പഠിക്കുന്ന കാലത്ത് പതിവായൊരു ചോദ്യമുണ്ടാകുമായിരുന്നു.കേരളത്തിലെ ഏറ്റവും വലിയ ജില്ല?ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെ അകത്തിരുന്നുകൊണ്ട് ആവേശത്തോടെ ഓരോ കുട്ടിയും ഉത്തരമെഴുതും.
ഇടുക്കി ജില്ല.
ആ ഉത്തരം അതേ ആവേശത്തോടെ പല പരീക്ഷയ്‌ക്കുമെഴുതി മാര്‍ക്കുവാങ്ങിച്ച ഒരാളാണ് ഞാനും.
ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി അല്ല.ദേവികുളം താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കുട്ടമ്പുഴ പഞ്ചായത്തിനെ എറണാകുളം ജില്ലയോട് ചേര്‍ത്തതോടെ ഇടുക്കിക്ക് വലുപ്പത്തിന്റെ പെരുമ നഷ്‌ടപ്പെട്ടു.അഥവാ കുറച്ചു കാലങ്ങളായി പലതും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇടുക്കിക്ക് ഇപ്പോള്‍ ഭൂതകാലപ്പനി മാത്രം.വിട്ടുവിട്ടു ചരിത്രത്തെ പനിക്കുന്ന ഭൂതകാലത്തിന്റെ മാറാജ്വരം.
കേരളത്തിലെ വ്യാവസായിക ജില്ലയോ വരുമാനമുള്ള തീര്‍ത്ഥാടനമേഖലയോ ഐ.ടി മേഖലയോ അല്ല ഇടുക്കി.ദീര്‍ഘകാലവിളകളും ഹ്രസ്വകാലവിളകളുമടങ്ങിയ വിവിധയിനം നാണ്യവിളകളും ഭക്ഷ്യവിളകളും ഉല്‌പാദിപ്പിച്ചു വിതരണം ചെയ്യുന്ന സാധാരണകാര്‍ഷികമേഖലയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു കഴിയുംമുമ്പേ,വായ തിരിച്ചുള്ള പ്രസ്‌താവനകളും പ്രതിയോഗികളുടെ കഴിവുകേടുകള്‍ അക്കമിട്ടുനിരത്തുന്ന ഫ്‌ളക്‌സുകളും നിരത്തിലിറങ്ങുന്നതിനുമുമ്പേ ഒരു കാര്യം ഇടുക്കി ജില്ലക്കാരെയും ജില്ലയിലെ ഭരണസാരഥികളാകാന്‍ പോകുന്നവരേയും അറിയിക്കുന്നു.ഇടുക്കിക്ക് ഇനി വേണ്ടത് ജില്ല മുഴുവന്‍ ഉള്‍പ്പെടുന്ന സമഗ്ര ഹരിതസംരക്ഷണമാണ്.
ഏറ്റവും വലിയ ജില്ല അല്ലെങ്കിലും ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയായിത്തുടരുന്ന ഇടുക്കിയില്‍ ഏറ്റവും കൂടുതലുള്ളത് കര്‍ഷകരാണ്.യാതൊരു തരത്തിലുമുള്ള പ്രത്യാശകളില്ലാതെ വേറേ നിവൃത്തിയില്ലാതെ കൃഷിപ്പണി തുടരുന്ന കര്‍ഷകര്‍.തരിപ്പണമായിനില്‍ക്കുന്ന അവരില്‍പ്പലര്‍ക്കും സാമ്പത്തികസഹായം നല്‍കി മാത്രമല്ല രക്ഷിക്കേണ്ടത്.മാറിയ കാലത്തിന്റെ രീതികള്‍ മനസ്സിലാക്കി ബോധവത്‌കരണം നല്‌കുകയുമാണ്.കൂടാതെ പാരമ്പര്യകൃഷികള്‍ മാത്രം തുടരാതെ ശീതകാലപച്ചക്കറികളും പൂകൃഷിയും പട്ടുനൂല്‍പ്പുഴുവളര്‍ത്തലും പരിശിലിപ്പിച്ച് വഴിതിരിച്ചുവിടുകയും വേണം.മറയൂര്‍ ഭാഗങ്ങളില്‍ കരിമ്പും പട്ടുനൂല്‍പ്പുഴു കൃഷിയുമുണ്ടെങ്കിലും ജില്ലയുടെ ഇതര ഭാഗങ്ങളിലേക്ക് ഇനിയുമത് വ്യാപിച്ചിട്ടില്ല.സര്‍ക്കാര്‍ ഇടപെട്ട് കൃത്യമായി പ്രവര്‍ത്തിക്കുന്ന വിപണികൂടി അവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കണം.പൂകൃഷിക്ക് ദൈനംദിനവിപണി ആവശ്യമാണ്.വിപണി കണ്ടെത്താന്‍ അതിന് ഇടനിലക്കാരെയും ഗതാഗതസൗകര്യത്തെയും ഏര്‍പ്പെടുത്തണം.ഇതുതന്നെ പട്ടുനൂല്‍പ്പുഴുവിനും ബാധകമാണ്.തണുപ്പേറെയുള്ള സ്ഥലമായതിനാല്‍ നിഷ്‌പ്രയാസം വിജയിപ്പിക്കാന്‍ കഴിയുന്ന കൃഷികളാണ് ഇത്.ഇതിനൊക്കെയാവശ്യമായ തണുപ്പും കാലാവസ്ഥയും നിലനിര്‍ത്താനാണ് ജില്ലയ്‌ക്കാകെ ഹരിതസംരക്ഷണപദ്ധതി വേണമെന്നുപറയുന്നതും.
നാല് കാര്യങ്ങളാണ് ഇന്നത്തെ ഇടുക്കിക്ക് അത്യാവശ്യം.
1)ഹൈറേഞ്ചിനെ ഗ്രീന്‍റേഞ്ചാക്കാനായി ഇടുക്കിജില്ലയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഹരിതസംരക്ഷണപദ്ധതിയും കാര്‍ഷികമേഖലയുടെ സമ്പൂര്‍ണ്ണമായ അഴിച്ചുപണിയും.
2)കാറ്റാടി വൈദ്യതിയുടെ ഉത്‌പാദനവും വിരണവും.
3)വാണിജ്യാവശ്യങ്ങള്‍ക്കോ
വിനോദസഞ്ചാരമേഖലയുടെ വികസനത്തിനുവേണ്ടിയോ നടപ്പാക്കുന്ന റെയില്‍ ഗതാഗതം.
4)വിവിധ വകുപ്പുകളിലായി ജില്ലയിലേക്കയക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വിലയിരുത്തുന്നതിനായി സര്‍ക്കാറിന്റെ നേരിട്ടുള്ള സമിതി.
കര്‍ഷകരും ക്ഷീരകര്‍ഷകരും ഇതര ഉത്‌പാദകരുമടങ്ങുന്ന മുഴുവന്‍ ജനതയെയും ഭക്ഷ്യസുരക്ഷ നല്‍കി നിലനിര്‍ത്താനും സന്ദര്‍ശകരല്ലാത്ത സ്ഥിരം താമസക്കാരെ സാമ്പത്തികസുരക്ഷ നല്‍കി അധിവസിപ്പിക്കാനും കക്ഷിരാഷ്‌ട്രീയം മാറ്റിവച്ച് മുഴുവന്‍ സാമൂഹിക പ്രവര്‍ത്തകരും ഒന്നിച്ചു നില്‍ക്കേണ്ടതുണ്ട്.വളരെ സമര്‍ത്ഥമായും പിഴവുകളില്ലാതെയും ജനപിന്തുണയോടെ നടപ്പാക്കാന്‍ കഴിയുന്ന ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമായാല്‍ ഒരു ജില്ലയുടെ പതനത്തില്‍നിന്ന് അവിടുത്തെ ആയിരക്കണക്കിന് സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ കഴിയും.അത്ര വേഗതയിലാണ് ഇന്ന് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത തദ്ദേശവാസികള്‍ ജില്ല വിട്ടുപോകുന്നത്.
- എന്താണ് ഹരിതസംരക്ഷണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
അത് അനധികൃതകെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി മൂന്നാറിന്റെ മാത്രം പച്ചപ്പ് സംരക്ഷിക്കുന്ന മണ്ടന്‍ ആശയമല്ല.മൂന്നാര്‍ മാത്രം സംരക്ഷിക്കണമെന്നു വാദിക്കുന്നത് മണ്ടന്‍ ആശയമാണെന്നു പറയാന്‍ കാരണം,ഒരിക്കലും ഒരു സ്ഥലത്തും ഒരു നിശ്ചിതപ്രദേശം മാത്രമായി വനസംരക്ഷണം നടത്താന്‍ ആര്‍ക്കും സാദ്ധ്യമല്ലെന്നതുകൊണ്ടാണ്.അത്തരം കാര്യങ്ങള്‍ റിസോട്ടുമുറ്റങ്ങളുടെ ലാന്റ്‌സ്‌കേപ്പ് ഡിസൈനിംഗില്‍ മാത്രമേ സാദ്ധ്യമാവൂ.ഭൂമിക്ക് വരയിട്ട് മേഘത്തിനോട് അതിനകത്ത് മാത്രം നിഴല്‍ വീഴ്‌ത്താന്‍ പറയുന്ന വങ്കത്തരം പോലെയാണത്.
ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഇന്നും നിലനില്‍ക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്‌മയുമാണ് വികസിതകേരളത്തിലെ ഇടുക്കിയുടെ ശാപം.ഇടുക്കിയിലെ ഭൂരിഭാഗം ജനങ്ങളും ഇന്നും കൃഷിചെയ്‌താണ് ജീവിക്കുന്നത്.സര്‍ക്കാര്‍ജോലികൊണ്ടോ പുറംവരുമാനംകൊണ്ടോ അല്ല.കൃഷിക്കൊപ്പം പശുവളര്‍ത്തിയും പാലുവിറ്റും പ്രധാനമായും അവര്‍ ജീവിതാവശ്യങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്തുന്നു.കൃഷിയിറക്കാനും പശു വളര്‍ത്താനും ഏറ്റവും ആവശ്യം ആവാസവ്യവസ്ഥയുടെ സംതുലനമാണെന്നു തിരഞ്ഞെടുക്കപ്പെട്ടുവരുന്ന ജനനേതാക്കന്മാര്‍ മറന്നുപോകുമ്പോള്‍ നാട്ടില്‍ വറുതി പടരും.ഇന്ന് പലര്‍ക്കും സമാധാനം കൊടുക്കുന്ന തൊഴിലുറപ്പു പദ്ധതിയൊക്കെ തങ്ങളുടെ ജീവിതത്തിന്റെ ദീര്‍ഘകാലപരിഹാരമല്ലെന്ന് അതുചെയ്യുന്ന സാധാരണക്കാര്‍ക്കുപോലും അറിയാം.ഇടുക്കിയില്‍ ദശകങ്ങളായി സംഭവിക്കുന്നത് ഫണ്ടുകളുടെ വിതറല്‍ മാത്രമാണ്.വിവിധ ഏജന്‍സികളുടെയും സര്‍ക്കാറിന്റെയും പല വകുപ്പുകളില്‍പ്പെടുന്ന ഫണ്ടുകള്‍ ഇടുക്കിയിലും പാഴാകുന്നു.എന്തിനാണ്?ദീര്‍ഘവീക്ഷണമില്ലാത്ത പ്രവൃത്തികള്‍ക്കായി പണം പാഴാക്കുന്നതല്ല സര്‍ക്കാര്‍ ജനങ്ങള്‍ക്കായി നടത്തുന്ന ക്ഷേമപ്രവര്‍ത്തനം.
തൊടുപുഴ,ദേവികുളം,ഉടുമ്പന്‍ചോല,പീരുമേട് താലൂക്കുകളെ ഉള്‍പ്പെടുത്തി ജില്ലയാകെ സംരക്ഷിക്കപ്പെടുന്ന ഒരു ഹരിതോദ്യാന പദ്ധതി ആവിഷ്‌കരിക്കണം.അതിനായി ജില്ലയാകെ പൂച്ചെടി വച്ചുപിടിപ്പിക്കണമെന്നല്ല.ലളിതമായ വനസംരക്ഷണം എന്ന അടിസ്ഥനത്തില്‍ ജില്ലയുടെ പ്രത്യേകതകളായ തണുപ്പും കാലാവസ്ഥയും മഞ്ഞും നിലനിര്‍ത്തണം.അതിനായി അനാവശ്യനിര്‍മ്മാണപ്രവര്‍ത്തനങ്ങളക്കമുള്ളവ നിര്‍ത്തിവയ്‌ക്കണം.ഈ ഹരിതോദ്യാനത്തില്‍ തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രവും നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകളും ചിന്നാര്‍ വന്യജീവിസങ്കേതവും പീരുമേട്ടിലെയും മൂന്നാറിയെയും തേയിലത്തോട്ടങ്ങളും ഇരവികുളം നാഷണല്‍ പാര്‍ക്കും ചന്ദനം നിറഞ്ഞ മറയൂരും തട്ടേക്കാട് പക്ഷിസങ്കേതവും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വും ആനമുടിയും എല്ലാം ഉള്‍പ്പെട്ടുകിടക്കും.അതിനോടു ചേര്‍ന്ന മറ്റുഭാഗങ്ങളും തുല്യമായി സംരക്ഷിക്കപ്പെടുമ്പോള്‍ ഗ്രീന്‍ റേഞ്ച് യാഥാര്‍ത്ഥ്യമാകും.ഇടഭാഗങ്ങള്‍ പ്രകൃതി തനിയെ പച്ചപിടിപ്പിച്ചുകൊള്ളും.അതിനൊക്കെ ദേവിമലയും കാത്തുമലയും കരിമലയും ചെന്തവരയും ആനമുടിയും മലകളായിട്ടുണ്ടല്ലോ.
നിലവിലുള്ള ജനങ്ങളെയും അവരുടെ ജീവിതസാഹചര്യങ്ങളെയും പ്രകൃതിയെയും കൃഷിയെയും മറ്റ് വാണിജ്യ-വ്യാപാരാവശ്യങ്ങളെയും നിലനിര്‍ത്തിക്കൊണ്ടും എന്നാല്‍ അനധികൃതകൈയേറ്റങ്ങളേയും വനനശീകരണത്തെയും നിയമത്താല്‍ തടഞ്ഞുകൊണ്ടും സംരക്ഷിച്ചുകൊണ്ടുമായിരിക്കണം പദ്ധതി നടപ്പാക്കേണ്ടത്.സംസ്ഥാനത്തിന്റെ ഹരിതോദ്യാനമായി ജില്ലയെ പ്രഖ്യാപിക്കണം.ഓരോ കര്‍ഷകനും അതിഥിയെ സ്വീകരിക്കുന്ന ആതിഥേയന്മാരായി മാറാന്‍ അവസരമുണ്ടാകും.ടൂറിസത്തിന്റെ പുത്തന്‍ സാദ്ധ്യതയാണത്.ഇനിയതിന്റെ ആവശ്യം വളരെ പ്രസക്തമാണ്.കാരണം കുടിയേറ്റത്തിന്റെ എല്ലാ പ്രവാഹവും നിലച്ചുകഴിഞ്ഞു.ആരുമിപ്പോള്‍ മണ്ണ് പൊന്നാക്കാന്‍ മല കയറുന്നില്ല.മറിച്ച് മലയിറങ്ങുന്നവര്‍ നിരവധിയുണ്ടുതാനും.അവരില്‍ പുതുതലമുറ ഭൂരിഭാഗവും,ആണും പെണ്ണുമടക്കം,ജോലി തേടി നഗരങ്ങളെ സ്വീകരിച്ചുകഴിഞ്ഞു.അവിടെ ബാക്കിയായിരിക്കുന്നത് ഇന്നും കൊക്കോ പറിച്ചും റബ്ബറുവെട്ടിയും കുരുമുളകുനട്ടും പാലുവിറ്റും പഴയപടി ജീവിക്കുന്ന പ്രായംചെന്നവരാണ്.
അടിമാലി മുതല്‍ ബൈസണ്‍വാലിയും ചിന്നക്കനാലും വരെയുള്ള പ്രദേശങ്ങള്‍ റിസോട്ടുടമകളുടെയും ഹോട്ടല്‍നടത്തിപ്പുകാരുടെയും കൈകളിലാണ്.കുമളിയും കട്ടപ്പനയും നെടുങ്കണ്ടവും വ്യത്യസ്‌തമല്ല.ഇതിനിടയില്‍ കുടിവെള്ളത്തിനു മുതല്‍ നടക്കാനുള്ള വഴിക്കുവരെ മറുനാടന്‍ മുതലാളിമോരോട് വഴക്കുണ്ടാക്കേണ്ട ഗതികേടിലാണ് അവിടുത്തുകാര്‍.കൃഷിയില്‍ താല്‌പര്യമില്ലാത്ത യുവതലമുറയും കൃഷി മടുത്ത ഇത്തിരി കാര്യപ്രാപ്‌തിയുള്ള ചേട്ടന്മാരും സ്വന്തം പറമ്പില്‍ ബോര്‍ഡ് വച്ച് മൂന്നാര്‍ കാണാന്‍ പോകുന്നവര്‍ക്ക് കപ്പയും പുഴമീനും കൊടുക്കുന്ന സല്‍ക്കാരപ്രിയരായി മാറി.ഇവരാരും മനസ്സിലാക്കാത്തത് കാലാവസ്ഥ മാറിയാല്‍ സഞ്ചാരികള്‍ മൂന്നാറിനെ കൈയൊഴിയുമെന്ന യാഥാര്‍ത്ഥ്യമാണ്.മിതമായ രീതിയില്‍ താമസസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് മൂന്നാറിലും ജില്ലയുടെ ഇതരഭാഗങ്ങളിലും ടൂറിസം നടപ്പാക്കാനാവും.ആശയപരമായി അതിന് എതിരുനില്‍ക്കുന്നവരുണ്ടാകുമെന്ന് തോന്നുന്നില്ല.പരിസ്ഥിതിസൗഹൃദ ജൈവകൃഷി കര്‍ഷകരിലെത്തിക്കണം.കൃഷിയും പ്രകൃതിയും ഒന്നിക്കണം.അതിലൂടെ വരുമാനവും നിലനില്‍പ്പുമുണ്ടാവണം. അത് ജില്ലയാകെ നല്ല രീതിയില്‍ വ്യാപിപ്പിക്കാന്‍ കഴിയുമെന്നതാണ് ജില്ല തന്നെ ഒരു പരിസ്ഥിതിപാര്‍ക്ക് എന്ന ആശയത്തിലൂടെ വിഭാവന ചെയ്യുന്നത്.എല്ലാത്തരത്തിലുള്ള അനധികൃത നിര്‍മ്മാണങ്ങളെയും കൈയേറ്റങ്ങളെയും ചെറുത്തുനിര്‍ത്താന്‍ മേല്‍പ്പറഞ്ഞ പദ്ധതിയിലൂടെ കഴിയും.അതിന് എല്ലാ പഞ്ചായത്തുകളെയും പഞ്ചായത്ത് ഭരണാധികാരികളെയും തയ്യാറാക്കണം.കേരളത്തില്‍ ഇത്രയേറെ പരിസ്ഥിതിപ്രാധാന്യമുള്ള വേറൊരു ജില്ലയുമില്ലെന്നത് നാം മറക്കാന്‍ പാടില്ല.
സുഗന്ധവ്യഞ്‌ജനങ്ങളുടെയും സംരക്ഷിതപ്രദേശങ്ങളുടെയും ആദിവാസിഗോത്രങ്ങളുടെയും ഉറവകളുടെയും നാട് എന്ന അര്‍ത്ഥത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ ഒന്നിച്ചുനിന്ന് നടപ്പാക്കേണ്ടത് ഹരിതസംരക്ഷണ പദ്ധതിയാണ്.
- വരളുന്ന നദികളും വറ്റുന്ന ഡാമുകളും.
വൈദ്യുതിയുല്‍പ്പാദനത്തിലെ മേല്‍ക്കോയ്‌മയിലാണ് ജില്ല പിന്നെ അറിയപ്പെടുന്നത്.ജലത്തെ ആശ്രയിച്ച് വൈദ്യൂതോല്‌പ്പാദനം നടത്തുന്നതിന്റെ കെടുതികള്‍ ലോകം മനസ്സിലാക്കിത്തുടങ്ങിയ സമയമാണിത്.പെരിയാറും മീനച്ചിലാറും മണിമലയാറും മുവാറ്റുപുഴയാറുമാണ് ജില്ലയില്‍നിന്ന് ഉത്ഭവിക്കുന്ന നദികള്‍.മുതിരപ്പുഴയാറും പെരിഞ്ചാന്‍കുട്ടിയും പാമ്പാറും പോഷകനദികള്‍.വനപ്രദേശം വര്‍ദ്ധിച്ച തോതില്‍ ചൂഷണം ചെയ്യപ്പെടുകയും രാസവളപ്രയോഗത്താല്‍ മണ്ണ് ഊഷരമായിത്തീരുയും ചെയ്‌തതോടെ ഇവിടുത്തെ ഉറവകള്‍ മണ്ണിലേക്ക്‌തന്നെ വലിഞ്ഞുതുടങ്ങിയിരിക്കുന്നു.വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള പ്രശ്‌നമനുഭവിക്കുന്നവരാണ് ജില്ലയിലെ പല ഉയര്‍ന്ന പ്രദേശങ്ങളിലുമുള്ളവര്‍.താല്‌ക്കാലിക തടയണകളോ കോണ്‍ക്രീറ്റ് ജലവീപ്പയോ അല്ല അതിന് പരിഹാരം.അശാസ്‌ത്രീയമായ കൃഷിരീതികള്‍ അവസാനിപ്പിക്കാനും ജൈവകൃഷിരീതി നടപ്പാക്കാനും അടിത്തട്ടുമുതല്‍ ശ്രമമുണ്ടാകണം.ഹരിതസംരക്ഷണ പദ്ധതിയിലൂടെ നീര്‍ച്ചാലുകളുടെ ആരോഗ്യം വീണ്ടെടുക്കാനും നിലനിര്‍ത്താനും കഴിയും.അതേസമയം പരമാവധി ജലവിനിയോഗം ചുരുക്കുക എന്ന ലക്ഷ്യം വച്ച് മറ്റ് പ്രകൃതിസ്രോതസ്സുകളെ വൈദ്യുതിയുല്‌പ്പാദനത്തിനായി നമുക്കുപയോഗിക്കാനും കഴിയണം.
രാമക്കല്‍മേട് കാറ്റാടി പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത അതാണ്.വെറുതെ ലഭിക്കുന്ന കാറ്റിനെ കറന്റാക്കി മാറ്റാന്‍ നമുക്ക് കഴിയാത്തത് അധികൃതരുടെയും ഇടനിലക്കാരുടെയും ഉദ്ദേശ്യത്തില്‍ വേറെ ലക്ഷ്യം കലരുമ്പോഴാണ്.മണിക്കൂറില്‍ നൂറ് മുതല്‍ നൂറ്റിയിരുപത് വരെ വേഗതയില്‍ കാറ്റ് ലഭിക്കുന്ന മറ്റു പ്രദേശങ്ങള്‍ നമുക്ക് കേരളത്തിലില്ല.സമതലങ്ങളില്ലാത്ത കുന്നുകളേറെയുള്ള ജില്ലയില്‍ തമിഴ്‌നാട് നോക്കിക്കിടക്കുന്ന രാമക്കല്‍മേട് മാത്രമേ ഇത്ര കാറ്റുള്ളൂ.പക്ഷേ വലിയൊരു സാധ്യതയായി നമ്മളത് തിച്ചറിയുന്നില്ല.
- കടലും തീവണ്ടിയും കടന്നുവരാത്ത ജില്ല
ഇതൊരു സ്വപ്‌നമാണ്.കടലിനെ കെട്ടിവലിച്ചു കൊണ്ടുവരിക എന്തായാലും സാദ്ധ്യമല്ല.എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മൂന്നാറിലുണ്ടായിരുന്ന റെയിലിനെ മറ്റുവഴികളിലൂടെ വീണ്ടുമെത്തിക്കാന്‍ നമുക്ക് സാധിക്കില്ലേ. വിനോദസഞ്ചാരികള്‍ക്കായി മൂന്നാറിന്റെ പരിസരപ്രദേശത്തുമാത്രമായിട്ടും റെയില്‍ഗതാഗതം നടപ്പാക്കാം.സ്വിറ്റ്‌സര്‍ലന്റിലും ഊട്ടിയിലും സാദ്ധ്യമായിട്ടുള്ള മലമ്പാതയാത്രതന്നെ ഇത്.(മെട്രോ റെയില്‍ പണ്ടേയ്‌ക്കുപണ്ടേ വരേണ്ട എറണാകുളത്ത് അതിനിയും വന്നിട്ടില്ല.പിന്നല്ലേ ഈ കാട്ടുമുക്കില്‍ എന്നു പരിഹസിക്കുന്നവരുണ്ടാകാം.ശരിയാണ്.എന്തുചെയ്യാം.)
ഇപ്പോള്‍ ജില്ലയിലെ ഒരേയൊരു മുനിസിപ്പാലിറ്റിയായ തൊടുപുഴ വരെ വരുന്ന വിധത്തില്‍ റെയില്‍വേയുടെ സര്‍വ്വേ നടത്തിയെങ്കിലും അതും നടപടിയാവാതെ പോവുന്നതാണ് നാം കാണുന്നത്.പുനരാലോചനയ്‌ക്ക് വയ്‌ക്കേണ്ട കാര്യമാണിത്.തൊടുപുഴ വരെയല്ല,പത്തനംതിട്ട ജില്ലയില്‍ നിന്ന് നേര്യമംഗലം വരെയെങ്കിലും റെയില്‍ഗതാഗതം സ്ഥാപിക്കാന്‍ കഴിയണം.ഹൈറേഞ്ചിലേക്കുള്ള വാതിലാണല്ലോ നേര്യമംഗലം.
റെയില്‍ ഗതാഗതമെന്നതിലൂടെ പ്രധാനമായും രണ്ട് ഉദ്ദേശമാണുള്ളത്.
1)ജില്ലയുടെ യാത്രാ-വാണിജ്യ ആവശ്യങ്ങള്‍ പരിഹരിക്കുക.
2)മൂന്നാറിലേക്ക് കൂടുതലായി സഞ്ചാരികളെ ആകര്‍ഷിക്കുക.
നിലവില്‍ വളരെയധികം യാത്രാക്ലേശമനുഭവിക്കുന്നവരാണ് ഇടുക്കിജില്ലക്കാര്‍.റോഡുകള്‍മാത്രം യാത്രാദുരിതം പരിഹരിക്കുകയില്ല.യാത്രാദുരിതം മറികടക്കാനും മറ്റുജില്ലക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ കടന്നുവരാനും ഇതിലൂടെ കഴിയും.ജില്ല 'ഹരിതകേദാര'മാവുമ്പോള്‍ അതിന്റെ ഫലം നാനാമേഖലകളിലേക്കും പടരുമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.തീവണ്ടിയുടെ ആവശ്യകതയും അപ്പോള്‍ കൂടുതലായി ഉയര്‍ന്നുവരും.
- മടിയന്മാരായ സര്‍ക്കാര്‍നിയമിതപ്രഭുക്കന്മാരും പാദസേവകരും
ജില്ല രൂപീകരിച്ച കാലം മുതല്‍ ഇടുക്കി ജില്ലയ്‌ക്കുള്ള പ്രധാനദോഷമാണ് ശിക്ഷ കിട്ടി പണിക്കുവരുന്നവരുടെ അലസത.സര്‍ക്കാര്‍ നിയമിതപ്രഭുക്കന്മാരായ അവരുടെ ആത്മരോഷവും അതുമൂലമുള്ള അലസതയും ജില്ലയെ മറ്റുജില്ലകളില്‍ നിന്ന് പിന്നോട്ടടിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ഭാവനാശാലിയായ ഉദ്യേഗസ്ഥര്‍വേണം ഇടുക്കി ഭരിക്കാന്‍.അപ്പോഴോ ജില്ല ശരിയായ രീതിയില്‍ സൗന്ദര്യവും ആരോഗ്യവും കൈവരിക്കൂ.പഞ്ചായത്ത് ഓഫീസുകളും വില്ലേജ് ഓഫീസുകളും കൃഷി ഭവനുകളും സഹകരണബാങ്കുകളും പറയുന്നതുകേട്ട് ജീവിക്കുന്ന ധാരാളം പേരുണ്ട് ഇടുക്കിയില്‍.അവരെ കൃത്യമായി സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അധികാരത്തിലിരുന്നാല്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാവും.പലപ്പോഴും സര്‍ക്കാര്‍ കാട്ടുന്ന ഉദ്യോഗസ്ഥനിയമനങ്ങളുടെ അലംഭാവപ്രകൃതത്തില്‍ ഇടുക്കിയിലെ ജനപ്രതിനിധികള്‍ വലിയ താല്‌പര്യം കാട്ടാറില്ല.പിന്നാക്കജീവിതാവസ്ഥകളോട് പൊരുതിക്കയറിയ ആ പാവം ജനനേതാക്കന്മാര്‍ക്ക് അതിനുള്ള ഭാവനയും ജില്ലയ്‌ക്ക് ആവശ്യമുള്ളത് നേടിയെടുക്കാനുള്ള ആര്‍ജ്ജവവും ഇല്ല.പൊലീസിലായാലും ഫോറസ്റ്റിലായാലും പഞ്ചായത്തിലായാലും തനിക്ക് വഴങ്ങുന്നവരെ വാഴിക്കുക എന്നതാണല്ലോ സമാന്തരനാടുവാഴികളുടെ കാലാകാലമായുള്ള തന്ത്രം.അതിന് മാറ്റം വരണം.
ഒന്നുകില്‍ വൃദ്ധസദനം എന്നുപേരുകേട്ട ജില്ല അല്ലെങ്കില്‍ കാലാവസ്ഥാവ്യതിയാനത്തെത്തുടര്‍ന്ന് സഞ്ചാരികള്‍ വരാതായതോടെ മനുഷ്യരുപേക്ഷിച്ചുപോയ ജില്ല.ഇതിലൊരു ദുഷ്‌പേരായിരിക്കും രണ്ടോ മൂന്നോ ദശകങ്ങള്‍ കഴിഞ്ഞാല്‍ ഇടുക്കിയെപ്പറ്റി പഠിക്കാനുണ്ടാവുക.അതുകൊണ്ട്,ജില്ലയെ സമഗ്രമായി മനസ്സിലാക്കുന്ന ദീര്‍ഘവീക്ഷണമുള്ള ഭാവനാശാലികളായ ഭരണതന്ത്രജ്ഞരും അവരെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്ഥരുമാണ് ഇടുക്കിക്ക് ഇന്നാവശ്യം. കേരളത്തിന്റെ ഔദ്യോഗിക ഹരിതചിഹ്നമാവാന്‍ അതിലൂടെ ഇടുക്കിക്ക് കഴിയും.
ഫോട്ടോ-സുസ്‌മേഷ് ചന്ത്രോത്ത്