Thursday, November 22, 2012

'സങ്കടമോചനം' പ്രസിദ്ധീകരിച്ചു.





അടുത്തിടെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച പത്ത് കഥകളുടെ സമാഹാരമായ 'സങ്കടമോചനം' തൃശൂര്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു.
രതിയും ആരാധികയും,സങ്കടമോചനം,സാമൂഹിക പ്രതിബദ്ധത,ഇടത് വലത് പാര്‍ശ്വം എന്നിങ്ങനെ,അവര്‍ നനയും മഴ,കൈയൊപ്പിന്‍റെ മണം,കൊറ്റികളെ തിന്നുന്ന പശുക്കള്‍ ,ഹിംസ,ക്ഷണപ്രഭ,മാനസ സരസ് എന്നിവയാണ് ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
വില 75 രൂപ.

Tuesday, November 20, 2012

കുട്ടോത്തെ ജനങ്ങളും ചില നന്മകളും


സംസ്‌കാരമെന്നത്‌ രക്തത്തില്‍ പകര്‍ന്നുകിട്ടേണ്ടതാണെന്ന്‌ ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്‌.ആ ചിന്തയെ ബലപ്പെടുത്തുന്ന ഒരു സാംസ്‌കാരികാനുഭവം കഴിഞ്ഞ ദിവസമുണ്ടായത്‌ രേഖപ്പെടുത്താനാണ്‌ ഈ കുറിപ്പ്‌.ഇതൊരു ആത്മപ്രശംസയായി ആരും കരുതരുതേ.
വടകര ദേശവുമായി ശുഷ്‌കമായ ബന്ധം പോലുമില്ലാത്ത ഒരാളാണ്‌ ഞാന്‍ .അടുത്തിടെ പ്രഖ്യാപിച്ച ചെറുകാട്‌ അവാര്‍ഡ്‌ എന്റെ `ബാര്‍കോഡ്‌' എന്ന കഥാസമാഹാരത്തിനായിരുന്നു.പെരിന്തല്‍മണ്ണയില്‍ വച്ചാണ്‌ മുന്‍വര്‍ഷങ്ങളില്‍ ഈ അവാര്‍ഡ്‌ നല്‍കിയിട്ടുള്ളതെന്ന്‌ അറിയാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ ഈ വര്‍ഷത്തെ ചെറുകാട്‌ അവാര്‍ഡ്‌ തരുന്നത്‌ വടകര കുട്ടോത്ത്‌ ചെറുകാട്‌ സ്‌മാരക ഗ്രന്ഥാലയത്തില്‍ വച്ചായിരിക്കുമെന്ന്‌ പെരിന്തല്‍മണ്ണയില്‍നിന്ന്‌ സംഘാടകര്‍ അറിയിച്ചപ്പോഴും സാധാരണനിലയിലുള്ള ഒരു പുരസ്‌കാരദാനച്ചടങ്ങ്‌ എന്നതിനപ്പുറം ഞാനൊന്നും പ്രതീക്ഷിച്ചിരുന്നില്ല.പത്തോ മുപ്പതോ ആളു കൂടുന്ന തീര്‍ത്തും വിരസമായ ഒരു ചടങ്ങ്‌.പലയിടത്തെയും പതിവ്‌ അതായിരുന്നു.
നാം കൂടി പങ്കെടുക്കുന്ന വേദിയിലിരുന്ന്‌ മറ്റാളുകള്‍ നമ്മെപ്പറ്റി ആവര്‍ത്തിച്ചു സംസാരിക്കുന്നത്‌ കേള്‍ക്കേണ്ടിവരിക എന്നത്‌ ഇത്തിരി പ്രയാസമേറിയ ഒരു അനുഭവമായിട്ടാണ്‌ എനിക്ക്‌ തോന്നാറുള്ളത്‌.അവയ്‌ക്ക്‌ നല്ല വാക്കുകളുടെ പകിട്ടാണുള്ളതെങ്കില്‍ പറയുകയും വേണ്ട.എന്നുകരുതി യോഗ്യരായ ആളുകള്‍ വിളിച്ചു തരുന്ന ആദരവിനെയും അതിലൂടെ കിട്ടുന്ന പണത്തെയും `നിങ്ങളെന്നെ പുകഴ്‌ത്തി കൊല്ലും എന്ന കാരണത്താല്‍ ഞാന്‍ വേണ്ടെന്നു വയ്‌ക്കുന്നു' എന്നു പറയാനുമാവില്ലല്ലോ.അത്‌ ഉചിതമല്ല.
ഇന്ന്‌ കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പൊതുപരിപാടികളില്‍ സ്വമനസ്സാലെ പങ്കെടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണെന്നത്‌ സത്യമാണ്‌.ആരും അന്വേഷിച്ചുപിടിച്ച്‌ ഒരാളെ കേള്‍ക്കാനോ അഭിനന്ദിക്കാനോ ഇന്ന്‌ പുറപ്പെടുന്നില്ല.വഴിയോരയോഗങ്ങള്‍ കോടതി ഇടപെട്ട്‌ നിരോധിച്ചത്‌ നന്നായി.അല്ലെങ്കില്‍ ആളില്ലാവീഥിയോട്‌ സംസാരിക്കാന്‍ മടി തോന്നി പ്രാസംഗികര്‍ പ്രസംഗിക്കാന്‍ വരാത്ത സ്ഥിതിവിശേഷം തെരുവോരപരിപാടികള്‍ക്കുണ്ടാകുമായിരുന്നു.അല്ലെങ്കില്‍ അതിനും പണം കൊടുത്ത്‌ ആളെയിറക്കി തെരുവില്‍ കേഴ്‌വിക്കാരായി നിര്‍ത്തേണ്ടിവരുമായിരുന്നു.ഏതു കക്ഷിയുടേയും രാഷ്‌ട്രീയ പരിപാടികള്‍ക്കാവട്ടെ ദിവസച്ചെലവ്‌ നല്‍കി ആളെ വിളിച്ചുകൊണ്ടുപോകേണ്ട അവസ്ഥയാണല്ലോ ഇന്നുള്ളത്‌.സാഹിത്യ അക്കാദമിയില്‍പോലും സ്ഥിരം ക്ഷണിതാക്കളായും ആരും ക്ഷണിക്കാതെയും പരിപാടി ഏതെന്ന്‌ അന്വേഷിക്കാതെയും മുടങ്ങാതെ എത്തിച്ചേരുന്ന പത്തിരുപത്‌ പേരെ കിഴിച്ചാല്‍ അവിടെ നടക്കുന്ന സാംസ്‌കാരിക പരിപാടികള്‍ക്കും കേട്ടറിഞ്ഞ്‌ വരുന്ന ആളില്ലെന്നതാണ്‌ വാസ്‌തവം.
കുട്ടോത്ത്‌ ചെറുകാട്‌ സ്‌മാരക ഗ്രന്ഥാലയത്തിന്‌ ഇരുപത്തിയഞ്ച്‌ വയസ്സായി.ഒരു വര്‍ഷമായി നടന്നുവരുന്ന അതിന്റെ ആഘോഷപരിപാടികളുടെ സമാപനസമ്മേളനത്തിലാണ്‌ ഇത്തവണത്തെ ചെറുകാട്‌ അവാര്‍ഡ്‌ വിതരണം.അവിടെ ഇറങ്ങിയപ്പോള്‍ തന്നെ ഒരു കാര്യം മനസ്സിലായി.പണ്ട്‌ നാട്ടുമ്പുറത്ത്‌ കൂടിയിരുന്ന കല്യാണപ്പരിപാടികളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു ഉത്സവാന്തരീക്ഷം അവിടെയുണ്ട്‌.വലിയ പന്തല്‍ .കൊടിതോരണങ്ങള്‍ .ശ്രമക്കാരായി ഓടിനടക്കുന്ന കുറേയധികം ചെറുപ്പക്കാര്‍ .അപ്പോള്‍ നാലുമണിയായിട്ടേയുള്ളൂ.എങ്കിലും റോഡിലും മറ്റും വന്നു ചേര്‍ന്നുനില്‍ക്കുന്ന നാട്ടുകാര്‍.ഞാന്‍ വായനശാലയിലേക്ക്‌ കയറി.നല്ല രീതിയില്‍ പണിതിട്ടുള്ള ഇരുനില മന്ദിരം.പണം മുടക്കി വലുപ്പത്തില്‍ ഒരു കെട്ടിടം(വീട്‌/ഓഫീസ്‌/വായനശാല/ആശ്രമം/ആരാധനാലയം..എന്തുമാവട്ടെ.)പണിതുവയ്‌ക്കുന്നതിലല്ല കാര്യമിരിക്കുന്നത്‌ അതില്‍നിന്നൊരു പോസിറ്റീവ്‌ എനര്‍ജി പ്രസരപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലാണ്‌.കുട്ടോത്തെ ചെറുകാട്‌ വായനശാലക്ക്‌ അത്തരം പോസിറ്റീവ്‌ ചാര്‍ജ്ജുണ്ട്‌.അതിനുള്ളിലിരിക്കുമ്പോള്‍ എനിക്കത്‌ അനുഭവപ്പെട്ടു.എല്ലാ സ്ഥലത്തും-വായനശാലകളില്‍പ്പോലും-അത്‌ കിട്ടാറില്ല എന്നതും വാസ്‌തവം.
പുരസ്‌കാരവിതരണ പരിപാടിക്ക്‌ ചെറുകാടിന്റെ മക്കളും കുടുംബാംഗങ്ങളും എത്തിച്ചേരുമെന്നും ഞാന്‍ കരുതിയിരുന്നില്ല.പെരിന്തല്‍മണ്ണയില്‍ നിന്നും അവര്‍കൂടി വന്നപ്പോള്‍ മനസ്സില്‍ സന്തോഷമായി.നാഥനില്ലാത്ത പരിപാടികളല്ല ഇത്‌.ആര്‍ക്കോ വേണ്ടി ആരോ നടത്തുന്ന ആരുടെയോ പരിപാടി അല്ല ഇത്‌.അനര്‍ഹമായ ഒരിടത്തല്ല ഞാനെത്തിയിരിക്കുന്നത്‌.
ആറുമണിക്ക്‌ പരിപാടി തുടങ്ങുമ്പോള്‍ പന്തല്‍ നിറയെ ആളുണ്ടായിരുന്നു.ഇബ്രാഹിം വെങ്ങര,പാലക്കീഴ്‌ നാരായണന്‍ മാഷ്‌,എം.എം നാരായണന്‍ മാഷ്‌,വി.സുകുമാരന്‍ സര്‍,പി.കെ.ശ്രീമതി ടീച്ചര്‍,മുന്‍ എം.എല്‍.എ വി.ശശികുമാര്‍ എന്നിങ്ങനെ പ്രമുഖര്‍ വേദിയില്‍ .സദസ്സിന്റൈ മുന്‍ നിരയില്‍ ചെറുകാട്‌ മാഷിന്റെ മക്കളും പേരക്കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളും പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ട്രസ്റ്റ്‌ അംഗങ്ങളും സഹൃദയരും.പിന്നെ പിന്നിലേക്ക്‌ പരന്നുകിടക്കുന്ന ജനക്കൂട്ടം.അതായിരുന്നു അമ്പരപ്പിച്ച കാഴ്‌ച.സ്‌ത്രീകളും കുട്ടികളും പുരുഷന്മാരും ചെറുപ്പക്കാരുമടങ്ങുന്ന ജനക്കൂട്ടം.ഞായറാഴ്‌ചയാണ്‌.മിക്കവാറും എല്ലാ വീട്ടിലും ടെലിവിഷനും ഇന്റര്‍നെറ്റുമുള്ളവരാണ്‌.അത്ര ദരിദ്രരോ പണക്കാരോ അല്ലാത്ത ജീവിതപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇടത്തരക്കാരായ സാധാരണക്കാരാണ്‌ ആ കൂടിയിരിക്കുന്നവരില്‍ ഏറെപ്പേരും.അവരാരും സാഹിത്യവിദ്യാര്‍ത്ഥികളോ നിര്‍ബന്ധമായി സാഹിത്യം പിന്തുടരുന്നവരോ ആയിരിക്കാനുമിടയുമില്ല.എന്നിട്ടും എന്തിനാണ്‌ ഇത്രയും പേര്‍ അവിടെ കൂടിയിരിക്കുന്നത്‌.വെറും പാര്‍ട്ടി താല്‍പര്യം മാത്രമായിരിക്കാനുമിടയില്ല എന്നത്‌ അവരുടെ മുഖഭാവങ്ങളില്‍നിന്നു വ്യക്തമാണ്‌.പിന്നെ സുസ്‌മേഷ്‌ ചന്ത്രോത്ത്‌ എന്ന `ആഗോളപ്രശസ്‌ത'നും `സമുന്നതവ്യക്തിത്വ'ത്തിനുടമയുമായ പുരസ്‌കാരജേതാവിനെ കാണാനും ആശിര്‍വമദിക്കാനുമാണോ.!അല്ലെന്നുറപ്പാണല്ലോ.അവര്‍ക്ക്‌ എന്നെ കേട്ടുകേള്‍വി പോലുമുണ്ടായിരിക്കാനിടയില്ല.അവരെന്നെ വായിച്ചിട്ടുണ്ടാവില്ല.അപ്പോള്‍ അവര്‍ വന്നിരിക്കുന്നത്‌ അവരുടെ രക്തത്തില്‍ സംസ്‌കാരം കലര്‍ന്നുകിടക്കുന്നതുകൊണ്ടാണ്‌.അതുകൊണ്ടുമാത്രമാണ്‌.
ചെറുകാട്‌ എന്ന മഹാനായ മനുഷ്യനെ അറിഞ്ഞിട്ടുള്ളതിന്റെ സംസ്‌കാരം.പുസ്‌തകങ്ങള്‍ വായിച്ചിട്ടുള്ളതിന്റെ സംസ്‌കാരം.ആശയങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും സംവാദങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന്‌ മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്‌കാരം.രാഷ്‌ട്രീയവും രാഷ്‌ട്രീയപ്രവര്‍ത്തനവും പൊതുജീവിതത്തിന്റെ ആവശ്യകതയാണ്‌ എന്നു മനസ്സിലാക്കിയിട്ടുള്ളതിന്റെ സംസ്‌കാരം.എനിക്കിഷ്‌ടമായി ആ ജനതയെ.അവര്‍ ഞങ്ങള്‍ക്കായി കാത്തുവച്ചിട്ടുള്ള അത്ഭുതം അവിടം കൊണ്ടും തീര്‍ന്നില്ല.ഓരോ പ്രസംഗത്തിനും ലഭിച്ച കൈയടി അത്‌ വ്യക്തമാക്കി.എനിക്കും ലഭിച്ചു ആ പ്രോത്സാഹനം.സംസാരം തീരുമ്പോള്‍ സാധാരണ മട്ടില്‍ നമ്മളെല്ലാം ചെയ്യുന്ന അനുഷ്‌ഠാനക്കൈയടി ആയിരുന്നില്ല അതൊന്നും.നന്ദിവാക്കുകള്‍ നാലോ അഞ്ചോ മിനിട്ടെടുത്ത്‌ പറഞ്ഞൊപ്പിക്കുന്നതിനിടയിലായിരുന്നു അത്‌.ഇടക്കിടെ ജനങ്ങള്‍ നമ്മള്‍ പറയുന്നത്‌ കേട്ട്‌ ഉറക്കെ കൈയടിക്കുന്നു.!അവര്‍ കളിയാക്കുകയാണോ എന്നുപോലും തോന്നിപ്പോയി.അല്ലെന്നുമനസ്സിലായപ്പോള്‍ മനസ്സില്‍ കനം തിങ്ങി.കൃതജ്ഞതയുടെ ഭാരം പകരുന്ന സന്തോഷം ശിരസ്സിനെ താഴ്‌ത്തി.
അത്തരമൊരനുഭവം ജീവിതത്തില്‍ ആദ്യത്തേതായിരുന്നു.പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ പുരസ്‌കൃതനായി എന്നുതന്നെ അനുഭവപ്പെട്ടു.സന്തോഷം.വിസ്‌മയം.കടപ്പാട്‌.എല്ലാത്തിനുമുപരിയായി മതിലരികിലും റോഡരികിലും തങ്ങിനിന്ന്‌ പരിപാടി തീരുംവരെ മുഷിയാതിരുന്ന ജനങ്ങള്‍ നല്‍കിയ പാഠം.നല്ല സംസ്‌കാരത്തിന്റെ വേരുകള്‍ക്ക്‌ വാട്ടം തട്ടിയിട്ടില്ലെന്ന നല്ല പാഠം.നന്ദി കുട്ടോത്തെ ജനങ്ങള്‍ക്ക്‌.
ഇത്രയുമെഴുതിയത്‌ എന്നെപ്പറ്റി പറയാനല്ല,എനിക്ക്‌ ഒരു ദേശത്തെ മനസ്സിലാക്കാനായത്‌ ഏതു വിധമാണെന്ന്‌ പറയേണ്ടിവന്നതുകൊണ്ടാണ്‌.കുട്ടോത്തെ ചെറുപ്പക്കാരും സ്‌ത്രീകളും കേരളത്തിന്‌ ഒരു പാഠം പകര്‍ന്നുകൊടുക്കുന്നുണ്ട്‌.സഹജീവിസ്‌നേഹത്തിന്റെയും സഹിഷ്‌ണുതയുടേയും മഹത്തായ തിരിച്ചറിവ്‌.അതൊടൊപ്പം ഞാന്‍ ആവര്‍ത്തിക്കാറുള്ള അതേ കാര്യവും.യുവാക്കള്‍ക്ക്‌ ദിശാബോധമില്ലെന്ന്‌ ആരാണ്‌ ആണയിടുന്നത്‌.?നല്ല വഴി കാട്ടിക്കൊടുത്താല്‍ ആ വഴിക്ക്‌ പോകുന്നവരാണ്‌ യുവാക്കള്‍ . മക്കള്‍ മോശമാകുന്നതിന്‌ മക്കളെ പഴിക്കുകയല്ല വേണ്ടത്‌ സ്വന്തം പിഴവുകള്‍ തിരുത്തുകയാണ്‌ ഒരു സമൂഹം ചെയ്യേണ്ടത്‌.അങ്ങനെ മാതൃക കാട്ടുന്ന ഒരു ജനതയെയാണ്‌ അവിടെ കണ്ടത്‌.
(യുവ @ ഹൈവേ)

Monday, November 19, 2012

അനിതാതമ്പിയുടെ `മൊഹീതൊ പാട്ട്‌'


`നാലഞ്ച്‌ തളിര്‍പ്പുതിന
രണ്ടു സ്‌പൂണ്‍ പഞ്ചസാര
മൂന്ന്‌ നാരങ്ങാ നീര്‌
രണ്ടര വോഡ്‌ക
ഐസ്‌

നാക്കിലമണ്ണിന്‍
രാവൂടുവഴിയിലൂടെ

ആടിയാടി പോകുന്ന പൂനിലാവേ നീ
ആണാണോ പെണ്ണാണോ?
അഴിഞ്ഞഴിഞ്ഞ്‌ തൂവുന്ന പൂനിലാവേ നീ
നേരാണോ പൊളിയാണോ?
പാടിപ്പാടിപ്പരക്കുന്ന പൂനിലാവേ നീ
വെയിലിന്റെ ആരാണോ?

പച്ചിലകള്‍ തോറും തട്ടിപ്പിടഞ്ഞ്‌ വീഴും
രണ്ടരത്തലമുറ നീലച്ച വാറ്റ്‌ചോരപ്പൂന്തെളിനിലാവേ നീ
ഞാനാണോ നീയാണോ?'


റമ്മിലോ വോഡ്‌കയിലോ ഉണ്ടാക്കുന്ന ക്യൂബന്‍ കോക്‌ടെയിലാണ്‌ `മൊഹീതോ'.ലോകമെങ്ങും ഇതിന്‌ പ്രാദേശികഭേദങ്ങളുണ്ടെന്ന്‌ പറയപ്പെടുന്നു.അനിതതമ്പിയാണ്‌ കവയിത്രി.മാതൃഭൂമിയില്‍ അനിതയെഴുതിയ കവിതയുടെ പേരാണ്‌ `മൊഹീതോ പാട്ട്‌'.എനിക്കിഷ്‌ടമായി ഇക്കവിത.കാരണമുണ്ട്‌,കേട്ടിടത്തോളം അതില്‍ കോക്‌ടെയിലിന്റെ ഇഫക്‌ട്‌ പടര്‍ന്നിട്ടുണ്ട്‌.അസ്സല്‌ പ്രയോഗങ്ങളും ഈ കവിതയിലുടനീളം കാണാം.
കുറച്ചുവര്‍ഷങ്ങളായി സമകാലിക കവിതയെ കൈവിട്ട ഒരാളാണ്‌ ഞാന്‍.നാല്‍പ്പത്‌ വയസ്സില്‍ താഴെയുള്ള പലരുടെയും കവിതകള്‍ ഞാന്‍ വായിക്കാറേ ഇല്ല.കാവ്യഭാവുകത്വത്തില്‍ എന്റെ ശീലം പഴയമട്ടിലാണ്‌ പതിഞ്ഞുകിടക്കുന്നത്‌ എന്നതിനാലാവാം.കവിതയിലെ കല്ലോലജാലങ്ങള്‍ കാണിച്ചുതരാന്‍ പഴയകവികളെക്കഴിഞ്ഞിട്ടേ പുതിയ കവികളുള്ളൂ എന്നാണ്‌ എന്റെ പക്ഷം.തര്‍ക്കത്തിനില്ല.പക്ഷേ,അനിതതമ്പിയുടെ കവിതകളില്‍ ഭാഷ വാക്കുകളുടെ പുതിയ വേഷമിട്ടും അര്‍ത്ഥങ്ങളുടെ കൈത്താളമിട്ടും വരുന്നത്‌ സന്തോഷമുള്ള കാഴ്‌ചയാണ്‌.
പ്രമേയത്തെ രചയിതാവ്‌ ആത്മാര്‍ത്ഥമായി പുണരുന്നിടത്താണ്‌ രചനയുടെ പിറവി.അനിത തന്റെ പ്രമേയത്തെ ഗാഢമായി ആലിംഗനം ചെയ്യുന്നുണ്ട്‌.മാധവിക്കുട്ടി പറയുമായിരുന്നു,താന്‍ തന്റെ വാക്കുകളെ നായ്‌ക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ ചെയ്യുംപോലെ നക്കി നക്കി തോര്‍ത്തിമിനുക്കിക്കൊണ്ടിരിക്കും എന്ന്‌.അത്‌ പ്രമേയത്തിന്റെ പരിചരണത്തെ തെളിച്ചെടുക്കുന്ന പ്രക്രിയയാണ്‌.ഒരുവട്ടമെഴുതുന്നത്‌ തന്നെ അസ്സലെഴുത്താണ്‌ എന്ന്‌ കരുതുന്നവര്‍ക്ക്‌ ഇത്‌ മനസ്സിലാകണമെന്നില്ല.അവരോട്‌ നമുക്കൊന്നും പറയാനില്ല.നിര്‍ഭാഗ്യവശാല്‍ അങ്ങനെയെഴുതുന്നവരാണ്‌ ഇപ്പോള്‍ കവികളായി അറിയപ്പെടുന്നത്‌.
അനിതയുടെ `മൊഹീതോ പാട്ട്‌' എന്ന കവിതയും സവിശേഷമാണ്‌.ഇതില്‍ ,ആടിയാടിപ്പോകുന്ന പൂനിലാവില്‍ ആണത്തമാണോ പെണ്ണത്തമാണോ മുന്നില്‍ എന്നും പാടിപ്പാടി പ്രകൃതിയില്‍ ഓളം വെട്ടുന്ന പൂനിലാവ്‌ വെയിലിന്റെ ആരാണോ എന്നും തിരക്കുന്നുണ്ട്‌.വെയിലിന്റെ ആരാണോ എന്നുചോദിക്കാന്‍ ലഹരിയില്‍ കുഴഞ്ഞ നാവിനേ കഴിയൂ എന്നിരിക്കേ ഈ കവിത ലളിതസമ്പന്നമാകുന്നു.ലാളിത്യമാണ്‌ മഹത്വത്തിന്റെ അടയാളം.
അഴിഞ്ഞഴിഞ്ഞ്‌ തൂവുന്ന പൂവിനിലാവിനോട്‌ നീ നേരാണോ പൊളിയാണോ എന്ന്‌ ചോദിക്കുമ്പോള്‍ അതില്‍ കവി കഴിച്ച മദ്യത്തിന്റെ ഉന്മത്തത മാസ്‌മരികമായി കലരുന്നതായി കാണാം.പണ്ട്‌ ഇതേസംശയം കവി കുഞ്ഞിരാമന്‍നായരും ചോദിച്ചിരുന്നു.നറുനിലാവില്‍ വെറ്റിലയില്‍ നൂറുതേയ്‌ക്കുന്നതാണ്‌ സന്ദര്‍ഭം.തനിക്ക്‌ നിലാവും ചുണ്ണാമ്പും മാറിപ്പോകുന്നു എന്നാണ്‌ അന്ന്‌ പി പറഞ്ഞത്‌.അതില്‍ കവിയുടെ ഉള്ളിലെ നിതാന്തലഹരിയുടെ സാന്നിദ്ധ്യം നമുക്കറിയാനാകും.ഇവിടെ അനിതയും അതേപോലെ തലയിലെ ലഹരിയെ ആവാഹിച്ച്‌ അസൂയാവഹമാം വിധം പ്രകൃതിയോടോ സഹയാത്രികനായ മനസ്സിനോടോ ചോദിക്കുന്നു.ഇവിടെ നിലാവിനെ ആവാഹിച്ചിട്ടാണ്‌ അനിത കോക്‌ടെയിലിന്റെ അനുഭവം വിവരിക്കുന്നത്‌.അതുകൊണ്ട്‌ പ്രമേയത്തിന്റെ കരുത്ത്‌ ഉറപ്പിക്കുകയും കവിത ഋജുവാക്കുകയും അതിലൂടെ കവിത ലളിതമാകുകയും ആസ്വാദനത്തിന്‌ നേരഴക്‌ പകരുകയും ചെയ്യുന്നു.
ഈ കവിതയില്‍ പാരമ്പര്യത്തിന്റെ ഒരു കണ്ണികൂടി ഇണക്കപ്പെട്ടതായി കണ്ടതാണ്‌ എന്റെ കുറിപ്പിന്‌ കാരണം.`കേരളം വളരുന്നു' എന്നെഴുതിയത്‌ പാലാ നാരായണന്‍ നായരാണ്‌.അതിനുമുമ്പും പിമ്പും പലരും പലരും കേരളത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌.പല എഴുത്തിലും ഐതിഹ്യത്തിന്റെയോ പുരാണത്തിന്റെയോ ചരിത്രത്തിന്റെയോ വ്യാഖ്യാനങ്ങളിലാണ്‌ കല്‌പനകള്‍ പൂര്‍ണ്ണമാവുന്നതും.`മഴുവിന്റെ കഥ' എന്ന പ്രശസ്‌തമായ കവിതയില്‍ ബാലാമണിയമ്മ കേരളത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്‌.
`പച്ചനാക്കില വച്ച പോലൊരു
നാടുണ്ടെന്‍ കണ്ണെപ്പോഴുമോടും ദിക്കില്‍ '
പച്ചനാക്കില വിരിച്ചപോലെയാണ്‌ കേരളം എന്ന ചിന്ത എത്ര മനോജ്ഞമാണ്‌.കേരളത്തിന്‌ അതില്‍പ്പരം മനോഹരമായ ഒരു വിശേഷണം വേറെ കൊടുക്കാനില്ലെന്ന്‌ തോന്നും.എന്നാല്‍ മൊഹീതോ പാട്ടില്‍ അനിത ഒരു പടികൂടി കടന്ന്‌ `നാക്കിലമണ്ണ്‌' എന്നുതന്നെ കേരളത്തെപ്പറ്റി പാടിയിരിക്കുന്നു.പച്ച നാക്കില വച്ചപോലെയുള്ള നാടല്ല,നാക്കിലമണ്ണുതന്നെയാണീ കേരളമെന്ന്‌ പാടുമ്പോള്‍ കവിയുടെ വാക്കുകള്‍ പുളകമുയര്‍ത്തുന്നു അനുവാചകനില്‍ .മുമ്പൊരു കവിതയില്‍ യോനി(വജൈന)ക്ക്‌ `അടിവായ' എന്ന പുത്തന്‍പദം നല്‍കിയിട്ടുണ്ട്‌ അനിതതമ്പി.ഇതെല്ലാം സന്തോഷമാണ്‌.
കവിയോ കഥാകൃത്തോ എഴുതുന്നത്‌ സ്വന്തം ജീവിതാനുഭവമാണെന്ന്‌ തെറ്റിദ്ധരിക്കുന്നവരോട്‌ ഒരുവാക്ക്‌.കവിയുടെയോ കഥാകൃത്തിന്റെയോ ഉള്ളില്‍ കടക്കുന്ന ലഹരിക്ക്‌ ആധാരം ഒരിക്കലും സാധാരണ മദ്യമല്ല.സാധാരണമദ്യത്തിന്‌ ശരാശരി ലഹരി പകരാനേ സാധിക്കൂ.കലാകാരന്‌ കിട്ടേണ്ടത്‌ സവിശേഷമായ `കോക്‌ടെയില്‍ ' തന്നെയാണ്‌.ഭാവനയുടെയും സര്‍ഗ്ഗാത്മകതയുടെയും നിറനിലാവാണ്‌ ആ കോക്‌ടെയില്‍ . അല്ലാതെ വെറുതെ വാറ്റിയെടുക്കുന്ന മദ്യമല്ല.പലതിനെ കൂട്ടിയെടുത്ത്‌ സൃഷ്‌ടി നടത്തുന്ന കലാകാരന്റെ പൂവന്‍കോഴിപ്പിന്നഴകാണ്‌ വിചിത്രമായ ഭാവനകള്‍ .അതാണ്‌ അവരുടെ അലങ്കാരവും അഹങ്കാരവും.നിലാവിന്‌ ഉന്മാദം എന്ന വകഭേദം കൂടി നാം കല്‍പ്പിച്ചിട്ടുണ്ടല്ലോ.
ഭാഷ വളരുന്നത്‌ എഴുത്തുകാരുടെ മിടുക്കിലൂടെയാണ്‌.ഇന്നത്തെ കാലത്തുനിന്നിട്ട്‌ അത്‌ മാധ്യമപ്രവര്‍ത്തകരിലൂടെയാണെന്നും പറയാം.കാരണം,ആകാശവാണി സജീവമായിരുന്ന കാലത്തെ തെളിമലയാളവും ഉച്ചാരണഭംഗിയും ടെലിവിഷന്റെ പ്രചാരത്തോടെ നഷ്‌ടമാകുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുകയാണ്‌.പുതിയ കവിതകളും കഥകളും നിലാവിന്റെ വീര്യം കുടിച്ച്‌ ഉന്മത്തരായി രാത്രിസഞ്ചാരത്തിനിറങ്ങട്ടെ.വായനയില്‍ അപഥസഞ്ചാരത്തിനിറങ്ങുന്ന വായനക്കാര്‍ അവയെക്കണ്ട്‌ പരിസരം മറന്ന്‌ ആടിയാടിപ്പോകുന്ന പൂനിലാവ്‌ ആണാണോ പെണ്ണാണോ എന്ന്‌ അമ്പരക്കട്ടെ.
(ചന്ദ്രിക വാരാന്തപ്പതിപ്പിലെ യുവ@ഹൈവേയില്‍ എഴുതിയത്)

Wednesday, November 7, 2012

ആദ്യം കണ്ട പട്ടണം


ഞാന്‍ കണ്ട ആദ്യത്തെ നഗരമാണ്‌ വെള്ളത്തൂവല്‍ .വലിയ ലോറികള്‍ .കാറുകള്‍ .അനവധി ജീപ്പുകള്‍ .പവര്‍ ഹൗസിലേക്ക്‌ പോവുകയും വരികയും ചെയ്യുന്ന വലുതും ചെറുതുമായ വാഹനങ്ങള്‍ .അങ്ങനെ തിരക്കിന്റെ ഉത്സവമാണ്‌ കുട്ടിക്കാലത്ത്‌ ഞാന്‍ വെള്ളത്തുവലില്‍ കണ്ടിട്ടുള്ളത്‌.അന്ന്‌ റോഡ്‌ മുറിച്ചുകടക്കാന്‍ എന്തൊരു പേടിയായിരുന്നു.
വലിയ കെട്ടിടങ്ങളും ആദ്യമായി കാണുന്നത്‌ ഇതേ വെള്ളത്തൂവലിലാണ്‌.പവര്‍ ഹൗസുകളും കെ.എസ്‌.ഇ.ബിയുടെ കോളനികളും അവരുടെ സംഭരണശാലകളും ടൂറിസ്റ്റ്‌ ബംഗ്ലാവും എല്ലാം ഇവിടെയുണ്ടായിരുന്നു.വലിയ മരങ്ങളും മുരിങ്ങകളും ഇവിടെയുണ്ടായിരുന്നു.രാത്രികളുടെ ഭംഗി ആദ്യമായി നുണഞ്ഞ നഗരവും ഇതാണ്‌.പനി പിടിച്ച്‌ വിമലാസിറ്റിയിലെ വിമലാ ഹോസ്‌പിറ്റലില്‍ കിടക്കുന്ന രാവുകളില്‍ വരാന്തയിലെ മരബെഞ്ചില്‍ വന്നിരിക്കുമ്പോള്‍ മുന്നിലെ പവര്‍ ഹൗസിലെ വെളിച്ചങ്ങള്‍ രാത്രിയുടെ അസാധാരണ സൗന്ദര്യം കാട്ടിത്തരുമായിരുന്നു.അങ്ങനെ ഒരായിരം നിഗൂഢതകളുടെ ദേവാലയമാണ്‌ എനിക്ക്‌ വെള്ളത്തൂവല്‍ പട്ടണം.

ഇന്നും  പട്ടണമെന്നത്‌ എനിക്ക്‌ വെള്ളത്തൂവലാണ്‌.അത്‌ കുട്ടിക്കാലം മനസ്സില്‍ പകര്‍ത്തിയിടുന്ന ചിത്രങ്ങളുടെ അസാമാന്യ വലുപ്പം കൊണ്ടാവാം.രാത്രികളുടെ മാസ്‌മരികത എന്നത്‌ വെള്ളത്തൂവല്‍ പട്ടണത്തിലെയും പരിസരത്തെയും കുന്നിന്‍മുകളിലെ രാത്രി  സഞ്ചാരങ്ങളില്‍ കണ്ടിട്ടുള്ളതാണ്‌.നക്ഷത്രങ്ങള്‍ എനിക്കൊപ്പം കൂട്ടുനടക്കുന്നതായി തോന്നിയിട്ടുള്ളത്‌ ആനച്ചാല്‍ മുതല്‍ മുതുവാന്‍കുടി വരെ നടന്നിട്ടുള്ളപ്പോഴാണ്‌.വെള്ളത്തൂവലിലെ ഹൈസ്‌കൂളിലേക്കുള്ള വളഞ്ഞ റോഡിലൂടെ നടക്കുമ്പോഴാണ്‌ പടങ്ങളില്‍ കണ്ടിട്ടുള്ള വിദേശരാജ്യങ്ങളിലെ ഭൂപ്രകൃതിയുടെ സാദൃശ്യം ഞാന്‍ ഭാവനയില്‍ കണ്ടിട്ടുള്ളത്‌.
വെള്ളത്തൂവലാണ്‌ ഞാനാദ്യമായി രുചിച്ചറിഞ്ഞ ജീവിതലോകം.ഇന്നുമെന്റെ ഓര്‍മ്മകളില്‍ പഴയ പ്രൗഢിയോടെ വെള്ളത്തൂവല്‍ തിളങ്ങിനില്‍ക്കുന്നു.
---------------------------------------------

ഇടുക്കിയിലെ വെള്ളത്തൂവല്‍ സര്‍ക്കാര്‍ പള്ളിക്കൂടത്തിന് 60 വയസ്സ് പൂര്‍ത്തിയായി.അതേസമയം sslc ബാച്ചുകള്‍ ആരംഭിച്ചിട്ട് 52  വര്‍മേ ആയിട്ടുള്ളൂ.ഈ വരുന്ന പതിനൊന്നാം തീയതി ഞായറാഴ്ച വെള്ളത്തൂവല്‍ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ വിളിച്ചുചേര്‍ത്തിരിക്കുകയാണ്.52 sslc ബാച്ചുകളിലെ ജീവിച്ചിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു എന്നത് സവിശേഷമാണല്ലോ.ആ ത്രില്ലിലാണ് ഞാനും.
ആ ഓര്‍മ്മയില്‍ നിന്നാണ് ഈ കുറിപ്പ്.

Tuesday, October 30, 2012

ചെരാതുറങ്ങുന്ന വീട്‌


ഴിഞ്ഞ ദിവസം ഞാനും എന്റെ പുതിയ സിനിമയുടെ സംവിധായകന്‍ ബിജു ബെര്‍ണാഡും കൂടി പാലക്കാട്‌ പോയി മടങ്ങിവരികയായിരുന്നു.വരുന്ന വഴി പഴയ ലെക്കിടി എത്തിയപ്പോള്‍ ബിജു അപ്രതീക്ഷിതമായി കാര്‍ നിര്‍ത്തി എന്നോട്‌ ചോദിച്ചു.നമുക്ക്‌ ലോഹിയേട്ടന്റെ വീട്ടില്‍ കയറിയാലോ..?ഞാന്‍ അമ്പരന്നുപോയി.എങ്ങനെയാണ്‌ ആ ശൂന്യതയിലേക്ക്‌ കയറിച്ചെല്ലാനാവുക?
മനസ്സ്‌ വല്ലാതെ തിങ്ങി.എങ്കിലും ഞാന്‍ പറഞ്ഞു.

``പിന്നെന്താ..പോകാം.പരിചയമുണ്ടോ വഴിയൊക്കെ..?''
``ലോഹിയേട്ടന്‍ മരിച്ച ദിവസം വന്നതാണ്‌.അന്നിവിടെ മുഴുവന്‍ ജനപ്രളയമായിരുന്നു.ചിത കത്തിത്തീര്‍ന്നിരുന്നില്ല ഞങ്ങള്‍ ചെല്ലുമ്പോള്‍.ചോദിച്ച്‌ പോകാം.''
കാര്‍ ഇടത്തേക്ക്‌ തിരിഞ്ഞ്‌ അകലൂരിലേക്ക്‌ നീങ്ങി.പാലക്കാട്‌ നിന്ന്‌ മാഞ്ഞുപോകാന്‍ പോകുന്ന ഗ്രാമീണഛായകളാണ്‌ ചുറ്റിനും.മലയാളത്തെ പരിഭാഷപ്പെടുത്തിയ എഴുത്തുകാരന്‍ ജീവിക്കാന്‍ ഏറെ മോഹിച്ച സ്ഥലം ഇതായതില്‍ അത്ഭുതമില്ല.ഞാനേറെ കേട്ടിരുന്നു ലോഹിയേട്ടന്റെ വീടിനെപ്പറ്റി.ആ വീട്ടുമുറ്റത്തിരുന്ന്‌ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും കണ്ടിട്ടുണ്ടായിരുന്നു.എപ്പോഴോ ആ വീടും പരിസരവും കാണമെന്ന്‌ മനസ്സില്‍ തോന്നിയിരുന്നതാണ്‌.
ഞാന്‍ ബിജുവിനോട്‌ ചോദിച്ചു.
``അവിടെ ഇപ്പോ ആരെങ്കിലും ഉണ്ടാവുമോ..ഉണ്ടെങ്കില്‍ തന്നെ അവരെ നിങ്ങള്‍ക്ക്‌ പരിചയമുണ്ടോ..എന്തുപറഞ്ഞ്‌ നമ്മളവിടെ ചെല്ലും.?''
അതെന്റെ സ്ഥായിയായ തോന്നലില്‍ നിന്നുണ്ടായ സംശയമായിരുന്നു.അധികം സ്‌നേഹബന്ധങ്ങളും ആത്മബന്ധങ്ങളും സൂക്ഷിക്കാനറിയാത്ത എനിക്ക്‌ അപരിചിതരെ നേരിടാന്‍ കഴിയുമായിരുന്നില്ല.പെട്ടെന്നൊരാളെ കയറി പരിചയപ്പെടാനോ ആള്‍ക്കൂട്ടമധ്യത്തില്‍ ഒരാളായി മാറി സദസ്സ്‌ കൈയിലെടുക്കാനോ എനിക്കുവശമില്ലെന്ന്‌ എന്നെ അറിയുന്നവര്‍ക്കറിയാം.ഇവിടെ അതുമാത്രമായിരുന്നില്ല പ്രശ്‌നമായി എനിക്കനുഭവപ്പെട്ടത്‌.അത്‌ ലോഹിയേട്ടന്റെ അഭാവമായിരുന്നു.
കാര്‍ ഇടവഴികളിലൂടെ നീങ്ങുകയാണ്‌.വഴി പിശകിയോ എന്ന്‌ ബിജുവിന്‌ സംശയം.
``അന്ന്‌ ധാരാളം ആളുകളും വാഹനങ്ങളും നിറഞ്ഞ്‌ നിബിഢമായിരുന്നല്ലോ വഴി.''

ബിജു പറഞ്ഞു.
``ആരോടെങ്കിലും ചോദിക്കാം.''
കാര്‍ നിര്‍ത്തി വഴിയില്‍ കണ്ട ഒരാളോട്‌ ചോദിക്കാന്‍ നേരം ഞാന്‍ പിന്നെയും കുഴങ്ങി.എന്താണ്‌ ചോദിക്കേണ്ടത്‌.ലോഹിയേട്ടന്‍ ഇപ്പോഴില്ലല്ലോ.ഇപ്പോഴില്ലാത്ത ഒരാള്‍ക്ക്‌ വീടില്ലല്ലോ.അങ്ങനെയെങ്കില്‍ ഇപ്പോഴില്ലാത്ത,വീടില്ലാത്ത ഒരാളുടെ പേരിലുണ്ടായിരുന്ന പഴയ വീടിനെപ്പറ്റിയല്ലേ ചോദിക്കേണ്ടത്‌.അതായത്‌ അയാളുടെ ഒരു സ്‌മാരകത്തെപ്പറ്റി.?എന്റെ പരുങ്ങല്‍ കണ്ടിട്ടാവണം,ബിജു പെട്ടെന്ന്‌ അന്വേഷിച്ചു.
``ലോഹിതദാസിന്റെ വീടെവിടെയാ..?''
ഞാനൊന്ന്‌ അന്ധാളിച്ചു.ലോഹിതദാസ്‌ എന്ന തിരക്കഥാകൃത്തും നാടകകൃത്തും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ.?ആ സംശയത്തെ ശരി വയ്‌ക്കുന്ന വിധത്തില്‍ ഗ്രാമീണനായ മനുഷ്യന്‍ പറഞ്ഞു.
``നേരെ പോയാമതി.''
ആ നിമിഷം മുതല്‍ അകലൂരിലെ വീട്ടില്‍ ഞങ്ങളെ കാത്ത്‌ ലോഹിതതദാസ്‌ എന്ന തിരക്കഥാകൃത്ത്‌ കാത്തിരിക്കുന്നുണ്ടെന്ന്‌ വിശ്വസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.ഇല്ലെങ്കില്‍ വഴി പറഞ്ഞുതന്ന മനുഷ്യന്‍ ഞങ്ങളെ രൂക്ഷമായി നോക്കുമായിരുന്നു.ഞങ്ങളുടെ കാറോടുന്ന മണ്‍വഴിയിലൂടെ അന്നുരാവിലെയും ലോഹിയേട്ടന്‍ നടക്കാന്‍ പോയിവന്നിട്ടുണ്ടാകണം.അങ്ങനെ ബിജുവിനും തോന്നിയിട്ടുണ്ടാകണം.കാറില്‍ അസുഖകരമായ മൗനം നിറഞ്ഞു.അതിനെ ഭേദിക്കാന്‍ ഞങ്ങള്‍ ലോഹിയേട്ടന്‍ ചെയ്‌ത സിനിമകളെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നു.തനിയാവര്‍ത്തനം മുതല്‍ എത്രയെത്ര സിനിമകള്‍.അധികം ശ്രദ്ധിക്കപ്പെടാതെ പോയ എഴുതാപ്പുറങ്ങളും മാലയോഗവും രാധാമാധവവും മുതല്‍ ചക്രം വരെ.ഹിറ്റുകളുടെ ബഹളത്തിനിടയില്‍ വേറിട്ടുനിന്ന മൃഗയയും സസ്‌നേഹവും കുടുംബപുരാണവും മഹായാനവും കുട്ടേട്ടനും വരെ.അങ്ങനെയങ്ങനെ സംസാരം നീണ്ടപ്പോള്‍ വീണ്ടും വഴിയെപ്പറ്റി സംശയമായി.അതുവഴി വന്ന പര്‍ദ്ദയിട്ട ഉമ്മയോട്‌ തിരക്കി.ഉമ്മയും കൈ ചൂണ്ടി നിസ്സംശയം വഴി പറഞ്ഞുതന്നു.എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും ഞാന്‍ വിഷാദിയാവാന്‍ ആരംഭിച്ചു.
ലോഹിതദാസ്‌ ഒരെഴുത്തുകാരനായിരുന്നു.കടലാസിലും അഭ്രപാളിയിലും പകര്‍ത്തിയതിലുമധികം കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ മനസ്സില്‍ ഉലാത്തിയിട്ടുണ്ടാവും എന്നത്‌ ഒരെഴുത്തുകാരനായ എനിക്കൂഹിക്കാം.അത്തരം ചിന്തകള്‍ അദ്ദേഹത്തിനു മനസ്സില്‍ തോന്നിയത്‌ പല്ലു തേയ്‌ക്കുമ്പോഴോ വെറുതെ വഴിയിലേക്ക്‌ നോക്കിയിരുന്നപ്പോഴോ ഇത്തിരി കഞ്ഞി കുടിച്ചപ്പോഴോ അര്‍ദ്ധമയക്കത്തിലോ ആയിരിക്കാം.അത്തരം ചിന്തകളിലെ കഥാപാത്രങ്ങളൊക്കെ ഇപ്പോഴും അവിടെ കാണുകയും ചെയ്യും.അവിടേക്കാണ്‌ ഞങ്ങള്‍ ചെല്ലുന്നത്‌.ഇടവഴികള്‍ പരിസരത്തെ ക്ഷേത്രത്തെ ഒന്നുവളഞ്ഞു.കാടുമൂടിയ പറമ്പുകളാണ്‌ ചുറ്റിനും.തഴച്ചുവളര്‍ന്ന മുളങ്കൂട്ടം.
ഞാന്‍ പിന്നെയും തിരക്കി.
``നമ്മള്‍ എന്തു പറയും..എന്തിനു വന്നതാണെന്നു പറയും..?''
എന്റെ പരിഭ്രമം മനസ്സിലാക്കി ബിജു സമാധാനിപ്പിച്ചു.
``ലോഹിയേട്ടനുമായി പരിചയമുണ്ടായിരുന്നല്ലോ.ഇതുവഴി വന്നപ്പോ കയറിയതാണെന്ന്‌ പറയാം.''
അതുപറഞ്ഞുതീര്‍ന്നതും ബിജു പുറത്തേക്ക്‌ കൈചൂണ്ടി പറഞ്ഞു.
``അതാ ആ കാണുന്നതാണ്‌ വളപ്പ്‌.അതാണ്‌ വീട്‌.ദാ..അവിടെയാണ്‌ സംസ്‌കരിച്ചത്‌.''
അമരാവതി എന്ന വീട്‌ ഞാന്‍ കാറിലിരുന്ന്‌ കണ്ടു.ഞങ്ങള്‍ പുറത്തേക്കിറങ്ങി.ഇരുവശവും കാട്ടുകല്ല്‌ വച്ച്‌ കെട്ടിയ ചെറിയ മതില്‍.അതിനപ്പുറം ലോഹിയേട്ടന്റെ വീടിരിക്കുന്ന സ്ഥലം.പറമ്പില്‍ മേയുന്ന പശു.അതിന്റെ അഴിഞ്ഞുകിടക്കുന്ന കയറ്‌.പലതരം പക്ഷികളുടെ ശബ്‌ദങ്ങള്‍.തണുത്ത നിഴല്‍ പതിഞ്ഞ വഴി നയിക്കുന്നത്‌ പടിപ്പുരയ്‌ക്ക്‌ മുന്നിലേക്കാണ്‌.ഞങ്ങള്‍ നിശ്ശബ്‌ദരായി നടന്നു.എന്തുകൊണ്ടാണ്‌ ഇരുവര്‍ക്കുമിടയില്‍ നിശ്ശബ്‌ദത സംഭവിച്ചത്‌.അറിയില്ല.എന്തുകൊണ്ടാണ്‌ ഞങ്ങളുടെ ശ്വാസത്തിനുപോലും അമിതമായ കനം അനുഭവപ്പെട്ടത്‌.അറിയില്ല.
ഇരുവശവും മുള്ളുവേലി വച്ചു തിരിച്ച വഴിയുടെ അറ്റത്തുള്ള പടിപ്പുര അടച്ചിട്ടിരിക്കുകയായിരുന്നു.ഞങ്ങള്‍ അങ്ങോട്ട്‌ ചെന്നു.അവിടെ ആരുമുണ്ടായിരുന്നില്ല.ദ്രവിച്ചുതുടങ്ങിയ പടിപ്പുരക്കതകിന്റെ വിടവിലൂടെ ഞാന്‍ അകത്തേക്ക്‌ നോക്കി.വലിയ വീട്‌.വിശാലമായ ഉമ്മറം.കല്ലിട്ടു ചുവട്‌ കെട്ടിയ മരങ്ങള്‍.സുഗന്ധസസ്യങ്ങള്‍ തിങ്ങിയ മുറ്റം.ഇടത്തുമാറി ഒരറ്റത്ത്‌ രണ്ട്‌ കല്ലോടുകള്‍ ചരിച്ചുവച്ച ഒരിടം.ഒരു ചെരാത്‌ അവിടെ ഇരിക്കുന്നുണ്ടാകണം.ശരിയാണ്‌.ലോഹിതദാസ്‌ അവിടെയില്ല.ആള്‍ത്താമസമില്ലാത്തതിന്റെ പരുക്കന്‍സ്വഭാവം പരിസരത്തിനുണ്ട്‌.ഞങ്ങള്‍ വെറുതെ അടച്ചിട്ട പടിപ്പുരത്തിണ്ടില്‍ ഇരുന്നു.
ഞാനും ബിജുവും എഴുത്തുകാരാണ്‌.ലോഹിയേട്ടനെ അവസാനമായി കാണാന്‍ വന്ന്‌ നമസ്‌കരിച്ചുപോയ ആളാണ്‌ ബിജു.ആ പറമ്പിലെവിടെയോ അലിഞ്ഞുകിടക്കുന്ന ലോഹിയേട്ടന്റെ സ്‌മരണയുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോരയുടെ ഒരു തുമ്പ്‌ ഞങ്ങളിലൂടെയും അദൃശ്യമായി തുടരുന്നുണ്ട്‌.അതുകൊണ്ടാണ്‌ ഞങ്ങള്‍ക്കിവിടെ എത്താന്‍ തോന്നിയത്‌.
അപ്പോള്‍ ഇലകളും ചുള്ളികളും ഞെരിയുന്ന ഒച്ചകേട്ടു.മുള്ളുവേലിക്കപ്പുറം കൈയിലുള്ള കമ്പിന്റെ ബലത്തില്‍ നടന്നുവരുന്ന ഒരു വൃദ്ധ.ഞാനും ബിജുവും അമ്പരപ്പോടെ മുഖാമുഖം നോക്കി.
``ഇത്‌..ഇത്‌..അവരല്ലേ..കന്മദത്തിലേ..!''
ബിജു എന്നോട്‌ ചോദിച്ചു.മറുപടി പറയാനാവാതെ വിറങ്ങലിച്ചുനില്‍ക്കുകയായിരുന്നു ഞാന്‍.അതെ എന്നു ഞാന്‍ പറയും മുമ്പ്‌ അവരിങ്ങോട്ട്‌ ചോദിച്ചു.
``ആരാ..എന്തിനാ വന്നേ..?''
``ഞങ്ങള്‍ ഇതിലെ പോയപ്പോള്‍ കയറിയതാണ്‌.''
``ഓ..ഇവിടെ ആരുമില്ല.ഞാനീ പശുവിനെ തെളിക്കാന്‍ വന്നതാ..''
അവര്‍ അതും പറഞ്ഞ്‌ നടന്നുനീങ്ങി.ഞാനും ബിജുവും വാക്കുകള്‍ നഷ്‌ടപ്പെട്ട്‌ നിന്നു.അത്‌ `കന്മദം' സിനിമയിലെ മോഹന്‍ലാലിനെ സ്‌നേഹിക്കുന്ന മുത്തശ്ശിയുടെ ഛായയുള്ള ആരോ ആയിരുന്നു.ആ കഥാപാത്രത്തിന്റെ ഛായ അവര്‍ക്ക്‌ അത്ഭുതകരമായ വിധത്തില്‍ കൃത്യമായിരുന്നു.ഞങ്ങള്‍ ഇരുവര്‍ക്കും അത്‌ ഒരേപോലെ തോന്നിയതാണോ തോന്നിപ്പിച്ചതാണോ അതോ എല്ലാം ഒരു തോന്നലാണോ.!നിശ്ശബ്‌ദരായി വന്ന്‌ ഞങ്ങള്‍ കാറില്‍ കയറി.
കാര്‍ അകലൂരില്‍ നിന്നിറങ്ങി തിരിച്ച്‌ ഹൈവേയില്‍ കയറിയിട്ടും ഞങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നില്ല.
(ചന്ദ്രിക വാരാന്തപ്പതിപ്പില്‍ വന്നത്.)

Monday, October 15, 2012

അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും


ആല്‍ഫാ വണ്‍ പബ്ലിഷേഴ്സ് ,കണ്ണൂര്‍ (ഫോണ്‍ -0497 2713737) പ്രസിദ്ധീകരിച്ചിട്ടുള്ള എന്‍റെ പുതിയ പുസ്തകമാണ് 'അസാധാരണ ഓര്‍മ്മകളും സാധാരണ അനുഭവങ്ങളും'.വില 100 രൂപ.136 പേജ്.
ഞാനെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഇത്.ഒ.വി വിജയന്‍ ,ബഷീര്‍ ,ഉറൂബ്,ഇടശ്ശേരി,മാധവിക്കുട്ടി,കെ.പി.അപ്പന്‍ ,ടി പത്മനാഭന്‍ ,എം.ടി,സച്ചിന്‍ ടെന്‍ഡുല്‍കര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഈ ലേഖനങ്ങളില്‍ കടന്നുവരുന്നു.
വെളിച്ചം മുന്നേ പോകുന്നു ഇരുള്‍ പിന്നാലെയും ,മധു പുരണ്ട കഠാരകള്‍ നിരത്തിയ ജീവിതപ്പാത ,അഭിരുചികള്‍ ധ്യാനിക്കുന്ന പ്രാര്‍ത്ഥനാലയം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് പുസ്തകത്തിന്.ആകെ ഇരുപത് ലേഖനങ്ങള്‍ .
ആദ്യമായാണ് എന്‍റെ ലേഖനങ്ങള്‍ സമാഹരിക്കപ്പെടുന്നത്.
പ്രിയ വായനക്കാര്‍ക്ക് പുസ്തകം സമര്‍പ്പിക്കുന്നു.

Wednesday, October 10, 2012

ഒരുകൂട്ടം കല്ലുകളിലൊളിപ്പിച്ച കൗശലത്തെ തിരയുന്നൊരാള്‍


കാലങ്ങളിലൂടെയും ദേശങ്ങളിലൂടെയും യാത്രയുടെയും ഭാഷയുടെയും നിയമാവലികള്‍ തെറ്റിച്ച്‌ അഭംഗുരം യാത്ര ചെയ്യുന്നവനാണ്‌ എഴുത്തുകാരന്‍ .വഴിയമ്പലങ്ങള്‍ നല്‍കുന്ന പാഥേയമാണ്‌ അവന്‍ ലോകത്തിനു കൊടുക്കുന്ന സാഹിത്യകൃതികള്‍ .അത്‌ ഭുജിക്കാനും പ്രസാദം പോലെ സൂക്ഷിച്ചുവയ്‌ക്കാനും സഹജീവികള്‍ക്കു പകരാനും വിധിക്കപ്പെട്ട ഭാഗ്യശാലികളാണ്‌ വായനക്കാര്‍ .ലോകത്തെങ്ങുമുള്ള വായനക്കാര്‍ .
ബാല്യകൗമാരസാഹസങ്ങള്‍ക്കിടയില്‍ സാഹിത്യത്തെ ഉപാസിക്കുന്നവനായിത്തീരുന്നിടത്ത്‌ എന്നെ കാത്തുനിന്നത്‌ രണ്ടുപേരാണ്‌.ഹുവാന്‍ റൂള്‍ഫോയും ദസ്‌തയേവ്‌സ്‌കിയും.റൂള്‍ഫോ അസ്സല്‍ അധ്യാപകനായിരുന്നു.എങ്ങനെ മാറിച്ചിന്തിക്കാം എന്നു ചിന്തകളെ മറിച്ചിട്ടു കാണിച്ചുതന്ന ഗുരു.ദസ്‌തയേവ്‌സ്‌കി ഋഷിയായിരുന്നു.ശാന്തതയും അപാരതയുമായിരുന്നു അവിടെനിന്ന്‌ കിട്ടിയത്‌.മനുഷ്യമനസ്സുകളാണ്‌ എഴുത്തുകാരന്റെ ഏറ്റവും വലിയ കളം എന്ന വലിയ പാഠം കിട്ടിയത്‌ അവിടെനിന്നാണ്‌.പിന്നീട്‌ വന്ന മിലാന്‍ കുന്ദേരയാവട്ടെ വായനക്കാരന്‍ കൂടിയാക്കി എന്നെ.എഴുത്തുകാരനായാല്‍ മാത്രം പോരാ അവനവന്റെ കൃതികളിലൂടെയും അന്യരുടെ കൃതികളിലൂടെയും അഭിരമിച്ചു കടന്നുപോകുന്ന വായനക്കാരന്‍ കൂടിയായിരിക്കണം നാം എന്ന്‌ ബോധ്യപ്പെടുത്തിയത്‌ കുന്ദേരയാണ്‌.ആ അര്‍ത്ഥത്തില്‍ എനിക്ക്‌ ഞാനെഴുതിയ ഓരോ കൃതിയെയും പൊളിച്ചെഴുതാം.വീണ്ടും അനവധി വായനകള്‍ അതില്‍ സൃഷ്‌ടിക്കാം.അത്‌ സാധ്യമാണ്‌.അത്‌ തിരുത്തുമാണ്‌.ഞാനതിന്‌ ഇപ്പോള്‍ മുതിരുന്നില്ലെങ്കിലും.
ഈ സന്ദര്‍ഭത്തിലാണ്‌ ഒരു വ്യാഴവട്ടത്തിനുമുമ്പ്‌ ഞാന്‍ പൗലോ കോയ്‌ലോയെ വായിക്കുന്നത്‌.കോയ്‌ലോ എന്ന എഴുത്തുകാരനാണ്‌ സഞ്ചാരിയുടെ ഗൃഹപാഠം എഴുത്തിലുപയോഗിക്കുന്നതിനെപ്പറ്റി ആദ്യമായി എനിക്ക്‌ പറഞ്ഞുതന്നത്‌.കാളിദാസനെ ഇവിടെ മറക്കുകയല്ല ചെയ്യുന്നത്‌.ആധുനികകാലത്തെ സാമൂഹികസാഹചര്യങ്ങളില്‍ നിന്ന്‌ ചിന്തിക്കാന്‍ ശ്രമിക്കുകമാത്രമാണ്‌.അങ്ങനെ നോക്കുമ്പോള്‍ എഴുത്തിലേക്ക്‌ സഞ്ചാരിയുടെ അനുഭവത്തെ ക്ലേശമില്ലാതെ കയറ്റിവയ്‌ക്കുന്നതില്‍ രാജന്‍ കാക്കനാടനോളം വിജയിച്ച മറ്റൊരാളുണ്ടോ എന്നെനിക്ക്‌ സംശയമാണ്‌.പക്ഷേ അത്‌ യാത്രാനുഭവങ്ങളുടെ പുസ്‌തകമായിരുന്നല്ലോ.എന്നാല്‍ സാഹിത്യമെഴുതുമ്പോള്‍ യാത്രയില്‍ നിന്ന്‌ ലഭിച്ച ദര്‍ശനങ്ങള്‍ സമ്മിശ്രമായും അരോചകമാവാതെയും കഥാപാത്രങ്ങളിലേക്കും കഥാപശ്ചാത്തലങ്ങളിലേക്കും കരുത്തോടെ പകരുന്നതില്‍ വിജയിച്ചത്‌ കോയ്‌ലോയാണ്‌.
ആല്‍ക്കെമിസ്റ്റ്‌ എന്ന നോവല്‍ സാന്റിയാഗോ എന്ന ഇടയന്റെ യാത്രയുടെ കഥയാണെന്ന്‌ സാമാന്യമായി പറയാം.സ്‌പെയിനിലെ ഒരു പള്ളിമുറ്റത്ത്‌ നിന്നാരംഭിക്കുന്ന സാധാരണമായ യാത്ര പിന്നീട്‌ അസാധാരണമായ യാത്രയായിമാറുന്നു.ഇതാണ്‌ സാന്റിയാഗോയുടെ ജീവിതക്കാഴ്‌ചകളുടെ പുസ്‌തകമായി തീരുന്നത്‌.ഇവിടെ ചില ചോദ്യങ്ങള്‍ക്ക്‌ നമ്മള്‍ (വായനക്കാരനും)ഉത്തരം കൊടുക്കേണ്ടതുണ്ട്‌.അത്‌ ചിന്തകളിലെയും അനുഭവങ്ങളിലെയും പങ്കിടലാണ്‌.ആനന്ദിനെ വായിക്കുമ്പോള്‍ നമ്മള്‍ സര്‍ഗ്ഗാത്മകമായിട്ടാണ്‌ വായിക്കേണ്ടിവരുന്നതെന്ന്‌ പറയുംപോലെ പൗലോ കോയ്‌ലോയെ വായിക്കുമ്പോള്‍ നമ്മള്‍ ധ്യാനാവസ്ഥയെക്കൂടി പങ്കിടേണ്ടിവരുമെന്ന്‌ കണ്ടെത്താം.ഉദാഹരണം-``കുറേ കല്ലുകളുടെ ഒരു കൂമ്പാരം.പറഞ്ഞുവരുമ്പോള്‍ അതല്ലേ ഈ പിരമിഡ്‌.അതു കാണാന്‍ ഈ മരുഭൂമിയൊക്കെ കടന്ന്‌ ആരാ അത്രയും ദൂരം പോവുക..?''
രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ സാന്റിയാഗോ ജോലിചെയ്യുന്ന ചില്ലുപാത്രക്കടയുടെ മുതലാളി അവനോട്‌ ചോദിക്കുന്ന ചോദ്യമാണിത്‌.ഇത്‌ എന്നോട്‌ തന്നെ പലവട്ടം ഞാനും ചോദിച്ചു.കുറേ കല്ലുകളുടെ കൂമ്പാരമാണ്‌ പിരമിഡ്‌.അതെന്തിനു കാണണം.പിന്നെയും ഞാന്‍ ചോദിച്ചു.കുറേ എല്ലുകളുടെയും രക്തത്തിന്റെയും മുടിയുടെയും സ്രവങ്ങളുടെയും കൂമ്പാരമാണ്‌ മനുഷ്യസ്‌ത്രീ.അതില്‍ നിന്നെന്താണ്‌ ഇത്ര അത്ഭുതകരമായി അനുഭവിക്കാനിരിക്കുന്നത്‌.വീണ്ടും ഞാന്‍ എന്നോട്‌ ചോദിച്ചു.കുറേ സങ്കല്‍പ്പങ്ങളുടെയും ഭയങ്ങളുടെയും അഭയത്തിന്റെയും അവ്യക്തരൂപമാണ്‌ ദൈവം.ദൈവത്തെ പരമിതപ്പെടുത്തുന്നത്‌ എന്തിനാണ്‌.അഥവാ ദൈവത്തെ പേടിക്കുന്നത്‌ എന്തിനാണ്‌.അതായത്‌ കുറേ കല്ലുകളുടെ അസാധാരണമായ കൂട്ടിയിടലാണ്‌ പിരമിഡ്‌.എന്നിട്ടും അത്‌ ലോകാത്ഭുതമായി മാറുന്നു.വാക്കുകളും അതേപോലെ കൂട്ടിയിടുന്നു.പക്ഷേ അതും അമ്പരപ്പിക്കുന്ന ഒരു കഥയോ നോവലോ ആയി മാറുന്നു.അപ്പോള്‍ പരിസരത്തുള്ളതിനെ കണ്ടെത്തുകയോ കാഴ്‌ചകൊണ്ട്‌ നമ്മള്‍ അഴിക്കുകയോ ചെയ്യുകയാണ്‌.അപ്പോഴാണ്‌ പിരമിഡ്‌ കല്ലുകൂട്ടമാവുന്നത്‌.ഒരു ക്ഷേത്രത്തെ,പള്ളിയെ,മോസ്‌കിനെ,ഗുരുദ്വാരയെ ഒക്കെ നമ്മള്‍ അറിവുകൊണ്ട്‌ അഴിക്കുകയാണ്‌.അല്ലെങ്കില്‍ പൊളിക്കുകയാണ്‌.അപ്പോള്‍ അത്‌ ഒരുകൂട്ടം കല്ലുകളുടെയും ഇഷ്‌ടികകളുടെയും കൂട്ടം മാത്രമാണ്‌.അവിടെ നമുക്ക്‌ മതാധ്യക്ഷന്മാരും പുരോഹിതന്മാരും പറഞ്ഞുവച്ചിട്ടുള്ള ദൈവത്തെ കണ്ടെത്താനാവുകയില്ല.ഇത്‌ പൗലോ കോയ്‌ലോ ആവിഷ്‌കരിക്കുന്നുണ്ട്‌.ജീവിതത്തിലേക്കുള്ള വെറോനിക്കയുടെ തിരിഞ്ഞുനടപ്പിനെ ഞാന്‍ സത്യസന്ധമായി സ്‌നേഹിക്കുന്നത്‌ ഇക്കാരണത്താലാണ്‌.കാര്യകാരണസഹിതമാണ്‌ കോയ്‌ലോയുടെ കഥാപാത്രങ്ങള്‍ പെരുമാറുന്നത്‌.ലോജിക്ക്‌ എന്നത്‌ കഥയിലും ജീവിതത്തിലും പ്രധാനമാണല്ലോ.
ആല്‍ക്കെമിസ്റ്റാണ്‌ ഞാന്‍ അദ്ദേഹത്തിന്റേതായി ആദ്യം വായിച്ച പുസ്‌തകം.(ലോകമെങ്ങും 65 മില്യന്‍ കോപ്പികള്‍ വിറ്റുപോയ പുസ്‌തകം.67 ലോകഭാഷകളിലേക്ക്‌ തര്‍ജ്ജമ ചെയ്‌തുപോയ പുസ്‌തകം.വായനക്കാരന്റെ വിസ്‌മയം.ഓരോ എഴുത്തുകാരന്റെയും ആസൂയ.അതല്ലേ ആല്‍ക്കെമിസ്റ്റ്‌?)പിന്നെ ഫിഫ്‌ത്‌ മൗണ്ടന്‍ ,വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു തുടങ്ങി ഒട്ടെല്ലാ നോവലുകളും വായിച്ചിട്ടുണ്ട്‌.അദ്ദേഹമെഴുതിയ ചില പാട്ടുകളും പിന്നീട്‌ നെറ്റില്‍ പോയി തിരഞ്ഞ്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.അദ്ദേഹമെഴുതിയ ടെലിവിഷന്‍ പരിപാടികള്‍ കാണാന്‍ ശ്രമിച്ചിട്ട്‌ കഴിഞ്ഞുമില്ല.എങ്കിലും അദ്ദേഹം അതൊന്നുമല്ല,നോവലിസ്റ്റാണ്‌.അതെനിക്കുറപ്പുണ്ട്‌.കാരണം പൗലോ കോയ്‌ലോ ലോകമെങ്ങും വായിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.സരളമായ ഭാഷയിലൂടെ സംവദിച്ചുകൊണ്ടേയിരിക്കുന്നു.
എന്നെ സംബന്ധിച്ച്‌,മുന്നേ പറഞ്ഞപോലെ ഹുവാന്‍ റൂള്‍ഫോയെയോ ദസ്‌തയേവ്‌സ്‌കിയെയോ അതിശയിപ്പിക്കുന്ന നോവലിസ്റ്റല്ല ഈ ബ്രസീലിയന്‍ എഴുത്തുകാരന്‍ . ആല്‍ക്കെമിസ്റ്റിന്റെ ഇതിവൃത്തം തന്നെ നമ്മള്‍ ഭാരതീയര്‍ക്ക്‌ അസാധാരണമല്ല.യേശുവിന്റെ യാത്രകളും അത്ഭുതപ്രവര്‍ത്തികളും മാര്‍ക്കേസിന്റെ മാജിക്കല്‍ റിയലിസവും നമുക്കന്യമല്ലാത്തതുപോലെ.(ഹൈറേഞ്ചില്‍ ജനിച്ചു ബാല്യകൗമാരം കഴിച്ച എനിക്ക്‌ ഹൈറേഞ്ചില്‍ കാണാത്ത ഒരു മാജിക്കല്‍ റിയലിസവും മാര്‍ക്കേസില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ സത്യമാണ്‌.)അതേസമയം കോയ്‌ലോ വിസ്‌മയിപ്പിക്കുന്നുണ്ട്‌.ആശയങ്ങളിലൂടെയും ഭാഷയിലൂടെയും.പൗലോയും ക്രിസും മരുഭൂമിയിലൂടെ നടത്തുന്ന അന്വേഷണങ്ങള്‍ (ദി വാല്‍കിരീസ്‌)ഒരെഴുത്തുകാരന്റെ തുടര്‍ച്ചയുടെയോ അനിവാര്യമാകുന്ന ചില ആവര്‍ത്തനങ്ങളുടെയോ കഥയോര്‍മ്മിപ്പിക്കുന്നുണ്ട്‌.കോയ്‌ലോയില്‍ ഭാരതീയത കൂടിയ അളവില്‍ കിടപ്പുണ്ടെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.അങ്ങനെയുള്ള ചില നിരീക്ഷണങ്ങളും വായിച്ചിട്ടുണ്ട്‌.ലാറ്റിനമേരിക്കന്‍ കടല്‍ത്തീരങ്ങളോടും ജീവിതത്തോടും നമുക്കുള്ള മമത പോലെ ഭാരതത്തിലെ ഗഹനമായ വിജ്ഞാനശ്രോതസ്സുകളോട്‌ ഒരു ബ്രസീലിയന്‍ എഴുത്തുകാരനും മമത ഉണ്ടാകാവുന്നതാണ്‌.
തീര്‍ച്ചയായും പൗലോ കോയ്‌ലോ എന്ന എഴുത്തുകാരനില്‍നിന്നു കിട്ടുന്ന പ്രേരണകളാണ്‌ എന്നെ സംബന്ധിച്ച്‌ പ്രധാനം.സഞ്ചാരിയുടെ കുതൂഹലങ്ങള്‍ എന്നും എഴുത്തുകാരന്റെ അതിന്ദ്രീയ മനോവ്യാപാരങ്ങള്‍ എന്നും ആ അറിവുകളെ വിളിക്കാം.അതുകാരണമാണ്‌ എനിക്ക്‌ നൂതനമായിരിക്കാനും സാധിക്കുന്നത്‌.

(കറന്‍റ് ബുക്സ് ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചത് )