്ന്‌ കേട്ടു.?''
മേയറുടെ ചോദ്യത്തില്‍ മുഴച്ചുനിന്നത്‌ ആകാംക്ഷയാണോ വിചിത്രമായ ദുഖമാണോ നഗരാധിപന്റെ ഉത്‌കണ്‌ഠയാണോ എന്ന കാര്യത്തിലൊന്നും തീര്‍പ്പുകല്‍പ്പിക്കാന്‍ സേവ്യറിനായില്ല.സേവ്യര്‍ ഒന്നുമാത്രം ചിന്തിച്ചു.കുറേ നാളുകളായി തന്റെ തലയില്‍ വ്രണപ്പെട്ട ഒരു അസ്വസ്ഥതയാണിത്‌.അതിനെ അവസാനിപ്പിക്കാനാണ്‌ സംസ്‌കാരകര്‍മ്മത്തിനു മുതിരുന്നത്‌.ഇന്നത്തെ കാലത്തിന്റെ ഇത്തരം അസ്വസ്ഥതകള്‍ പേറിയാണോ മേയറും ജീവിക്കുന്നത്‌.അല്ലെങ്കില്‍ ഇത്രയും രാവിലെ മേയര്‍ ഇങ്ങനെയൊരു കാര്യത്തിന്‌ തന്നെപ്പോലൊരാളെ വിളിക്കേണ്ടതുണ്ടോ.?അതിനര്‍ത്ഥം മേയറും ഫോണ്‍ മൂലം അസ്വസ്ഥനാണെന്നല്ലേ.!
``എന്താണ്‌ സേവ്യര്‍ മിണ്ടാത്തത്‌.?നിങ്ങള്‍ നിങ്ങളുടെ ഫോണിനെ സംസ്‌കരിക്കാന്‍ പോവുകയാണോ.?''
ഇനിയൊന്നും ആലോചിച്ചു നില്‍ക്കേണ്ടതില്ലെന്ന്‌ ബോധ്യപ്പെടാന്‍ ആ നിമിഷത്തിനിടയില്‍ കര്‍ണ്ണങ്ങളില്‍ മുഴങ്ങിയ ഭാരിച്ച നിശ്ശബ്‌ദതമാത്രം മതിയായിരുന്നു.പേടിപ്പെടുത്തുന്ന മറ്റൊരാലോചനയുടെ തുമ്പുപിടിച്ച്‌ സേവ്യര്‍ നിശ്ചയസ്വരത്തില്‍ ഉറക്കെ പറഞ്ഞു.
``അതെ ബഹുമാന്യനായ മേയര്‍ .എന്റെ ഫോണിനെ ജനങ്ങളുടെ സമക്ഷത്തില്‍ വച്ച്‌ സംസ്‌കരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.ഒഴിവുണ്ടെങ്കില്‍ അങ്ങയും പങ്കെടുക്കണം.''

അത്രയും ഒറ്റവീര്‍പ്പില്‍ പറഞ്ഞിട്ട്‌ സേവ്യര്‍ അക്ഷമനായി കാതോര്‍ത്തു.പക്ഷേ തന്റെ അക്ഷമ മേയറെ അറിയിക്കാന്‍ സേവ്യര്‍ ഒരുക്കമായിരുന്നില്ല.അതിനാല്‍ അങ്ങേയറ്റത്തെ ആത്മസംയമനം സേവ്യറിന്റെ ശ്വാസോച്ഛ്വാസത്തിലുണ്ടായിരുന്നു.
ദീര്‍ഘമായ നിശ്ശബ്‌ദതയായിരുന്നു മേയറുടെ മറുപടി.അതീവ തീവ്രമായ ഒരാലോചനയുടെ ഭാവവും അതിനുണ്ടായിരുന്നു.കുറേക്കഴിഞ്ഞപ്പോള്‍ അപ്പുറത്തുനിന്ന്‌ മേയറുടെ കനത്ത നെടുവീര്‍പ്പ്‌ അയഞ്ഞുവീഴുന്നതും സേവ്യര്‍ കേട്ടു.സേവ്യറിന്‌ അല്‌പം സമാധാനമായി.ഭയപ്പെട്ടത്‌ സംഭവിക്കാനിടയില്ല.അയാള്‍ക്ക്‌ തോന്നി.അയാള്‍ ഭയപ്പെട്ടത്‌ അനാവശ്യമായ ഒരു കാര്യത്തിനായിരുന്നില്ല.ഈ ആസന്നമൂഹൂര്‍ത്തത്തില്‍ തന്റെ സെല്‍ഫോണിനെ സംസ്‌കരിക്കാന്‍ നഗരപരിധിക്കുള്ളില്‍ എന്തെങ്കിലും വിലക്ക്‌ മേയര്‍ പുറപ്പെടുവിച്ചേക്കുമോ എന്നതായിരുന്നു ആ ഭയം.
അപ്പോള്‍ യാതൊരു ധൃതിയുമില്ലാത്തവനെപ്പോലെയും അവസാനത്തെ പ്രതീക്ഷയിന്മേല്‍ ജീവിക്കുന്നവനെപ്പോലെയും മേയര്‍ ചോദിച്ചു.
``സെല്‍ഫോണില്ലാതെ ജീവിക്കാനാവുമെന്നു ഉറപ്പുണ്ടോ.?''
ചോദ്യത്തിന്റെ ആലോചിച്ചുള്ള മറുപടിയായിട്ടല്ല,സംസ്‌കാരച്ചടങ്ങ്‌ വേഗത്തില്‍ നടന്നുകിട്ടാനുള്ള ആഗ്രഹത്തിലാണ്‌ സേവ്യര്‍ മറുപടി പറഞ്ഞത്‌.
``ഉണ്ട്‌.''
``തീരുമാനം നല്ലതാണെന്നു കരുതുന്നുണ്ടോ.?''
``ഇതുവരെ എടുത്തതില്‍ ഏറ്റവും നല്ല തീരുമാനം ഇതാണെന്നാണ്‌ മനസ്സിലാവുന്നത്‌.''
``ശരി.ചടങ്ങുകളെ മഴ ശല്യപ്പെടുത്താതിരിക്കട്ടെ.''
ഗാംഭീര്യം നഷ്‌ടപ്പെട്ട ഒച്ചയില്‍ അത്രയും പറഞ്ഞ്‌ മേയര്‍ ഫോണ്‍ വച്ചു.സേവ്യര്‍ കിടക്കയുടെ ഓരത്തേക്ക്‌ ഫോണിനെ അലക്ഷ്യമായി തള്ളി.എന്നിട്ടതിനെ ഒരു ചരിഞ്ഞ നോട്ടത്തില്‍ വീക്ഷിച്ചു.
ദിനംതോറും നൂറുകണക്കിന്‌ വിളികള്‍ വന്നുകൊണ്ടിരിക്കുന്ന ഫോണ്‍ .പലപ്പോഴും അത്‌ തുണയായിരുന്നു.കിടക്കയിലെ സഖി,ഭക്ഷണമേശയിലെ കൂട്ടുകാരന്‍ ,ഒഴിവുവേളകളിലെ ചങ്ങാതി,മധുശാലയിലെ ഇക്കിളിപ്പെടുത്തുന്ന ആതിഥേയ,ഹസ്‌തമൈഥുനത്തിന്റെ സഹചാരി,ഏകാന്തയാത്രകളിലെ സഹയാത്രികന്‍ ..ഓര്‍ത്തപ്പോള്‍ അനവധി ഭയങ്ങള്‍ ഒന്നിച്ചുണ്ടായി.ഓര്‍ക്കാതിരിക്കാനും മുന്നോട്ടുനോക്കാതിരിക്കാനും ജീവിക്കാതിരിക്കാനും സേവ്യര്‍ ആഗ്രഹിച്ചു.
അയാള്‍ക്ക്‌ അറപ്പുണ്ടായി.അത്രകാലവും ഓമനയായിരുന്ന ഫോണ്‍ കബന്ധം പോലെ അനുഭവപ്പെട്ടു.മനുഷ്യജീവിതത്തില്‍ എല്ലാ കാര്യങ്ങളും ഇങ്ങനെയാവുമോ?ഒരിക്കല്‍ സംഭവിക്കേണ്ട വിലയിരുത്തലും അതിന്റെ ഫലവും ഒളിച്ചുവയ്‌ക്കുന്നുണ്ടോ എല്ലാ മനോഹാരിതയും.?വാസ്‌തവത്തില്‍ അയാള്‍ക്കുണ്ടായത്‌ വെറുപ്പാണ്‌.വെറുപ്പ്‌ എന്ന വികാരത്തിനുമാത്രമാണ്‌ അത്രയേറെ ബന്ധുക്കളുള്ളതെന്നും സേവ്യറിന്‌ തോന്നി.
നഗരത്തിനോട്‌ ചേര്‍ന്നുകിടക്കുന്ന പള്ളിയിലായിരുന്നു സംസ്‌കാരശ്രുശ്രൂഷകള്‍ ഏല്‍പ്പിച്ചിരുന്നത്‌.ശബ്‌ദമില്ലാതാക്കിവച്ചിരിക്കുന്ന ഫോണിനടുത്തായി മുഷ്‌ടി നിറയുന്നത്ര അഗര്‍ബത്തികളെടുത്ത്‌ സേവ്യര്‍ കത്തിച്ചുവച്ചു.അതിന്റെ പുകനൂലുകള്‍ മേലാപ്പിലേക്കുയര്‍ന്നു.
ജഢം പള്ളിയിലേക്കെടുക്കുംവരെ മറ്റെങ്ങും പോകേണ്ടതില്ലെന്ന്‌ സേവ്യര്‍ തീരുമാനിച്ചു.അന്നേദിവസം ഫോണിലേക്ക്‌ വരുന്ന കോളുകളൊന്നും എടുക്കേണ്ടതില്ലെന്നും.എങ്കിലും ഇടക്കിടെ ഫോണ്‍മുഖം വിളികളാല്‍ പ്രകാശിച്ചുകൊണ്ടിരുന്നത്‌ അയാളെ അസ്വസ്ഥനാക്കാതിരുന്നില്ല.അത്‌ ഫോണിന്റെ ഊര്‍ദ്ധന്‍ പോലെയാണ്‌ സേവ്യറിന്‌ തോന്നിയത്‌.
താമസിയാതെ തന്റെ വസതിക്ക്‌ പുറത്ത്‌ കാറുകള്‍ വന്ന്‌ ഇരമ്പുന്നതും ആളുകള്‍ വാതിലോളം ചെരിപ്പുരച്ചുവന്ന്‌ അറിയിപ്പുമണിയടിച്ച്‌ മടങ്ങുന്നതും ചെറിയ വൃത്തമുള്ള റീത്തുകള്‍ കതകിനടിയിലെ വിടവിലൂടെ അകത്തേക്ക്‌ തള്ളിവയ്‌ക്കപ്പെടുന്നതും സേവ്യര്‍ നോക്കിക്കണ്ടു.വെളുത്തതും വയലറ്റ്‌ നിറമുള്ളതുമായ പൂക്കളുടെ രണ്ട്‌ റീത്തുകള്‍ അയാള്‍ ഫോണിനുമേലെ വച്ചു.അതോടെ വിളി വരുമ്പോള്‍ പ്രകാശിച്ചുകൊണ്ടിരുന്ന ഫോണ്‍മുഖം മറഞ്ഞുകിട്ടി.അതൊരാശ്വാസമായിരുന്നു സേവ്യറിന്‌.അയാള്‍ വീണ്ടും പുതച്ചുമൂടി കിടന്നു.വൈകുന്നേരമായപ്പോളേക്കും കതകിനു പുറത്തെ വരാന്ത ദുഖസന്ദേശക്കുറിപ്പുകളും ആകാംക്ഷനിറഞ്ഞ ചോദ്യങ്ങളും പുഷ്‌പചക്രങ്ങളും ഒറ്റത്തണ്ടുള്ള പൂക്കളും പൂങ്കുലകളും നിറഞ്ഞ്‌ മനം മടുപ്പിക്കുന്ന ഗന്ധമുയര്‍ത്താന്‍ തുടങ്ങിയിരുന്നു.
അന്നത്തെ പകലില്‍ മഴയുടെ പഴുതുകളുണ്ടായിരുന്നത്‌ പ്രകൃതിയുടെ ഒരു അനുശോചനമായി നഗരവാസികള്‍ക്ക്‌ തോന്നി.ആകാശത്തിന്റെ നിറം അത്രമാത്രം ചാരം കലര്‍ന്നതായിരുന്നു.കറുപ്പുവസ്‌ത്രങ്ങളോ വെളുത്ത വസ്‌ത്രങ്ങളോ മാത്രമേ ആ കാലാവസ്ഥയുടെ നിറത്തിന്‌ അനുയോജ്യമായിരുന്നുള്ളൂ.ചിലര്‍ അത്തരം വേഷം പെട്ടെന്നുണ്ടാക്കാനായി തുന്നല്‍ക്കാര്‍ക്കരികിലേക്കോടി.തുന്നല്‍ക്കാര്‍ കൈമലര്‍ത്തുകയും ചുണ്ടുകള്‍ പിളര്‍ത്തി നിസ്സഹായതയുടെ ഭാവം ഹാസ്യമായി പ്രകടിപ്പിക്കുകയും ചെയ്‌തു.അവരില്‍ ചിലര്‍ തങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങ്‌ കാണാന്‍ പോകേണ്ടതുണ്ടെന്ന്‌ ഏതാണ്ട്‌ വിരട്ടലിന്റെ മൂര്‍ച്ചയില്‍ പറഞ്ഞു.അങ്ങനെയൊക്കെ അതങ്ങ്‌ സേവ്യര്‍ പ്രതീക്ഷിച്ചതിനെക്കാളും ജനനിബിഡമാവുകയായിരുന്നു.
വൈകുന്നേരം മൂന്നുമണിയോടെ പള്ളിപ്പരിസരത്തേക്ക്‌ ക്ഷണം കിട്ടിയവര്‍ ഒഴുകാന്‍ തുടങ്ങി.പലരും തങ്ങളുടെ മാറോട്‌ ചേര്‍ത്ത്‌ സ്വന്തം ഫോണിനെ സൂക്ഷിച്ചിരുന്നു.ചിലരൊക്കെ അത്‌ കൈയില്‍ത്തന്നെ സൂക്ഷിച്ചു.എല്ലാവരുടെ മുഖത്തും അവിശ്വസനീയതയും അമര്‍ഷവും ഒരേപോലെ പിണഞ്ഞുകിടന്നിരുന്നു.
അതിഥികളും പറഞ്ഞുകേട്ടെത്തിയ അഭ്യുദയകാംക്ഷികളും എത്തിച്ചേര്‍ന്നപ്പോള്‍ പള്ളിയങ്കണം പെട്ടെന്ന്‌ നിറഞ്ഞു.പള്ളിയുടെ അകത്ത്‌ വലിയ അലങ്കാരവിളക്കുകള്‍ തൂങ്ങുന്ന നീണ്ട മുറിയില്‍ സെല്‍ഫോണിന്റെ ജഡം വച്ചിരുന്നു.പുകയുന്ന ധൂമക്കുറ്റികളും മെഴുകുതിരികളും ഭാരമുള്ള നിശ്ശബ്‌ദതയും സെല്‍ഫോണിന്റെ കിടപ്പിനെ മരണയോഗ്യമായ കിടപ്പുതന്നെയാക്കിമാറ്റി.
അക്കൂട്ടത്തില്‍ സേവ്യര്‍ എന്ന മനുഷ്യനെയും അയാളുടെ ഫോണിനെയും പരിചയമില്ലാത്തവര്‍ അനവധിയായിരുന്നു.അങ്ങനെ വന്നുചേര്‍ന്നവര്‍ ആദ്യം ചെയ്‌തത്‌ തിക്കിത്തിരക്കി മുന്നില്‍ക്കയറി മൂന്നു കുരിശിനുമുന്നിലായി വെള്ളവിരിപ്പില്‍ കിടത്തിയിരിക്കുന്ന ഫോണിന്റെ നിശ്ചലദേഹം കണ്ട്‌ കേട്ടകാര്യം ഉറപ്പുവരുത്തുകയായിരുന്നു.അവരുടെ മുഖത്ത്‌ പൊടുന്നനെ പരന്നത്‌ അവിശ്വസനീയതയും ഭീതിയുമാണ്‌.അതുകൊണ്ടാവണം അവരൊക്കെ ഒറ്റനോട്ടത്തിനുശേഷം പിന്‍നിരയിലേക്ക്‌ പിന്‍വാങ്ങിയത്‌.സ്‌ത്രീകളുടെ മുഖം കഠിനമായ ചിന്തകളാല്‍ നിറം മങ്ങി കാണപ്പെട്ടു.
പലരും അപരിചിതരെന്നു നോക്കാതെ അടുത്തുനില്‍ക്കുന്നവരോട്‌ അച്ചന്‍ ഫോണിനെ കുഴിയിലടക്കാന്‍ സമ്മതിക്കുമോ എന്നും കുരിശുഫലകം സ്ഥാപിക്കുമോ എന്നും ഫോണിനെ എങ്ങനെയാണ്‌ ഇന്നത്തെക്കാലത്ത്‌ ഒരാള്‍ക്ക്‌ ഒഴിവാക്കാന്‍ തോന്നുന്നതെന്നും അടക്കിപ്പിടിച്ച്‌ ചോദിക്കുകയുണ്ടായി.കേട്ടവരും മറുപടി പറയാന്‍ സന്നദ്ധരായവരും ഉറപ്പില്ലാത്ത പലതരം മറുപടികള്‍ ഉരുവിട്ടു.ആ മറുപടികളില്‍ നിന്നും ചോദ്യങ്ങളുണ്ടായി.അതങ്ങനെ നീണ്ടുനിന്നു.
ദൂരെനിന്ന്‌ എത്തിച്ചേര്‍ന്ന കന്യാസ്‌ത്രീകള്‍ വെറുപ്പും കനവും കുമിഞ്ഞ മുഖത്തോടെ വേദപുസ്‌തകം വായിച്ചു.അവരില്‍ പലരും ഉടുപ്പിന്റെ പോക്കറ്റില്‍ കിടക്കുന്ന തങ്ങളുടെ ഫോണുകള്‍ വിറയല്‍ പുറപ്പെടുവിച്ചുകൊണ്ട്‌ ഒരു സന്ദേശത്തെ കൊണ്ടുവരുന്നുണ്ടോ എന്ന്‌ ആകുലപ്പെട്ടുകൊണ്ടേയിരുന്നു.അവരിലൊരാള്‍ വേദപുസ്‌തകം വായിക്കുന്നതിനിടയില്‍ തുടഭാഗത്തോട്‌ ചേര്‍ന്നു കിടക്കുന്ന സ്വന്തം ഫോണിനെ അരുമയായി തൊട്ടുനോക്കുകയും ചെയ്‌തു.അപ്പോള്‍ അവരുടെ മുഖത്ത്‌ ദിവ്യമായ ഒരു പുഞ്ചിരി ഓളം വെട്ടി.കന്യാസ്‌ത്രീകളെ മാത്രം നോക്കിനിന്ന ചിലരത്‌ കണ്ടുപിടിക്കുകയും ആശ്ചര്യത്തോടെ തങ്ങളുടെ വിചാരങ്ങളെ ഉള്ളില്‍ ശരിവയ്‌ക്കുകയും ചെയ്‌തു.
ഈ സമയമൊക്കെ പുരോഹിതന്റെ മുറിയിലിരിക്കുകയായിരുന്നു കറുത്ത ടീഷര്‍ട്ടും ജീന്‍സുമണിഞ്ഞ സേവ്യര്‍ .പകല്‍ മുഴുവന്‍ കിടക്കയില്‍ ചെലവഴിച്ചതിന്റെ ഭാഗമായുള്ള വിളര്‍ച്ചയും പിത്തവും അയാളില്‍ പ്രകടമായിരുന്നു.
സന്ദര്‍ഭം മാനിച്ച്‌ തന്റെ സെല്‍ഫോണുകളുടെ പ്രവര്‍ത്തക്ഷമത ഏറെനേരമായി പുരോഹിതന്‍ കെടുത്തിവച്ചിരിക്കുകയായിരുന്നു.അതുകാരണം അച്ചന്റെ ഫോണുകളിലേക്ക്‌ വന്നുകൊണ്ടിരിക്കുന്ന സന്ദേശങ്ങളും വിളികളും അക്ഷമരായി പള്ളിയങ്കണത്തിനു പരിസരത്ത്‌ സാത്താന്മാരെപ്പോലെ വിലസാന്‍ തുടങ്ങി.സംസ്‌കാരച്ചടങ്ങ്‌ ആരംഭിക്കാറായപ്പോഴേക്കും പള്ളിപ്പരിസരത്തെ ഏതോ സെല്ലുലാര്‍ കമ്പനിയുടെ അടയാളസ്വീകാരത്തൂണ്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ വിറയ്‌ക്കാനും ആരംഭിച്ചു.അച്ചന്‍ അതും അറിയുന്നുണ്ടായിരുന്നു.അച്ചന്‌ മൂന്ന്‌ ഫോണുകളുണ്ടായിരുന്നു.അതില്‍ രണ്ടെണ്ണമേ മേശപ്പുറത്തുണ്ടായിരുന്നുള്ളൂ.
മരിച്ചടക്ക്‌ അവസാനിപ്പിച്ച്‌ തന്റെ ഫോണുകള്‍ എത്രയും വേഗം ഉണര്‍ത്താനുള്ള കൊതിയോടെ പുരോഹിതന്‍ അന്വേഷിച്ചു.
``ചടങ്ങിന്‌ വലിയ നിലവിളിയും നാടകവും ഒന്നും ആവശ്യമില്ലെന്നാ എന്റെ പക്ഷം.മനപ്പൂര്‍വ്വമുള്ള മരിച്ചടക്കല്ലേ.കാര്യമായ നടപടികളൊന്നും വേണ്ടല്ലോ.ഞാനുദ്ദേശിച്ചത്‌ അഞ്ചുവട്ട പ്രാര്‍ത്ഥനയുടെ ആവശ്യമുണ്ടോ എന്നാണ്‌.?''
``ഇല്ല.''
അച്ചന്‌ സേവ്യറിനോട്‌ വലിയ ആദരവ്‌ തോന്നി.നന്ദിയും.
``സേവ്യറിന്‌ വേറൊന്നും പറയാനില്ലെങ്കില്‍ ചടങ്ങ്‌ തുടങ്ങാം.ആരെങ്കിലും വരാനുണ്ടോ?''
പള്ളിയങ്കണത്തില്‍നിന്നും മുറിക്കുള്ളിലേക്കെത്തുന്ന ആരവം ശ്രദ്ധിച്ചുകൊണ്ട്‌ സേവ്യര്‍ അത്ര താല്‍പര്യമില്ലാത്ത സ്വരത്തില്‍ അറിയിച്ചു.
``സെല്ലുലാര്‍ കമ്പനിയുടെ ഡിവിഷണല്‍ മാനേജരും ഹാന്റ്‌സെറ്റിന്റെ മേഖലാതല മേധാവിയും പ്രതിഷേധിക്കുമെന്ന്‌ അറിയിച്ചിട്ടുണ്ട്‌.അങ്ങനെയെങ്കില്‍ അവര്‍ക്കതിനുള്ള സൗകര്യം ചെയ്‌തുകൊടുക്കണം.കാരണം അവര്‍ക്ക്‌ കോടതിയെ സമീപിച്ച്‌ എന്നെ പരമാവധി ബുദ്ധിമുട്ടിക്കാവുന്ന ഒരു വിഷയമാണിത്‌.ഇക്കാര്യത്തില്‍ കോടതി ഇടപെടുകയാണെങ്കില്‍ ചിലപ്പോ ഈ സംസ്‌കാരം തന്നെ നടന്നു എന്നു വരില്ല.അല്ലെങ്കില്‍ നീട്ടിവയ്‌ക്കപ്പെടുകയും പാര്‍ലമെന്റിലടക്കം ചര്‍ച്ചയ്‌ക്ക്‌ ഇട വരികയും ചെയ്യുമായിരുന്നു.''
``അതൊക്കെ അവരുടെ കാര്യം.സംസ്‌കാരകര്‍മ്മം നടത്തിത്തരികയാണ്‌ എന്റെ ജോലി.അത്‌ വേഗം തുടങ്ങാം.''
അച്ചന്റെ മുഷിച്ചില്‍ മനസ്സിലാക്കി സേവ്യര്‍ വേറൊന്നും പറയാന്‍ നിന്നില്ല.
മാറത്ത്‌ ഒപ്പീസു ചൊല്ലുമ്പോഴുള്ള നിറമുള്ള പട്ടയിട്ട്‌ പുറത്തേക്കുവന്ന പുരോഹിതനൊപ്പം കറുത്ത വേഷത്തില്‍ സേവ്യറിനെയും കണ്ടതോടെ തങ്ങള്‍ കേട്ടതൊക്കെ ഒരു തമാശയല്ലെന്ന്‌ കൂടിനിന്ന ജനത്തിനു ഒന്നുകൂടി ബോധ്യമായി.പലരും അതുവരെ പ്രവര്‍ത്തനരഹിതമാക്കാതിരുന്ന സ്വന്തം ഫോണുകള്‍ ധൃതിയില്‍ ഓഫാക്കാന്‍ തുടങ്ങി.അന്തരീക്ഷത്തിന്റെ ചാരനിറം വികൃതമായി.മഴ പെയ്യുമോ എന്നറിയാന്‍ പലരും മാനത്തേക്ക്‌ നോക്കി.
തലയുയര്‍ത്തിപ്പിടിച്ച്‌ അച്ചന്‍ പള്ളിക്കുള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ ഫോണ്‍ വച്ച പെട്ടിക്കടുത്തുനിന്ന്‌ ആള്‍ക്കൂട്ടം മാറിക്കൊടുത്തു.അദ്ദേഹം നേരെ വന്ന്‌ കൈക്കാരന്റെ കൈയില്‍ നിന്ന്‌ പരിശുദ്ധജലം വാങ്ങി ചുറ്റിനും നിന്നവര്‍ക്കുമേല്‍ തളിച്ചു.അനന്തരം പ്രാര്‍ത്ഥനാപൂര്‍വ്വം കര്‍മ്മങ്ങള്‍ നടത്താന്‍ ആരംഭിച്ചു.ആ നേരമത്രയും സേവ്യര്‍ വയറിനുതാഴെയായി വിരലുകള്‍ കോര്‍ത്ത്‌ തന്റെ ഫോണിന്റെ സമീപത്തുതന്നെ തലതാഴ്‌ത്തിനില്‍ക്കുകയായിരുന്നു.
ഒച്ചയടക്കി ഒരാള്‍ മറ്റൊരാളോട്‌ ചോദിച്ചു.
``ഫോണ്‍ ഓഫല്ലേ.?''
``ങേ..?''
``പെട്ടിയില്‍ വച്ചിരിക്കുന്ന സേവ്യറിന്റെ ഫോണ്‍ ഓഫല്ലേ എന്ന്‌.''
ഉത്തരവാദിത്തത്തോടെ ആരോ സേവ്യറിനോടും അതുതന്നെ ചോദിച്ചു.
``താന്‍ ഓഫ്‌ ചെയ്‌തിട്ടല്ലേ പെട്ടിയിലേക്ക്‌ ഫോണ്‍ വച്ചത്‌.?''
സേവ്യര്‍ ചോദിച്ചയാളെ തിരിഞ്ഞുനോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല.നിരന്തരം പ്രകാശിച്ചുകൊണ്ടിരുന്ന തന്റെ ഫോണിന്റെ വാവട്ടം സേവ്യര്‍ അവസാനമായി നോക്കിക്കണ്ടു.ഏറെനേരം നിരന്തരം അറിയിപ്പുകളെ സ്വീകരിച്ച്‌ പ്രകാശിച്ചുകൊണ്ടിരുന്നശേഷം ഇപ്പോഴത്‌ ചലനരഹിതമാണ്‌.അയാള്‍ക്ക്‌ ദുഖം തോന്നിയില്ല.അഭിമാനം തോന്നി.താന്‍ തന്റെ സെല്‍ഫോണിനെ ഉപേക്ഷിക്കാന്‍ മനധൈര്യം കാണിച്ചിരിക്കുന്നു.ആ തീരുമാനത്തിലേക്ക്‌ തന്നെ എത്തിച്ചതെന്താണ്‌.അയാള്‍ സ്വയം ചോദിച്ചു.
പെട്ടെന്നൊരാള്‍ കുനിഞ്ഞ്‌ സേവ്യറിനോട്‌ പറഞ്ഞു.
``മേയര്‍ വന്നിട്ടുണ്ട്‌.''
അയാള്‍ പ്രതീക്ഷിച്ചത്‌ പ്രതിഷേധിക്കാനെത്തുമെന്ന്‌ അറിയിച്ചിരുന്ന ഫോണ്‍ കമ്പനിയുടെ ഡിവിഷണല്‍ മാനേജരെയും മേഖലാതല മേധാവിയെയുമാണ്‌.സേവ്യര്‍ മുഖമുയര്‍ത്തിയതല്ലാതെ ഒന്നും പറഞ്ഞില്ല.മേയര്‍ വരുന്നകാര്യം മനസ്സിലായ പുരോഹിതന്‍ പ്രാര്‍ത്ഥന മുറിക്കാതെ തലയാട്ടി.
മേയര്‍ പരിവാരസമേതം പള്ളിക്കുള്ളിലേക്ക്‌ കയറിവന്നു.ആറടിയോളം ഉയരവും ഭംഗിയുമുണ്ടായിരുന്നു മേയറിന്‌.അച്ചന്‍ അല്‌പനേരത്തേക്ക്‌ പ്രാര്‍ത്ഥന നിര്‍ത്തിവച്ചു.കന്യാസ്‌ത്രീകളും ആരാധനയോടെ മേയറെ വണങ്ങി.
എല്ലാവര്‍ക്കും മുഖം കൊടുത്തശേഷം മേയര്‍ വന്ന്‌ സെല്‍ഫോണിനു മുന്നില്‍ മൂന്നുനിമിഷം കണ്ണടച്ചുനിന്നു.പിന്നെ അനുയായിയുടെ കൈയില്‍ നിന്ന്‌ ചുവന്ന പനിനീര്‍പ്പുക്കളാല്‍ നിര്‍മ്മിച്ച പുഷ്‌പചക്രം വാങ്ങി ഫോണിന്റെ നെഞ്ചത്തുവച്ചു.
എന്നിട്ട്‌ കുനിഞ്ഞ്‌ ഏറ്റവും താഴ്‌ന്ന സ്വരത്തില്‍ സേവ്യറിനോട്‌ പറഞ്ഞു.
``ധീരനാണ്‌ താങ്കള്‍ .''
മേയര്‍ പറഞ്ഞതെന്താണെന്ന്‌ മറ്റാരും കേട്ടില്ല.പുരോഹിതന്‍ പോലും.സേവ്യര്‍ ആര്‍ക്കും തിരിച്ചറിയാനാവാത്തവിധം ഒന്നു മന്ദഹസിച്ചു.
അവസാനത്തെ ജപവും അവസാനിപ്പിച്ച്‌ അച്ചന്‍ നിര്‍ദ്ദേശിച്ചു.
``ഇനി എടുക്കാം.''
പള്ളിയങ്കണത്തിലും പുറത്തും സെമിത്തേരിയിലേക്കുള്ള വഴിയിലുമായി തിങ്ങിനിന്നവര്‍ക്കിടയില്‍ ഒരാരവമുണ്ടായി.അത്ഭുതകരമായ കാര്യം എല്ലാവരും ഫോണ്‍ വിറയല്‍സ്വഭാവത്തില്‍ വച്ചിരുന്നു എന്നതാണ്‌.അതിലും അത്ഭുതകരമായ കാര്യം എല്ലാ ഫോണുകളുംതന്നെ വിളി വന്ന്‌ വിറയ്‌ക്കുന്നുണ്ടായിരുന്നു എന്നതാണ്‌.പക്ഷേ ആരും വിളികള്‍ സ്വീകരിക്കുന്നുണ്ടായിരുന്നില്ല.ഒരുതരം ആശങ്ക എല്ലാവരെയും ചൂഴ്‌ന്നുനിന്നിരുന്നു.
പെട്ടി എടുക്കുംമുമ്പ്‌ സേവ്യര്‍ തന്റെ സെല്‍ഫോണിനെ അവസാനമായി നോക്കി.അലങ്കരിച്ച ചെറിയ പെട്ടിക്കുള്ളില്‍ മരണത്തിന്റെ ഭയപ്പെടുത്തലുകളില്ലാതെയും ഒരു കൊച്ചു സമ്മാനത്തിന്റെ ശോഭയോടെയും തന്റെ ഫോണ്‍ കിടക്കുന്നത്‌ സേവ്യര്‍ വികാരരഹിതമായി കണ്ടു.സേവ്യറില്‍ നിന്നെന്തെങ്കിലും ശോകമൂകമായ ചടുലനീക്കം പ്രതീക്ഷിച്ചുനിന്ന ചിലര്‍ അങ്ങനെയെങ്കില്‍ അയാളെ അടക്കിപ്പിടിക്കാന്‍ തയ്യാറായി.എന്നാല്‍ അതുവേണ്ടി വന്നില്ല.പെട്ടിയുയര്‍ത്താന്‍ ശ്രമിക്കുമ്പോഴും സേവ്യര്‍ വികാരരഹിതനായിരുന്നു.
ഏവരെയും ഭയപ്പെടുത്തിക്കൊണ്ട്‌ ആ നിമിഷം കുഴിയിലേക്ക്‌ പോകാന്‍ കാത്തിരുന്ന ഫോണ്‍ ശബ്‌ദിച്ചു.പലര്‍ക്കും അടിവയറ്റില്‍നിന്നൊരു ആന്തലുണ്ടായി.പലരുടെയും രക്തസമ്മര്‍ദ്ദമുയര്‍ന്നു.പലരും തളര്‍ച്ച നേരിട്ടു.മേയറിന്റെ മുഖം വിവര്‍ണ്ണമായി.പുരോഹിതന്‍ വേദപുസ്‌തകത്തില്‍ നിന്നു പിടിവിടാതെ ആത്മസംയമനം പാലിച്ചു.അവസാനനിമിഷവും അതെല്ലാം പ്രതീക്ഷിക്കുന്നതുപോലെയായിരുന്നു സേവ്യറിന്റെ ഭാവം.അയാളൊന്ന്‌ മുഖം കോട്ടി പുഞ്ചിരിക്കുകയാണുണ്ടായത്‌.അതുകണ്ട്‌ പലരും അമ്പരന്നു.
``അപ്പോ,ഓഫല്ലായിരുന്നോ.?''
``ഓഫായിട്ടുണ്ടാവില്ലായിരിക്കും.പരീക്ഷണത്തിനുനില്‍ക്കാതെ ബാറ്ററി ഊരി വച്ചാ മതിയായിരുന്നു.''
``ശ്ശോ..ഇതൊക്കെ നേരത്തെ നോക്കണ്ടേ.''
``അതിനിഷ്‌ടമല്ലാന്നേ ഇപ്പോളേ ഓഫാകാന്‍ ..ഇനിയുമെത്രയോ കോളുകളും മെസേജുകളും വരാനുള്ളതാ.''
``ആരായിരിക്കും ഈ നേരത്ത്‌ വിളിച്ചത്‌..അതും ഓഫ്‌ മോഡിനെ മറികടന്ന്‌.''
പലരും പലവിധ അഭിപ്രായങ്ങളോടെ സേവ്യറിനെ നോക്കി.പുരോഹിതന്‍ പോലും ചോദിച്ചു.
``എടുക്കുന്നുണ്ടോ..അവസാനത്തെ കോളായി വേണെങ്കില്‍ എടുക്കാം.''
എല്ലാവരും സേവ്യറിനെ നോക്കി.പുഷ്‌പചക്രങ്ങളാല്‍ പെട്ടി മൂടിയിരുന്നതിനാല്‍ വിളിക്കുന്നയാളിന്റെ പേര്‌ കാണാന്‍ കുനിഞ്ഞുനോക്കി ശ്രമിച്ചവരും നിരാശരായി.അവരുടെ പിറുപിറുപ്പുകള്‍ക്കുമേലെ സേവ്യറിന്റെ ശബ്‌ദം പൊങ്ങി.
``ഇല്ല.ഓഫ്‌ ചെയ്‌തുവച്ചാലും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ഫോണില്‍ നിന്നും അവസാനത്തെ കോളും ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു.''
മേയര്‍ പെട്ടെന്ന്‌ പുറത്തേക്ക്‌ തിരിഞ്ഞുനടന്നു.അവിടെ പലതരം മുറുമുറുപ്പുണ്ടായി.ചിലരൊക്കെ നെറ്റി ചുളിച്ച്‌ അന്യോന്യം നോക്കുകയും വാക്കുകളുടെ മൂടിളക്കി രഹസ്യമായി വല്ലതുമുണ്ടോ എന്നാരായുകയും ചെയ്‌തു.അവസാനത്തെ കോള്‍..അതിനെത്തുടര്‍ന്നാണോ സേവ്യര്‍ എന്ന ചെറുപ്പക്കാരന്‍ ഫോണിനെ കൊല്ലാനും അടക്കാനും തീരുമാനിച്ചത്‌.ആര്‍ക്കും ഉത്തരം കിട്ടിയില്ല.ഒരാള്‍ അല്‌പം മുന്നോട്ടുനീങ്ങി ഉറക്കെത്തന്നെ ചോദിച്ചു.
``അല്ല..ജീവനോടെ കിടന്ന്‌ അത്‌ മണിയടിച്ചോണ്ടിരിക്കുമ്പം കുഴിയിലേക്കെടുക്കുകാന്നു പറഞ്ഞാ..നിങ്ങക്കു വേണ്ടപ്പെട്ട കോളാണെങ്കിലോ..ഈ അടക്ക്‌ ഒഴിവാക്കാന്‍ കഴിയുന്ന ഏതെങ്കിലും കാള്‍ ..''
അതിനു മറുപടിയായി സേവ്യര്‍ അല്‌പം നീരസത്തോടെ പറഞ്ഞു.
``അതിനീം അടിക്കും.അടുത്ത റിങ്ങ്‌ വരുന്നതിനുമുമ്പ്‌ ശവം എടുക്ക്‌.''
സേവ്യര്‍ ഉച്ചരിച്ച ആ വാക്ക്‌ ജനത്തെ ഒന്നുകൂടി സംഭീതരാക്കി.ഒരാള്‍ ഇരുകൈയിലുമായി പെട്ടി ഏന്തി വയറിനുകുറുകെ പിടിച്ചു മുന്നോട്ടുനീങ്ങി.സമീപത്തായി അച്ചനും കന്യാസ്‌ത്രീകളും സേവ്യറും നടന്നു.നഗരം അതുവരെ കാണാത്തത്രയും ജനം വിലാപയാത്രയില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
തികഞ്ഞ മൗനത്തോടെ വിലാപയാത്ര കുന്നുകയറി.നീലപ്പൂക്കള്‍ വിരിഞ്ഞ പച്ച മരങ്ങള്‍ക്കിടയിലായി പുല്‍ത്തകിടിയില്‍ കൊച്ചുകുഴി ഒരുങ്ങിക്കിടന്നിരുന്നു.വിലാപയാത്ര വരുന്നതും കാത്ത്‌ അവിടെയും അടക്കിപ്പിടിച്ച നിശ്ശബ്‌ദതയോടെ ജനം കൂടിനില്‍പ്പുണ്ടായിരുന്നു.സംഭവ്യമല്ലാത്ത ഒരു കാര്യത്തെ നേരിട്ടുകണ്ട്‌ ബോധ്യപ്പെടുകയാണ്‌ തങ്ങളുടെ വരവിന്റെ ഉദ്ദേശമെന്ന്‌ അവരെല്ലാവരും പ്രഖ്യാപിക്കുന്നതായി സേവ്യറിന്‌ തോന്നി.
കുഴിമൂടല്‍ച്ചടങ്ങുകള്‍ പെട്ടെന്നു സമാപിച്ചു.മേയര്‍ ആശിര്‍വദിച്ചതുപോലെ മഴ ഒഴിഞ്ഞുനിന്നുകൊടുത്തു.അന്തരീക്ഷത്തിലെ ചാരവര്‍ണ്ണം ഇരുട്ടിനുവഴിമാറി.നേരത്തെ സന്ധ്യയായതിന്റെ പ്രതീതിയില്‍ ആള്‍ക്കൂട്ടം കുന്നിറങ്ങി.അപ്പോള്‍ തേനീച്ചകളുടെയോ കടന്നലുകളുടെയോ നൂറായിരം വയലിനുകളുടെയോ ശ്രുതി പോലെ ആള്‍ക്കൂട്ടത്തിന്റെ സെല്‍ഫോണുകള്‍ വിറയല്‍സ്വഭാവത്തില്‍ നിന്നും മുക്തരായി ശബ്‌ദിക്കാനും സംസാരം കൈമാറാനും തുടങ്ങിയിരുന്നു.വല്ലാത്തൊരു ആര്‍ത്തി ആ സംസാരങ്ങളിലെല്ലാം പ്രകടമായിരുന്നു.സേവ്യര്‍ നിസ്സംഗനായി അതുനോക്കിനിന്നു.
ഒടുവിലാണ്‌ സേവ്യര്‍ കുന്നിറങ്ങിയത്‌.വര്‍ഷങ്ങളോളം തന്റെ കൂടെ വിട്ടുപോകാതെ നിന്നിരുന്ന ശത്രു മണ്ണടിഞ്ഞതിന്റെ ആഹ്ലാദമാണ്‌ തനിക്കനുഭവപ്പെടുന്നതെന്ന്‌ സേവ്യറിന്‌ മനസ്സിലായി.മണ്ണിനടിയില്‍നിന്നും ഫോണ്‍ തന്നെ വിളിക്കുന്നതായി തോന്നിയപ്പോള്‍ അയാള്‍ നടപ്പിനു വേഗം കൂട്ടി.


(ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചത്)

റെയില്‍വേ സ്റ്റേഷനില്‍ ഒരു ബാലിക


ഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ വണ്ടികാത്തുനില്‍ക്കുകയായിരുന്നു ഞാന്‍ .അധികം തിരക്കില്ലാത്ത ദിവസം.എനിക്കുള്ള വണ്ടി വരാന്‍ ഒരു മണിക്കൂറോളം സമയമുണ്ട്‌.സാധാരണ അത്തരം വേളകളില്‍ ലളിതമായ വായനകള്‍ക്കായി സമയം നീക്കിവയ്‌ക്കുകയാണ്‌ പതിവ്‌.അന്ന്‌ ഉച്ചനേരമായതിനാല്‍ ഊണു കഴിച്ചിട്ടാവാം യാത്ര എന്നു കരുതി വായന മാറ്റിവച്ച്‌ നേരെ കാന്റീനിലേക്ക്‌ നടന്നു.മേല്‍പ്പാലത്തിന്റെ പലഭാഗത്തായി കാറ്റേറ്റ്‌ തീവണ്ടി കാത്തുനില്‍ക്കുന്നവരെ കാണാം.ശക്തിയായ പാലക്കാടന്‍ കാറ്റില്‍ അവരുടെ മുടിയും ഉടയാടകളും പാറിക്കളിക്കുന്നു.അവര്‍ക്കിടയിലൂടെ താഴേക്കിറങ്ങി.
പച്ചക്കറിഭക്ഷണമാണ്‌ ശീലമെന്നതിനാല്‍ മേല്‍പ്പാലമിറങ്ങി ഇടത്തുവശത്തുള്ള വെജിറ്റേറിയന്‍ കാന്റീന്‍ ലക്ഷ്യമാക്കിയാണ്‌ എന്റെ നടപ്പ്‌.കോഴിക്കോടും പാലക്കാടും നവീകരിച്ചിട്ടുള്ള വെജിറ്റേറിയന്‍ കാന്റീനുകളാണുള്ളത്‌.അവയുടെ ഉള്‍ഭാഗക്രമീകരണം ഭക്ഷണം കഴിക്കാന്‍ നമുക്കൊരു ആഹ്ലാദം തരുന്നതാണ്‌.അവിടെ ഭക്ഷണം തരുന്ന പുതിയ ഇനം പ്ലാസ്റ്റിക്‌ പ്ലേറ്റുകളും കൊള്ളാം.വൃത്തി തോന്നിപ്പിക്കും.പാലക്കാട്ടെ റെയില്‍വേ കാന്റീനില്‍ കാലത്ത്‌ ചെന്നാല്‍ നല്ല ഉപ്പുമാവ്‌ കിട്ടും.പരിസരത്തുനിന്നു വീശിയടിക്കുന്ന പാലക്കാടിന്റെ തനതായ അപ്പിമണം മാറ്റിനിര്‍ത്തിയാല്‍ സംഗതി ആസ്വാദ്യകരം.എനിക്ക്‌ അത്തരം ദുര്‍ഗന്ധങ്ങളോ കാഴ്‌ചകളോ വലിയ പ്രശ്‌നമായി അനുഭവപ്പെടാറുമില്ല.താരതമ്യേന ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനുകള്‍ ഇപ്പോള്‍ കുപ്രസിദ്ധമായ ആ ചീത്തപ്പേരില്‍ നിന്നും മോചനം നേടിവരുന്നുണ്ട്‌.
ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക്‌ തിരിച്ചുവരാം.കൂപ്പണെടുത്ത്‌ ഭക്ഷണമേശയ്‌ക്കടുത്തിരുന്നു.തിരക്കാവുന്നതേയുള്ളൂ.നീലയില്‍ കളങ്ങളുള്ള വേഷവും ഏപ്രണും കെട്ടിയ വിളമ്പുകാരികളും വിളമ്പുകാരന്മാരും അങ്ങിങ്ങ്‌ അലസരായി നില്‍ക്കുന്നുണ്ട്‌.എനിക്ക്‌ ചോറു വന്നു.വിളമ്പുകാരന്‍ കറികള്‍ വിളമ്പാന്‍ തുടങ്ങി.അപ്പോഴാണ്‌ മടക്കിയ ഒരു നൂറുരൂപ നോട്ട്‌ എന്റെ മുന്നിലേക്ക്‌ നീണ്ടുവന്നത്‌.അത്‌ വിളമ്പുകാരനായി നീട്ടിയതാണ്‌.അതെനിക്കു മനസ്സിലായി.ഒപ്പം അയാളോടുള്ള തമിഴ്‌ കലര്‍ന്ന ഒരു കിളിമൊഴിയും കേട്ടു.
``ശാപ്പാട്‌ കൊട്‌.''
ഞാന്‍ നോക്കി.ഒരു കൊച്ചു തമിഴ്‌ പെണ്‍കുട്ടിയാണ്‌.കടുത്ത ഓറഞ്ച്‌ നിറമുള്ള പട്ടുപാവാടയും ബ്ലൗസുമാണ്‌ വേഷം.അഞ്ചോ ആറോ വയസ്സുകാണും.അലസമായി കിടക്കുന്ന എണ്ണമയവും ജലമയവുമില്ലാത്ത മുടി.മുഷിഞ്ഞ കവിളുകളും കണ്ണുകളും.ജീവിതത്തിന്റെ അസ്വസ്ഥതകള്‍ കലരാത്ത സ്വരം.അവള്‍ക്ക്‌ വേഗം തന്നെ തനിക്കുപറ്റിയ അബദ്ധം മനസ്സിലായി.അബദ്ധം മറയ്‌ക്കാന്‍ ഒന്നു ചിരിക്കുകപോലും ചെയ്യാതെ വിളമ്പുകാരനെ വിട്ട്‌ അവള്‍ കൂപ്പണ്‍ കൊടുക്കുന്ന മേശയ്‌ക്കരികിലേക്ക്‌ ഓടിപ്പോയി.ഓടിപ്പോവുകതന്നെയാണ്‌ അവള്‍ ചെയ്‌തത്‌.അപ്പോഴാണ്‌ ഞാനവളുടെ പിന്‍ഭാഗം കണ്ടത്‌.
പിന്‍ഭാഗത്ത്‌ കുടുക്ക്‌ വച്ചിട്ടുള്ളത്‌ പൊട്ടിയിട്ട്‌ തുറന്നു കിടക്കുകയായിരുന്നു അവളുടെ കൊച്ചുബ്ലൗസ്‌.അതിലൂടെ അവളുടെ ഇരുണ്ട പുറം മുഴുവന്‍ പുറത്തുകാണാമായിരുന്നു.അതില്‍ എല്ലുകള്‍ എഴുന്നുനില്‍ക്കുന്നു.വാരിയ ചോറ്‌ കൈയില്‍ തടഞ്ഞു.അത്‌ വായിലേക്കുയര്‍ത്താന്‍ എനിക്കായില്ല.അവള്‍ അതൊന്നും ശ്രദ്ധിക്കാതെ ഇതൊക്കെ ശീലവും ജീവിതവുമായതിന്റെ ചുറുചുറുക്കില്‍ മേശയ്‌ക്കരികില്‍നിന്ന്‌ പണം കൊടുത്ത്‌ ചോറിനുള്ള കൂപ്പണ്‍ വാങ്ങുകയാണ്‌.ഞാന്‍ തലതാഴ്‌ത്തിയിരുന്നു.
എന്റെ മനസ്സിലൂടെ വീടും വിദ്യാഭ്യാസവുമില്ലാത്ത അനേകം മക്കളുടെ മുഖങ്ങള്‍ ഓടിപ്പോയി.ഇന്ത്യയിലെയും ആഫ്രിക്കന്‍ രാജ്യങ്ങളിലെയും പലസ്‌തീനിലെയും ഇറാഖിലെയും ഇസ്രയേലിലെയും മക്കള്‍ .ഇന്ത്യയിലെ തെരുവുകളിലെ മക്കള്‍ . അതിലൊരാളാണ്‌ ആ പെണ്‍കുട്ടിയും.അവളുടെ വീട്‌ ഷൊര്‍ണൂര്‍ റെയില്‍വേസ്റ്റേഷന്‍ തന്നെയാവാം.അല്ലെങ്കില്‍ അതുപോലുള്ള റെയില്‍വേസ്റ്റേഷനുകള്‍ .എന്റെ തൊട്ടടുത്ത്‌ എത്രയോ അമ്മമാര്‍ ഇരിക്കുന്നുണ്ട്‌.അച്ഛന്മാരുണ്ട്‌.അവരുടെയൊക്കെ മക്കളുടെ ഉടുപ്പിന്റെ ഒരു കുടുക്ക്‌ പൊട്ടിയാല്‍ ഇതുപോലുള്ള കുട്ടികള്‍ക്ക്‌ വലിച്ചെറിഞ്ഞു കൊടുത്തിട്ട്‌ പുതിയത്‌ വാങ്ങിക്കൊടുക്കാന്‍ സാമൂഹിക സാഹചര്യമുള്ളവര്‍  .ആരെയും കുറ്റപ്പെടുത്താനാവില്ല.ഓരോരോ പ്രദേശത്തെ ഓരോരോ സാഹചര്യങ്ങള്‍ .കാലാകാലങ്ങളായി നമ്മുടെ ചുറ്റിനും ഇല്ലാത്തവരെ കാണുന്നുണ്ട്‌.ഒരിക്കലും ലോകത്തുനിന്ന്‌ ദാരിദ്ര്യവും ഇല്ലായ്‌മയും ചൂഷണവും പൂര്‍ണ്ണമായും തുടച്ചുനീക്കാനും സാധിക്കില്ല.മനുഷ്യകുലത്തിന്റെ വിധിയാണിത്‌.നമുക്കതില്‍ പരിതപിക്കാനേ കഴിയൂ.
ആ കുട്ടി അഴിഞ്ഞുപോയ ഉടുപ്പുമായി പ്ലാറ്റ്‌ഫോമുകള്‍ തോറും നടക്കുന്നതും അവളെ ചിലരെങ്കിലും ദുരുദ്ദേശത്തോടെ നോട്ടമിടുന്നതും ഞാന്‍ സങ്കല്‍പ്പിച്ചു.അവളുടെ കുരുന്ന്‌ പാവാടക്കുത്ത്‌ അഴിഞ്ഞുവീഴാന്‍ എത്ര ഇരുട്ടുപരക്കേണ്ടതുണ്ടെന്ന്‌ മാത്രം ആലോചിച്ചാല്‍ മതി.സൗമ്യ കൊല്ലപ്പെട്ടത്‌ ഇവിടെനിന്നും അധികം ദൂരെയായിട്ടല്ലല്ലോ.മനസ്സില്‍ വീണ കനലണയാന്‍ ഇനി സമയമെടുക്കുമെന്ന്‌ ഉറപ്പാണ്‌.സാവകാശം ഞാന്‍ തലയുയര്‍ത്തിനോക്കി.പെട്ടെന്ന്‌ എന്റെ ചുണ്ടിലൊരു പുഞ്ചിരി പരന്നു.
കൗണ്ടറിനരികില്‍ നിന്നുകൊണ്ട്‌ യൂണിഫോമിട്ട വിളമ്പുകാരികളിലൊരാള്‍ ആ പെണ്‍കുട്ടിയുടെ ഉടുപ്പിനു ക്ഷമയോടെ പിന്നു കുത്തി കൊടുക്കുന്നു.ഒരമ്മയെപ്പോലെ,ഒരു സഹോദരിയെപ്പോലെ..ഒരേ സമയം സമാധാനം തരുന്നതും അതേസമയം ഈ ലോകത്തെ തന്നെ വല്ലാതെ സ്‌നേഹിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നതുമായ ഒരു കാഴ്‌ചയായിരുന്നു അത്‌.ഞാനോര്‍ത്തു.ആ വിളമ്പുകാരി രാവിലെ ജോലി ചെയ്യാനായി അവിടേക്ക്‌ വരുന്നത്‌ അതേ പോലുള്ള മക്കളെ സ്‌കൂളിലയച്ചിട്ടാവാം.മക്കളുള്ള ഒരാള്‍ക്കല്ലേ മറ്റൊരാളുടെ മക്കളെയും സ്വന്തം മക്കളെപ്പോലെ കാണാനും സ്‌നേഹിക്കാനും കഴിയൂ.ഒരുപക്ഷേ അവര്‍ക്കുള്ള കുട്ടിയും അതേപോലൊരു പെണ്‍കുട്ടി തന്നെയാവണം.ആ അമ്മയ്‌ക്ക്‌ നല്ലതു ഭവിക്കട്ടെ എന്നു മനസ്സില്‍ നേര്‍ന്നു.അതെന്റെ കൃതജ്ഞതയായിരുന്നു.
ആ തമിഴ്‌പ്പെണ്‍കുട്ടി പക്ഷേ ഇതൊന്നും ശ്രദ്ധിക്കാതെ കൗണ്ടറിലുള്ള വേറൊരു സ്‌ത്രീയോട്‌ തമാശകള്‍ പറഞ്ഞ്‌ ചിരിക്കുകയാണ്‌.പിന്നെ പൊതിച്ചോറും വാങ്ങി എങ്ങോട്ടോ പോയി.ഞാനോര്‍ത്തു,ആ പെണ്‍കുട്ടിക്ക്‌ എന്നുമെന്നും ചിരിക്കാന്‍ കഴിയട്ടെ.ജീവിതം അതിനെ കരയിക്കാതിരിക്കട്ടെ.സന്തോഷം തോന്നിയ മനസ്സുമായി വേഗം വേഗം ഞാന്‍ ഭക്ഷണം കഴിക്കാനാരംഭിച്ചു.

Tuesday, January 8, 2013

മലയാള യുവകവിതയില്‍ ഒരു ലോപ


കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന 2012 ലെ യുവപുരസ്‌കാറിന്‌ ഇത്തവണ മലയാളത്തില്‍നിന്നും അര്‍ഹയായത്‌ ലോപയാണ്‌.`പരസ്‌പരം' എന്ന കാവ്യപുസ്‌തകത്തിനാണ്‌ മുപ്പത്തഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരം ലോപയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌.

മലയാള കവിതയെ ബാധിച്ച തളര്‍ച്ച തന്നെ ബാധിക്കാതിരിക്കാന്‍ പരിശ്രമിക്കുന്ന കവയിത്രിയാണ്‌ ലോപ എന്ന്‌ അവരുടെ കവിതകള്‍ക്ക്‌ വായിക്കുന്നൊരാള്‍ക്ക്‌ മനസ്സിലാകും.യുവലോകത്തെ കാവ്യസപര്യയാല്‍ ദീപ്‌തമാക്കിയ ലോപയെ നമുക്ക്‌ ആത്മാര്‍ത്ഥമായി അഭിനന്ദിക്കാം.
എഴുത്തുമേശതന്‍ 
ജനാലയ്‌ക്കപ്പുറം
വിളര്‍ത്തുപോകുന്ന
വ്യഥിതചന്ദ്രന്റെ
വെളിച്ചത്തില്‍ നിന്റെ-
യഴകു കണ്ടു ഞാന്‍ 
നിറമൊടുങ്ങാത്ത
കടല്‍ മയൂരമേ...(സ്വര്‍ണത്താമര)
ഇതാണ്‌ ലോപയുടെ കവിതയുടെ ഭാവം.മാതൃഭൂമി വിഷുപ്പതിപ്പ്‌ കവിതാമത്സരത്തില്‍ സമ്മാനാര്‍ഹയായ കാലം മുതല്‍ വായനക്കാരനെന്ന നിലയില്‍ ഞാന്‍ ലോപയെ പിന്തുടരുന്നു.പിന്നീടിങ്ങോട്ട്‌ ഇടയ്‌ക്ക്‌ സജീവമായും ഇടക്കാലം നിശ്ശബ്‌ദയായും മറ്റൊരവസരം ഇടവിട്ടിടവിട്ടും ലോപ കവിത നല്‍കിക്കൊണ്ടേയിരുന്നു.
`പരസ്‌പരം' എന്ന പുസ്‌തകം വന്നപ്പോള്‍ അത്‌ വാങ്ങി പലര്‍ക്കും സമ്മാനിച്ചിരുന്നു.ഇടയ്‌ക്ക്‌ ലോകത്തെ വെറുത്തിരിക്കുന്ന ഇടനേരങ്ങളില്‍ മറിച്ചുനോക്കി മനസ്സുമായി കിന്നരിക്കാനിടമൊരുക്കുന്ന കവിതകളാണിവ.അതില്‍ നമുക്ക്‌ നമ്മെ കാണാന്‍ കഴിയും.മലയാള കവിത അന്തസ്സോടെ സഞ്ചരിച്ച വഴിയും കാണാനാവും.വിട്ടുപോന്ന തറവാടിന്റെ ഓര്‍മ്മയില്‍ തറവാടിത്തം വിടാതെ നടക്കുന്ന കവിയുടെ കാല്‍പ്പാടുകള്‍ പുതഞ്ഞതാണ്‌ പരസ്‌പരത്തിലെ കവിതകള്‍ . 

പരസ്‌പരത്തിന്‌ അവതാരിക എഴുതിയ കെ.പി.ശങ്കരന്‍ മാഷ്‌ പറയുന്നുണ്ട്‌,``ഇന്നത്തെ പുതുകവികളില്‍ ഭൂരിപക്ഷത്തിനും വൃത്തമോ ഈണമോ വേണമെന്നേയില്ല,അങ്ങനെയിരിക്കേ,ലോപ ഏറെ രചനകളിലും രണ്ടും നിലനിര്‍ത്തിയിരിക്കുന്നതില്‍ ഏതോ ആദിധാരയുടെ പ്രേരണയുണ്ടാവാം''എന്ന്‌.
കവിതയ്‌ക്ക്‌ വൃത്തവും ഛന്ദസും വേണമെന്ന കാര്യത്തില്‍ എനിക്കുമില്ല കണിശത.പക്ഷേ കവിതയ്‌ക്ക്‌ താളമുണ്ടാവണം.പദങ്ങളില്‍ പടരുന്ന ഉന്നതമായ ഒതു താളത്തില്‍ അനുവാചകഹൃദയമാനത്തേറി വിരിയുന്നതാവണം കവിത.
കൈകോര്‍ത്തൊപ്പം നടന്നാലും

കൈവിട്ടോടും മനസ്സിനെ
ഒന്നായിച്ചേര്‍ത്തുനിര്‍ത്തുന്ന
താലിനൂല്‍പ്പാലജാഗ്രത... 
(പാലങ്ങള്‍ /ജീവിതം)
എന്നു വായിക്കുമ്പോള്‍ വായനക്കാരനെ അവനവന്റെ ജീവിതം വന്നു വിളിക്കാതിരിക്കില്ല.സമൂഹത്തോടും വ്യക്തിയോടും പിന്തിരിഞ്ഞുപോയിട്ട്‌ വ്യര്‍ത്ഥസ്വപ്‌നങ്ങളെപ്പറ്റി മൂഢമനസ്സോടെ പാടുകയല്ല,പ്രതിബദ്ധത നിറഞ്ഞ ബോധത്തോടെ പ്രതികരിക്കുകയാണ്‌ ലോപയുടെ കവിത.

മാധവിക്കുട്ടിയുടെ ചരമസംസ്‌കാരം നടക്കുമ്പോള്‍ കണ്ട ആള്‍ക്കൂട്ടത്തെപ്പറ്റി ലോപ എഴുതുന്നതില്‍ കവിയുടെ കണ്ണ്‌ ജ്വലിക്കുന്നത്‌ കാണാം.
പ്രഹസനങ്ങള്‍ തന്‍ 

തെരുവിലാഘോഷം
തിമര്‍ക്കയാണു നീ
ചിറകൊതുക്കുമ്പോള്‍ ..(സ്വര്‍ണത്താമര)
ഈ അടുത്തകാലത്താണ്‌ ലോപ വീണ്ടും സജീവമായത്‌.ചില ഫോണ്‍ സംഭാഷണങ്ങളില്‍ എന്റെ പ്രിയസുഹൃത്തിനോട്‌ ഞാന്‍ അപേക്ഷിക്കാറുണ്ടായിരുന്നു,കവിതയിലേക്ക്‌ വരൂ എന്ന്‌.പതിഞ്ഞ ചിരിയുടെ മറുപടിക്കിപ്പുറം പ്രത്യാശ പുരട്ടിയ മൗനവുമായി ഞാന്‍ നിശ്ശബ്‌ദനാകും.എഴുതാതിരിക്കാനാവില്ല ഈ കവിക്കെന്ന്‌ വായനക്കാരനുറപ്പുണ്ടല്ലോ.ലോപയുടെ കവിതയിലെ പല വരികളും നമ്മുടെ കൂടെ പോരും.കൂടെ പോരുന്ന ചില വരികള്‍ പൂര്‍വ്വികരുടെ അനുഗ്രഹസ്‌പര്‍ശങ്ങളെ നമുക്ക്‌ കാട്ടിത്തന്നേക്കും.അതും ഒരു ധന്യതയാണ്‌.ഒന്നും മൗലികമായി ഈ ഭൂമിയിലില്ലല്ലോ.`ഒരു മുക്കൂറ്റിപ്പൂങ്കനകത്താക്കോലാല്‍ തുറന്ന മഹാവസന്തത്തിന്‍ നട' എന്നെഴുതി വായിക്കുമ്പോള്‍ അതിലെന്റെ പ്രിയമഹാകവി പി.കുഞ്ഞിരാമന്‍ നായരെ കാണാനാവുന്നത്‌ സന്തോഷം തന്നെയാണ്‌.`സ്‌നേഹം തിങ്ങുന്ന കണ്ണെല്ലാം നിന്‍ പീലിക്കണ്ണുതാനെടോ' എന്ന്‌ `കൃഷ്‌ണാര്‍പ്പണ'ത്തില്‍ ലോപ എഴുതുമ്പോള്‍ അതില്‍ `ഉണ്ണികൃഷ്‌ണനോട്‌' എന്ന കവിതയില്‍ ഇടശ്ശേരി കണ്ണനെ `എടോ' എന്നു വിളിച്ചതിന്റെ ധീരസാമ്യം നിഴലിച്ചിരിക്കുന്നതിനെപ്പറ്റി ശങ്കരന്‍ മാഷ്‌ പറയുന്നുണ്ട്‌.``ഇതില്‍ ലോപയെപ്പോലെ ഉത്തിഷ്‌ഠമാനസയായ കവിക്ക്‌ ലജ്ജിക്കാനൊന്നുമില്ല,`ഉണ്ണികൃഷ്‌ണനോട്‌' എന്ന രചനയിലെ ഉല്ലംഘത പുനരാവിഷ്‌കരിക്കുന്നതുപോട്ടെ,ഉള്‍ക്കൊള്ളുന്നതുപോലും പുതിയൊരു കവിക്ക്‌ പ്രചോദകമല്ലേ'' എന്നാണ്‌ മാഷ്‌ ചോദിക്കുന്നത്‌.എത്ര അര്‍ത്ഥഗര്‍ഭമാണ്‌ മാഷിന്റെ വിസ്‌താരം.ഇങ്ങനെയെങ്കില്‍ ഒരു പഴഞ്ചന്‍ കവിയാണോ ഈ ലോപ എന്നാരും ധരിക്കേണ്ട.
ഇലഞ്ഞിപ്പൂവുകള്‍ ചൊരിയുമോര്‍മ്മകള്‍
പുലരുന്നേയുള്ളൂ,കനിഞ്ഞുകിട്ടിയ
കടുനാളിന്റെ കൈപിടിച്ചു നീങ്ങുമ്പോള്‍
കുരുന്നുകാലടി പുണര്‍ന്നു പൂവിടാ-
തുറങ്ങിയേല്‍ക്കുന്ന വിളര്‍ത്ത മുറ്റങ്ങള്‍
വിയര്‍പ്പും ചോരയും കലര്‍ന്നപോലുപ്പില്‍
നിറങ്ങള്‍ ചാലിച്ച ബഹുവര്‍ണ്ണക്കളം
അടഞ്ഞ വാതിലിനകത്തു ചാനലിന്‍
പെരുമഴ വീണു നിറയും ടിവികള്‍
ഇലപോലും വിലകൊടുത്തു വാങ്ങുവോര്‍
വിളമ്പും സദ്യതന്‍ വിരോധാഭാസങ്ങള്‍ ..!(മടങ്ങും മുമ്പ്‌)
എന്തൊരു സന്തോഷമാണ്‌ ഈ കവിതകള്‍ വായിക്കുമ്പള്‍ .!യുവപുരസ്‌കാരം അത്‌ അര്‍ഹിക്കുന്ന കൈകളിലാണ്‌ കിട്ടിയിരിക്കുന്നതെന്നതില്‍ എനിക്ക്‌ വലിയ സന്തോഷമുണ്ട്‌.തീര്‍ച്ചയായും സാമകാലികരായ കവികള്‍ നേര്‍ത്ത രോഷത്തോടെയും പരിഹാസത്തോടെയും എതിര്‍പ്പോടെയുമാവും ലോപയുടെ പുരസ്‌കാരലബ്‌ധിയെ സ്വീകരിക്കുക എന്നത്‌ തര്‍ക്കമില്ലാത്ത വസ്‌തുതയാണ്‌.അവരുടെ വഴി വിട്ട പോക്കിനെ അനുകരിക്കാത്തതാണ്‌ ലോപയുടെ വഴക്കം.2001 ല്‍ കലാകൗമുദിയില്‍ വിജയലക്ഷ്‌മി എഴുതിയ `ലോപയ്‌ക്ക്‌' എന്ന കവിത ഉദ്ധരിച്ചുകൊണ്ട്‌ അവസാനിപ്പിക്കാം.
ഇപ്പോഴും നില്‍ക്കുന്നൂ ഞാ-
നത്ഭുതാദരാല്‍ ,മഷി-
പ്പച്ചയും സ്ലേറ്റും കൈയി-
ലേന്തി നീയെഴുതുമ്പോള്‍ ,
`കോടിവാക്കുകള്‍ ..'കുഞ്ഞേ,
തേടുക പദം,പദം,
നേടുക ജഗല്ലയം
പദസന്നിധൗ മാത്രം!

Wednesday, January 2, 2013

സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം




പുതിയ കഥയായ 'സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം' ഈ ലക്കത്തെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്.
വേറിട്ട ഒരു പ്രമേയമാണ് ഇക്കുറി സ്വീകരിച്ചിട്ടുള്ളത്.സ്വന്തം സെല്‍ ഫോണിനെ സ്വിച്ച് ഓഫ് ചെയ്ത ശേഷം പള്ളിയില്‍ കൊണ്ടുപോയി എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും സംസ്കരിക്കുന്ന ഒരു യുവാവിന്‍റെ കഥയാണിത്.
കഥ വായിച്ച് അഭിപ്രായം ദയവായി അറിയിക്കുമല്ലോ.